Saturday, May 25, 2019

മൂലംപെറ്റ ഭഗവതി

മുത്തപ്പന്റെ ആരൂഢസ്ഥാനമായി കണക്കാക്കുന്ന കുന്നത്തൂര്‍ പാടിയില്‍ കെട്ടിയാടിക്കുന്ന തെയ്യമാണ് മൂലം പെറ്റ ഭഗവതി.

മുത്തപ്പന്റെ വളര്‍ത്തച്ഛനായ അയ്യങ്കര ഇല്ലത്തെ വാണവരുടെ പത്‌നിയായ പാടികുറ്റിയമ്മയാണ് മൂലംപെറ്റ ഭഗവതി എന്നാണ് വിശ്വാസം. മുത്തപ്പന്റെ അമ്മയായാണ് ഈ തെയ്യത്തെ കരുതുന്നത്.

കുന്നത്തൂര്‍പാടിയിലെ തിരുവപ്പന മഹോത്സവകാലത്ത് മുത്തപ്പന്‍ അമ്മയെ കാണണമെന്ന് ആവശ്യപ്പെടുമ്പോഴാണ് മൂലംപെറ്റ ഭഗവതിയെ കെട്ടിയാടിക്കുന്നത്. എന്നാല്‍, മുത്തപ്പന്‍ കുന്നത്തൂര്‍ പാടിയില്‍ വരുന്നതിനു മുമ്പേ സ്ഥലവാസികളുടെ ആരാധനമൂര്‍ത്തിയായിരുന്നു ഈ ഭഗവതിയെന്നും ഒരു വിശ്വസമുണ്ട്. വനപ്രദേശമായ  പാടിയില്‍ ജീവിക്കുന്ന ഗോത്രവിഭാഗമായ അടിയാന്‍മാരുടെ ആരാധനാമൂര്‍ത്തിയാണ് ഈ ഭഗവതി എന്നും മുത്തപ്പന്‍ ഇവിടെ യെത്തിയപ്പോള്‍ ഈ ഭഗവതിയെ ഉപാസിച്ചു എന്നും പറയപ്പെടുന്നു.

സൗമ്യ മൂര്‍ത്തിയായി നിലകൊള്ളുന്ന ഭദ്രകാളിയാണ് മൂലം പെറ്റഭഗവതി എന്നും മുത്തപ്പന്‍ പാടിയില്‍ എത്തിയപ്പോള്‍ സന്തോഷപൂര്‍വ്വം എതിരേറ്റുവെന്നും പുത്രനെപോലെ സ്വ്വീകരിക്കുകയും ചെയ്തത്രെ. ഈ ദേവത വനദുര്‍ഗയാണെന്നും  എരുവേശിദേശത്തെ ദേശദേവതയായ പാടികുറ്റി ഭഗവതിയാണെന്നും മറ്റൊരു ഐതിഹ്യവും നിലവില്‍ ഉണ്ട്.

മുളയും നാരും കൊണ്ട് ഗോപുരാകൃതിയില്‍ കെട്ടിയെടുത്ത് മലവാഴയിലകൊണ്ട് പൊതിഞ്ഞുണ്ടാക്കുന്ന പച്ച നിറത്തില്‍ മനോഹരമായ തിരുമുടിയാണ് മൂലം പെറ്റ ഭഗവതിയുടേത്.

No comments:

Post a Comment