Wednesday, May 29, 2019

ചക്കുളത്തുകാവിലെ നാരീപൂജയുടെ ഐതിഹ്യം

വളരെയേറെ വർഷങ്ങൾക്കു മുമ്പ് ചക്കുളത്തമ്മയുടെ തിരുനടയിൽ അതിവിശേഷമായ ഒരു പൂജ നടക്കുന്ന മുഹൂർത്തം. വാദ്യമേളങ്ങളുടെ താളക്കൊഴുപ്പും വയ്ക്കുരവയുടെ മംഗളനാദവും കൊണ്ട് ഭക്തിനിർഭരമായ അന്തരീക്ഷം. പൂജയുടെ ഒരു പ്രത്യേക വേളയിൽ തിരുനടയിൽനിന്നിരുന്ന എല്ലാ സ്ത്രീകളും വെളിയിലേക്കിറങ്ങി നിൽക്കുവാൻ നിർദേശമുണ്ടായി. അവിടെ തടിച്ചു കൂടിയിരുന്ന എല്ലാ സ്ത്രീജനങ്ങളും വെളിയിലേക്കിറങ്ങി. പക്ഷെ പ്രായം ചെന്ന ഒരു സ്ത്രീ മാത്രം മതിൽക്കെട്ടിനകത്തു നിൽക്കുകയാണ്. "വെളിയിലേക്കു പോകണമെന്ന് നിങ്ങളോടു പ്രത്യേകം പറയണമോ? പെട്ടന്ന് ഇറങ്ങിപ്പോകുക "ആരോ ഒരാൾ അവിടെ നിന്നും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു . "പ്രായമായ ആൾക്കാരോട് ഒരു കരുണവേണേ, ഞാൻ ഇവിടെ നിന്ന് പൂജ കണ്ടുകൊള്ളാം " വൃദ്ധ പറഞ്ഞു. ആർക്കും ഇവിടെ പ്രത്യേകതയുമില്ല,പെട്ടന്ന് ഇവിടെ നിന്നും ഇറങ്ങിത്തരുക. ആ സ്ത്രീ മനസ്സില്ലാമനസ്സോടെ മതിൽക്കെട്ടിനു വെളിയിലേക്കിറങ്ങി. അതാ പതിവില്ലാതെ ഹുങ്കാരശബ്ദത്തോടെ കാറ്റടിക്കുവാൻ തുടങ്ങുന്നു. നിലവിളക്കിലെ ഭദ്രദീപം പെട്ടന്ന് അണഞ്ഞു. പൂജിച്ചുവച്ചിരുന്ന കലശം ഇളകി ഒരുവശത്തേക്കു ചരിഞ്ഞു വീണു. അശുഭലക്ഷണത്തിന്റെ സൂചനകൾ. മുഖ്യ പൂജാരി തെല്ലൊന്നു പരിഭ്രമിച്ചു. പിന്നീട് വെളിച്ചപ്പാടിനെ വിളിച്ചുവരുത്തി. ക്ഷേത്രക്കുളത്തിൽ മുങ്ങികുളിച്ചൂ വെളിച്ചപ്പാട് ഉറഞ്ഞുതുള്ളുകയാണ്. സ്ത്രീകളെ എന്തിനു വെളിയിലേക്കു പറഞ്ഞുവിട്ടു. ഒപ്പം എന്നെയും പറഞ്ഞുവിടുകയാണ് അല്ലേ. പൂജകൾക്ക് സാക്ഷിയായി സ്വയം എഴുന്നള്ളിയത് സാക്ഷാൽ ദേവിയാണെന്നുള്ള പരമാർത്ഥം ഗ്രഹിച്ച മുഖ്യ പൂജാരിയും ഭാരവാഹികളും ഭക്തജനങ്ങളും അഞ്ജലീബന്ധരായി ദേവിയോടു മാപ്പപേക്ഷിച്ചു. വെളിയിൽ നിൽക്കുന്ന എല്ലാ സ്ത്രീകളുടെയും പാദം കഴുകി പൂജിച്ചു അകത്തു കയറ്റുമ്പോൾ അതിലൊരാളായി ഞാനും അകത്തുവരാം. ദേവി അരുളി ചെയ്തു . ജാതിമതഭേദമെന്യേ പണ്ഡിത പാമര വ്യത്യാസങ്ങളില്ലാതെ സുമംഗലിമാരിലും, ബാലികമാരിലും വിധവകളിലും ശിശുക്കളിലും പരാശക്തിയായ ഭഗവതി തന്റെ ചൈതന്യത്തെ നമിച്ചു ആ ഈശ്വരാംശത്തെ വണങ്ങി നാം ജഗദംബികയുടെ അനുഗ്രഹാശിസുകൾക്കു പാത്രീഭൂതരാകുന്നു. ഈ പ്രാർത്ഥനയുടെ ഭാഗമായി ഓരോ നാരിയിലും (സ്ത്രീയിലും )ദേവി ചൈതന്യത്തെ ദർശിച്ചുകൊണ്ടു അമ്മയോടുള്ള ആദരസ്മരണകളോടെയാണ് സ്ത്രീകളുടെ പാദം കഴുകി നാരീപൂജയായി ആചരിച്ചു വരുന്നത്

No comments:

Post a Comment