Showing posts with label theyyam. Show all posts
Showing posts with label theyyam. Show all posts

Friday, June 7, 2019

പനിയന്‍ തെയ്യം

തെയ്യങ്ങളിലെ കോമാളിയായാണ് പനിയന്‍ അറിയപ്പെടുന്നത്. മലയ സമുദായക്കാര്‍ കെട്ടിയാടുന്ന ഈ തെയ്യം രണ്ടു തെയ്യങ്ങള്‍ ക്കിടയിലെ പുറപ്പാട് സമയത്തില്‍ ദൈര്‍ഘ്യം കൂടുതലുണ്ടെങ്കില്‍ ആളുകളെ രസിപ്പിക്കുക എന്ന ധര്‍മ്മമാണ് നിര്‍വ്വഹിക്കുന്നത്. അതിനാല്‍ നേര്‍ച്ചകളും വഴിപാടുകളും  ഈ തെയ്യത്തിനില്ല.

മറ്റു തെയ്യങ്ങളെപ്പോലെ ചുവന്ന തുണി ഉടുത്ത് കെട്ടി കവുങ്ങിന്‍ പാള കൊണ്ടുള്ള മുഖാവരണം അണിഞ്ഞാണ് ഈ തെയ്യം വരുന്നത്. മറ്റു പറയത്തക്ക വേഷ വിധാനങ്ങള്‍ ഒന്നും ഇല്ല. പനിയന്‍ വരുമ്പോള്‍ വാദ്യക്കാരനായി ഒരാള്‍ മാത്രമാണുണ്ടാവുക. ഗുരുക്കള്‍ എന്നാണ് വാദ്യക്കാരനെ പനിയന്‍ വിളിക്കുക. ഗുരുക്കളും പനിയനും തമ്മിലുള്ള സംഭാഷണങ്ങള്‍ ആണ് പ്രധാന ചടങ്ങ്. പള്ളിയറയുടെ മുന്നില്‍ വന്നു നിലത്തിരുന്നു കൊണ്ടാണ് പനിയന്‍ അധികസമയവും സംഭാഷണം നടത്തുക.

പനിയന് വിദ്യ പറഞ്ഞു കൊടുക്കുന്ന ആളെന്ന നിലയിലാണ് ഗുരുക്കള്‍ വരുന്നത്. പനിയന് നല്ല ശീലങ്ങള്‍ പഠിപ്പിക്കുക, അക്ഷരാഭ്യാസം ചെയ്യിക്കുക എന്നതൊക്കെയാണ് ഗുരുക്കളുടെ ചുമതല. എന്നാല്‍ ഗുരുക്കളുടെ ചോദ്യങ്ങള്‍ തെറ്റായി കേട്ടും വ്യാഖ്യാനിച്ചും പനിയന്‍ ആളുകളെ ചിരിപ്പിക്കും. വാദ്യക്കാരനും പനിയന്‍കെട്ടിയ കോലക്കാരനും നല്ല നര്‍മ്മബോധമുള്ളവരായിരിക്കും. സമകാലിക വിഷയങ്ങളും നര്‍മ്മം കലര്‍ത്തി പറയാറുണ്ട്.

വണ്ണാത്തിപ്പോതി

കനലാടി സമുദായങ്ങളില്‍ (തെയ്യംകെട്ട് സമുദായങ്ങള്‍) ഒന്നാണ് വണ്ണാന്‍ സമുദായം.

തെയ്യംകെട്ടും അലക്കുമാണ് ഇവരുടെ കുലത്തൊഴില്‍. ഇവരില്‍ തെയ്യംകെട്ടി ആചാരപ്പെടുന്നവര്‍ പെരുവണ്ണാന്‍ എന്നറിയപ്പെടും. വണ്ണാന്‍സമുദായത്തിലെ സ്ത്രീകളെ വണ്ണാത്തി എന്ന് വിളിക്കും. നാട്ടുകാര്‍ക്കെല്ലാം  തീണ്ടാരിക്കുളി കഴിഞ്ഞാല്‍ വണ്ണാത്തി മാറ്റ് നല്‍കുക എന്ന ആചാരം പണ്ട് വടക്കെ മലബാറില്‍ നിലനിന്നിരുന്നു.

ഒരിക്കല്‍ ഒരു വണ്ണാത്തി പതിവ് പോലെ മാറ്റുമായി ഇറങ്ങിയതായിരുന്നു. ഉച്ചവെയിലില്‍ നടന്നു വരുന്ന വണ്ണാത്തിയെ കാഞ്ഞിരക്കെട്ടിന്റെ ഇടയില്‍ നിന്നും കരുവാള്‍ ഭഗവതി കണ്ടു. കാട്ടുമൂര്‍ത്തിയായ  ഭഗവതി ഇല്ലത്തളയിട്ട് കറുമ്പിയായി വഴിവക്കില്‍ നിന്ന് മൂന്നാംകുളി കഴിഞ്ഞ എനിക്കും മാറ്റ് വേണമെന്നപേക്ഷിച്ചപ്പോള്‍ കാട്ടാളത്തിക്ക് മാറ്റെന്തിന് എന്ന് പരിഹസിച്ചു വണ്ണാത്തി മുന്നോട്ടു നീങ്ങി. കോപിഷ്ഠയായ കാട്ടുമൂര്‍ത്തി വണ്ണാത്തിയെ പാറക്കല്ലില്‍ അടിച്ചു കൊന്നു. മരണാനന്തരം അവള്‍ വണ്ണാത്തി പോതിയായി.

കാളീസങ്കല്‍പത്തിലുള്ള ഈ തെയ്യം മാവിലന്‍ സമുദായക്കാരാണ് കെട്ടിയാടുന്നത്.

ആയിറ്റി ഭഗവതി

ആര്യനാട്ടില്‍ നിന്നും മലനാട്ടിലേക്ക് രണ്ടു കപ്പലുകളിലായി യാത്ര തിരിച്ച ദേവിമാരാണ് ആയിറ്റി ഭഗവതിയും ഉച്ചൂളിക്കടവത്ത് ഭഗവതിയും.

ഉച്ചൂളിക്കടവത്ത് ഭഗവതിയുടെ കപ്പല്‍ അപകടത്തിലായപ്പോള്‍ ആയിറ്റി ഭഗവതി സ്വന്തം കപ്പലില്‍ കയറ്റി. ഇരുവരും ചങ്ങാതികളായി. എന്നാല്‍ ഇവര്‍ രണ്ടുപേരും ഒരേ ദേവിമാരാണെന്നും ആയിറ്റി ഭഗവതിയുടെ മറ്റൊരു പേരാണ് ഉച്ചൂളി കടവത്ത് ഭഗവതി എന്നും മറ്റൊരു അഭിപ്രായമുണ്ട്.

വണ്ണാന്‍ സമുദായ ക്കാരാണ് ഈ തെയ്യവും കെട്ടിയാടുന്നത്. മുകയരുടെ കുലദൈവമാണ് പുന്നക്കാല്‍ ഭഗവതി എന്നറിയപ്പെടുന്ന ആയിറ്റി ഭഗവതി. മുകയരുടെ പ്രാചീനമായ തറവാട് കണ്ണൂര്‍ ജില്ലയിലെ കുറവന്തേരി വലിയ തറവാടാണ്. ഉത്സവത്തിനു എല്ലാ മുകയ സമുദായക്കാരും ഇവിടെ ഒത്തു കൂടും. ആര്യപൂമാല ഭഗവതിയായും, നിലമംഗലത്ത് ഭഗവതിയായും ആര്യക്കര ഭഗവതിയായും പല പേരുകളില്‍ ഈ ദേവി അറിയപ്പെടുന്നുണ്ട്.

വേങ്ങാക്കോട്ട് ഭഗവതിക്കും ആയിറ്റി ഭഗവതി സങ്കല്‍പ്പ മാണുള്ളത്. ദേവി കപ്പല്‍ വഴി വരുമ്പോള്‍ എടത്തൂരാമഴിയില്‍ വെച്ച് നെല്ലിക്കാതീയനെ കണ്ടുമുട്ടുകയും കൂടെ പോവുകയുമാണ് ഉണ്ടായത്. ആയിറ്റി കാവില്‍ കുടിയിരുന്നതിനാല്‍ ആയിറ്റി ഭഗവതി എന്ന് വിളിക്കപ്പെട്ടു

Wednesday, May 29, 2019

കുട്ടിച്ചാത്തന്‍ തെയ്യം

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള പ്രശസ്തമായ കാളകാട്ടു ഇല്ലവുമായി ബന്ധപ്പെട്ട തെയ്യമാണ് വൈഷ്ണവാംശമുള്ള കുട്ടിച്ചാത്തന്‍.

നമ്പൂതിരിമാര്‍ ആരാധിക്കുന്ന ഈ തെയ്യത്തെ ബ്രാഹ്മണേതര കുടുംബങ്ങളും ആരാധിച്ചു വരുന്നു. ഭൈരവാദി പഞ്ചമൂര്‍ത്തികളില്‍ പ്രധാനിയാണ് ഈ തെയ്യം. 108 ലധികം ശാസ്തന്‍മാരുള്ളതില്‍ മാന്ത്രികത്വമുള്ള കുട്ടിച്ചാത്തന്മാരില്‍ പ്രാധാന്യമുള്ളവ കരിങ്കുട്ടി, പൂക്കുട്ടി, തീക്കുട്ടി, പറക്കുട്ടി, ഉച്ചക്കുട്ടി എന്നീ കുട്ടിച്ചാത്തന്മാരാണ്.

ശിവനും പാര്‍വതിയും വള്ളുവനും വള്ളുവ ത്തിയുമായി വേഷം മാറിയപ്പോള്‍ അവര്‍ക്ക് കരുവാള്‍, കുട്ടിച്ചാത്തന്‍ എന്നീ പേരുകളില്‍ രണ്ടു മക്കളുണ്ടായി. ഇതില്‍ കുട്ടിച്ചാത്തന്‍ കറുത്ത ശരീരവും നെറ്റിയില്‍ പൂവ്, തൃക്കണ്ണ് എന്നിവയു മായാണ് ജനിച്ചത്. ഇതില്‍ നിന്ന് ശിവപാര്‍വതിമാര്‍ മക്കളില്ലാത്ത കാളകാട്ടില്ലത്തെ നമ്പൂതിരിക്ക് തങ്ങളുടെ കുട്ടിച്ചാത്തനെ നല്‍കിയെന്നും അതോടെ കാളകാട്ടില്ലത്തെത്തിയ കുട്ടിച്ചാത്തന്‍ ബ്രഹ്മണാചാരങ്ങള്‍ക്ക് വിരുദ്ധമായ ശീലങ്ങള്‍ അനുവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തുവത്രേ.

അസാമാന്യ ബുദ്ധി യുള്ളവനായിരുന്നെങ്കിലും കുട്ടിച്ചാത്തന്‍ ഗുരുവിനെ അനുസരിക്കാന്‍ തീരെ തയ്യാറായില്ല. പലപ്പോഴും ഗുരു ചിന്തിക്കുന്നതിലും അപ്പുറം കുട്ടി ചിന്തിച്ചു തുടങ്ങി. കുട്ടിയുടെ നിരവധി ചോദ്യങ്ങള്‍ക്ക് ഗുരുവിനു ഉത്തരം ലഭിക്കാത്ത അവസ്ഥ വന്നു. ഒരിക്കല്‍ കുളിച്ചു വരികയായിരുന്ന ഗുരു, കുട്ടി തന്റെ പുസ്തകം എടുത്ത് വായിക്കുന്നത് കണ്ടു തന്റെ പുസ്തകം എടുത്ത് വായിച്ചിട്ടാണ് തന്നെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ കുട്ടി ചോദിക്കുന്നതെന്ന് കരുതി കോപാകുലനായി കുട്ടിയെ ചൂരല്‍ കൊണ്ട് പ്രഹരിക്കാന്‍ ആരംഭിച്ചു.

ആദ്യം ഒന്നും പ്രതികരിക്കാതിരുന്ന കുട്ടി പെട്ടെന്ന് ഭാവം മാറ്റുകയും ഗുരുവിന്റെ തല അറുക്കുകയും പഠിപ്പ് മതിയാക്കി സ്ഥലം വിടുകയും ചെയ്തുവത്രേ. ഇതറിഞ്ഞ കാളകാടര്‍ വിശന്നു വരുന്ന കുട്ടിച്ചാത്തന് ഭക്ഷണം കൊടുക്കരുത് എന്ന് ആത്തോലമ്മയോട് പറയുകയും ചെയ്തു. കോപം പൂണ്ട ചാത്തന്‍ ആത്തോലമ്മയുടെ ഇടത് മാറില്‍ കല്ലെറിയുകയും ഇതില്‍ കുപിതനായ കാളകാടര്‍ കുട്ടിയെ കന്നുകാലികളെ മേയ്ക്കാന്‍ വിടുകയും ചെയ്തു.  കാലി മേയ്ച് തളര്‍ന്നു വന്ന ചാത്തന്‍ ആത്തോലമ്മയോട് പാല് ചോദിച്ചെങ്കിലും അവര്‍ കൊടുത്തില്ല. ഇതിനു പ്രതികാരമായി അച്ഛന്‍ നമ്പൂതിരി എന്നും കണി കാണുന്ന കാളക്കൂട്ടത്തിലെ ചെങ്കോമ്പന്‍ കാളയെ കൊന്നു ചോര കുടിച്ചു.

വിവരമറിഞ്ഞ കാളകാടര്‍ കുട്ടിച്ചാത്തനെ വെട്ടിക്കൊന്നു. എന്നാല്‍ വീണ്ടും ജനിച്ച് പ്രതികാര ദാഹിയായി ചാത്തന്‍ കാളകാട്ടില്ലം ചുട്ടു ചാമ്പലാക്കി. കുപിതനായ നമ്പൂതിരി ബ്രാഹ്മണരെ വരുത്തി ഹോമ കുണ്ഡങ്ങള്‍ തീര്‍ത്ത് വീണ്ടും ചാത്തനെ  390 കഷ്ണങ്ങളാക്കി 21 ഹോമകുണ്ഡങ്ങളില്‍ ഹോമിച്ചു. ഈ ഹോമകുണ്ഡങ്ങളില്‍ നിന്ന് അനേകം ചാത്തന്മാര്‍ ഉണ്ടായി. അവര്‍ സമീപ പ്രദേശത്തെ ബ്രഹ്മണ ഇല്ലങ്ങളും ചുട്ടുകരിച്ചു. അങ്ങിനെ ഉപദ്രവകാരിയായി നാട്ടില്‍ നടന്ന ചാത്തനെ അടക്കാന്‍ കോലം കെട്ടി പൂജിക്കാന്‍ തീരുമാനിച്ചു.

പ്രതികാര ദാഹിയായി നടക്കുന്ന ചാത്തന്‍ ചാലയില്‍ പെരുമലയന്റെ ഭക്തിയില്‍ സംപ്രീതനാവുകയും പൂജയും നേര്‍ച്ചയും നല്‍കി അങ്ങനെ കുട്ടിച്ചാത്തനെ തെയ്യമാക്കി ആരാധിച്ചു വരാന്‍ തുടങ്ങി. ആദ്യമായി കുട്ടിച്ചാത്തന്റെ കോലസ്വരൂം കെട്ടിയാടിയതും ചാലയില്‍ പെരുമലയന്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു

ഉച്ചിട്ട

'അടിയേരി മഠത്തില്‍ ഉച്ചിട്ട ഭഗവതി' എന്നാണു ഈ ഭഗവതി അറിയപ്പെടുന്നത്.

'വടക്കിനകത്തച്ചി' എന്നും വിളിപ്പേരുണ്ട്. മന്ത്രവാദ പാരമ്പര്യമുള്ള ഇല്ലങ്ങളിലും, വീടുകളിലും വിശേഷാല്‍ കെട്ടിയാടിക്കുന്ന തെയ്യമാണിത്. മലയ സമുദായത്തില്‍ പെട്ടവരാണ് ഈ തെയ്യം കെട്ടിയാടുന്നത്. വേലരും കെട്ടിയാടാറുണ്ട്. സ്ത്രീകളുടെ ഇഷ്ടദേവത കൂടിയാണ് അതിസുന്ദരിയായ ഈ  ഭഗവതി. പഞ്ച മന്ത്രമൂര്‍ത്തികളില്‍ പ്രമുഖയാണ് ഈ തെയ്യം.

മാനുഷഭാവത്തിലാണ് ഈ തെയ്യത്തിന്റെ വാമൊഴികള്‍ എന്നതൊരു പ്രത്യേകതയാണ്. പ്രമുഖ മാന്ത്രിക ഇല്ലങ്ങളായ കാളകാട്, കാട്ടുമാടം, പുത്തില്ലം, പൂന്തോട്ടം തുടങ്ങിയവയാണ് പ്രധാന ആരൂഢങ്ങള്‍.

കൃഷ്ണന് പകരം കംസന്‍ കൊല്ലാന്‍ ഒരുങ്ങിയ യോഗമായയാണ് ഉച്ചിട്ട എന്നാണ് വിശ്വാസം. ശിവപുത്രിയാണെന്നും വിശ്വാസമുണ്ട്. അഗ്‌നിദേവന്റെ ജ്യോതിസ്സില്‍ നിന്നും അടര്‍ന്നുവീണ കനല്‍ ബ്രഹ്മദേവന്റെ ഇരിപ്പിടമായ താമരയില്‍ ചെന്ന് വീണ് അതില്‍ നിന്നും ദിവ്യതേജസ്സോടു കൂടിയ ദേവിയുണ്ടായി യെന്നും ആ ദേവിയെ ബ്രഹ്മാവ് അവിടെ നിന്ന് കാമദേവന്‍ വഴി പരമശിവനു സമര്‍പ്പിച്ചുവെന്നും പിന്നീട് ഭൂമിദേവിയുടെ അപേക്ഷ പ്രകാരം ദേവി ശിഷ്ടജന പരിപാലനാര്‍ത്ഥം ഭൂമിയില്‍ വന്നു മാനുഷ രൂപത്തില്‍ കുടിയിരുന്നു വെന്നുമാണ് കഥ. അഗ്‌നിപുത്രിയായത് കൊണ്ടാണ് തീയില്‍ ഇരിക്കുകയും കിടക്കുകയും തീ കനല്‍ വാരി കളിക്കുകയും ചെയ്യുന്നതെന്നും പറയപ്പെടുന്നു. തമാശക്കാരിയായ ഈ തെയ്യക്കോലം സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു ദേവിയാണ്.  സുഖപ്രസവത്തിന് സ്ത്രീകള്‍ ഉച്ചിട്ടയ്ക്ക് നേര്‍ച്ചകള്‍ നേരുന്നു. ഉച്ചത്തില്‍ അട്ടഹസിച്ചതിനാല്‍ ഉച്ചിട്ടയായി എന്ന് പറയപ്പെടുന്നു.

മടയില്‍ ചാമുണ്ഡി

പൊതുവാള്‍ സമുദായത്തിന്റെ കുലദൈവങ്ങളില്‍ ഒന്നാണ് മടയില്‍ ചാമുണ്ഡി.

മൂന്നു ലോകങ്ങളെയും വിറപ്പിച്ചിരുന്നവരായിരുന്നു ചണ്ഡമുണ്ഡന്മാര്‍. അവരെ വധിച്ചതിനാ ലാണ്  ഈ ദേവി തെയ്യത്തെ ചാമുണ്ഡി എന്ന് വിളിക്കുന്നത്. ദേവാസുര യുദ്ധത്തില്‍ അസുരരെ നിഗ്രഹിക്കാന്‍ ദേവി എടുത്ത അവതാരങ്ങളില്‍ ഒന്നായ കൗശികി ദേവിയുടെ അംശാവതാരം.

ആകാശം മുതല്‍ പാതാളം വരെ ചെന്ന് അസുരന്‍മാരെ കൊന്നൊടുക്കാന്‍ തുടങ്ങിയ ദേവിയോട് യുദ്ധത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ വന്നപ്പോള്‍ ചണ്ഡമുണ്ഡന്‍മാരുടെ കിങ്കരന്‍മാര്‍ മടയില്‍ പോയി ഒളിച്ചുവെന്നും എന്നാല്‍ അപ്പോള്‍ ദേവി വരാഹ രൂപമെടുത്ത് (പന്നിരൂപം) മടയില്‍ ഒളിച്ചിരുന്ന അസുരന്‍മാരെ വധിച്ചു എന്നും അങ്ങിനെയാണ് 'മടയില്‍ ചാമുണ്ഡി' എന്ന പേര്‍ വന്നത് എന്നും പറയുന്നു.

ഇവരെ പാതാളം വരെ പിന്തുടര്‍ന്ന് വധിച്ചതിനാല്‍ 'പാതാളമൂര്‍ത്തി' എന്നും പേരുണ്ട്. വരാഹി സങ്കല്‍പ്പത്തിലുള്ള ദേവതയായത് കൊണ്ടാണ് ഈ തെയ്യം പന്നിമുഖം വെച്ച് ആടുന്നത്.

നാട്ടുപുരാവൃത്തം ഇങ്ങനെ: പയ്യാടക്കത്ത് നായരെയും കൂട്ടി ഒരിക്കല്‍ വണ്ണാടില്‍ പൊതുവാള്‍ നായാട്ടിനു പോയത്രേ. വളരെ നേരമായിട്ടും ഒരു മൃഗത്തെയും കിട്ടാതായപ്പോള്‍ കുറച്ചകലെയുള്ള മടയില്‍ നിന്ന് ഒരു അനക്കം കേട്ട് പന്നിയാണെന്ന് കരുതി ശബ്ദം കേട്ട ദിക്കിലേക്ക് അമ്പെയ്തുവത്രേ. എന്നാല്‍ ഗുഹയില്‍ നിന്നും കേട്ടത് വലിയൊരു അലര്‍ച്ചയും ചിലമ്പിന്റെ ശബ്ദവും ആയിരുന്നു. അതുകേട്ട ഉടനെ പൊതുവാള്‍ ജീവനും കൊണ്ട് ഓടിയത്രേ. ഓടി വീട്ടുമുറ്റത്ത് എത്തി ആളെ വിളിക്കുന്നതിനു മുമ്പേ തന്നെ പിന്നാലെ എത്തിയ ഭീകരമൂര്‍ത്തി പൊതുവാളിനെ ചവിട്ടിക്കൊന്ന് പുറംകാല് കൊണ്ട് തട്ടിയെറിഞ്ഞു. അലന്തട്ട മടവാതില്‍ക്കല്‍, കരിമണല്‍ താവളം എന്നിവയാണ് ഈ തെയ്യത്തിന്റെ പ്രധാന കാവുകള്‍.

ബാലിസുഗ്രീവ യുദ്ധം

ബാലിസുഗ്രീവന്മാരുടെ ദ്വന്ദയുദ്ധമാരംഭിച്ചു. അന്യോന്യം അടിച്ചും മുഷ്ടികള്‍ മുറുക്കെ ചുരുട്ടി മാറത്തടിച്ചും കരചരണങ്ങള്‍ ഞെരിച്ചും അവര്‍ ഘോരയുദ്ധം തുടങ്ങി.

അതിനിടയില്‍ ബാലി തന്റെ കരുത്തുറ്റ വലതു കൈ ചുരുട്ടി ഊക്കിലൊരു കുത്ത് സുഗ്രീവന്റെ നെഞ്ചത്തു നല്‍കി. സുഗ്രീവന്റെ തലയ്ക്കകത്ത് മിന്നല്‍ പിണരുകള്‍ പാഞ്ഞു. വായില്‍ നിന്ന് ചോരയൊഴുകി. സുഗ്രീവന്‍ ഭയന്നു. ഇനിയും യുദ്ധം തുടര്‍ന്നാല്‍ ജീവന്‍ പോകുമെന്ന ഭയത്താല്‍ അവിടം വിട്ടോടി രാമസന്നിധിയിലെത്തി.

കോപവും, സങ്കടവും, ഭയവും കലര്‍ന്ന ശബ്ദത്തില്‍ രാമനെ നോക്കി ഇങ്ങനെ പറഞ്ഞു;  'അങ്ങെന്തിനാണ് ശത്രുവിന്റെ മുമ്പിലേക്ക് ഇട്ടുകൊടുത്ത് എന്നെ കൊല്ലാക്കൊല ചെയ്യിക്കുന്നത്.  അവിടുന്നെന്റെ സഖാവാണെന്ന് സത്യം ചെയ്തിട്ടുണ്ടല്ലോ? അതുകൊണ്ട് ശത്രുവിനെക്കൊണ്ട് എന്നെ കൊല്ലിക്കാതെ അങ്ങു തന്നെ എന്നെ കൊല്ലുക. ബാലി അങ്ങയെ വശീകരിച്ചോ?  അങ്ങ് എന്നോട് കപടസത്യം ചെയ്തതാണോ? അന്യനായ അങ്ങയെ വിശ്വസിച്ചത് എന്റെ തെറ്റ്. അല്ലെങ്കില്‍ വേണ്ട, അങ്ങെന്നെ കൊല്ലേണ്ട, ഞാന്‍ എന്റെ ജ്യേഷ്ഠന്റെ കൈയാല്‍ മരിച്ചു കൊള്ളാം.' ഇത്രയും പറഞ്ഞ് സുഗ്രീവന്‍ ദയനീയമായി കരയാന്‍ തുടങ്ങി.

ക്ഷമയോടെ അതെല്ലാം കേട്ട ശേഷം രാമന്‍ സുഗ്രീവനെ ആശ്വസിപ്പിച്ചു. 'സുഗ്രീവാ, എന്നോടു ക്ഷമിക്കുക. നിങ്ങളുടെ യുദ്ധം മുറുകിയപ്പോള്‍ രക്തത്തില്‍ കുളിച്ചു നിന്ന നിങ്ങളെ തിരിച്ചറിയാന്‍ പറ്റാതായി. പോരാത്തതിന് നിങ്ങള്‍ക്കിരുവര്‍ക്കും സമ്പൂര്‍ണ സാമ്യമാണുള്ളത്. ഞാനയക്കുന്ന ബാണം മാറിത്തറച്ചാല്‍ മഹാവിപത്താകും ഫലം. അങ്ങനെയൊരനുഭവം എന്റെ അച്ഛന് മുമ്പ് ഉണ്ടായിട്ടുള്ളതാണ്. അങ്ങ് വീണ്ടും യുദ്ധമുഖത്തേക്ക് പോകണം. തിരിച്ചറിയാന്‍ വ്യക്തമായൊരു തെളിവു വേണം. ബാലിയുടെ കഴുത്തില്‍ ഇന്ദ്രന്‍ നല്‍കിയൊരു മാലയുണ്ട്. അങ്ങയുടെ കഴുത്തില്‍ ഞാന്‍ ഒരു മാല്യമണിയിക്കാം. ഇരുവരേയും തിരിച്ചറിയിക്കാന്‍ എനിക്കത് ഉപകരിക്കും.'

ലക്ഷ്മണനെ കൊണ്ട് ഒരു പൂമാലയുണ്ടാക്കി, രാമന്‍ സുഗ്രീവന്റെ കഴുത്തിലണിയിച്ചു. വീണ്ടും സുഗ്രീവനെ ബാലിയോട് ഏറ്റുമുട്ടാനയച്ചു. സുഗ്രീവന്‍ വീണ്ടും പോര്‍വിളി നടത്തുന്നതു കണ്ട് പൂര്‍വാധികം ക്ഷോഭിച്ച് ബാലി അവിടേക്ക് പുറപ്പെട്ടു.  എടുത്തു ചാടി യുദ്ധത്തിനിറങ്ങിയ ബാലിയെ ഭാര്യയായ താര തടഞ്ഞു നിര്‍ത്തി പറഞ്ഞു;  'അങ്ങയുടെ  ഈ പുറപ്പാട് ശരിയാണെന്നു തോന്നുന്നില്ല. അങ്ങയോട് മല്ലിട്ട് അവശനായി ഓടിരക്ഷപ്പെട്ട സുഗ്രീവന്‍ ഒന്നു വിശ്രമിക്കും മുമ്പേ വീണ്ടും ഓടിയെത്തി യിരിക്കുകയാണ്. വിശ്വസ്ഥനായ ഒരു ചാരനില്‍ നിന്നും എനിക്കൊരു വാര്‍ത്ത കിട്ടിയിരിക്കുന്നു. രണ്ട് വീരയുവാക്കള്‍ സുഗ്രീവന്റെ അതിഥികളായി വന്നിട്ടുണ്ട്. സംന്യാസ വേഷത്തിലാണ് അവര്‍ ഋശ്യമൂകാചലത്തിലെത്തിയിരിക്കുന്നത്. അവരും സുഗ്രീവനുമായി ഏതോ സഖ്യത്തിലെത്തിയിരിക്കുന്നു. അങ്ങയുമായി ബന്ധപ്പെട്ടായിരിക്കും. അത്.' 

ഭയാശങ്കകളോടെ നിന്ന താരയോട് സുഗ്രീവനേയും അവന്റെ കൂട്ടാളികളേയും വകവരുത്താന്‍ തനിക്ക് ഒരു പ്രയാസവു മില്ലെന്നായിരുന്നു ബാലിയുടെ മറുപടി.

പെരുമ്പുഴയച്ചന്‍ തെയ്യം

വള്ളുവ സമുദായ ക്കാരുടെ പ്രധാന ആരാധനാ ദേവതയാണ് വൈഷ്ണവാംശ മൂര്‍ത്തിയായ പെരുമ്പഴയച്ചന്‍ തെയ്യം.

വടുവ (വള്ളുവ) തറവാട്ടിലെ ദമ്പതിമാരായ കങ്കാളദേവനും വാരിക്കാദേവിയും കുഞ്ഞുങ്ങളില്ലാതെ വിഷ്ണുവിനെ ഭജിച്ച് വരം നേടി. അവര്‍ക്ക് ഒരു വീരസന്താനം ജനിക്കുമെന്നും സ്വദേശം വിട്ട് മലനാട്ടില്‍ പോയി ആ സന്താനം ഒരു പരദേവതയായി തീരുമെന്നുമായിരുന്നു വരം.

അങ്ങനെപിറന്ന മകനെ അവര്‍ വിദ്യകള്‍ പഠിപ്പിച്ചു. ഒരിക്കല്‍ അമ്മാവനായ വടുവ ചെട്ടിയെ കൊണ്ടു കച്ചവടത്തിന് പോകാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ച കുട്ടി അമ്മാവന്‍ നല്‍കിയ എരുതുകളുമായി (കാളകള്‍) ചങ്ങാതിമാരുടെ കൂടെ പല നാടുകള്‍ ചുറ്റി തിരുനെല്ലിയില്‍ എത്തുന്നു. ചരക്കുകള്‍ ഇറക്കി വെച്ച് വിശ്രമിച്ച ഇവര്‍ തായലെ പെരുമാള്‍ക്ക് വഴിച്ചുങ്കം കൊടുത്തുവെങ്കിലും മീത്തലെ പെരുമാള്‍ക്ക് ചുങ്കം നല്‍കാത്തതിനാല്‍ പെരുമാള്‍ ദ്വേഷ്യപ്പെടുകയും തന്റെ മാന്ത്രിക ശക്തി കൊണ്ട് എരുതുകളെയെല്ലാം കരിങ്കല്ലുകളാക്കി മാറ്റുകയും ചെയ്തു.

വെള്ളക്കാളകള്‍ വെങ്കല്ലായും, ചെമ്പന്‍ കാളകള്‍ ചെങ്കല്ലായും കരിംകാളകള്‍ കരിങ്കല്ലായും മാറി. ചരക്കെല്ലാം ചാരമായി. സംഘത്തിലെ ആറു പേരും ആപത്തില്‍ പെട്ടു. മാരിപ്പനിയും പെരുന്തലക്കുത്തും പിടിപ്പെട്ടു വായിലും മൂക്കിലും ചോര വാര്‍ന്നു. ദിക്കും ദേശവുമറിയാതെ പരസ്പ്പരം അകന്ന് മരണമടഞ്ഞു. പെരിയ (വഴി) പിഴച്ച വടുവ ചെട്ടിയുടെ മരുമകന്‍ പെരുമ്പുഴയില്‍ (പെരുമ്പ പുഴ) ഇറങ്ങി മരണമടഞ്ഞു. അവനെ വള്ളുവന്‍മാര്‍ കണ്ടെത്തി. അവന്‍ പെരുമ്പുഴയച്ചന്‍ എന്ന പേരില്‍ ദൈവമായി മാറി.

ബപ്പിരിയന്‍ തെയ്യം

ആര്യപ്പട്ടരുടെയും ആര്യപട്ടത്തിയുടെയും സുന്ദരിയും സുശീലയുമായ മകളാണ് ആര്യപൂങ്കന്നി.

വളര്‍ന്നു വലുതായപ്പോള്‍ ആഭരണങ്ങളില്‍ ഭ്രമം ഉണ്ടാകുകയും കൂടുതല്‍ വജ്രാഭരണങ്ങള്‍ അണിയാനുള്ള ദുര മൂത്ത് അവ കൈക്കലാക്കാന്‍ വേണ്ടി കടല്‍യാത്ര നടത്താന്‍ തീരുമാനിച്ച് തന്റെ ആറു ആങ്ങളമാരെയും കൂട്ടി യാത്ര ചെയ്യുന്നു. എന്നാല്‍ അവരുടെ മടക്ക യാത്രയില്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന് കപ്പല്‍ തകര്‍ന്ന്  എല്ലാവരും കടലില്‍ പതിച്ചു.

തകര്‍ന്ന കപ്പലിന്റെ അവശിഷ്ടങ്ങളില്‍ കയറി പിടിച്ചു ഏഴു ദിവസത്തോളം അവര്‍ കടലില്‍ ചെലവിട്ട് എട്ടാംദിവസം എല്ലാവരും കരയ്ക്കടുത്തു. കരയ്ക്കടുത്ത അവര്‍ പരസ്പ്പരം മറ്റുള്ളവരില്‍ നിന്ന് വേറിട്ട് പോയി. കടല്‍ക്കരയില്‍ വിഷമിച്ചിരിക്കുന്ന ആര്യപൂങ്കന്നി കടലില്‍ ഒരു ചെറു തോണിയില്‍ പോകുന്ന ബപ്പിരിയനെ കാണുന്നു.

സഹായത്തിനായി വിളിച്ച ആര്യപൂങ്കന്നിയെ അവഗണിച്ചു യാത്ര ചെയ്യാന്‍ തുടങ്ങിയ ബപ്പിരിയനെ തന്റെ മാന്ത്രിക കഴിവുകള്‍ കാണിച്ചു അത്ഭുത പ്പെടുത്തി തന്റെ സഹോദരന്‍മാരെ തിരക്കാന്‍ വേണ്ടി കൂടെ കൂട്ടുന്നു. എന്നാല്‍ ഒടുവില്‍ വെണ്മലാറ്റിന്‍ കരയില്‍ വെച്ച് സഹോദരന്മാരെ കണ്ടെത്തി. അവര്‍ അവിടെ തന്നെ സ്ഥിരതാമസമാക്കുവാന്‍ തീരുമാനിച്ചു. ആര്യപ്പൂങ്കന്നി ബപ്പിരിയനുമായി മലനാട്ടിലെ കൂരന്‍ കുന്നിലെത്തുന്നു. അങ്ങനെ അവിടെ തളിപ്പറമ്പ് കൈതക്കീല്‍ അമ്പലത്തില്‍ പ്രതിഷ്ഠ നേടുന്നു. വണ്ണാന്‍ സമുദായമാണ് ഈ തെയ്യം കെട്ടിയാടുന്നത്.

ഗുരുക്കള്‍ തെയ്യം

കോലമന്നന്റെ അനുചരന്മാരാല്‍ ചതിക്കൊല ചെയ്യപ്പെട്ട മഹാമാന്ത്രികനാണ് ഗുരുക്കള്‍ തെയ്യം.

കതിവന്നൂര്‍ വീരന്‍ തെയ്യത്തോടോപ്പം കെട്ടിയാടുന്ന തെയ്യമാണ് കുരിക്കള്‍ തെയ്യം. വണ്ണാന്‍മാരാണ് ഈ തെയ്യം കെട്ടിയാടുന്നത്. കൂടാളി നാട്ടിലെ കുഞ്ഞിരാമനെന്ന യോഗിയാണത്രെ ഗുരുക്കള്‍ തെയ്യമായി മാറിയത്. നാട് വാഴും തമ്പുരാന്‍ തന്റെ ബാധയകറ്റാന്‍ ഒരിക്കല്‍ വിളിപ്പിച്ചത് എഴുത്തും മന്ത്രവും യോഗവും പഠിച്ച് നാടാകെ കേളികേട്ട കുഞ്ഞിരാമന്‍ ഗുരുക്കളെ ആയിരുന്നു. തന്റെ ബാധയകറ്റിയ കുഞ്ഞിരാമന് കൈ നിറയെ സ്വര്‍ണ്ണം നല്‍കിയതിനു പുറമേ വിളിക്കാന്‍ നല്ലൊരു സ്ഥാനപ്പേരും നല്‍കുകയുണ്ടായി.

എന്നാല്‍ അസൂയാലു ക്കള്‍ മറഞ്ഞു നിന്ന് ആ വിലപ്പെട്ട ജീവന്‍ അപഹരിച്ചു. പുഴാതിപ്പറമ്പിന്റെ കന്നിരാശിയില്‍ ഗുരുക്കള്‍ മരിച്ച് വീണു. വിലാപം കേള്‍ക്കാനിട വന്ന കതിവന്നൂര്‍ വീരന്‍ ഗുരുക്കളെ ദൈവക്കരുവാക്കി കൂടെ കൂട്ടി എന്നാണു കഥ. കാമ്പാടി പള്ളിയറ മുമ്പാകെ കയ്യെടുത്ത് ഒരു കൊടിയാക്കിലയും മുതിര്‍ച്ചയും കോലവും കല്‍പ്പിച്ചു.

കക്കര ഭഗവതി

ഒരിക്കല്‍ കാളകാട് തന്ത്രി ഇല്ലത്ത് തേവാരം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഇല്ലത്തെ ഒരു പിഞ്ചോമനയുടെ കരച്ചില്‍ അദ്ദേഹത്തിന് അരോചകമായി തോന്നി. ഈ കുട്ടിയെ ആരും ഇല്ലേ എടുക്കാന്‍ എന്ന ചോദിക്കാന്‍ കരുതിയ അദ്ദേഹം പറഞ്ഞപ്പോള്‍ ഈ കുട്ടിയെ അടക്കാന്‍ എന്നായിപ്പോയി. കുറച്ചു സമയത്തിനുള്ളില്‍ ആ കുട്ടി മരിച്ചു പോയി.

ഇതില്‍ മനംനൊന്ത അദ്ദേഹം കുഞ്ഞിനെ ക്കൊന്ന കുറ്റം ചുമത്തി ദേവിയുടെ പള്ളിവാള്‍ തോട്ടില്‍ വലിച്ചെറിഞ്ഞു. ഒഴുകി വന്ന ആ പള്ളിവാള്‍ പൂന്തോട്ടം നമ്പൂതിരിക്ക് കിട്ടി. അദ്ദേഹം അതെടുത്ത് കക്കരക്കാവില്‍ പ്രതിഷ്ഠിച്ചു.

ആ ദൈവിക ചൈതന്യം കക്കര ഭഗവതി എന്നറിയപ്പെട്ടു. ദാരികവധത്തിനായി ശ്രീപരമേശ്വരന്‍ സൃഷ്ടിച്ച കാളീരൂപമാണ് കക്കര ഭഗവതി. വ്യത്യസ്ത ദേശങ്ങളില്‍ വ്യത്യസ്ത നാമങ്ങളില്‍ കെട്ടിയാടുന്ന കക്കര ഭഗവതിയുടെ യഥാര്‍ഥ നാമം കല്‍ക്കുറഭഗവതി എന്നാണെന്നും ആരൂഢ സ്ഥാനം കല്‍ക്കുറക്കാ വെന്ന കക്കരക്കാവാണെ ന്നും തോറ്റംപാട്ടില്‍ സൂചനയുണ്ട്.

മുതലത്തെയ്യം

കണ്ണൂര്‍ ജില്ലയിലെ അപൂര്‍വ്വം ചില കാവുകളില്‍ മാത്രം കെട്ടിയാടുന്ന തെയ്യമാണ് മുതലത്തെയ്യം.

തൃപ്പണ്ടാരത്തമ്മ ദേവിയെയാണ് മുതലത്തെയ്യമായി കാവുകളില്‍ കെട്ടിയാടുന്നത്. മുതലയെ പോലെ ഇഴഞ്ഞു ക്ഷേത്രം വലം വെയ്ക്കുന്ന തെയ്യം, കെട്ടിയാടുന്ന സമയമത്രയും ഇഴഞ്ഞു തന്നെയാണ് ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്നത്. മറ്റ് തെയ്യങ്ങളെപ്പോലെ ഈ തെയ്യം വായ്‌വാക്കുകളൊന്നും (വാചാല്‍)  ഉരിയാടാറില്ല. തുലാമാസത്തിലെ പത്താമുദയത്തിനു ശേഷമാണ് ഈ തെയ്യം കെട്ടിയാടുന്നത്. കണ്ണൂര്‍ ജില്ലയിലെ നടുവില്‍ പോത്തുകുണ്ട് വീരഭദ്ര ക്ഷേത്രത്തില്‍ ഈ തെയ്യം നവംബറില്‍ കെട്ടിയാടാറുണ്ട്. ഈ സമയത്ത് ഇലത്താളത്തിന്റെ അകമ്പടിയോടെ തോറ്റം ചൊല്ലുന്ന രീതി ഈ തെയ്യത്തിന്റെ മാത്രം പ്രത്യേകതയാണ്.

ഇഴ ജീവി ശല്യത്തില്‍ നിന്ന് രക്ഷനേടാന്‍ മുതലദൈവത്തെ വിളിച്ചാല്‍ മതിയെന്നാണ് വിശ്വാസം. തലയിലെ പാളയെഴുത്തില്‍ തേള്‍, പല്ലി, പാമ്പ്, പഴുതാര, ആമ തുടങ്ങിയ ഇഴ ജീവികളെ വരച്ചതാണ്. കുരുത്തോലയ്ക്ക് പകരം കവുങ്ങിന്‍ ഓലയാണ് ഉടയാട. മുഖത്തെഴുത്തിന് വട്ടക്കണ്ണ്. തലപ്പാട്ടി ചെന്നിമലര്‍ മുടിയും കാണിമുണ്ട് ചുവപ്പുമാണ്.

തൃപ്പണ്ടാറത്തെ ക്ഷേത്രത്തില്‍ നിത്യപൂജ ചെയ്തിരുന്ന പൂജാരി എത്താതിരുന്നപ്പോള്‍ പുഴയില്‍ ചൂണ്ട യിടുകയായിരുന്ന ആദിതോയാടനെ മുതല ക്ഷേത്രത്തില്‍ എത്തിച്ചു എന്നും പൂജ മുടങ്ങാതെ കാത്തു എന്നുമാണ് ഐതിഹ്യം. മുതലയായി എത്തിയത് തൃപ്പ ണ്ടാറത്തമ്മയാണെന്നാണ് വിശ്വാസം. പൂജയ്ക്ക് വൈകിയെത്തിയ ബ്രാഹമണനെ പുറത്തിരുത്തി. മാവിലന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.

എന്നാല്‍ വേറൊരു ഭാഷ്യവും പുരാവൃത്തത്തിനുണ്ട്. പുഴയില്‍ വെള്ളം പൊങ്ങിയതിനാല്‍ അന്തിത്തിരി വെക്കാന്‍ കരയ്ക്ക് ഇക്കരെ വരാന്‍ കഴിയാതെ കുഴങ്ങിയ പൂജാരിയെ ദേവി മുതലരൂപം പൂണ്ടു പുറത്ത് ഇക്കരെയെത്തിച്ചു എന്നാണു കഥ. കഴുത്ത് നീട്ടി കണ്ണുരുട്ടിയാണ് ഈ തെയ്യം ഭക്തരെ അനുഗ്രഹിക്കുന്നത്.

പനിയന്‍ തെയ്യം

തെയ്യങ്ങളിലെ കോമാളിയായാണ് പനിയന്‍ അറിയപ്പെടുന്നത്.

മലയ സമുദായക്കാര്‍ കെട്ടിയാടുന്ന ഈ തെയ്യം രണ്ടു തെയ്യങ്ങള്‍ ക്കിടയിലെ പുറപ്പാട് സമയത്തില്‍ ദൈര്‍ഘ്യം കൂടുതലുണ്ടെങ്കില്‍ ആളുകളെ രസിപ്പിക്കുക എന്ന ധര്‍മ്മമാണ് നിര്‍വ്വഹിക്കുന്നത്. അതിനാല്‍ നേര്‍ച്ചകളും വഴിപാടുകളും  ഈ തെയ്യത്തിനില്ല.

മറ്റു തെയ്യങ്ങളെപ്പോലെ ചുവന്ന തുണി ഉടുത്ത് കെട്ടി കവുങ്ങിന്‍ പാള കൊണ്ടുള്ള മുഖാവരണം അണിഞ്ഞാണ് ഈ തെയ്യം വരുന്നത്. മറ്റു പറയത്തക്ക വേഷ വിധാനങ്ങള്‍ ഒന്നും ഇല്ല. പനിയന്‍ വരുമ്പോള്‍ വാദ്യക്കാരനായി ഒരാള്‍ മാത്രമാണുണ്ടാവുക. ഗുരുക്കള്‍ എന്നാണ് വാദ്യക്കാരനെ പനിയന്‍ വിളിക്കുക. ഗുരുക്കളും പനിയനും തമ്മിലുള്ള സംഭാഷണങ്ങള്‍ ആണ് പ്രധാന ചടങ്ങ്. പള്ളിയറയുടെ മുന്നില്‍ വന്നു നിലത്തിരുന്നു കൊണ്ടാണ് പനിയന്‍ അധികസമയവും സംഭാഷണം നടത്തുക.

പനിയന് വിദ്യ പറഞ്ഞു കൊടുക്കുന്ന ആളെന്ന നിലയിലാണ് ഗുരുക്കള്‍ വരുന്നത്. പനിയന് നല്ല ശീലങ്ങള്‍ പഠിപ്പിക്കുക, അക്ഷരാഭ്യാസം ചെയ്യിക്കുക എന്നതൊക്കെയാണ് ഗുരുക്കളുടെ ചുമതല. എന്നാല്‍ ഗുരുക്കളുടെ ചോദ്യങ്ങള്‍ തെറ്റായി കേട്ടും വ്യാഖ്യാനിച്ചും പനിയന്‍ ആളുകളെ ചിരിപ്പിക്കും. വാദ്യക്കാരനും പനിയന്‍കെട്ടിയ കോലക്കാരനും നല്ല നര്‍മ്മബോധമുള്ളവരായിരിക്കും. സമകാലിക വിഷയങ്ങളും നര്‍മ്മം കലര്‍ത്തി പറയാറുണ്ട്.

Saturday, May 25, 2019

ചോരക്കട്ടി ഭഗവതി

രൗദ്രമൂര്‍ത്തിയായ ചോരക്കട്ടിയമ്മ ഏഴ് സഹോദരിമാരില്‍ ഇളയവളാണ്.

ഒരിക്കല്‍ ഇവര്‍ ഒരു യാത്രപുറപ്പെട്ടു.  യാത്രാമധ്യേദാഹിച്ചപ്പോള്‍  സഹോദരിമാരുടെ നിര്‍ദ്ദേശ പ്രകാരം വഴിയില്‍ കണ്ട പൊട്ടക്കിണറ്റില്‍ നിന്ന് പാളയില്‍ വെള്ളം കോരി കുടിക്കുകയും ചെയ്തു. വെള്ളം കുടിച്ച് തിരിച്ചെത്തിയപ്പോള്‍ അടിയാളരുടെ കിണറ്റിലെ വെള്ളമാണ് കുടിച്ചതെന്നും അശുദ്ധമായതിനാല്‍ ഇനി തങ്ങള്‍ക്കൊപ്പം വരേണ്ടെന്നും പറഞ്ഞ് സഹോദരിമാര്‍ വഴിപിരിഞ്ഞുവത്രെ.

ദു:ഖിതയായി വഴിയരികില്‍ ഇരിക്കുമ്പോള്‍ ആ വഴി വന്ന പാലോറത്ത് ഇല്ലത്തെ നമ്പൂതിരിയുടെ വെള്ളോലക്കുടയില്‍ കുടിയേറി ഇല്ലത്തെത്തി. എന്നാല്‍ ഇല്ലത്തുള്ളവര്‍ക്ക് അനിഷ്ടങ്ങള്‍ ഉണ്ടായപ്പോള്‍ താന്‍ അടിയാന്റെ വെള്ളം കുടിച്ചതിനാല്‍ അവര്‍ക്കൊപ്പം പോകാനാണ് ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞ് ഇല്ലത്ത് നിന്ന് വെള്ളക്കുടിയന്‍ തറവാട്ടുകാര്‍ക്ക് ഉഗ്രമൂര്‍ത്തിയായി കൈമാറിയെന്നാണ് ഐതിഹ്യം.

40 ദിവസത്തെ അഗ്‌നിഹോമം, വായുഹോമം എന്നിവയിലൂടെയാണ് ഭഗവതി ഉയര്‍ന്നത് എന്നതിനാല്‍ തെയ്യം ഇറങ്ങിയാല്‍ അഗ്‌നി ഭോജനവും രുധിര പാനവും നടത്തും

പാടാര്‍കുളങ്ങര ഭഗവതി

ശിവപുത്രിയായ കാളിയുടെ സങ്കല്‍പ്പത്തിലുള്ള ഉഗ്രരൂപിയായ ഒരു തെയ്യമാണ് പാടാര്‍കുളങ്ങര ഭഗവതി.

ശിവന്റെ ഹോമാഗ്‌നിയില്‍ നിന്നും ഉത്ഭവിച്ച കാളി, ശിവന്റെ വസൂരി രോഗം ഭേദമാക്കിയ ശേഷം പത്തില്ലം പട്ടേരിമാര്‍ക്ക് (നമ്പൂതിരിമാര്‍) സൗഖ്യം പ്രദാനം ചെയ്തു എന്ന് വിശ്വസിക്കപ്പെടുന്നു.

പാടാര്‍ കുളക്കടവില്‍ പ്രത്യക്ഷപ്പെട്ട ദേവി അവിടെ വച്ച് ഒരു ബ്രാഹ്മണന്റെ കഴുത്തറത്ത് ചോര കുടിക്കുകയുണ്ടായി. ഒരു രാത്രി നായാട്ടിനിറങ്ങിയ ഒരു നായര്‍ വഴിതെറ്റി ഒരു പാറപ്പുറത്ത് എത്തി. അവിടെ കണ്ട ചെറിയ വെട്ടം പാടാര്‍ കുളങ്ങര ഭാഗവതിയുടെതാണ് എന്ന് മനസ്സിലാക്കി തെയ്യം നടത്താന്‍ തീരുമാനിക്കുക യായിരുന്നു.

പാാടാര്‍ കുളങ്ങര ഭഗവതി ചോര കുടിച്ച ബ്രാഹ്മണനെ പാടാര്‍കുളങ്ങര വീരന്‍ എന്ന പേരില്‍ ഭഗവതിയോടൊപ്പം കെട്ടിയാടിക്കുന്നു.

മൂലംപെറ്റ ഭഗവതി

മുത്തപ്പന്റെ ആരൂഢസ്ഥാനമായി കണക്കാക്കുന്ന കുന്നത്തൂര്‍ പാടിയില്‍ കെട്ടിയാടിക്കുന്ന തെയ്യമാണ് മൂലം പെറ്റ ഭഗവതി.

മുത്തപ്പന്റെ വളര്‍ത്തച്ഛനായ അയ്യങ്കര ഇല്ലത്തെ വാണവരുടെ പത്‌നിയായ പാടികുറ്റിയമ്മയാണ് മൂലംപെറ്റ ഭഗവതി എന്നാണ് വിശ്വാസം. മുത്തപ്പന്റെ അമ്മയായാണ് ഈ തെയ്യത്തെ കരുതുന്നത്.

കുന്നത്തൂര്‍പാടിയിലെ തിരുവപ്പന മഹോത്സവകാലത്ത് മുത്തപ്പന്‍ അമ്മയെ കാണണമെന്ന് ആവശ്യപ്പെടുമ്പോഴാണ് മൂലംപെറ്റ ഭഗവതിയെ കെട്ടിയാടിക്കുന്നത്. എന്നാല്‍, മുത്തപ്പന്‍ കുന്നത്തൂര്‍ പാടിയില്‍ വരുന്നതിനു മുമ്പേ സ്ഥലവാസികളുടെ ആരാധനമൂര്‍ത്തിയായിരുന്നു ഈ ഭഗവതിയെന്നും ഒരു വിശ്വസമുണ്ട്. വനപ്രദേശമായ  പാടിയില്‍ ജീവിക്കുന്ന ഗോത്രവിഭാഗമായ അടിയാന്‍മാരുടെ ആരാധനാമൂര്‍ത്തിയാണ് ഈ ഭഗവതി എന്നും മുത്തപ്പന്‍ ഇവിടെ യെത്തിയപ്പോള്‍ ഈ ഭഗവതിയെ ഉപാസിച്ചു എന്നും പറയപ്പെടുന്നു.

സൗമ്യ മൂര്‍ത്തിയായി നിലകൊള്ളുന്ന ഭദ്രകാളിയാണ് മൂലം പെറ്റഭഗവതി എന്നും മുത്തപ്പന്‍ പാടിയില്‍ എത്തിയപ്പോള്‍ സന്തോഷപൂര്‍വ്വം എതിരേറ്റുവെന്നും പുത്രനെപോലെ സ്വ്വീകരിക്കുകയും ചെയ്തത്രെ. ഈ ദേവത വനദുര്‍ഗയാണെന്നും  എരുവേശിദേശത്തെ ദേശദേവതയായ പാടികുറ്റി ഭഗവതിയാണെന്നും മറ്റൊരു ഐതിഹ്യവും നിലവില്‍ ഉണ്ട്.

മുളയും നാരും കൊണ്ട് ഗോപുരാകൃതിയില്‍ കെട്ടിയെടുത്ത് മലവാഴയിലകൊണ്ട് പൊതിഞ്ഞുണ്ടാക്കുന്ന പച്ച നിറത്തില്‍ മനോഹരമായ തിരുമുടിയാണ് മൂലം പെറ്റ ഭഗവതിയുടേത്.

എമ്പ്രാന്‍ കുരിക്കളും ഐപ്പള്ളിയും.

ജാതിക്കതീതമായ മനുഷ്യബന്ധത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായ രണ്ടു തെയ്യങ്ങളാണ് എമ്പ്രാന്‍ കുരിക്കളും ഐപ്പള്ളിയും.

പുരാവൃത്തമനുസരിച്ച് ഒന്നിച്ച് ദൈവക്കരുവായ തിനാല്‍ ഈ തെയ്യങ്ങള്‍ ഒന്നിച്ചാണ് കെട്ടിയാടുന്നത്.

അഴീക്കോട്ട് ഒരു നമ്പൂതിരിയുടെ കൃഷി നോക്കി നടത്തുന്ന പിത്താരി എന്ന പുലയബാലനെ കോലത്തരചന്‍ ശകുനപ്പിഴയുടെ കാരണം പറഞ്ഞ് വെടിവെച്ച് കൊന്നു. തന്റെ ഭൃത്യനും പ്രിയപ്പെട്ടവനുമായ പുലയബാലനെ കൊന്നതിനെ ചോദ്യം ചെയ്ത നമ്പൂതിരിയുടെയും ജീവനൊടുക്കി.

അഴീക്കോട്ടരമനയിലെ ശ്മശാനത്തില്‍ സംസ്‌കരിച്ച പിത്താരി ഐപ്പള്ളിതെയ്യവും, അഴീക്കോട്ടരചന്‍ എമ്പ്രാന്‍ ഗുരുക്കള്‍  തെയ്യവുമായ് മാറി. പുലയസമുദായത്തിലുള്ളവരാണ് ഈ തെയ്യങ്ങള്‍ കെട്ടിയാടുന്നത്.