Showing posts with label ശിവ പ്രഭാകര സിദ്ധയോഗി. Show all posts
Showing posts with label ശിവ പ്രഭാകര സിദ്ധയോഗി. Show all posts

Monday, April 27, 2020

ശിവ പ്രഭാകര സിദ്ധയോഗി

കൊല്ലവര്‍ഷം 438 മീനം പൂരുട്ടാതി നക്ഷത്രത്തിൽ , അതായത് ഏകദേശം 750 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ജനിച്ച് ഒരു യോഗിയായി 723 വര്‍ഷം ജീവിച്ച് 1986 ഏപ്രില്‍ ആറിന് (കൊല്ലവര്‍ഷം 1161 മീനം പൂരുട്ടാതി) പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരില്‍ മഹാസമാധിയായ ഒരു പുണ്യാത്മാവാണ് ശ്രീമദ്‌ ശിവപ്രഭാകര സിദ്ധയോഗി.

സാധാരണഗതിയില്‍ ആലോചിച്ചാല്‍ പലതും നമുക്ക് വിശ്വസിക്കാന്‍ പ്രയാസമാകും. അദ്ദേഹത്തെക്കുറിച്ച്‌ അന്വേഷിച്ചാല്‍ ധാരാളം അനുഭവകഥകള്‍ നമുക്ക് കേള്‍ക്കാന്‍ കഴിയും.

അധര്‍മ്മം അസഹ്യമാകുമ്പോള്‍ ലോകോപകാരാര്‍ത്ഥം മഹാത്മാക്കള്‍ ഉദയം ചെയ്യാറുള്ളത് ഭാരതഭൂമിയുടെ മഹത്തരമായ പ്രത്യേകതയാണ്. ആധ്യാത്മികമായി ഉയര്‍ന്ന ശ്രേണിയില്‍ നില്‍ക്കുന്നവരാണ് ഇവരില്‍ പലരും. ഇങ്ങനെയുള്ള മഹാത്മാക്കളുടെ ഒരു പരമ്പരതന്നെ കേരളത്തിനുണ്ട്.

ജ്ഞാനികളായ ഇത്തരക്കാരില്‍ വച്ച് അത്യുന്നതമായ അധ്യാത്മമണ്ഡലത്തില്‍ നിത്യം വിഹരിക്കുന്ന അഭൗമജ്യോതിസ്സാണ് ബ്രഹ്മാനന്ദ ശ്രീമദ്‌ ശിവപ്രഭാകര സിദ്ധയോഗി പരമഹംസ തിരുവടികള്‍.

എ. ഡി. 1263 മാര്‍ച്ച് മാസം (കൊല്ലവര്‍ഷം 438 മീനം) പൂരുട്ടാതി നക്ഷത്രത്തിൽ അകവൂര്‍ മനയില്‍ ജനിച്ചു (ഏകദേശം 750 വര്‍ഷങ്ങള്‍ക്ക് മുമ്പ്). അച്ഛന്‍ ഇരവി നാരായണന്‍ നമ്പൂതിരിപ്പാട്. അമ്മ ആഴ്വാഞ്ചേരിമനയിലെ ഗൗരി അന്തര്‍ജ്ജനം. ഇവരുടെ എട്ടാമത്തെ പുത്രനാണ് പ്രഭാകരന്‍. ഇദ്ദേഹത്തിന്റെ എട്ടാം വയസ്സില്‍ അകവൂര്‍ മനയിലെ തേവാരദൈവതമായ ശ്രീരാമദേവന്‍ ഗോസായിവേഷത്തില്‍ വന്ന് പ്രഭാകരനെ ഹിമാലയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ 43 കൊല്ലം തപസ്സുചെയ്തു. യോഗത്തിന്റെ എല്ലാ ഭൂമികകളും മുഴുവന്‍ ജ്ഞാനാവസ്ഥകളും സ്വായത്തമാക്കിയ പ്രഭാകരന്‍ ‘കല്‍പ്പം’ സേവിച്ച് അനശ്വരശരീരിയായി. ഈ ദിവ്യശരീരവുമായാണ് അദ്ദേഹത്തെ ഭക്തര്‍ക്കിടയില്‍ കാണപ്പെട്ടത്.

1942ല്‍ കൊച്ചിയില്‍ ആഴക്കടലില്‍ മീന്‍പിടിക്കാന്‍ പോയവര്‍ കടലിനടിത്തട്ടില്‍നിന്ന് വലയില്‍ കുരുങ്ങിയ ഒരു മനുഷ്യനെ കരയിലെത്തിച്ചു. പോലീസ് സ്റ്റേഷനില്‍ ഈ കടല്‍മനുഷ്യനെ എത്തിക്കുകയും ചില അത്ഭുതങ്ങള്‍ പിന്നീടുണ്ടാകുകയും ചെയ്തു. ഇക്കഥ അന്നത്തെ ‘പൗരധ്വനി’ ദിനപത്രത്തിന് പ്രധാന വാര്‍ത്തയായിരുന്നു. ആദ്യം ജപ്പാന്‍കാരനാണെന്ന് കരുതിയെങ്കിലും അസാധാരണനെന്ന്‍ വ്യക്തമായപ്പോള്‍ മോചിപ്പിക്കുകയും മാപ്പുപറയുകയും ചെയ്തു. പിന്നീട‌ദ്ദേഹത്തെ കണ്ടത് പ്രസിദ്ധപണ്ഡിതനും സാഹിത്യകാരനുമായ ചൊവ്വര പരമേശ്വരനുമായി കൂട്ടുകൂടി നടക്കുന്നതാണ്.

ശബരിമലയിലെ ഉയര്‍ന്ന മരക്കൊമ്പില്‍ തലകീഴായി തൂങ്ങിക്കിടക്കുന്നതും കുട്ടികള്‍ക്കും വലിയവര്‍ക്കും പ്രസിദ്ധക്ഷേത്രങ്ങളിലെ പ്രസാദം വരുത്തിക്കൊടുക്കുന്നതും അനുഭവിച്ചവര്‍ ഇന്നും ജീവിച്ചിരിക്കുന്നു.

അഡ്വ.എം.എന്‍.ഗോവിന്ദന്‍നായര്‍ രചിച്ച് എം.എന്‍.കഥകള്‍ എന്ന ഗ്രന്ഥത്തില്‍ (എന്‍.ബി.എസ്.പ്രസിദ്ധീകരണം) പ്രഭാകരസിദ്ധയോഗി ഹിമമനുഷ്യനെ സൃഷ്ടിച്ചകാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ അതിപ്രശസ്തരായ പലര്‍ക്കും ശ്രീമദ് പ്രഭാകരസിദ്ധയോഗിയുടെ അനുഗ്രഹം ലഭിച്ചുവെന്നതും ഇന്നും അദ്ദേഹം ഭൗതികശരീരത്തില്‍തന്നെ കാണപ്പെടുന്നുവെന്നതും ഭക്തര്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന കാര്യങ്ങളില്‍ ചിലതുമാത്രം.

ഏതുകാലത്തും ജീവശാസ്ത്രത്തിനും യുക്തിക്കും ബുദ്ധിക്കും അപ്പുറം കടന്നുനില്‍ക്കുന്നു ശ്രീമദ് പ്രഭാകരസിദ്ധയോഗിയുടെ അപദാനങ്ങള്‍.

ലോകോപകാരാര്‍ത്ഥം 18 ശരീരങ്ങള്‍ ആകെ താന്‍ സ്വീകരിക്കുമെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് പ്രഭാകരസിദ്ധയോഗിയായും കൊല്ലത്ത് ഉണ്ണിയപ്പസ്വാമിയായും ഓച്ചിറയില്‍ പുണ്ണുനക്കിസ്വാമിയായും കരുവാറ്റയില്‍ കരീലക്കള്ളനെന്നും അറിയപ്പെട്ടു. ശബരിമലയിലും വൈക്കത്തും ഏറ്റുമാനൂരും പത്തനംതിട്ടയിലും കുറ്റാലത്തും മദിരാശിയിലും മധുരയിലും പഴനിയിലും കാശിയിലും നേപ്പാളിലും ഒക്കെ പലകാലങ്ങളില്‍ പലവേഷങ്ങളില്‍ അവിടുന്നിനെ കണ്ടവരുണ്ട്.

തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരോടുമൊപ്പം പലപ്പോഴും കാണപ്പെട്ടപ്പോള്‍ ഓച്ചിറയിലും കുറ്റാലത്തും ഏറ്റുമാനൂരിലുമെല്ലാം പാവങ്ങളുടെ കൂടെയാണ് സഹവസിച്ചുകണ്ടത്. ആഢ്യന്മാരുടെ അകത്തളങ്ങളിലെ ആഢംബരങ്ങള്‍ക്ക് പ്രകാശം പകരാന്‍ അവിടുന്നു പോയില്ല. കാറ്റിലും മഴയിലും വേനല്‍ച്ചൂടിലും ഒരേ വേഷത്തില്‍ എവിടെയും കണ്ടു.

പട്ടിണിപാവങ്ങള്‍ക്കിടയിലും കുപ്പത്തൊട്ടിയിലെ എച്ചിലിലകള്‍ക്കിടയിലും കണ്ടവരുണ്ട്. മുന്‍ തിരുവിതാംകൂര്‍ ദിവാന്‍ സി. പി. രാമസ്വാമി അയ്യര്‍ മുതല്‍ മുന്‍ കേരള ഗവര്‍ണ്ണര്‍ ശ്രീമതി. ജ്യോതി വെങ്കിടാചലം വരെ അവിടുന്നിന്റെ ഒരു വാക്കിനുവേണ്ടി പഞ്ചപുച്ഛമടക്കിനിന്നിട്ടുള്ള കഥകള്‍ വേറെ. കുട്ടികളോടൊത്ത് നടക്കാനും കൂട്ടുകൂടാനും ഇഷ്ടമായിരുന്നു. അവര്‍ക്ക് ചൂടാറാത്ത ഉണ്ണിയപ്പവും, പഴനിയിലെ പഞ്ചാമൃതവും, തിരുപ്പതിയിലെ ലഡുവും വരുത്തിക്കൊടുത്തു. കയ്യില്‍ വാരുന്ന മണ്ണ് കല്‍ക്കണ്ടമാക്കും. കുഷ്ടരോഗി കഴിച്ച ഭക്ഷണത്തിന്റെ ഉച്ഛിഷ്ടം കഴിക്കുന്നതും കണ്ടവരുണ്ട്. ദീനരെ കാണുമ്പോള്‍ കണ്ണീര്‍ ധാര ധാരയായി ഒഴുകും. എന്തും കഴിക്കും. വിരളമായിമാത്രം സംഭാഷണം. കൂടുതലും ആംഗ്യംമാത്രം.

ഒന്നും പറഞ്ഞില്ല. എല്ലാം കാട്ടിക്കൊടുത്തു. ചട്ടമ്പിസ്വാമികള്‍ക്ക് മുരുകോപദേശം നല്‍കി. കടലിലൂടെ നടന്നുവന്ന് കരുവാറ്റ സ്വാമിക്ക് കാരണഗുരുവായി. ചേങ്കോട്ടുകോണം ആശ്രമത്തില്‍ ശ്രീമദ് നീലകണ്ഠഗുരുപാദര്‍ക്കൊപ്പം മാസങ്ങളോളം പലവട്ടം താമസിച്ചു. ശ്രീനാരായണ ഗുരുദേവനും, മാതാ അമൃതാനന്ദമയിക്കും അനുഗ്രഹമേകി. ദിവ്യനായി അറിയപ്പെടാന്‍ ഒട്ടും ആഗ്രഹിച്ചില്ല. പ്രശസ്തിയുടെ നിസ്സാരതയ്ക്ക് വശംവദനുമായില്ല.

ഭൗതികാവശ്യങ്ങള്‍ സാധിക്കാന്‍ തന്നെ സമീപിച്ചവര്‍ക്ക് ഭ്രാന്തനായും നീചനായും കാണപ്പെട്ടു. ആശ്രയിച്ചവര്‍ പലരും കുബേരന്മാരായി. എന്നാല്‍ അവിടുന്നിന്റെ ജീവിതം ഒരു പിച്ചക്കാരന്‍റേതിനേക്കാള്‍ മെച്ചമായിരുന്നില്ല.

കടഞ്ഞെടുത്ത കരിവീട്ടിപോലെ അഞ്ചേകാല്‍ അടി പൊക്കവും, ദൃഢപേശികളുമുള്ള ദേഹം. ഒരു ലങ്കോട്ടിയും ഒറ്റത്തോര്‍ത്തുമായിരുന്നു വേഷം. ഏതൊരു സാഹചര്യത്തിലും എപ്പോഴും കൈവിരലുകള്‍ ചിന്മുദ്രയിലായിരിക്കും. എല്ലാ ജീവശാസ്ത്രതത്വങ്ങളെയും വിസ്മയിപ്പിക്കുമാറ് നൂറ്റി എഴുപത് ദിവസംവരെ ജലപാനംപോലുമില്ലാതെ ഒറ്റക്കിടപ്പ് കിടന്നിട്ടുണ്ട്. ഒടുവില്‍ ഒന്നും സംഭവിക്കാത്തതുപോലെ ഊര്‍ജ്ജസ്വലനായി എഴുന്നേറ്റുവരും. റൗഡികള്‍ക്കിടയില്‍ പലപ്പോഴും അവരില്‍ ഒരാളായി കാണപ്പെട്ടു.

മദ്യപാനികള്‍ക്കിടയില്‍ ഉന്നത മദ്യപാനിയായി. ഒരേസമയം ഒരേവേഷത്തില്‍ പല സ്ഥലങ്ങളില്‍ കാണപ്പെട്ടു. ഇപ്രകാരം വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളും കാട്ടി അതിനുള്ളിലെ ഏകാത്മ സത്യത്തെ അനാവരണം ചെയ്യുന്ന വ്യക്തിത്വമായി.

അറിയേണ്ടവര്‍ക്കുള്ള അറിവായി അവിടുന്ന് നിലകൊണ്ടു. സ്ഥിതപ്രജ്ഞനും നിസ്സംഗനുമായിരുന്നു. ഇവിടുന്നിന്റെ ഇരുകൈവിരലുകളും എപ്പോഴും ചിന്മുദ്ര ധരിച്ചിരുന്നു. അദ്വൈതത്തിനും വിശിഷ്ടാദ്വൈതത്തിനും മദ്ധ്യേ മാര്‍ഗ്ഗമാണ് സ്വീകരിച്ചിരുന്നതെന്ന് മഹത്തുക്കള്‍ പറയുന്നു.

‘ഇക്കാണുന്നതെല്ലാം താന്‍ തന്നെയെന്നും, എല്ലാ അമ്മമാരും പ്രസവിച്ചതും പ്രസവിക്കാന്‍പോകുന്നതും തന്നെതന്നെയാണെന്നും അവിടുന്ന് പറയാറുണ്ടായിരുന്നു. ഒടുവില്‍ ഇതെല്ലാം തന്റെയൊരു തമാശമാത്രമാണെന്നും പറയാനുള്ള ചങ്കൂറ്റം അവിടുന്നില്‍ ദൃഡതയോടെ കാണാന്‍ കഴിയുന്നു. വിധിയും നിഷേധവുമില്ലാത്ത ബ്രഹ്മാനന്ദ ശ്രീമത് ശിവപ്രഭാകരസിദ്ധയോഗി പരമഹംസര്‍ തിരുവടികളുടെ ലോകവ്യവഹാരകഥകള്‍ യുക്തിചിന്തയ്ക്ക് വഴങ്ങാത്തതും ബുദ്ധിയുടെ നിശിതമായ വ്യവഹാരത്തില്‍ താന്‍ നിത്യശുദ്ധനും അവേദ്യനുമായ സാക്ഷാല്‍ ശ്രീപരമേശ്വരന്‍തന്നെയെന്ന് വെളിപ്പെടുത്തുന്നതുമാണ്.’

ജ്ഞാനശരീരമാണ് താന്‍ സ്വീകരിക്കുന്നതെന്ന് അവിടുന്ന് പറയാറുണ്ടായിരുന്നു. ജ്ഞാനശരീരം എടുക്കുന്ന ഈശ്വരന്‍ താനെടുക്കുന്ന ശരീരത്തോട് എത്രനാള്‍ ചേര്‍ന്നിരുന്നാലും തന്റെ ഗുണങ്ങള്‍ക്ക് മാറ്റം സംഭവിക്കുകയില്ല. ശിവനുമാത്രമേ അത് സാധ്യമാകൂ. ശിവന്‍ അമേയമായ അറിവാണ്. അരൂപിയും നിത്യനും അവ്യയനുമാണ്. ആദിയന്തമില്ലാത്തയാളാണ്. അദ്വിതീയനും, കാരണം ഇല്ലാത്തവനും, കളങ്കരഹിതനുമാണ്. അവിടുന്ന് തന്റെ ശക്തിയാല്‍ ഈ ലോകത്ത് വ്യാപിക്കുന്നു. സൂര്യനും കിരണവും പോലെയാണ് ശിവനും ശിവതത്വവും. ഈ ശിവതത്വത്തിന്റെ മൂര്‍ത്തഭാവമായിതീര്‍ന്നുകൊണ്ട് തേടുന്നവന് അനുഭവത്തില്‍ അറിവായിത്തീരാന്‍ അവതരിച്ച കരുണാവാരിധിയാണ് ശ്രീമത് പ്രഭാകരസിദ്ധയോഗി പരമഹംസര്‍ തിരുവടികള്‍.

തന്റെ ദൃഢമായ സ്നേഹംകൊണ്ട് തന്റെ തന്നെ സൃഷ്ടിയായ മനുഷ്യന്‍തന്നെ അറിയണമെന്നും ആനന്ദരൂപമായ ശിവപദം അടയണമെന്നും സര്‍വ്വേശനായ ശിവപ്രഭാകരന്‍ ആഗ്രഹിക്കുന്നു. അതിനാലാണ് അവിടുന്ന് ഭൗതികരൂപം ധരിച്ച് നമുക്കിടയില്‍ കഴിഞ്ഞത്. പൂര്‍ണ്ണതയുള്ള ഈശ്വരപ്രഭാവത്തിന്റെ മൂര്‍ത്തീഭാവമാണവിടുന്ന്. അഭയവും വരവും നല്‍കുന്ന സര്‍വ്വേശ്വരനായി ഗുരുനാഥനെയല്ലാതെ മറ്റൊരു സനാതനിയെയും കാണാനും കഴിഞ്ഞിട്ടില്ല