Monday, March 30, 2020

ആഗ്രഹങ്ങൾ....!!!

ഒരു റഷ്യൻ തീർത്ഥാടകൻ എഴുതിയ "സാധകൻ സഞ്ചാരം തുടങ്ങുന്നു" എന്ന ഗ്രന്ഥത്തിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്........

ഒരു ഗ്രാമത്തിൽ വളരെ ആഴമേറിയ ഒരു കൊക്ക ഉണ്ടായിരുന്നു......

കൊക്കയുടെ മുകളിൽ ഒരു പാലവും ഉണ്ടായിരുന്നു........

ആ പാലത്തിൽ നിന്ന് താഴോട്ട് നോക്കിയാൽ ആരും ഭയപ്പെടും......

അത്രയധികം ഉയരത്തിലായിരുന്നു ആ പാലം............

ഒരു ദിവസം ഒരു യാത്രക്കാരൻ ആ പാലത്തിലൂടെ യാത്ര ചെയ്യാൻ തുടങ്ങി......

യാത്രക്കിടയിൽ അയാൾ ഇങ്ങനെ ചിന്തിച്ചു....

ഈ പാലത്തിൽ നിന്ന് ഒന്ന് താഴേക്ക് ചാടിയാലോ ?

കൈകാലുകൾ ഒടിയുമെന്നും തന്റെ ജീവൻ അപകട ത്തിലാകുമെന്നും അയാൾ ചിന്തിച്ചു.....

എങ്കിലും താഴേക്ക് ചാടണം എന്ന ചിന്ത (ആഗ്രഹം) അയാളിൽ വർദ്ധിച്ചു വന്നു.......

അന്നത്തെ ആഗ്രഹം അയാൾ ഉപേക്ഷിച്ചു....

തന്റെ ആഗ്രഹം സാധിക്കാത്തതിനാൽ  അദ്ദേഹത്തിന് വിഷമം തോന്നി......

ദിവസങ്ങൾ കടന്നുപോയി.....

ഒരു ദിവസം അയാൾ പാലത്തിൽ നിന്ന് കൊക്കയിലേക്ക് ചാടി......

അയാളുടെ കരച്ചിൽ കേട്ട് ഗ്രാമവാസികൾ ഓടിയെത്തി.....

അവർ അയാളെ എടുത്തു  മുകളിൽ കയറ്റി,അയാളുടെ കൈകാലുകൾ ഒടിഞ്ഞിരുന്നു.........

അസഹ്യമായ വേദന അയാൾക്കുണ്ടായിരുന്നു,ആ വേദനക്കിടയിലും അയാൾ ചുറ്റും നിന്നവരോടായി പറഞ്ഞു:

"ശരീരമാസകലം വേദനിക്കുന്നുണ്ടെങ്കിലും അല്പം ആശ്വാസം തോന്നുന്നു. കാരണം ദിവസങ്ങളായി മനസ്സിൽ കിടന്നിരുന്ന ആഗ്രഹം ഇപ്പോൾ നിറവേറ്റിയിരിക്കുന്നു...."

ആഗ്രഹങ്ങൾ ഉള്ളവരാണ് എല്ലാ മനുഷ്യരും....

നല്ലതും മോശവുമായ ആഗ്രഹങ്ങൾ എല്ലാവർക്കുമുണ്ട്.

ജീവിതവിജയത്തിന് ഉപകരിക്കുന്നവയും ജീവിതത്തെ പരാജയപെടുത്തുന്നതുമായ ആഗ്രഹങ്ങൾ.....

ജീവിതത്തെ വളർത്തുന്ന ആഗ്രഹങ്ങൾ നാം സ്വായത്തമാക്കണം....

അവ നിറവേറ്റാനായി പരിശ്രമിക്കണം...

എന്നാൽ ജീവിതത്തെ നശിപ്പിക്കുന്ന ഹീനമായ ആഗ്രഹങ്ങൾ നാം ഉപേക്ഷിക്കണം.......

ഒരു വിദ്യാർത്ഥിക്ക് പഠിച്ച് ഡോക്ടർ ആകണമെന്നാണ് ആഗ്രഹം, ഈ ആഗ്രഹം നല്ലതാണ്, അത് അവനെയും സമൂഹത്തെയും നന്മയിലേക്ക് വളർത്തുന്നു.......

ബാങ്ക് കൊള്ളയടിച്ചു കോടീശ്വരനായിത്തീരണം എന്ന ആഗ്രഹം ഒരുവനുണ്ടെങ്കിൽ അത് ജീവിത വിജയത്തിന് ഉപകരിക്കുകയില്ല അത് ജീവിതനാശത്തിനെ ഉപകരിക്കൂ..........

ശ്രീ പതഞ്ജലി സിദ്ധർ

പതഞ്ഞലി സിദ്ധർ  മഹർഷി പതഞ്ജലി എന്ന പേരിലും  അറിയപ്പെടുന്നു, 18 സിദ്ധന്മാരിൽ പ്രമുഖനാണ് പതഞ്ജലി .

പതഞ്ജലിയെക്കുറിച്ചുള്ള വിവരങ്ങൾ പുരാണങ്ങളിലും ചില അപൂർവ തമിഴ് ഗ്രന്ഥങ്ങളിലും മാത്രമേ ലഭ്യമാകൂ.  "പതഞ്ജലിയുടെ യോഗ സൂത്രങ്ങൾ" എന്ന സംസ്കൃത കൃതിയിൽ മഹർഷി പതഞ്ജലി തന്റെ ചിന്തകളും യോഗയെക്കുറിച്ചുള്ള അറിവും ക്രോഡീകരിച്ച കാര്യങ്ങൾ  സാർവത്രികമായി ഇന്ന്  അറിയപ്പെടുന്നു.

യോഗസൂത്രങ്ങളുടെ സമാഹാരത്തിന്റെ കൃത്യമായ തീയതി അറിയില്ല.  എന്നിരുന്നാലും, അവ ബിസി 200 ഓടെ എവിടെയോ എഴുതിയതാണെന്ന് വിശ്വസിക്കപ്പെടുന്നു. 195 സൂത്രങ്ങളുടെ ഈ സമാഹാരം ശാരീരിക, മാനസിക ആരോഗ്യത്തോടെയുള്ള ആത്മീയ ജീവിതം നയിക്കാനുള്ള ഒരു പ്രധാന രേഖയായി  കണക്കാക്കുകയും ചെയ്യുന്നു. യോഗയുടെ ശാസ്ത്രം ഒരാളുടെ സമഗ്ര ജീവിതത്തെ എങ്ങിനെ ചിട്ടപ്പെടുത്താമെന്ന് വിശദീകരിക്കുന്നു. 

പതഞ്ജലി യോഗ സൂത്രം അഷ്ടാംഗ യോഗയെ ഉൾക്കൊള്ളുന്ന ശിവ യോഗയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു കൃതിയാണ്.  സമ്മർദ്ദകരമായ ജീവിതശൈലി എങ്ങിനെ കൈകാര്യം ചെയ്യണമെന്നും, ആത്മീയ പരമായി ഉയർന്ന അനുഭവം തേടുന്നതിനുമായി ഉപയോഗിക്കുന്നു.

ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങൾ യോഗയോട് വളരെയധികം താൽപര്യം കാണിക്കുന്നുണ്ട്. സ്വാമി വിവേകാനന്ദനാണ് യോഗയെ വിദേശ രാജ്യങ്ങളിൽ അവതരിപ്പിച്ചതിൽ പ്രമുഖൻ.

പാണിനിയുടെ അഷ്ടാധ്യാനത്തെക്കുറിച്ചുള്ള പ്രധാന വ്യാഖ്യാനം രചിച്ചത് പതഞ്ജലി മഹർഷിയാണ്. ഒരു സംസ്കൃത മഹാഭാഷ്യത്തിന്റെ രചയിതാവ് കൂടിയാണ് പതഞ്ജലി സിദ്ധർ.  തമിഴ് സിദ്ധ പാരമ്പര്യത്തിൽ മറ്റ് സിദ്ധർമാരുടെ കൃതികളിൽ നിന്നും പതഞ്ജലിയെക്കുറിച്ച് നമുക്ക് പഠിക്കാൻ സാധിക്കും.

നന്ദി ദേവരുടെ ശിഷ്യരായിരുന്ന സനഗർ, സന്താനർ, സനത് സുജാതർ, സനത് കുമാരർ, ശിവയോഗ മാമുനി, പതഞ്ജലി, വ്യാഗ്രമ പാദർ, തിരുമൂലർ എന്നിവർ. ഇതിൽ നിന്ന് നമുക്ക് പതഞ്ജലി, തിരുമൂലർ എന്നിവർ സമകാലികരാണെന്ന് മനസ്സിലാക്കാം.

വിഷ്ണു ഭഗവാന്റെ ശയ്യയായ ആദിഷേശ സർപ്പത്തിന്റെ അവതാരമായി പതഞ്ജലി സിദ്ധർ കണക്കാക്കപ്പെട്ടിരുന്നു.  കോവിൽ പുരണം എന്ന തമിഴ് കൃതിയിലും മറ്റും ഇതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

സിദ്ധർ തിരുമൂലർ,  വ്യാഗ്രമപാദർ എന്നിവരോടൊപ്പം പതഞ്ജലി മഹർഷിയും ചിദമ്പരത്തു വച്ചു നടന്ന  ശിവന്റെ പ്രപഞ്ച നടനത്തിന് സാക്ഷ്യം വഹിച്ചു.  തിരുമൂലർ  തന്റെ കൃതിയായ തിരുമന്തിരം എന്ന പുസ്തകത്തിലും ഇക്കാര്യം പരാമർശിക്കുന്നു.

പതഞ്ജലി മഹർഷി തന്റെ  പ്രവർത്തനത്തിൽ പ്രഥമസ്ഥാനം നൽകിയിരുന്നത്  എവർക്കും വിദ്യാഭ്യാസം നൽകുക, മനുഷ്യരെ ആത്മീയ ജീവിതത്തിലേക്ക് ഉയർത്തുക, ഭൗതിക ജീവിതത്തിലെ ക്ഷണികങ്ങളായ  പ്രവർത്തനങ്ങളിൽ നിന്ന് ജനങ്ങളെ  മോചിപ്പിക്കുക എന്നിവയായിരുന്നു. അദ്ദേഹത്തിന്റെ കൃതികൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും.

പതഞ്ജലി സിദ്ധറിന് സംസ്കൃതത്തിലും തമിഴിലും നല്ല അവഗാഹമുണ്ടായിരുന്നു.   സിദ്ധ വൈദ്യം, സിദ്ധ യോഗ, ജ്ഞാന തത്ത്വചിന്തകൾ എന്നിവ പഠിച്ച അദ്ദേഹം പ്രധാനമായും തന്റെ കണ്ടെത്തലുകൾ  സംസ്കൃതത്തിൽ പതഞ്ജലി യോഗ സൂത്രം എന്ന പേരിൽ സമാഹരിച്ചു. ഗൗഡപാദ സിദ്ധർ പതഞ്ജലിയുടെ നേരിട്ടുള്ള ശിഷ്യനും പിൽക്കാലത്ത് അദ്ദേഹത്തിന്റെ ചിന്തകളെ സമൂഹത്തിലെത്തിച്ചവരിൽ പ്രമുഖനും ആയിരുന്നു.

പതഞ്ജലി മുനി എപ്പോൾ ജനിച്ചു അല്ലെങ്കിൽ ജീവിച്ചിരിക്കാമെന്ന് ആർക്കും കൃത്യമായി അറിയില്ലായിരുന്നുവെങ്കിലും 500 മുതൽ 200 ബി.സി വരെ അദ്ദേഹം ജീവിച്ചിരിക്കാമെന്ന് കരുതുന്നു. പതഞ്ജലി സിദ്ധർ രാമേശ്വരത്ത് ജീവ സമാധി നേടിയതായി കണക്കാക്കപ്പെടുന്നു.

Sunday, February 9, 2020

Kanchipuram Temple

കാഞ്ചീപുരത്ത് ശ്രീ പാർവതീ ദേവി പ്രപഞ്ചമോഹിനിയായ കാമാക്ഷീ ദേവിയായി കുടികൊള്ളുന്നതിന് പിന്നിൽ ഉള്ള കഥ
🟣🌷🌷🟣🌷🌷🟣


ഒരു ദിവസം കൈലാസത്തിൽ വെറുതെയിരുന്നപ്പോൾ ശ്രീപാര്‍വതിയും ശ്രീപരമേശ്വരനും പകിട കളിച്ചു. ഈ കളിക്കിടയില്‍ ദേവി ഭഗവാന്റെ കണ്ണു പൊത്തി. ആ നിമിഷം പ്രപഞ്ചം അന്ധകാരത്തിലാണ്ടു. ഭുമിയിൽ ജീവജാലങ്ങളുടെ നിലനിൽപ്പ് അപകടത്തിലായി.ഭഗവാൻ പെട്ടെന്ന് തൃക്കണ്ണ് തുറന്ന് ഭൂമിയെ പ്രകാശമാനമാക്കി രക്ഷിച്ചു. തന്റെ തെറ്റ് മനസ്സിലാക്കിയ പാര്‍വതി മാപ്പു ചോദിച്ചെങ്കിലും മഹാദേവൻ ക്ഷമിച്ചില്ല. പൊതുവെശാന്തം പത്മാസനസ്ഥം എന്ന പ്രകൃതമാണ് പരമശിവനെന്നാണ് പറയുന്നത്. കോപിച്ചു പോയാലാകട്ടെ എല്ലാം കരിച്ചു കളയും. ദേവിയുടെ പ്രവർത്തിയിൽ ക്ഷുഭിതനായ മഹാദേവന്‍ പക്ഷേ കടുംകൈയൊന്നും ചെയ്തില്ല; പകരം ത്രിലോകസുന്ദരിയായ ദേവിയെ ശപിച്ചു. സൗന്ദര്യം കെട്ട് വികൃത രൂപമായിതീരട്ടെ എന്ന്. ഈ ശാപത്തിന് ആ നിമിഷം തന്നെ ഫലമുണ്ടായി. ശാപമോക്ഷത്തിന് ദേവി താണുവീണ് അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവിൽ കോപം തെല്ല് ശമിച്ചപ്പോൾ ശാപമോക്ഷത്തിനായി ഭഗവാന്‍ ഒരു മാർഗ്ഗം നിര്‍ദ്ദേശിച്ചു. ഭൂമിയില്‍ കാഞ്ചിപുരം എന്ന സ്ഥലത്ത് ഒരു മാവുണ്ട്. അതിന്റെ കീഴിൽ പോയിരുന്ന് തപസ്സ് ചെയ്യുക.മറ്റ് വഴിയില്ലാതെ ദേവി കാഞ്ചീപുരത്ത് കൊടും തപസ്സു തുടങ്ങി. ദേവിയുടെ കഠിന തപസിനെക്കുറിച്ചറിഞ്ഞ ഭഗവാന്‍ മഹാവിഷ്ണു വൈരൂപ്യം മറയ്ക്കാൻ കരിനീലക്കണ്ണുകൾ നൽകി അനുഗ്രഹിച്ചു. അങ്ങനെ ദേവിക്ക് കാമം ചൊരിയുന്ന സുന്ദരമായ വലിയ കറുത്ത കണ്ണുകള്‍ സ്വന്തമായി.അതോടെ പാര്‍വതി ദേവി കാമാക്ഷി ആയിത്തീര്‍ന്നു.ദേവിയുടെ സൗന്ദര്യം അനേകായിരം മടങ്ങ് വർദ്ധിച്ചു. എന്നിട്ടും ദേവി ശിവലിംഗത്തിനു മുമ്പില്‍ തപസ്സ് തുടര്‍ന്നു. ഇത് കണ്ട് സംപ്രീതനായ ഭഗവാൻ പാര്‍വതിയുടെ തപോബലം പരീക്ഷിക്കുന്നതിനായി ആദ്യം അഗ്നിയെ അയച്ചു. മഹാവിഷ്ണുവിനെ പ്രാർത്ഥിച്ച് ദേവി അഗ്നിയെ പ്രതിരോധിച്ചു. പിന്നെ ശിവൻ ഗംഗയെ വേഗാവതി നദിയാക്കി അവിടേക്കയച്ചു. സംഹാരരുദ്രയായി അതിശക്തമായി കുതിച്ചു വന്ന പ്രളയ ജലം കണ്ട് കമ്പ, കമ്പ എന്ന് വിളിച്ച് കരഞ്ഞതല്ലാതെ ദേവി ശിവലിംഗം ഉപേക്ഷിച്ച് അവിടെ നിന്നും രക്ഷപ്പെടാന്‍ നോക്കിയില്ല. പകരം ശിവലിംഗത്തെ കെട്ടിപ്പിടിച്ച് അവിടെത്തന്നെ ഇരുന്നു. സംതൃപ്തനായ ശിവന്‍ അപ്പോൾ തന്നെ പ്രത്യക്ഷനായി ദേവിയെ കൈലാസത്തിലേക്ക് കൂട്ടിിക്കൊണ്ടു പോയി. കാഞ്ചീപുരത്തെ മാവിന്‍ ചുവട്ടില്‍ പ്രത്യക്ഷനായ ശിവനാണ് ഏകാംബരേശ്വരര്‍. കമ്പ എന്നാൽ പേടി എന്നാണ് അർത്ഥം. ഈ നദിക്ക് അങ്ങനെയാണ് കമ്പ എന്ന് പേരുണ്ടായതെന്നും പറയപ്പെടുന്നു.

ഈ ഐതിഹ്യത്തിന് രൂപാന്തരങ്ങൾ വേറെയുമുണ്ട്: ശിവന്റെ ശാപഫലമായി പാർവ്വതി ശിശുവായി ഭൂമിയിൽ അവതരിച്ചപ്പോൾ കാത്ത്യയന മഹാമുനിയത്രേ വളർത്തിയത്. അങ്ങനെ ദേവി കാത്ത്യയനിയായി. പിന്നീട് കാത്ത്യയനിക്ക് കാഞ്ചീപുരത്തേക്ക് വഴികാട്ടിയതും ശിവലിംഗമുണ്ടാക്കാൻ പ്രത്യേക മണല്‍ത്തരികള്‍ സമ്മാനിച്ചതും കാത്ത്യയന മഹാമുനിയാണെന്നാണ് കഥയുടെ മറ്റൊരു രൂപാന്തരം . തമിഴ്നാട്ടിലെ ഏകാംബര ക്ഷേത്രത്തിലുള്ള മാവിന്റെ മാന്ത്രികതയില്‍ ഭക്തര്‍ക്ക് വലിയ വിശ്വാസമാണ്. മാവിന്റെ നാല് ശിഖരങ്ങള്‍ നാല് വേദങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു. മാവിലെ ഓരോ ശിഖരത്തിലുള്ള മാങ്ങയ്ക്ക് വെവ്വേറെ രുചിയാണ്. കുട്ടികള്‍ ഇല്ലാത്ത സ്ത്രീകള്‍ ഇവിടുത്തെ മാങ്ങ രുചിച്ചാല്‍ കുഞ്ഞുങ്ങളുണ്ടാകാന്‍ അനുഗ്രഹിക്കപ്പെടുമത്രേ. മംഗല്യഭാഗ്യത്തിനും കാമാക്ഷി അമ്മയുടെ സന്നിധിയിൽ അഭയം തേടുന്നത് അനേകായിരങ്ങളാണ്. കമ്പ നദിയും ശിവഗംഗയും കൊണ്ട് അനുഗ്രഹീതമാണ് ഇവിടം. ഇവിടെയുള്ള ഏകാംബരേശ്വരനെ പ്രാര്‍ത്ഥിച്ചാല്‍ ത്വക് രോഗങ്ങളും ഉദര രോഗങ്ങളും മാറും. ശരീരത്തിലെ അമിതമായ ചൂട് ശമിക്കുമെന്നും വിശ്വാസമുണ്ട്.കാഞ്ചീപുരത്തെ ഏറ്റവും വലിയ ക്ഷേത്രമാണ് ഏകാംബരേശ്വര്‍ ക്ഷേത്രം. മണല്‍ തരികളാല്‍ നിര്‍മ്മിക്കപ്പെട്ട ഈ ശിവലിംഗം അതി വിശിഷ്ടമാണ്; അപാരമായ അനുഗ്രഹ ശക്തിയുള്ളതാണ്. ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ ഗോപുരമാണ് ഏകാംബരേശ്വര്‍ ക്ഷേത്രത്തിലുള്ളത്.ആയിരം കാല്‍ മണ്ഡപമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം.വിവാഹങ്ങള്‍ ധാരാളം നടക്കുന്ന ക്ഷേത്രത്തിലെ കമ്പ തീര്‍ത്ഥം എന്നറിയപ്പെടുന്ന കുളത്തിലെ ജലം പുണ്യ തീര്‍ത്ഥമാണെന്നാണ് വിശ്വാസം.