Tuesday, January 17, 2023

പൂജാതത്ത്വം

 തന്നേക്കാൾ ഉദാത്തവും ബ്രഹത്തും ഗുണസമ്പൂർണ്ണവുമായ ഒന്നിനെ കണ്ടെത്താനും പുനരാവിഷ്കരിക്കാനും അത് തന്നിൽ അനുഭൂതമാക്കാനും ഉള്ള മനുഷ്യന്റെ ഇച്ഛാശക്തിയിൽ നിന്നും തൃഷ്ണയിൽ നിന്നും ഉണ്ടായ പ്രയോഗ പദ്ധതിയാണു ഈശ്വരാരാധന. ഇപ്രകാരമുള്ള ആരാധനാ സമ്പ്രദായം ബാഹ്യവുമാകാം ആന്തരികവും ആകാം. തന്ത്ര ശാസ്ത്രങ്ങളുടെ കാഴ്ചപാടിൽ ഈ ആരാധനക്രമങ്ങളെ വീക്ഷിച്ചാൽ ഈ പ്രപഞ്ചത്തിൽ സർവ്വത്ര വ്യാപിച്ചിരിക്കുന്ന ഈശ്വര ചൈതന്യ പ്രഭാവത്തെ അഥവാ ബ്രഹ്മത്തെ സാധാരണമനുഷ്യനെ സംബന്ധിച്ച് ഉൾക്കൊള്ളാനും ഭാവിക്കാനും ദുഷ്കരമാണു. കാരണം അത് അപരിമിതവും നിർഗ്ഗുണവും നിരാകാരവും ആണ്...


ഈ ഘട്ടത്തിൽ ആണ് സാധാരണക്കാർക്കായി ബ്രഹ്മാംശമായ ഒരു ഉപാധി ആവശ്യമായി വരുന്നത്. ഉപാധി പരിമിതവും സഗുണവും സാകാരവും ആയിരിക്കണം എന്നാൽ മാത്രമേ മനുഷ്യന്റെ കേവല പരിധിയിൽ വരൂ. സത്വ രജോ തമോ ഗുണങ്ങളാൽ വ്യത്യസ്തമായിരിക്കുന്ന മനുഷ്യമനസ്സുകളുടെ അഭിരുചിക്കൊത്തവണ്ണം ഉപാധിഭേദമായാണു ബ്രഹ്മത്തിനു വിവിധ രൂപ ഭാവ ഭേദങ്ങൾ പ്രതിഷ്ഠാ രൂപത്തിൽ കൽപിച്ച് സരൂപവും സഗുണവും പരിമിതവും ആക്കിതീർക്കുന്നത്. ഇവിടെ ഉപാസകന്റെ അഭീഷ്ടത്തിനാണു പ്രാധാന്യം.

സഗുണമായ ഈ വിഗ്രഹ ആരാധനകൾ കൂടുതലും ഭൌതിക വ്യവഹാരത്തെയും ജീവിത ഐശ്വര്യങ്ങളെയും മുന്നിർത്തിയാണു മുന്നോട്ടുപോകുന്നത്. എങ്കിലും ആഗ്രഹ നിവർത്തി കൈവന്ന് മോക്ഷത്തിൽ എത്തുക എന്നതാണു ഈ ഉപാധിയുടെ പ്രധാന ഉദ്ദേശം. അല്ലാതെ അടങ്ങാത്ത ആഗ്രഹവും ശുദ്ധമാകാത്ത മനസ്സുമായി സഗുണോപാസന മുന്നോട്ടു പോയാൽ എങ്ങും എത്തിച്ചേരില്ല. എന്ന് മാത്രമല്ല പന്ത്രണ്ട് അഴികളും ആറു പർവ്വങ്ങളും മുന്നൂറ്റി അറുപത് ആരങ്ങളുമുള്ള കാലചക്ര ഗതിക്കനുസരിച്ച് ഭ്രമണം ചെയ്യുക മാത്രമേ നിവൃത്തിയുള്ളൂ.... (ഗീത 7/23)


ചിത്തശുദ്ധി വളരാനും ഏകാഗ്രതയും ഭക്തിയും ഉണ്ടാകാനും ഉള്ള ഏറ്റവും പറ്റിയ മാർഗമാണ് ക്രിയാമാർഗം. സർവഭൂതാന്തർഗതനും നാമരൂപാധീതനും ആയ ഈശ്വരനെ കല്പ്പിത വിഗ്രഹത്തിലേക്ക് തന്നിൽ നിന്നും തന്നെ ഇഷ്ട്ടദേവതാസ്വരൂപത്തിൽ ആവാഹിച്ചു ഉപച്ചരിച്ചു സേവിക്കലാണ് ക്രിയാമാർഗത്തിന്റെ രീതി. ജലഗന്ധപുഷ്പധൂപദീപങ്ങൾ ആകുന്ന പഞ്ചോപചാരങ്ങൾവഴിക്ക് തന്റെ അജ്ഞാനത്തെയും, നിവേദ്യത്തിന്റെ രൂപത്തിൽ തന്നെ തന്നെയും ഈശ്വരനിൽ അർപ്പിച്ചു സ്വയം ഈശ്വരമയനായിത്തീരുക എന്നതാണ് പൂജയുടെ അടിസ്ഥാന തത്ത്വം. സങ്കല്പ്പങ്ങളും കർമങ്ങളും അനുഭവങ്ങളും ആകുന്ന രൂപത്തിലാണ് ഒരാൾ അജ്ഞാനത്തെ അനുഭവിക്കുന്നത് . അനുഭവങ്ങളാണ് സുഖദുഖാത്മകങ്ങൾ ആയി ഇരിക്കുന്നത്. അനുഭവങ്ങൾ കർമത്തിൽ നിന്നും ഉണ്ടാകുന്നു. കർമങ്ങൾക്ക് ആസ്പദം സങ്കല്പങ്ങൾ ആണ്. സങ്കല്പങ്ങൾ ആകട്ടെ നാമരൂപങ്ങൾ ആയിട്ടാണ് ഇരിക്കുന്നത് . നാമ രൂപങ്ങള എല്ലാം പഞ്ചഭൂതത്മകങ്ങളും. ആ നിലക്ക് ജീവന് ലോകത്തിലുള്ള എല്ലാ അനുഭവങ്ങളും പഞ്ചഭൂതങ്ങൾ നിമിത്തമാണ്. ജീവൻ ലോകത്തെ (അതായത് അനുഭവ മണ്ഡലത്തെ) പഞ്ചഭൂതങ്ങളായും അവയുടെ പരിണാമങ്ങളായും ആയിട്ടാണ് അനുഭവിക്കുന്നത്. അല്ലെങ്കിൽ, ജീവന്റെ അജ്ഞാനം ആണ് പഞ്ചഭൂതാത്മകമായ ഈ ജഗത്ത്. അങ്ങനെ, പഞ്ചഭൂതാത്മകമായ ജഗത്തായി നിലനിൽക്കുന്ന തന്റെ തന്നെ അജ്ഞാനത്തെ (മായയാണ് ഇതിനു കാരണം എന്ന് മുൻപ് വ്യക്തമാക്കിയിട്ടുണ്ട് ) ഈശ്വരനിൽ അർപ്പിച്ചു ലയിപ്പിക്കുക എന്നതാണ് പൂജ കൊണ്ട് സാധിക്കുന്നത്. താൻ അടക്കം തന്റെ അജ്ഞാനത്തെ ഭഗവാനിൽ അർപ്പിക്കുന്നതിനാൽ ഭാഗവത്സാക്ഷാത്ക്കാരത്തിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങുന്നു. ജലഗന്ധ (ചന്ദനം) പുഷ്പധൂപദീപങ്ങൾയഥാക്രമം പഞ്ചഭൂതങ്ങൾ ആയ ജലം, ഭൂമി, ആകാശം, വായു, അഗ്നി എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. അവ ഈശ്വരനിൽ അർപ്പിക്കുമ്പോൾ ശരീരാഭമാനം (അജ്ഞാനം) നീങ്ങി ജീവത്വം മാത്രം ശേഷിക്കുന്നു. ആ ജീവത്വമാണ് നിവേദ്യമായി അർപ്പിക്കുന്നത്. അങ്ങിനെ താൻ അടക്കം തന്റെ അജ്ഞാനം മുഴുവൻ അർപ്പിക്കപ്പെടുന്നതിനാൽ, നിർവികല്പ്പഭാവത്തിൽ ഈശ്വരതത്ത്വം പ്രകാശിക്കാൻ ഇടയായിത്തീരുന്നു. ഇതാണ് പൂജയുടെ തത്ത്വം

പ്രദോഷങ്ങൾ എത്ര തരം

 പ്രദോഷത്തെ...

• നിത്യപ്രദോഷം 

• പക്ഷപ്രദോഷം 

• മാസപ്രദോഷം 

• മഹാപ്രദോഷം 

• പ്രളയ പ്രദോഷം 

എന്നിങ്ങനെ 5 തിരിച്ചിരിക്കുന്നു.


1)നിത്യപ്രദോഷം

വൈകീട്ട് 5.45 മുതൽ 6.30 മണിക്കുള്ളിലെ സമയം പ്രദോഷങ്ങളെ നിത്യപ്രദോഷമെന്നു പറയുന്നു.


2)പക്ഷപ്രദോഷം

ഓരോ മാസവും കറുത്തവാവ് മുതൽ 13-ആം ദിവസവും വെളുത്തവാവ് മുതൽ 13-ആം ദിവസവും വരുന്നത് ത്രയോദസിയാണ്.അന്നാണ് പക്ഷപ്രദോഷ നാൾ.


3)മാസപ്രദോഷം

ശുക്ലപക്ഷത്തിൽ വരുന്നത് മാസപ്രദോഷമാകുന്നു.


4)മഹാപ്രദോഷം

പരമശിവൻ കാളകുടം ഭക്ഷിച്ചത് ഒരു ശനിയാഴ്ചയാണു.അദ്ദേഹം ആനന്ദതാന്ധവമാടിയ ത്രയോദശിയും ചേർന്ന് വരുന്ന പുണ്യദിനമാണ് മഹാപ്രദോഷം.


5)പ്രളയപ്രദോഷം

ശനിയാഴ്ചകളിൽ വരുന്ന മഹാപ്രദോഷദിനത്തിൽ ശിവക്ഷേത്ര ദർശനം നടത്തി വണങ്ങിയാൽ അഞ്ചു വർഷം ശിവക്ഷേത്രത്തിൽ പോയ ഫലം സിദ്ധിക്കുമെന്നാണ് വിശ്വാസം. തുടർച്ചയായി രണ്ടു ശനിപ്രദോഷങ്ങൾ അനുഷ്ടിച്ചാൽ അർദ്ധനാരീശ്വരി പ്രദോഷം എന്നു പറയുന്നു.ഈശ്വരനും ദേവിയും ചേർന്ന് അർദ്ധനാരീശ്വരരായിട്ടുള്ളതിനാൽ വേർപിരിഞ്ഞ ദമ്പതികൾ ഇണങ്ങിച്ചേരുമെന്നും, വിവാഹതടസ്സങ്ങൾ നീങ്ങുമെന്നും നഷ്ടപ്പെട്ട സമ്പാദ്യം വീണ്ടു കിട്ടുമെന്നും ആണ് വിശ്വാസം. പൊതുവേ പ്രദോഷവഴിപാട് ദോഷങ്ങൾ അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു.

Monday, January 9, 2023

️എങ്ങിനെ ആണ് തുലാഭാരം തുടങ്ങിയത്

 ഭഗവാൻ ശ്രീകൃഷ്ണന്റെ ഭാര്യമാരിൽ എപ്പോഴും സ്വതേ ഗർവിഷ്ഠ ആയ സത്യഭാമ, തനിക്കാണ് രുഗ്മിണിയെക്കാളും ഭഗവാനോട് സ്നേഹമെന്നും, ഭഗവാന് തന്നോടാണ് കൂടുതൽ പ്രിയമെന്നും വിശ്വസിക്കുകയും, അങ്ങിനെ തന്നെ തന്റെ തോഴിമാരോട് പറയുകയും ചെയ്തിരുന്നു. ഇതറിഞ്ഞ രുഗ്‌മിണിയുടെ തോഴിമാർ, രുഗ്മിണിയോട് ഇതേ കുറിച്ച് പറഞ്ഞപ്പോൾ, ഭഗവൽനാമം ഉച്ചരിക്കുകയും, തന്റെ ഹൃദയത്തിൽ തന്നെ പ്രതിഷ്ഠിച്ചിരിക്കുന്ന തന്റെ ഭഗവാനെ പ്രണമിക്കുകയും, തോഴിമാരെ ചെറു പുഞ്ചിരിയോടെ യാത്രയാക്കുകയും ചെയ്തു... എന്നാൽ ഇതറിഞ്ഞ സത്യഭാമ, തനിക്കു തന്നെയാണ് ഭഗവാനോട് സ്നേഹം എന്ന് രുഗ്‌മിണിയെ മനസ്സിലാക്കിക്കൊടുക്കാൻ ഒരു ഉപായം ചെയ്തു. തുലാഭാരം!!!... ഭഗവാനെ തന്റെ പക്കലുള്ള വിലപിടിപ്പുള്ള സ്വത്തുക്കളും, സ്വർണ്ണ ആഭരണങ്ങളും, പവിഴങ്ങളും, മുത്തുകളും എല്ലാം വച്ച് തുലാഭാരം നടത്തി, മറ്റുള്ളവരെ അത് കാണിച്ചു ബോധ്യപ്പെടുത്തി, അത്രകണ്ട് വിലപ്പെട്ട സ്നേഹം അദ്ദേഹത്തിലുണ്ട് എന്ന് പരസ്യപ്പെടുത്താൻ തീരുമാനിച്ചു.

ഭഗവാനെ ഒരു ദിവസം തന്റെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു, സത്യഭാമ സ്വതേ തൻറെ സ്വഭാവമായ ഗർവോടെ, ഭഗവാനെ തുലാഭാരത്തിന്റെ ഒരു തട്ടിൽ കയറി ഇരിക്കാൻ പറഞ്ഞു.. മറു തട്ടിൽ തന്റെ പക്കലുള്ള സ്വർണത്തിന്റെ എല്ലാ സ്വത്തുക്കളും ഒന്നൊന്നായി വയ്ക്കാൻ തുടങ്ങി. എല്ലാ വയ്ച്ചിട്ടും ഭഗവാന്റെ തട്ട് ഒന്ന് ചെറുതായി അനങ്ങി പോലും ഇല്ല.. ഇത് കണ്ട സത്യഭാമ, താനിട്ടിരുന്ന, തനിക്കു വളരെ പ്രിയപ്പെട്ട ആഭരണങ്ങൾ ഒന്നൊന്നായി അഴിച്ചു മറുതട്ടിൽ വച്ചു..... ഓരോന്നും അഴിച്ചു വയ്കുമ്പോഴും തന്റെ മനസ്സിലുള്ള അഹന്ത കുറഞ്ഞു കുറഞ്ഞു വന്നു.... എല്ലാ ആഭരണങ്ങളും, സ്വത്തുക്കളും വച്ചിട്ടും ഭഗവാന്റെ തട്ട് ചെറുതായി ഒന്ന് അനങ്ങുകപോലും ചെയ്തില്ല. ഈ ജഗത്തിനെ തന്നെ തന്നിൽ അടക്കിയിരിക്കുന്ന പരമവൈഭവത്തിനെ അളക്കുവാൻ കയ്യിലുള്ള സ്വത്തുകൊണ്ട് ആർക്കാലും സാധ്യമോ?.. എല്ലാ ഗർവ്വും ശമിച്ച സത്യഭാമ, ഇനി എന്ത് വേണം എന്ന് തന്റെ നാഥനോട് ചോദിച്ചു... ഭഗവാൻ ചെറു പുഞ്ചിരിയോടെ ഇതിനു എന്തുചെയ്യണെമെന്നു രുഗ്മണിയോട് ചോദിയ്ക്കാൻ പറഞ്ഞു. മനസ്സിലെ അഹങ്കാരം ശമിച്ച സത്യഭാമ, തന്റെ ജ്യേഷ്ഠത്തി സമയായ രുഗ്മിണിയോട്, അവരുടെ കൊട്ടാരത്തിൽ ചെന്ന് എല്ലാ കാര്യങ്ങളും പറയുകയും ഇനി എന്ത് വേണം എന്ന് ചോദിക്കുകയും ചെയ്തു. സ്‌നേഹത്തിന്റെയും, വിനയത്തിന്റെയും, നന്മയുടെയും പ്രതിരൂപമായ രുഗ്മിണി, സത്യഭാമയോടു കൂടി, അവരുടെ കൊട്ടാരത്തിൽ വരുകയും, ഭഗവാനെ, മനസ്സാ പ്രാർത്ഥിച്ചു പ്രണമിച്ചതിനു ശേഷം, മറുതട്ടിൽ വച്ചിരുന്ന എല്ലാ സ്വർണ്ണ ഉരുപ്പടികളും മാറ്റുകയും, തന്റെ അചഞ്ചലമായ ഭക്തിയോടെയും, അതിവിനയത്തോടെയും, പ്രാർത്ഥനയോടെയും ഒരു ചെറിയ തുളസിക്കതിർ മറുതട്ടിൽ വച്ചു!!!... ആ വെറും ഒരു തുളസിക്കതിർ വച്ചതോടെ, ഈ ജഗത്തിനെ തന്നെ തന്നിൽ അടക്കിയ ആ പ്രിയന്റെ തട്ട് ഉയർന്നു!!!!....

ആര് തുലാഭാരം നടത്തുന്നു, എന്തിനു നടത്തുന്നു, എന്ത് വച്ച് നടത്തുന്നു എന്നല്ല, ആ ജഗൽപ്രഭു നോക്കുന്നത്!!!...👌

🙏ഏതു മാനസിക ഭാവത്തിൽ ആണ് ആ തുലാഭാരം നടത്തുന്നത് എന്നാണ്!!!...👍 അവിടെ മാനസിക ശുദ്ധിയും, അചഞ്ചലമായ ഭക്തിക്കും, വിനയത്തിനും മാത്രമേ സ്ഥാനമുള്ളൂ... അത് മാത്രമേ അദ്ദേഹം സ്വീകരിക്കൂ..അംഗീകരിക്കൂ.....അങ്ങിനെ ആ മാനസിക അവസ്ഥയിൽ അല്ലാതെ ആരെങ്കിലും എന്തെങ്കിലും കാട്ടിക്കൂട്ടിയാൽ അത് തുലാഭാരമായി ഭഗവാൻ സ്വീകരിക്കുകയുമില്ല

Sunday, January 8, 2023

ജ്ഞാനപ്പാനയുടെ ഉദ്ഭവകഥ

 മേല്പത്തൂരിൻറെ സമകാലികനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന കവിയായിരുന്നു പൂന്താനം നമ്പൂതിരി. ഇന്നത്തെ മലപ്പുറം ജില്ലയിൽ തന്നെയുള്ള പെരിന്തൽമണ്ണക്കടുത്ത് കീഴാറ്റൂരിലായിരുന്നു അദ്ദേഹത്തിൻറെ ഇല്ലം.

 മേല്പത്തൂരിൽ നിന്ന് വ്യത്യസ്തമായി സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമൊന്നുമില്ലായിരുന്ന പൂന്താനം, മലയാളത്തിലാണ് കവിതകൾ രചിച്ചിരുന്നത്. തന്മൂലം സംസ്കൃതപണ്ഡിതന്മാർ അദ്ദേഹത്തെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്. മലയാളത്തിലെ ഭഗവദ്ഗീത എന്നറിയപ്പെടുന്ന 'ജ്ഞാനപ്പാന' യാണ് അദ്ദേഹത്തിൻറെ ഏറ്റവും പ്രസിദ്ധമായ കൃതി. ഈ കൃതി എഴുതാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ:

ഏറെക്കാലം സന്താനഭാഗ്യമില്ലാതെ വിഷമിച്ചിരുന്ന പൂന്താനം, അതിനായി 'സന്താനഗോപാലം പാന' എന്ന കൃതി രചിച്ചു. അതിനെത്തുടർന്ന് അദ്ദേഹത്തിന് ഒരു മകനുണ്ടായി. എന്നാൽ, ചോറൂണിൻറെ ദിവസം അവൻ ചാക്ക് ദേഹത്തുവീണ് മരിച്ചു. ഇതിലുണ്ടായ വിഷമമാണ് ജ്ഞാനപ്പാനയുടെ ഉദ്ഭവത്തിലേക്ക് നയിച്ചത്. നാമജപത്തിന്റെയും ഭക്തിയുടെയും പ്രാധാന്യം അറിയിക്കുന്നതിനോടൊപ്പം കടുത്ത സാമൂഹ്യവിമർശനവും ഉൾക്കൊണ്ട ഈ കൃതിക്ക്, കേരളീയസമൂഹത്തിൽ ലഭിച്ച സ്വാധീനം വലുതാണ്.

“കണ്ടുകണ്ടെന്നിരിക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ

രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ. ”

“മാളികമുകളേറിയ മന്നൻറെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ. ”

“ഉണ്ണിയുണ്ടായി വേൾപ്പിപ്പതിലൊരു ഉണ്ണിയുണ്ടായിക്കണ്ടാവൂ ഞാനെന്നും

ഇത്ഥമോരോന്ന് ചിന്തിച്ചിരിക്കുമ്പോൾ ചത്തുപോകുന്നു പാവം ശിവ!ശിവ! ”

“അമ്മക്കും പുനരച്ഛന്നും ഭാര്യക്കും ഉണ്മാൻ പോലും കൊടുക്കുന്നില്ല ചിലർ. ”

തുടങ്ങിയ വരികൾ വേദാന്തചിന്തയുടെയും സാമൂഹ്യവിമർശനത്തിൻറെ യും ഉദാഹരണങ്ങളാകുമ്പോൾ ആദ്യഭാഗവും അവസാനഭാഗവും തികഞ്ഞ ഭക്തിയുടെ പ്രതീകങ്ങളായി മാറുകയാണ്. കലികാലത്ത് ഭക്തർക്ക് മോക്ഷത്തിനുള്ള ഏക ഉപാധി നാമപജമാണെന്ന് പൂന്താനം ഇതിലൂടെ സ്ഥാപിക്കുന്നു.

“ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ

ഉണ്ണികൾ പിന്നെ വേണമോ മക്കളായ്? ”

എന്ന വാക്യം, അദ്ദേഹത്തിൻറെ ഭഗവദ്ഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.

വാർദ്ധക്യത്തിൽ വസൂരിരോഗം വന്ന് തളർന്നുപോയ പൂന്താനം അത് ഭേദമാകാൻ തൻറെ നാട്ടിലുള്ള തിരുമാന്ധാംകുന്നിലമ്മയെ സ്തുതിച്ച് രചിച്ച ഘനസംഘം എന്ന സ്തോത്രവും വളരെ പ്രസിദ്ധമാണ്.

1964-ൽ പുറത്തിറങ്ങിയ ഓമനക്കുട്ടൻ എന്ന ചിത്രത്തിലുപയോഗിച്ച കണികാണും നേരം രചിച്ചതും അദ്ദേഹമാണ്. നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ എന്ന അതിപ്രസിദ്ധമായ ശിവസ്തുതിയും അദ്ദേഹത്തിന്റെതാണ്. ഇവ കൂടാതെ വേറെയും കൃതികൾ രചിച്ച അദ്ദേഹം, ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യകഥകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. 93-ആം വയസ്സിൽ അദ്ദേഹം ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് പറയപ്പെടുന്നത്.

സജ്ജനങ്ങളുമൊത്ത് സഹവസിക്കണം

 സദ്ഭിരേവ സഹാസീത

സദ്ഭിഃ കുർവീത സംഗതിം

സദ്ഭിഃ വിവാദം മൈത്രീം ച

നാസദ്ഭിഃ കിഞ്ചിദാചരേത്

✨✨✨✨✨✨✨✨✨✨✨

 സജ്ജനങ്ങളുമൊത്ത് കാര്യങ്ങളിൽ ഏർപ്പെടണം. വിവാദവും മൈത്രിയും സജ്ജനങ്ങളുമായി മാത്രം. ദുർജ്ജനങ്ങളുമായി യാതൊരു സമ്പർക്കവും വേണ്ട. സജ്ജനങ്ങളുമായുള്ള മൈത്രികൾ മതിയെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം പറയുന്ന ഒരു സുഭാഷിതമാണിത്. സജ്ജനങ്ങളുമായി മാത്രം ഒരുമിച്ച് വസിക്കുക. ദുർജ്ജനങ്ങളോടൊത്തുള്ളത് കലഹം നിറഞ്ഞതായിരിക്കും. കൂട്ടുചേർന്നുള്ള പ്രവർത്തനങ്ങൾ ആവശ്യമായി വരുമ്പോൾ സജ്ജനങ്ങളുമായി മാത്രം ചേരുക. ഇല്ലെങ്കിൽ നിസ്സാരകാര്യങ്ങൾക്ക് തമ്മിൽതല്ലി പിരിയേണ്ടിവരും. ഏറ്റവും പ്രധാനപ്പെട്ടത് വിവാദമാണ്. ഒരു പ്രധാനപ്പെട്ട ചർച്ചാവിഷയം വരുമ്പോൾ കഴിയുന്നതും സമാനചിന്താഗതിക്കാരോ അന്യരുടെ അഭിപ്രായങ്ങളെ ശരിയായി സ്വീകരിക്കുന്നവരോ ആയവരായാൽ നല്ലത്. അല്ലെങ്കിൽ വിവാദങ്ങൾ വാഗ്വിവാദങ്ങളിലേക്കും കലഹങ്ങളിലേക്കും അതുവഴി അതേ പ്രവർത്തനങ്ങളിലും എത്താം. അതിനാൽ കഴിയുന്നതും ദുർജ്ജനങ്ങളുമായുള്ള മൈത്രി ഒഴിവാക്കുക. അവരുമായി ഒരുതരത്തിലുള്ള സമ്പർക്കവും വേണ്ട എന്നത് സുഭാഷിതകാരൻ ഉറപ്പിച്ചു പറയുന്നു.