Showing posts with label Spiritual. Show all posts
Showing posts with label Spiritual. Show all posts

Saturday, February 11, 2023

മഹാ വൈദ്യനായ ശാസ്താവ്

 "യസ്യ ധന്വന്തരിര്‍ മാതാ പിതാ രുദ്രോ ഭിഷക്തമഃ

തം ശാസ്താരമഹം വന്ദേ മഹാവൈദ്യം ദയാനിധിം"

രോഗദുരിതപീഡകളില്‍ നിന്നു രക്ഷ നേടാന്‍ ഭക്തര്‍ ആശ്രയിക്കുന്ന ധന്വന്തരീ മൂര്‍ത്തിയുടേയും വൈദ്യനാഥനായ ഭഗവാന്‍ രുദ്രന്റേയും പുത്രനായ മഹാവൈദ്യനാണു ധര്‍മ്മശാസ്താവ്.

അമൃതകലശം കൈയില്‍ ധരിച്ചിരിക്കുന്ന ശാസ്താ പ്രതിഷ്ഠകള്‍ കേരളത്തിലുണ്ട് (തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ശാസ്താവ്, ആറാട്ടുപുഴ ശാസ്താവ്). ധന്വന്തരീ മോഹിനീ സങ്കല്‍പ്പങ്ങള്‍ കൂടി ചേര്‍ന്ന ശാസ്താ ഭാവമാണിത്. അമൃതത്വം നല്‍കുന്നവൻ ആണ് ശാസ്താവ്.

ഭഗവാന്‍ ഭക്തര്‍ക്കു തരുന്ന അമൃത് എന്താണ്?മരണമില്ലാതാക്കാനുള്ള അമൃതാണോ ?

അതോ ജനിമൃതികളില്‍ നിന്നു രക്ഷനേടാനുള്ള അമൃതജ്ഞാനമാണോ ?.

ഭഗവദ്ഗീതയില്‍ കൃഷ്ണന്‍ സൂചിപ്പിക്കുന്ന ധര്‍മ്മാമൃതമാണു (ഭഗവദ്ഗീത ഭക്തിയോഗം നോക്കുക) ശാസ്താവു നല്‍കുന്നത്. ആത്മാവിന്റെ നിത്യതയിലേക്കു നയിക്കുന്ന ധര്‍മ്മാമൃതം കൈയില്‍ ധരിച്ച ദേവന്‍ എന്നു അറിഞ്ഞപ്പോള്‍ മനസ്സില്‍ തെളിഞ്ഞ ധര്‍മ്മശാസ്താവിനെയാണു വസിഷ്ഠ പരശുരാമാദി മഹര്‍ഷിമാര്‍ അമൃതകലശ ഹസ്തനായി പ്രതിഷ്ഠിച്ചിട്ടുള്ളത്.

കേരളത്തിലെ ചില ശാസ്താ ക്ഷേത്രങ്ങള്‍ ചികിത്‌സാ കേന്ദ്രങ്ങളുമായിരുന്നു. തകഴി ക്ഷേത്രവും അച്ചന്‍കോവില്‍ ക്ഷേത്രവും ഉദാഹരണങ്ങള്‍. അച്ചന്‍ കോവില്‍ ശാസ്താവ് വിഷഹാരിയാണ് എന്ന് പ്രസിദ്ധമാണ്. അച്ചന്‍കോവില്‍ ശാസ്താ വിഗ്രഹത്തിന്റെ വലതു കൈയില്‍ സൂക്ഷിച്ചിരിക്കുന്ന ചന്ദനം സര്‍പ്പവിഷത്തിനുള്ള സിദ്ധൗഷധമായി കരുതപ്പെടുന്നു. സമീപപ്രദേശങ്ങളില്‍ വെച്ച് ആര്‍ക്കെങ്കിലും സര്‍പ്പദംശനമേറ്റാല്‍ അവരെ ക്ഷേത്രത്തില്‍ എത്തിക്കുകയായിരുന്നു പതിവ്. ശാസ്താവിന്റെ കൈയിലെ ചന്ദനം മുറിവില്‍ വെച്ചു കെട്ടുകയും ചന്ദനം കഴിപ്പിക്കുകയും ചെയ്യുന്നു. അതോടെ വിഷം ഇറങ്ങും എന്നാണു വിശ്വാസം. വിഷം തീണ്ടിയവരേയും കൊണ്ട് അര്‍ദ്ധരാത്രിയിലാണു എത്തുന്നതെങ്കിലും ശ്രീകോവില്‍ നടതുറന്ന് മേല്‍ശാന്തി ചന്ദനം നല്‍കണമെന്നതാണു ക്ഷേത്രത്തിലെ രീതി. കാടിനു നടുവിലായ അച്ചന്‍കോവില്‍ ക്ഷേത്രത്തിനു ചുറ്റുമുള്ളവര്‍ക്ക് സര്‍പ്പദംശനം ഏല്‍ക്കാനുള്ള സാധ്യതയും വളരെ കൂടുതല്‍ ആയിരുന്നു. അതുകൊണ്ടു തന്നെ സംസാരവിഷം ഇല്ലാതാക്കുന്ന മഹാവൈദ്യനായ ശാസ്താവിനു വിഷഹാരിയുടെ ചുമതലകൂടി നിര്‍വഹിക്കേണ്ടിയിരുന്നു.

തകഴി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ വലിയ എണ്ണ മറ്റൊരു ഉദാഹരണമാണ്. വാതസംബന്ധിയായ രോഗങ്ങള്‍ക്ക് മരുന്നായി ഇന്നും തകഴിയിലെ എണ്ണപ്രസിദ്ധമാണ്. ക്ഷേത്രപുനരുദ്ധാരണത്തിനു ധനമില്ലാതെ വിഷമിച്ച തകഴിയിലെ ഭക്തനായ ഒരു നായര്‍ക്ക് സ്വപ്‌നത്തില്‍ ശാസ്താവ് പറഞ്ഞു നല്‍കിയതാണു എണ്ണയുടെ കൂട്ട്. എണ്‍പത്തിനാലു വിധം പച്ചമരുന്നുകളും അറുപത്തിനാലു വിധം അങ്ങാടി മരുന്നുകളും എള്ളെണ്ണ ഒഴികെയുള്ള നാനാവിധം എണ്ണകളും ചേര്‍ത്തു കാച്ചിയരിച്ചു ഉണ്ടാക്കുന്നതാണു ഈ എണ്ണ. തകഴിയിലെ വലിയെണ്ണയുടെ മാഹാത്മ്യം ഐതിഹ്യമാലയില്‍ വിശദമാക്കുന്നുണ്ട്.

ആത്മീയ ഉന്നതിയ്ക്കു വേണ്ട മരുന്നും ശാരീരികരോഗങ്ങള്‍ക്കുള്ള മരുന്നും നല്‍കുന്ന വിധത്തില്‍ ആയിരുന്നു നമ്മുടെ ചില ശാസ്താക്ഷേത്രങ്ങള്‍ നിലകൊണ്ടിരുന്നത് എന്നു സാരം

ഗരുഡ മഹിമകൾ

 തിരുപ്പതിയിലുള്ള ഏഴു മലകളിൽ ഒന്നിനെ ഗരുഡാചലം എന്ന് പറയുന്നു.

 ഏത് പ്രധാനപ്പെട്ട പ്രവർത്തിയും തുടങ്ങുന്നതിനു മുൻപായി  ഗരുഡനെ ധ്യാനിച്ച് ഗരുഡസ്തുതി ചൊല്ലിപ്രാർത്ഥിച്ചു തുടങ്ങിയാൽ കാര്യസിദ്ധിയു ണ്ടാവും എന്നതാണ് വിശ്വാസം.

ഗരുഡ ഉപാസന ചെയ്താൽ മാനസികരോഗം, വായുരോഗം, ഹൃദ്രോഗം, തീരാവിഷരോഗങ്ങൾ എന്നിവയ്ക്ക്അതിവേഗം ശമനം കിട്ടുമെന്ന് സ്വാമിദേശികൻ തന്റെ ഗരുദണ്ഡകം എന്ന കൃതിയിലൂടെ അരുളി ചെയ്തിട്ടുണ്ട്.

ഗരുഡന്റെ അനുഗ്രഹമുണ്ടെങ്കിൽ നല്ല ഓർമ്മശക്തി, വേദാന്ത ജ്ഞാനം, വാക്ചാതുരിഎന്നിവയുണ്ടാകുമെന്ന് ഈശ്വര സംഹിതയിൽ പറയുന്നു.

 ഗരുഡന്റെ അനുഗ്രഹമുണ്ടെങ്കിൽ പല അപൂർവശക്തികളും സിദ്ധിക്കുമെന്ന് പത്മപുരാണത്തിലെ നാല്സ്തുതികളിൽ പറയുന്നു.

 ശ്രീവില്ലി പുത്തൂർ ക്ഷേത്രത്തിൽ ശ്രീമഹാ വിഷ്ണുവിനൊപ്പം തന്നെ ശ്രീകോവിലിൽ ഗരുഡനേയുംഎഴുന്നെള്ളിച്ച് ബഹുമാനിക്കപ്പെടുന്നു.

അഥർവ്വ വേദത്തിൽ വരുന്ന മുപ്പത്തിരണ്ട് വിദ്യകളിൽ ഗരുഡ വിദ്യക്കാണ് പ്രഥമ സ്ഥാനം.

ഗരുഡന്റെ നോട്ടത്തിന്റെ പ്രത്യേകതയെക്കുറിച്ച് ആദിശങ്കരൻ കന്ത്രിമ ങ്കേഭ്യ എന്ന ഇരുപത്തി ഒന്നാംസ്തുതിയിൽ വിവരിച്ചിട്ടുണ്ട്.

കാർകോടകൻ എന്ന നാഗത്തിന്റെ പേരുപറഞ്ഞാൽ ഏഴരശനി ദോഷം അകലുമെന്നാണ് ഐതിഹ്യം. ആകാർക്കോടക നാഗം  ഗരുഡനിൽ അടക്കമാണ്.

ഗരുഡനെ കൊടിയാക്കിയതുകൊണ്ടാണ് ശ്രീ കൃഷ്ണൻ ശിശുപാലനെ വെല്ലാനായതെന്ന് ഭാഗവതത്തിൽപറയുന്നു.

മൗര്യന്മാർ ഗരുഡനെ തങ്ങളുടെ ഭാഗ്യദേവനായി വണങ്ങിപോരുന്നു.

കുമാര ഗുപ്ത, സമുദ്രഗുപ്ത ചക്രവർത്തിമാർ തങ്ങളുടെ കാലത്ത് നാണയങ്ങളിൽ ഗരുഡ മുദ്രപതിച്ചതുകൊണ്ട് സുഭിക്ഷം വർദ്ധിച്ചിരുന്നുവെന്ന് ചരിത്രം.

ആകാശത്ത് ഗരുഡനെ കാണു ന്നതും ഗരുഡന്റെ ശബ്ദം കേൾക്കു ന്നതും ശുഭശകുനമായി കരുതപ്പെടുന്നു.

ഗജേന്ദ്രൻ എന്ന ആനയെ മുതല യിൽ നിന്നും ഗരുഡാരൂഢനായ ശ്രീമഹാവിഷ്ണു രക്ഷിച്ചത് ഒരുഅക്ഷയതൃതീയ ദിവസമാണ്.

ഗരുഡന്റെ മഹത്വമോതുന്ന "ഗരുഡപത്ത് സ്തുതി" വീടിന്റെ പ്രവേശന കവാടത്തിൽ ഘടിപ്പിച്ചുവെച്ചാൽ ആവീട്ടിൽ വിഷജന്തുക്കൾ പ്രവേശിക്കില്ലാ എന്നാണ് വിശ്വാസം

Monday, January 30, 2023

ഗുരുവായൂർ പൂജാവിധി

  മറ്റു കേരളീയ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായി

ഗുരുവായൂരിൽ നിത്യേന അഞ്ചു പൂജകളും മൂന്നു ശീവേലികളുമുണ്ട്.


1 പള്ളിയുണർത്ത്

ക്ഷേത്രത്തിന്റെ ശ്രീകോവിൽനട തുറക്കുന്നത് പുലർച്ചെ മൂന്ന് മണിക്കാണ്. ആ സമയത്ത് മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച നാരായണീയവും എഴുത്തച്ഛൻ രചിച്ച ഹരിനാമകീർത്തവും പൂന്താനം നമ്പൂതിരി രചിച്ച ജ്ഞാനപ്പാനയും ശംഖനാദവും തകിലും നാദസ്വരവും കൊണ്ട് ഭഗവാൻ പള്ളിയുണർത്തപ്പെടുന്നു.


2 നിർമാല്യ ദർശനം

തലേന്നു ചാർത്തിയ അലങ്കാരങ്ങളോടെ വിരാജിക്കുന്ന ഭഗവത് വിഗ്രഹം ദർശിച്ച് ഭക്തജനങ്ങൾ നിർവൃതി നേടുന്നു. ഈ ദർശനത്തിനെ നിർമാല്യ ദർശനം എന്ന് പറയുന്നു. പുലർച്ചെ 3.00 മുതൽ 3.20 വരെയാണ് നിർമാല്യ ദർശനം.


3 എണ്ണയഭിഷേകം

തലേ ദിവസത്തെ മാല്യങ്ങൾ മാറ്റിയ ശേഷം ബിംബത്തിൽ എള്ളെണ്ണകൊണ്ട് അഭിഷേകം നടത്തുന്നു.ആടിയ ഈ എണ്ണ ഭക്തർക്ക് പ്രസാദമായി നൽകുന്നു. ഗുരുവായൂരപ്പന് ആടിയ എണ്ണ വാതരോഗശമനത്തിന് ഉത്തമമായി കണക്കാക്കപ്പെടുന്നു.


4 വാകച്ചാർത്ത്

തുടർന്ന് എണ്ണയുടെ അംശം മുഴുവനും തുടച്ചുമാറ്റിയ ശേഷം ബിംബത്തിന്മേൽ നെന്മേനി വാകയുടെ പൊടി തൂവുന്നു. ഇതാണ് പ്രശസ്തമായ വാകച്ചാർത്ത്. വാകച്ചാർത്തിനു ശേഷം ശംഖാഭിഷേകം നടത്തുന്നു. മന്ത്രപൂതമായ തീർത്ഥം ശംഖിൽ നിറച്ച് അഭിഷേകം നടത്തുന്നു. ഇതാണ് ശംഖാഭിഷേകം. പിന്നീട് സുവർണ്ണ കലശത്തിലെ ജലാഭിഷേകത്തോടെ അഭിഷേകചടങ്ങുകൾ സമാപിക്കുന്നു. ഭഗവാന്റെ പള്ളിനീരാട്ടാണ് ഇത്. പിന്നെ മലർ നിവേദ്യമായി. മലർ,ശർക്കര,കദളിപ്പഴം എന്നിവയാണ് അപ്പോഴത്തെ നൈവേദ്യങ്ങൾ. രാവിലെ 3:20 തൊട്ട് 3:30 വരെയാണിത്.


5 മലർനിവേദ്യം

അഭിഷേകത്തിനുശേഷം മലർ നിവേദ്യവും വിഗ്രഹാലങ്കാരവുമാണ്. ഇതിന് നട അടച്ചിരിയ്ക്കും. ഈ സമയത്ത് ദർശനം ഇല്ലെങ്കിലും നാലമ്പലത്തിനകത്ത് നിൽക്കാൻ ഭകതന് അനുവാദമുണ്ട്.


6 ഉഷ:പൂജ

മലർനിവേദ്യത്തെ തുടർന്ന് ഉഷ:പൂജയായി. ഇതിനു അടച്ചു പൂജയുണ്ട്.ധാരാളം ശർക്കര ചേർത്ത നെയ്പ്പായസം, വെണ്ണ, കദളിപ്പഴം, പഞ്ചസാര, വെള്ളനിവേദ്യം എന്നിവയാണ് ഉഷ:പൂജയുടെ നിവേദ്യങ്ങൾ .4.15 മുതൽ 4.30 വരെയാണ് ഉഷഃപൂജ. അതിനു ശേഷം 5.45 വരെ ദർശന സമയമാണ്.

ഇതോടെ ആദ്യ പൂജ അവസാനിക്കുന്നു.


7 എതിരേറ്റ് പൂജ

ഈ സമയമാകുമ്പോഴേക്കും സൂര്യോദയമാകും. ഈ പൂജയ്ക്കാണ് "എതിരേറ്റ് പൂജ" എന്ന് പറയുന്നത്. ഉദയസൂര്യന്റെ കിരണങ്ങളെ എതിരേറ്റുനടത്തുന്നു എന്നതാണ് എതിരേറ്റുപൂജ എന്ന പേരിനുപിന്നിലുള്ള അർത്ഥം. എതിരേറ്റുപൂജ ലോപിച്ച് എതൃത്തപൂജയായി മാറി. ഇതിന് അടച്ചുപൂജയും നിവേദ്യവുമില്ല. ഈ പൂജയുടെ സമയത്ത് തിടപ്പള്ളിയിൽ ഗണപതിഹോമം നിർവഹിക്കപ്പെടുന്നു. ഗണപതിഹോമത്തിലെ അഗ്നികുണ്ഡത്തിൽ നിന്നുമെടുത്ത അഗ്നി കൊണ്ടായിരുന്നുവത്രെ പണ്ട് തിടപ്പള്ളിയിൽ തീ പിടിപ്പിച്ചിരുന്നത്.


ഈ സമയത്തു തന്നെ ക്ഷേത്രത്തിലെ ഉപദേവന്മാർക്ക് കീഴ്ശാന്തിമാർ പൂജ നടത്തുന്നു. അകത്ത് കന്നിമൂലയിൽ (തെക്കുപടിഞ്ഞാറേമൂല) ഗണപതി, പുറത്ത് തെക്കുഭാഗത്തെ പ്രദക്ഷിണവഴിയിൽ അയ്യപ്പൻ, വടക്കുകിഴക്കുഭാഗത്ത് ഇടത്തരികത്തുകാവിൽ വനദുർഗ്ഗാഭഗവതി എന്നിവരാണ് ഉപദേവതകൾ. ഗണപതിക്കും അയ്യപ്പനും വെള്ളനിവേദ്യമാണ്. കദളിപ്പഴം, പഞ്ചസാര, ത്രിമധുരം എന്നിവ സാമാന്യമായി എല്ലാ ഉപദേവന്മാർക്കും നിവേദിക്കപ്പെടുന്നു. രാവിലെ 7 മണി വരെയാണിത്. അതിനു ശേഷം 20 മിനിട്ട് നേരം ദർശന സമയമായതിനാൽ പൂജകളില്ല. 


8 കാലത്തെ ശീവേലി

തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് ശീവേലിയുടെ ആന്തരാർത്ഥം. അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി-ശീവേലി. ദ്വാരപാലകരും ഭൂതഗണങ്ങളും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ജലഗന്ധ പുഷ്പാദികളായി മേൽശാന്തിയും ഹവിസ്സിന്റെ പാലികയിൽ നിവേദ്യവുമായി കീഴ്ശാന്തിയും നടക്കുന്നു. ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലാണ് ബലി തൂവുക. ക്ഷേത്രത്തിന്റെ നാലമ്പലത്തിനു വെളിയിൽ എത്തുമ്പോൾ ഭഗവാന്റെ തിടമ്പുമായി കീഴ്ശാന്തി ആനപ്പുറത്ത് കയറുന്നു. തിടമ്പു പിടിയ്ക്കുന്ന കീഴ്ശാന്തിയെ ശാന്തിയേറ്റ നമ്പൂതിരി എന്നാണ് പറയുന്നത്. മുമ്പിൽ 12 കുത്തുവിളക്കുകളും വാദ്യഘോഷങ്ങളുടെയും ഭക്തരുടെ നാമജപങ്ങളുടെയും അകമ്പടിയുമായി ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഭഗവാൻ പ്രദക്ഷിണമായി നീങ്ങുന്നു. മൂന്ന് പ്രദക്ഷിണശേഷം ഉത്സവവിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് പോകുന്നു.


ശീവേലി, പാലഭിഷേകം, നവകാഭിഷേകം, പന്തീരടി നിവേദ്യം എന്നിവ 7.15 തൊട്ട് 9.00 വരെയാണ്.


9 നവകാഭിഷേകം

ശീവേലിക്ക് ശേഷം രുദ്രതീർത്ഥത്തിൽ നിന്നും എടുക്കുന്ന ജലം കൊണ്ട് അഭിഷേകം നടത്തുന്നു. ഇളനീരും പശുവിൻപാലും പനിനീരും കൊണ്ടും വിഗ്രഹത്തിന്മേൽ അഭിഷേകം ചെയ്യുന്നുണ്ട്. തുടർന്ന് ഒൻപത് വെള്ളിക്കലശങ്ങളിൽ തീർത്ഥജലം നിറച്ച് മന്ത്രപൂർവ്വം അഭിഷേകം ചെയ്യുന്നതിനെയാണ് “നവകാഭിഷേകം” എന്ന് പറയുന്നത്. ഈ പൂജ നടത്തുന്നത് ഓതിക്കന്മാരാണ്. തുടർന്ന് ബാലഗോപാല രൂപത്തിൽ കളഭം ചാർത്തുന്നു.


10 പന്തീരടിപൂജ

നിഴലിനു പന്ത്രണ്ട് നീളം ഉണ്ടാകുന്ന സമയമാണ് പന്തീരടി. ഉദ്ദേശം കാലത്ത് 8 മണിക്കും 9 മണിക്കും ഇടയ്ക്കായിരിക്കും ഇത്. ഈ സമയത്ത് നിർവഹിക്കപ്പെടുന്ന പൂജയായതിനാലാണ് ഇതിനെ “പന്തീരടിപൂജ” എന്ന് വിശേഷിപ്പിക്കുന്നത്. മേൽശാന്തി ഈ സമയത്ത് വിശ്രമത്തിന് പോകുന്നതു കൊണ്ട് തന്ത്രിയോ ഓതിക്കനോ ആണ് ഈ പൂജ ചെയ്യുന്നത്. 8.10 മുതൽ 9.10 വരെ ദർശനമുണ്ടായിരിക്കും. 


11 ഉച്ചപൂജ

ഇത് നടയടച്ചുള്ള പൂജയാണ്. ദേവനും ഉപദേവതകൾക്കും നിവേദ്യം അർപ്പിക്കുന്ന പൂജയാണിത്. സാധാരണ മേൽശാന്തിയാണ് ഈ പൂജ നടത്തുന്നത്. ഉദയാസ്തമന പൂജ, മണ്ഡലക്കാലം, ഉത്സവം എന്നീ അവസരങ്ങളിൽ ഓതിയ്ക്കന്മാരും കലശം, പുത്തരി നിവേദ്യം എന്നീ ദിവസങ്ങളിൽ തന്ത്രിയും ഈ പൂജ ചെയ്യുന്നു. ഇടയ്ക്കയുടെ അകമ്പടിയോടെ ഈ സമയത്ത് ‘അഷ്ടപദി’ ആലപിക്കുന്നു. ഇടിച്ചുപിഴിഞ്ഞപായസമാണ് നിവേദ്യം. ഉച്ചപൂജയ്ക്ക് ശേഷം ഒരു മണിയ്ക്ക് നട അടയ്ക്കുന്നു. ഉച്ചപൂജസമയത്ത് ദേവപ്രതിനിധി എന്ന സങ്കൽപ്പത്തിൽ ഒരു ബ്രാഹ്മണനെ ഊട്ടാറുണ്ട്. 11.30 മുതൽ 12.30 വരെയാണ് ഉച്ചപൂജ.


നിവേദ്യത്തിന് വെള്ളി ഉരുളിയിൽ വെള്ളനിവേദ്യം. നാലുകറികൾ, കൂടാതെ പാൽപ്പായസം, പഴം, തൈര്, വെണ്ണ, പാൽ, ശർക്കര, നാളികേരം, കദളിപ്പഴം എന്നിവ വെള്ളി, സ്വർണ്ണം പാത്രങ്ങളിലായി ഉണ്ടാവും. ഇതിനു പുറമെ ഭകതരുടെ വഴിപാടായി പാൽപ്പായസം, തൃമധുരം, പാലടപ്രഥമൻ, ശർക്കരപ്പായസം, ഇരട്ടിപ്പായസം, വെള്ളനിവേദ്യം എന്നിവ വേറേയും. ഇതിനു ശേഷം നടയടച്ച് അലങ്കാരമാണ്. മേൾശാന്തി മനസ്സിൽ തോന്നുന്ന പോലെ ഓരോ ദിവസവും വേറെ വേറെ രുപത്തിലും ഭാവത്തിലും ഭഗവാനെ അലങ്കരിക്കും. അതിനുശേഷം 12.30 ന് നടയടയ്ക്കും.


12 വൈകീട്ടത്തെ ശീവേലി

വൈകുന്നേരം നാലര മണിക്ക് വീണ്ടും തുറക്കുന്നു (മണ്ഡലകാലത്ത് 3:30നുതന്നെ തുറക്കും). പിന്നീട് 4.45 വരെ ദർശനം. നട തുറന്ന് താമസിയാതെ ഉച്ച ശീവേലിയായി. ദേവന്റെ തിടമ്പ് ആനപ്പുറത്തേറ്റി മൂന്ന് പ്രദക്ഷിണം ഉള്ള ഇതിനെ കാഴ്ചയ്ക്ക് ഹൃദ്യമായതിനാൽ കാഴ്ച ശീവേലി എന്ന് വിശേഷിക്കപ്പെടുന്നു. പിന്നെ ദീപാരാധന വരെ ദർശനമുണ്ട്.


നിത്യശീവേലിയുള്ള മറ്റുക്ഷേത്രങ്ങളിൽ ഉച്ചപൂജ കഴിഞ്ഞ ഉടനെ ശീവേലിയുണ്ടാകും. വിശേഷദിവസങ്ങളിൽ മാത്രമേ വൈകുന്നേരം കാഴ്ച്ചശീവേലിയായി അത് നടത്താറുള്ളൂ. എന്നാൽ ഗുരുവായൂരിൽ മാത്രം നിത്യവും ഈ രീതിയിൽ നടത്തുന്നു.


13 ദീപാരാധന

നാലമ്പലത്തിനുള്ളിലും പുറത്തുമുള്ള ദീപങ്ങൾ തെളിയിക്കപ്പെടുന്നു. ദീപസ്തംഭങ്ങളും അടിമുടി ദീപാലംകൃതങ്ങളാകുന്നു. ദീപാരാധനയ്ക്ക് ഉപയോഗിക്കുന്ന വെള്ളിവിളക്കുകൾ കത്തിച്ചുകൊണ്ട് മേൽശാന്തി നട തുറക്കുന്നു. ദീപത്താലും കർപ്പൂരദീപത്താലും ഭഗവത് വിഗ്രഹത്തെ ഉഴിഞ്ഞുണ്ട് ദീപാരാധന നടത്തപ്പെടുന്നു. ഓരോ ദിവസത്തെയും സൂര്യാസ്തമയസമയമനുസരിച്ചാണ് ദീപാരാധന നടത്തുന്നത്. അതിനാൽ കൃത്യസമയം പറയാൻ കഴിയില്ല. എന്നാൽ ഒരിക്കലും അത് വൈകീട്ട് ആറുമണിക്കുമുമ്പോ ഏഴുമണിക്കുശേഷമോ ഉണ്ടാകാറില്ല..പിന്നെ 7.30 വരെ ദർശനമുണ്ട്.


14 അത്താഴ പൂജ

ദീപാരാധനയ്ക്ക് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് അത്താഴ പൂജ തുടങ്ങുകയായി. ഈ പൂജയ്ക്കുള്ള പ്രധാന നിവേദ്യങ്ങൾ ഉണ്ണിയപ്പം, ഇലയട, വെറ്റില, അടയ്ക്ക, പാലടപ്രഥമൻ, പാൽപ്പായസം എന്നിവയാണ്. 7.30 മുതൽ 7.45 വരെയാണ് അത്താഴപൂജ നിവേദ്യത്തിന്റെ സമയം. 7.45 മുതൽ 8.15 വരെ അത്താഴ പൂജയും. അത്താഴ പൂജ കഴിഞ്ഞാൽ ഉത്സവ വിഗ്രഹവുമായി ‘അത്താഴ ശീവേലി‘ക്ക് തുടക്കംകുറിക്കും. 8.45 മുതൽ 9.00 വരെയാണ് ശീവേലി.


അത്താഴപൂജയ്ക്ക് വെള്ളനിവേദ്യം, അവിൽ കുഴച്ചത്, പാൽപ്പായസം എന്നിവയും അടച്ചുപൂജയ്ക്ക് വെറ്റില, അടയ്ക്ക, അട, അപ്പം, കദളിപ്പഴം എന്നിവയും നിവേദിയ്ക്കും. അത്താഴപൂജയ്ക്ക് അടയും അപ്പവും എത്രയുണ്ടെങ്കിലും ശ്രീകോവിലിൽ കൊണ്ടുപോകും എന്ന പ്രത്യേകതയുണ്ട്. 


15 അത്താഴശീവേലി

അത്താഴപൂജ കഴിഞ്ഞാൽ രാത്രിശീവേലി തുടങ്ങുന്നു. മൂന്ന് പ്രദിക്ഷണമാണ്. രണ്ടാമത്തെ പ്രദിക്ഷണം ഇടയ്ക്ക കൊട്ടിയുള്ളതാണ്. ചുറ്റുവിളക്കുള്ള ദിവസം നാലമ്പലത്തിൽ പ്രവേശനമില്ല. മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ദിവസവും മൂന്നുശീവേലിക്കും ആനയെഴുന്നള്ളിപ്പുണ്ടാകും. കുംഭമാസത്തിൽ ഉത്സവം കൊടിയേറ്റദിവസം രാവിലെ മാത്രമാണ് ആനയില്ലാതെ ശീവേലി നടത്തുന്നത്.


16 തൃപ്പുകയും ഓലവായനയും

ശീവേലി കഴിഞ്ഞാൽ തൃപ്പുക എന്ന ചടങ്ങാണ്. ചന്ദനം, അഗരു, ഗുൽഗുലു തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ പൊടിച്ചുള്ള വെള്ളിപാത്രത്തിൽ വെച്ചിട്ടുള്ള നവഗന്ധ ചൂർണ്ണമാണ് തൃപ്പുകയ്ക്ക് ഉപയോഗിക്കുന്നത്. സൗരഭ്യം നിറഞ്ഞ ധൂമം ശ്രീകോവിലിനകത്തേക്ക് പ്രവേശിക്കുന്നു. തൃപ്പുക നടത്തുന്നത് അന്നത്തെ ശാന്തിയേറ്റ നമ്പൂതിരിയായിരിയ്ക്കും. തൃപ്പുക കഴിഞ്ഞാൽ അന്നത്തെ വരവുചെലവു കണക്കുകൾ 'പത്തുകാരൻ' എന്ന സ്ഥാനപ്പേരുള്ള കഴകക്കാരൻ വാര്യർ ഓലയിൽ എഴുതി, വായിച്ചതിനു ശേഷം തൃപ്പടിമേൽ സമർപ്പിക്കുന്നു. 9.00 മുതൽ 9.15 വരെയാണിത്. ശാന്തിയേറ്റ നമ്പൂതിരി നട അടയ്ക്കുന്നു, മേൽശാന്തിയുടെ ഉത്തരവാദിത്വത്തിൽ താഴിട്ടുപൂട്ടുന്നു.


അങ്ങനെ ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജകൾ സമാപിക്കുന്നു. നിർമ്മാല്യം മുതൽ തൃപ്പുക വരെയുള്ള ഈ ചടങ്ങുകൾക്ക് 12 ദർശനങ്ങൾ എന്നു പറയുന്നു. ഈ പന്ത്രണ്ട് ദർശനങ്ങളോടുകൂടിയാവണം ക്ഷേത്രത്തിലെ ഭജനമിരിക്കൽ.


വിശേഷദിവസങ്ങളിൽ ഇതിന് മാറ്റം വരും, വിശേഷിച്ച് വിഷു, ഉത്സവം, ഗുരുവായൂർ ഏകാദശി, അഷ്ടമിരോഹിണി, തിരുവോണം തുടങ്ങിയ ദിവസങ്ങളിൽ. ക്ഷേത്രത്തിൽ ഉദയാസ്തമനപൂജ നടക്കുന്ന ദിവസവും മാറ്റങ്ങൾ വരും .18 പൂജകൾ നടക്കുന്നതിനാൽ അർദ്ധരാത്രി മാത്രമേ അന്നൊക്കെ നടയടയ്ക്കൂ. വിളക്കുള്ള ദിവസം നടയടച്ചുകഴിഞ്ഞേ തൃപ്പുക നടത്താറുള്ളൂ. എന്നാൽ അവസാനം പറഞ്ഞ കാര്യം മാറ്റാൻ ചില തയ്യാറെടുപ്പുകൾ ദേവസ്വം നടത്തിവരുന്നുണ്ട്. സൂര്യചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും ഈ ചടങ്ങിനു മാറ്റം വരാറുണ്ട്.

Thursday, January 19, 2023

പാള നമസ്കാരം

 ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ മാത്രം ആചരിച്ചു വരുന്ന പ്രത്യേക വഴിപാടാണ് പാളനമസ്കാരം .മൂർത്തിയുടെ പൂജ കഴിഞ്ഞ് ഉച്ചയ്ക്ക് നിവേദ്യം ശ്രീകോവിലിനുള്ളിലേക്ക് എഴുന്നള്ളിച്ചു കഴിയുമ്പോൾ കീഴ്ശാന്തി പൂവും ചന്ദനവും തീർത്ഥവുമെടുത്ത്, കിഴക്കേ മണ്ഡപത്തിൽ നമസ്കാരത്തിനിരിക്കുന്ന ബ്രഹ്മചാരിയുടെ കാൽ കഴുകിച്ച് പൂവും ചന്ദനവും നൽകുന്നു. വിഷ്യ ക്സേനൻ്റെ വടക്കുവശത്തുള്ള ശാലയിൽ ആവണിപ്പലകയിട്ട് ബ്രഹ്മചാരിയെ ദൈവീക ഭാവത്തിൽ ഇരുത്തി കമുകിൻ പാളയിൽ ചോറ്, ഉപ്പുമാങ്ങ, ഇഞ്ചിതൈര്, തൃപ്പുളി, എരിശ്ശേരി, പരിപ്പ്, വറുത്ത ഉപ്പേരി, മെഴുക്ക് പുരട്ടി (വെള്ള വഴുതനങ്ങയോ, ചേനയോ കൊണ്ടുള്ള ) എന്നീ വിഭവങ്ങൾ നൽകി നമസ്ക്കാരം തുടങ്ങിയതിനു ശേഷം മാത്രമാണ് ശ്രീ വല്ലഭ സ്വാമി ക്കുള്ള നിവേദ്യ പൂജ പൂർത്തിയാക്കുന്നത്.

ശങ്കരമംഗലത്ത് മനയിൽ ദ്വാദശി ഊണിനെത്തിയ 'ബ്രഹ്മചാരിക്ക് ( വാമനമൂർത്തി) ശങ്കരമംഗലത്തമ്മ പാളയിലായിരുന്നു ആഹാരം വിളമ്പിയത്.ആ സമയത്ത് ലക്ഷ്മീദേവി ഗൃഹസ്താ ശ്രമവേഷം പൂണ്ട് എത്തി ബ്രഹ്മചാരിക്ക് തൃപ്പൂ ളി വിളമ്പുകയുണ്ടായി.

ഈ സങ്കൽപ്പത്തെ മുൻനിർത്തി യുള്ള ചടങ്ങാണ് പാള സമസ്ക്കാരം. കുടുംബത്തിൽ സമ്പദ് സമൃദ്ധിക്കും ഐശ്വര്യ ലബ്ധിക്കുമായി ഭക്തജനങ്ങൾ പാള നമസ്ക്കാരം വഴിപാട് നടത്തുന്നു. ഈ വഴിപാട് മാസങ്ങൾക്ക് മുൻപേ തീയതി ബുക്ക് ചെയ്തിട്ടാണ് ഇപ്പോൾ വഴിപാട് നടത്തുന്നത്. ഭഗവാന് വെള്ളിത്തളികയിൽ ഈ വിഭവങ്ങളടങ്ങിയ നേദ്യമാണ് ഉച്ചപൂജയ്ക്ക് നേദിക്കുന്നത്. ഇത് വഴി പാടുകാർക്ക് പ്രസാദമായി നൽകുന്നു

Tuesday, January 17, 2023

സർപ്പ_വിശേഷം

 സര്‍പ്പങ്ങള്‍ എന്നുകേട്ടാല്‍ നമ്മുടെ ഉള്ളില്‍ ഭയം നിറയുമെങ്കിലും  സര്‍പ്പക്കാവുകള്‍ എന്നു കേള്‍ക്കുമ്പോള്‍ മനസ്സിന്റെ ഉള്ക്കോണില്‍ ഭക്തിയും ഐശ്വര്യവും നിറഞ്ഞാടുന്നു.  ഗ്രാമഭംഗികളില്‍ സര്‍പ്പക്കാവുകളും സര്‍പ്പപൂജകളും ഇന്നും ജ്വലിച്ചു നില്‍ക്കുന്നു. കശ്യപന് കദ്രുവില്‍   ഉണ്ടായ മക്കളാണ് സര്‍പ്പങ്ങള്‍ എന്ന് പുരാണം പറയുന്നു. മനുഷ്യ മനസ്സുകള്‍ക്ക് നന്മയും ഐശ്വര്യവും രോഗശാന്തിയും പ്രധാനം ചെയ്യുന്ന ആയില്യം നക്ഷത്രത്തിന്റെ ദേവതയാണ് സര്‍പ്പങ്ങൾ.  മരങ്ങളും വള്ളിപ്പടര്‍പ്പുകളും ഇടതൂര്‍ന്നു നില്‍ക്കുന്ന കാവിലാണ് മനുഷ്യ മനസ്സില്‍ ഭക്തിയുടെ നിറകുടമായിരുന്ന നാഗയക്ഷിയും നാഗദേവതയും കുടിയിരിക്കുന്നത്. തൃസന്ധ്യ നേരത്ത് സര്‍പ്പക്കാവുകളില്‍ വിളക്ക് തെളിയിക്കാന്‍ കന്യകമാര്‍ പോകുന്നത് ഒരു സ്ഥിരം തറവാട് കാഴ്ചയായിരുന്നു.


ഇന്ത്യയില്‍ ഏറ്റവും പഴക്കമുള്ളതായി പറയപ്പെടുന്ന നാഗാരാധനയ്ക്ക് നമുക്കിടയില്‍ മഹത്തായ ഒരു സ്ഥാനമാണുള്ളത്. മറ്റു പലരാജ്യങ്ങളിലും നാഗാരാധന ഉണ്ടെങ്കിലും ഏറ്റവും മഹനീയം ഭാരതത്തിലാണ്.  എന്നാല്‍ ഭാരതത്തില്‍ കേരളത്തിലാണ് നാഗാരാധനയ്ക്ക്  കൂടുതല്‍ പ്രാധാന്യം.  കേരളത്തിന്റെ സംസ്കാരവും ചരിത്രവുമായി ബന്ധപ്പെട്ട ഓണാണ്‌ സര്‍പ്പാരാധന.


നാഗപ്രീതിക്കായ്‌ ഒട്ടേറെ അനുഷ്ടാനങ്ങൾ ആവിഷ്ക്കരിക്കുകയും താന്ത്രിക വിധി പ്രകാരം അവ  അനുഷ്ടിക്കുകയും ചെയൂന്നവർ കേരളത്തിലെപ്പോലെ മറ്റെങ്ങുമില്ല.  ഒരുകാലത്ത് സമൂഹത്തിന്റെ തന്നെ ഭാഗമായിരുന്ന സര്‍പ്പക്കാവുകള്‍ മിക്ക തറവാടുകളുടെയും ഐശ്വര്യമായിരുന്നു. ദൈവിക പരിവേഷം നല്‍കി സര്‍പ്പങ്ങളെ കല്ലിലോ ലോഹങ്ങളിലോ ആണ് പ്രതിഷ്ടിച്ചിരുന്നത്.   എന്നാല്‍ ചില സ്ഥലങ്ങളില്‍ ജീവനുള്ള നാഗങ്ങളെയും പ്രദിഷ്ടിച്ചിരുന്നതായി ചരിത്രം കുറിക്കുന്നുണ്ട്.  നമ്മള്‍ ആരാധിക്കേണ്ടത് ഉത്തമ ജാതി സര്‍പ്പങ്ങളെയാണ്. നിഗ്രഹാനുഗ്രഹ ശക്തികളുള്ള സര്‍പ്പ ശ്രേഷ്ടരെയാണ് നാഗങ്ങള്‍ എന്ന് വിളിക്കുന്നത്, പത്തിയും വാലുമൊഴികെ മനുഷ്യ സ്വരൂപമുള്ള ടെവയാനികള്‍ ആണ് നാഗങ്ങള്‍. സൂഷ്മ ശരീരികളായ നാഗങ്ങള്‍ പാതാള വാസികള്‍ ആണ്.    പൂജയ്ക്ക് വിധിച്ചിട്ടുള്ള ആയില്യം നക്ഷത്രത്തില്‍ സര്‍പ്പങ്ങളെ പ്രീതിപ്പെടുത്തി അനുഗ്രഹം തേടുന്നതാണ് നാഗപൂജകളെ കൊണ്ട് ഉദ്ദ്യെശിക്കുന്നത്.  മനുഷ്യന് ഏറ്റവും നന്മ ചെയ്യുന്ന ഒന്നാണ് നാഗപൂജ.   ആയില്യം നോമ്പുനോറ്റു നാഗപൂജ ചെയ്‌താല്‍ സന്താന ലാഭവും കുടുമ്പശാന്തിയും ഉണ്ടാകുമെന്നാണ് വിശ്വാസം.   കൂടാതെ നേത്രരോഗം, ത്വക്കുരോഗം തുടങ്ങിയവ മാറാനും ഭക്തര്‍  നാഗങ്ങളെ പ്രീതിപ്പെടുത്തുന്നു.


പണ്ട് പേരുകേട്ട പല തറവാടുകളിലും ആണ്ടിലൊരിക്കൽ നൂറും പാലും കൊടുക്കൽ ചടങ്ങ് പതിവായിരുന്നു.   ഭക്തർ സർപ്പ ഭീതി മാറ്റാൻ ഇവിടെ വന്നു വഴിപാടു കഴിക്കുന്നത്‌ പതിവായിരുന്നു.


ക്ഷേത്രങ്ങളിൽ ഉന്നത സ്ഥാനം കല്പ്പിക്കപ്പെട്ട സർപ്പങ്ങളെ മതിൽക്കെട്ടിനകത്തൊ, ആൽചുവട്ടിലൊ പ്രതിഷ്ടിച്ചാണ്  ആരാധിച്ചിരുന്നത്.  ചില പ്രത്യേക സാഹചര്യങ്ങളിൽ സർപ്പക്കാവുകളെ നിലനിർത്താനാകാതെ വരുമ്പോൾ സർപ്പ ദൈവങ്ങളെ മറ്റെവിടെയെങ്കിലും കുടിയിരുത്തെണ്ടാതായി വരുന്നു.  "കാവു മാറ്റം" എന്ന ചടങ്ങിലൂടെ പഴമക്കാർ അത് സാധ്യമാക്കിയിരുന്നു.    

അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, മഹാപത്മൻ, ഗുളികൻ, എന്നീ നാഗശ്രേഷ്ടരാണ് "അഷ്ടനാഗങ്ങൾ" എന്ന പേരിൽ അറിയപ്പെട്ടിരുന്നത്‌.  വൈഷ്ണവ സമ്പ്രദായത്തിൽ  അനന്തനെയും, ശൈവ സമ്പ്രദായത്തിൽ വാസുകി യേയുമാണ്‌ സാധാരണ ക്ഷേത്രങ്ങളിൽ ആരാധിച്ചു വരുന്നത്.


കന്നി, തുലാ, ധനു, കുംഭം, മേടം  എന്നീ മാസങ്ങളിലെ ആയില്യം നാളിനാണ് ശാസ്ത്ര വിധിപ്രകാരം പ്രാധാന്യം കൽപ്പിച്ചിരിക്കുന്നത്. എന്നാൽ ഇടവം 15 മുതൽ കന്നി ആയില്യം വരെ സർപ്പങ്ങളെ ആരാധികുന്നതിനുള്ള വിശേഷ പൂജകൾ ഒന്നും നടത്തുന്നില്ല.  ഈ സമയം സർപ്പങ്ങൾ ചാതുർ മാസ്യ വൃതം അനുഷ്ടിക്കുന്നതിനാൽ പൂജകളൊന്നും ശുഭാകരമാകില്ല എന്നാണു വിശ്വാസം.


നൂറും പാലും കൊടുക്കുക, സർപ്പ ബലി, സർപ്പം പാട്ട്, നാഗതോറ്റം , നാഗത്തെയ്യം, കുറുന്തിനിപ്പാട്ട്, നാഗം പൊലിച്ചു പാട്ട്, പൂരക്കളി, നാഗ ക്കന്നി, തിരിയുഴിച്ചിൽ എന്നിവയാണ് നാഗാരാധനയിൽ കണ്ടുവരുന്ന ചില വിശിഷ്ടാനുഷ്ടാനങ്ങൾ. 


പുള്ളുവൻ പാട്ടും സർപ്പം പാട്ടുമായും ബന്ധപ്പെട്ടുകിടക്കുന്നതാണ്  തെക്കൻ കേരളത്തിലെയും മധ്യ കേരളത്തിലെയും നാഗ സങ്കല്പം.   എന്നാൽ ഉത്തര കേരളത്തിൽ തെയ്യത്തിനാണ് പ്രാധാന്യം.  കൂടാതെ തെക്കൻ - മധ്യ കേരളത്തിൽ കാണുന്ന ഉപ്പും മഞ്ഞളും നടയ്ക്കു വെക്കുന്ന പതിവോ, മഞ്ഞൾ പൊടി ചാർത്തലൊ ഉത്തര കേരളത്തിൽ പതിവില്ല. 


പാരമ്പര്യ നാഗാരാധന നടത്താതിരിക്കുകയും കാവുകൾ അശുദ്ധ മാക്കുകയോ, വെട്ടി മാറ്റുകയോ ചെയ്താലും അത് സർപ്പ കോപത്തിന് കാരണമാകുന്നു.  സർപ്പകോപം കുടുംബ പരമ്പരകളെ തീരാ വ്യാധിയിൽ ആഴ്ത്തുമെന്നാണ് വിശ്വാസം.


ഒരു നൂറ്റാണ്ടു  മുൻപു വരെ കേരളത്തിൽ ഏകദേശം 1500 സർപ്പ  കാവുകൾ ഉണ്ടായിരുന്നതായിചരിത്രം കുറിക്കുന്നു.


കാലങ്ങൾ കഴിഞ്ഞപ്പോൾ സർപ്പക്കവുകളുടെ എണ്ണത്തിലും  കുറവ് വന്നു. എന്നാൽ ഈകാലഘട്ടത്തിലും കേരളത്തിൽ സർപ്പക്കവുകളും സർപ്പ ക്ഷേത്രങ്ങളും പഴമയുടെ പാരമ്പര്യം നിലനിർത്തി പുതുമയോടെ നില കൊള്ളുന്നു.



🌺നൂറും പാലും കൊടുക്കൽ ചടങ്ങ്‌


നാഗാരാധനയുടെ  ഒരു ഭാഗമാണ് നൂറും പാലും കൊടുക്കൽ ചടങ്ങ്‌. വർഷം തോറും കന്നിമാസത്തില ആയില്യം നാളിൽ സർപ്പ കാവുകളിലെയും ക്ഷേത്രങ്ങളിലെയും പ്രധാനചങ്ങാണിത്. മഞ്ഞൾപ്പൊടി,  അരിപ്പൊടി, അവൽ, മലര്, അപ്പം, ഇളനീർ, കൂവനൂറ്‌, തുടങ്ങിയവ ഒരു ഇളകുംബിളിലോ തൂശനിലയിലോ വച്ചാണ് പൂജനടത്തുന്നത്. നാഗാരാധനയുടെഭാഗമായി പാമ്പിൻ തുള്ളൽ കുറുന്തിനിപ്പാട്ട്, തുടങ്ങിയചടങ്ങുകളിലും നൂറും പാലും നടത്തുന്നു.



🌺പാമ്പിൻ തുള്ളൽ


സർപ്പ പ്രീതിക്കും കുടുംബത്തിന്റെ ഐശ്വര്യത്തിനും വേണ്ടി പണ്ട് തറവാടുകളിൽ നടത്തി വന്നിരുന്ന പ്രധാന കർമ്മമായിരുന്നു പാമ്പിൻ തുള്ളൽ. കന്നി മാസത്തിലെ ആയില്യം മുതൽ വിഷുവരെയാണ് ഇതിന്റെ കാലം.


നായർ സമുദായത്തിൽ സാധാരണ നടത്തി വന്നിരുന്ന ഈ ചടങ്ങ് അപൂർവമായി നമ്പൂതിരി ഗൃഹങ്ങളിലും കാണാമായിരുന്നു. മൂന്നു കൊല്ലത്തിലോരിക്കലെങ്കിലും ഒരുതറവാടിൽ പാമ്പിൻ തുള്ളൽ നടത്തണമെന്നുണ്ട്.


പാമ്പിൻ തുള്ളലിലെ ആചാര്യൻമാർ പുള്ളുവൻമാരാണ്. അവരാണ് ദിവസം നിശ്ചയിക്കുന്നതും. മൂന്നു ദിവസവും ഏഴു ദിവസവും നീണ്ടു നില്ക്കുന്ന തുള്ളലുകളുണ്ട്.


പാമ്പിൻ  തുള്ളലിലെ ആദ്യ ചടങ്ങ് പന്തലീടൽ ആണ്. പന്തലിനു മുകളിൽ ചുവന്ന പാട്ടുകൊണ്ട് വിദാനിചു കുരുത്തോല തൂക്കി അലങ്കരിക്കുന്നു. നിലം മെഴുകിവൃത്തിയാക്കിയ ശേഷം പാമ്പിന്റെരൂപത്തിൽ കളം വരയ്ക്കുന്നു. അരിപ്പൊടി, മഞ്ഞൾ, കരി മുതലായവയാണ് കളം വരയ്ക്കാൻ ഉപയോഗിക്കുന്നത്.


പുള്ളുവന്മാർ കളം വരയ്ക്കുമ്പോൾ പുള്ളുവത്തി നാഗോല്പ്പതിപാടും. അടുത്ത ഇനം ഗണപതിപൂജയാണ്. പന്തലിൽ വിളക്കും കർപ്പൂരവും കത്തിക്കുകയും ചെയ്യുന്നു. വീട്ടുകാർ കളത്തേ പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നു. തറവാടിലെ ഒരു സ്ത്രീ (കന്യകയോ സുമംഗലിയോ) കയ്യിൽ ഒരുപൂക്കുലയോടുകൂടി കളത്തിനടുത്ത് ഇരിക്കുകയും പുള്ളുവനും പുള്ളുവത്തിയും നാഗങ്ങളെ വാഴ്ത്തികൊണ്ടുള്ള  പാട്ട് ആരംഭിക്കുകയും ചെയ്യുന്നു. പാട്ട് പുരോഗമിക്കും തോറും കളത്തിലിരിക്കുന്ന സ്തീക്കു ഉറച്ചിൽ വരുന്നു. ആവേശം കൊണ്ട് തലമുടി അഴിച്ചിട്ടു മുന്നോട്ടും പിന്നോട്ടും നിരങ്ങി നീങ്ങുകയും അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോൾ പൂക്കുലയും ചുഴറ്റി പാമ്പിന്റെ രൂപം പുലമ്പിക്കൊണ്ട് കളം മായ്ക്കുകയുംചെയ്യുന്നു. പിന്നീട് സർപ്പക്കാവിൽ ചെന്ന് നമസ്ക്കരിക്കും പോലാണ് കലിയിറങ്ങി സാധാരണമട്ടിലാകുന്നത്.



🔥സർപ്പബലി


സർപ്പബലിയുടെ ചടങ്ങുകൾക്ക് പുള്ളുവന്മാർ നിർബന്ധമാണ്. അരിപ്പൊടി മഞ്ഞൾപ്പൊടി  എന്നിവ കൊണ്ട് പത്മം  ചിത്രീകരിച്ചതിനു ശേഷം അതിനു മദ്ധ്യത്തിൽ  നെല്ലും അരിയും നാളീകേരവും ദർഭ കൊണ്ടുള്ള കൂര്ച്ചവും വച്ചു ചണ്ടേശ്വരനെ വച്ച് പൂജിക്കുന്നു. ചുറ്റും അഷ്ട്ട നാഗങ്ങളും  ഈർചരൻ, ധൃതരാഷ്ട്രൻ, ഗ്ലാവൻ, അഗചാപൻ, ശിതി പ്രിഷ്o ൻ, അതിശിഖൻ, തുടങ്ങിയ മറ്റനേകം നാഗങ്ങളെയും സങ്കൽപ്പിച്ചു പൂജിക്കുകയും ഹവിസ്സുകൊണ്ട്‌  ബലി തൂകുകയും ചെയ്യുന്നു.



🪔ഉരുളി കമിഴ്ത്ത്‌


സന്താന ലാഭത്തിനായി മണ്ണാറശാലാ ശ്രീ നാഗരാജാ ക്ഷേത്രത്തി ദമ്പതികൾ അനുഷ്ഠിക്കുന്ന ചടങ്ങാണ് ഉരുളികമിഴ്ത്ത്‌. മണ്ണാറശാലാ ഇല്ലത്തെവലിയമ്മയുടെ സന്നിധിയിൽ തൊഴുതു അനുവാദം വാങ്ങിയ ശേഷം ഒരു ഉരുളി നടയ്ക്കുവയ്ക്കുന്നു. വിശേഷാൽ വഴിപാടുനടത്തിയ ശേഷ വാദ്യഘോഷങ്ങലോടും ചങ്ങല വിളക്കുകളുടെ  അകമ്പടിയോടും കൂടിആ ഉരുളി എഴുന്നള്ളിച്ച് വലിയമ്മ അത് ഉരുളി കമിഴ്ത്ത്‌  നിലവറയിൽകൊണ്ട് ചെന്ന് വയ്ക്കുന്നു. ഈചടങ്ങുകൾ നടത്തിയ ശേഷം അതിന്റെ അനുഗ്രഹമായി സ്ത്രീകൾ ഗർഭം  ധരിക്കുമെന്നാണ്വിശ്വാസം. പ്രസവത്തിനു ശേഷം കുട്ടിയേയും കൊണ്ട് മാതാപിതാക്കൾ പ്രത്യേക വഴിപാടുകൾ നടത്തി ഉരുളിമലർത്തിയടിക്കുമ്പോൾ വഴിപാടു പൂർത്തിയാകുകയും ചെയ്യുന്നു.


ഒരുകാലത്ത് ഭക്തരുടെ അഭയ കേന്ദ്രമായിരുന്ന സർപ്പക്കാവുകൾ പൂജയും വിളക്കും മുടങ്ങി ഘോര വിഷസർപ്പങ്ങളുടെ വിഹാര കേന്ദ്രമാകുന്നകാഴ്ചയാണ്‌ ഇന്നുകാണാൻ കഴിയുന്നത്‌. വായൂ മലിനീകരണം തടയുന്നതിലും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും പ്രകൃതിയുടെ സംരക്ഷകരായി വര്തിച്ചിരുന്ന കാവുകൾ ഇന്ന് ഓർമ്മകളുടെ താളിലാകുന്ന കാഴ്ചയാണ് കാണാൻകഴിയുന്നത്‌.

പൂജാതത്ത്വം

 തന്നേക്കാൾ ഉദാത്തവും ബ്രഹത്തും ഗുണസമ്പൂർണ്ണവുമായ ഒന്നിനെ കണ്ടെത്താനും പുനരാവിഷ്കരിക്കാനും അത് തന്നിൽ അനുഭൂതമാക്കാനും ഉള്ള മനുഷ്യന്റെ ഇച്ഛാശക്തിയിൽ നിന്നും തൃഷ്ണയിൽ നിന്നും ഉണ്ടായ പ്രയോഗ പദ്ധതിയാണു ഈശ്വരാരാധന. ഇപ്രകാരമുള്ള ആരാധനാ സമ്പ്രദായം ബാഹ്യവുമാകാം ആന്തരികവും ആകാം. തന്ത്ര ശാസ്ത്രങ്ങളുടെ കാഴ്ചപാടിൽ ഈ ആരാധനക്രമങ്ങളെ വീക്ഷിച്ചാൽ ഈ പ്രപഞ്ചത്തിൽ സർവ്വത്ര വ്യാപിച്ചിരിക്കുന്ന ഈശ്വര ചൈതന്യ പ്രഭാവത്തെ അഥവാ ബ്രഹ്മത്തെ സാധാരണമനുഷ്യനെ സംബന്ധിച്ച് ഉൾക്കൊള്ളാനും ഭാവിക്കാനും ദുഷ്കരമാണു. കാരണം അത് അപരിമിതവും നിർഗ്ഗുണവും നിരാകാരവും ആണ്...


ഈ ഘട്ടത്തിൽ ആണ് സാധാരണക്കാർക്കായി ബ്രഹ്മാംശമായ ഒരു ഉപാധി ആവശ്യമായി വരുന്നത്. ഉപാധി പരിമിതവും സഗുണവും സാകാരവും ആയിരിക്കണം എന്നാൽ മാത്രമേ മനുഷ്യന്റെ കേവല പരിധിയിൽ വരൂ. സത്വ രജോ തമോ ഗുണങ്ങളാൽ വ്യത്യസ്തമായിരിക്കുന്ന മനുഷ്യമനസ്സുകളുടെ അഭിരുചിക്കൊത്തവണ്ണം ഉപാധിഭേദമായാണു ബ്രഹ്മത്തിനു വിവിധ രൂപ ഭാവ ഭേദങ്ങൾ പ്രതിഷ്ഠാ രൂപത്തിൽ കൽപിച്ച് സരൂപവും സഗുണവും പരിമിതവും ആക്കിതീർക്കുന്നത്. ഇവിടെ ഉപാസകന്റെ അഭീഷ്ടത്തിനാണു പ്രാധാന്യം.

സഗുണമായ ഈ വിഗ്രഹ ആരാധനകൾ കൂടുതലും ഭൌതിക വ്യവഹാരത്തെയും ജീവിത ഐശ്വര്യങ്ങളെയും മുന്നിർത്തിയാണു മുന്നോട്ടുപോകുന്നത്. എങ്കിലും ആഗ്രഹ നിവർത്തി കൈവന്ന് മോക്ഷത്തിൽ എത്തുക എന്നതാണു ഈ ഉപാധിയുടെ പ്രധാന ഉദ്ദേശം. അല്ലാതെ അടങ്ങാത്ത ആഗ്രഹവും ശുദ്ധമാകാത്ത മനസ്സുമായി സഗുണോപാസന മുന്നോട്ടു പോയാൽ എങ്ങും എത്തിച്ചേരില്ല. എന്ന് മാത്രമല്ല പന്ത്രണ്ട് അഴികളും ആറു പർവ്വങ്ങളും മുന്നൂറ്റി അറുപത് ആരങ്ങളുമുള്ള കാലചക്ര ഗതിക്കനുസരിച്ച് ഭ്രമണം ചെയ്യുക മാത്രമേ നിവൃത്തിയുള്ളൂ.... (ഗീത 7/23)


ചിത്തശുദ്ധി വളരാനും ഏകാഗ്രതയും ഭക്തിയും ഉണ്ടാകാനും ഉള്ള ഏറ്റവും പറ്റിയ മാർഗമാണ് ക്രിയാമാർഗം. സർവഭൂതാന്തർഗതനും നാമരൂപാധീതനും ആയ ഈശ്വരനെ കല്പ്പിത വിഗ്രഹത്തിലേക്ക് തന്നിൽ നിന്നും തന്നെ ഇഷ്ട്ടദേവതാസ്വരൂപത്തിൽ ആവാഹിച്ചു ഉപച്ചരിച്ചു സേവിക്കലാണ് ക്രിയാമാർഗത്തിന്റെ രീതി. ജലഗന്ധപുഷ്പധൂപദീപങ്ങൾ ആകുന്ന പഞ്ചോപചാരങ്ങൾവഴിക്ക് തന്റെ അജ്ഞാനത്തെയും, നിവേദ്യത്തിന്റെ രൂപത്തിൽ തന്നെ തന്നെയും ഈശ്വരനിൽ അർപ്പിച്ചു സ്വയം ഈശ്വരമയനായിത്തീരുക എന്നതാണ് പൂജയുടെ അടിസ്ഥാന തത്ത്വം. സങ്കല്പ്പങ്ങളും കർമങ്ങളും അനുഭവങ്ങളും ആകുന്ന രൂപത്തിലാണ് ഒരാൾ അജ്ഞാനത്തെ അനുഭവിക്കുന്നത് . അനുഭവങ്ങളാണ് സുഖദുഖാത്മകങ്ങൾ ആയി ഇരിക്കുന്നത്. അനുഭവങ്ങൾ കർമത്തിൽ നിന്നും ഉണ്ടാകുന്നു. കർമങ്ങൾക്ക് ആസ്പദം സങ്കല്പങ്ങൾ ആണ്. സങ്കല്പങ്ങൾ ആകട്ടെ നാമരൂപങ്ങൾ ആയിട്ടാണ് ഇരിക്കുന്നത് . നാമ രൂപങ്ങള എല്ലാം പഞ്ചഭൂതത്മകങ്ങളും. ആ നിലക്ക് ജീവന് ലോകത്തിലുള്ള എല്ലാ അനുഭവങ്ങളും പഞ്ചഭൂതങ്ങൾ നിമിത്തമാണ്. ജീവൻ ലോകത്തെ (അതായത് അനുഭവ മണ്ഡലത്തെ) പഞ്ചഭൂതങ്ങളായും അവയുടെ പരിണാമങ്ങളായും ആയിട്ടാണ് അനുഭവിക്കുന്നത്. അല്ലെങ്കിൽ, ജീവന്റെ അജ്ഞാനം ആണ് പഞ്ചഭൂതാത്മകമായ ഈ ജഗത്ത്. അങ്ങനെ, പഞ്ചഭൂതാത്മകമായ ജഗത്തായി നിലനിൽക്കുന്ന തന്റെ തന്നെ അജ്ഞാനത്തെ (മായയാണ് ഇതിനു കാരണം എന്ന് മുൻപ് വ്യക്തമാക്കിയിട്ടുണ്ട് ) ഈശ്വരനിൽ അർപ്പിച്ചു ലയിപ്പിക്കുക എന്നതാണ് പൂജ കൊണ്ട് സാധിക്കുന്നത്. താൻ അടക്കം തന്റെ അജ്ഞാനത്തെ ഭഗവാനിൽ അർപ്പിക്കുന്നതിനാൽ ഭാഗവത്സാക്ഷാത്ക്കാരത്തിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങുന്നു. ജലഗന്ധ (ചന്ദനം) പുഷ്പധൂപദീപങ്ങൾയഥാക്രമം പഞ്ചഭൂതങ്ങൾ ആയ ജലം, ഭൂമി, ആകാശം, വായു, അഗ്നി എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. അവ ഈശ്വരനിൽ അർപ്പിക്കുമ്പോൾ ശരീരാഭമാനം (അജ്ഞാനം) നീങ്ങി ജീവത്വം മാത്രം ശേഷിക്കുന്നു. ആ ജീവത്വമാണ് നിവേദ്യമായി അർപ്പിക്കുന്നത്. അങ്ങിനെ താൻ അടക്കം തന്റെ അജ്ഞാനം മുഴുവൻ അർപ്പിക്കപ്പെടുന്നതിനാൽ, നിർവികല്പ്പഭാവത്തിൽ ഈശ്വരതത്ത്വം പ്രകാശിക്കാൻ ഇടയായിത്തീരുന്നു. ഇതാണ് പൂജയുടെ തത്ത്വം

പ്രദോഷങ്ങൾ എത്ര തരം

 പ്രദോഷത്തെ...

• നിത്യപ്രദോഷം 

• പക്ഷപ്രദോഷം 

• മാസപ്രദോഷം 

• മഹാപ്രദോഷം 

• പ്രളയ പ്രദോഷം 

എന്നിങ്ങനെ 5 തിരിച്ചിരിക്കുന്നു.


1)നിത്യപ്രദോഷം

വൈകീട്ട് 5.45 മുതൽ 6.30 മണിക്കുള്ളിലെ സമയം പ്രദോഷങ്ങളെ നിത്യപ്രദോഷമെന്നു പറയുന്നു.


2)പക്ഷപ്രദോഷം

ഓരോ മാസവും കറുത്തവാവ് മുതൽ 13-ആം ദിവസവും വെളുത്തവാവ് മുതൽ 13-ആം ദിവസവും വരുന്നത് ത്രയോദസിയാണ്.അന്നാണ് പക്ഷപ്രദോഷ നാൾ.


3)മാസപ്രദോഷം

ശുക്ലപക്ഷത്തിൽ വരുന്നത് മാസപ്രദോഷമാകുന്നു.


4)മഹാപ്രദോഷം

പരമശിവൻ കാളകുടം ഭക്ഷിച്ചത് ഒരു ശനിയാഴ്ചയാണു.അദ്ദേഹം ആനന്ദതാന്ധവമാടിയ ത്രയോദശിയും ചേർന്ന് വരുന്ന പുണ്യദിനമാണ് മഹാപ്രദോഷം.


5)പ്രളയപ്രദോഷം

ശനിയാഴ്ചകളിൽ വരുന്ന മഹാപ്രദോഷദിനത്തിൽ ശിവക്ഷേത്ര ദർശനം നടത്തി വണങ്ങിയാൽ അഞ്ചു വർഷം ശിവക്ഷേത്രത്തിൽ പോയ ഫലം സിദ്ധിക്കുമെന്നാണ് വിശ്വാസം. തുടർച്ചയായി രണ്ടു ശനിപ്രദോഷങ്ങൾ അനുഷ്ടിച്ചാൽ അർദ്ധനാരീശ്വരി പ്രദോഷം എന്നു പറയുന്നു.ഈശ്വരനും ദേവിയും ചേർന്ന് അർദ്ധനാരീശ്വരരായിട്ടുള്ളതിനാൽ വേർപിരിഞ്ഞ ദമ്പതികൾ ഇണങ്ങിച്ചേരുമെന്നും, വിവാഹതടസ്സങ്ങൾ നീങ്ങുമെന്നും നഷ്ടപ്പെട്ട സമ്പാദ്യം വീണ്ടു കിട്ടുമെന്നും ആണ് വിശ്വാസം. പൊതുവേ പ്രദോഷവഴിപാട് ദോഷങ്ങൾ അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു.

Monday, January 9, 2023

️എങ്ങിനെ ആണ് തുലാഭാരം തുടങ്ങിയത്

 ഭഗവാൻ ശ്രീകൃഷ്ണന്റെ ഭാര്യമാരിൽ എപ്പോഴും സ്വതേ ഗർവിഷ്ഠ ആയ സത്യഭാമ, തനിക്കാണ് രുഗ്മിണിയെക്കാളും ഭഗവാനോട് സ്നേഹമെന്നും, ഭഗവാന് തന്നോടാണ് കൂടുതൽ പ്രിയമെന്നും വിശ്വസിക്കുകയും, അങ്ങിനെ തന്നെ തന്റെ തോഴിമാരോട് പറയുകയും ചെയ്തിരുന്നു. ഇതറിഞ്ഞ രുഗ്‌മിണിയുടെ തോഴിമാർ, രുഗ്മിണിയോട് ഇതേ കുറിച്ച് പറഞ്ഞപ്പോൾ, ഭഗവൽനാമം ഉച്ചരിക്കുകയും, തന്റെ ഹൃദയത്തിൽ തന്നെ പ്രതിഷ്ഠിച്ചിരിക്കുന്ന തന്റെ ഭഗവാനെ പ്രണമിക്കുകയും, തോഴിമാരെ ചെറു പുഞ്ചിരിയോടെ യാത്രയാക്കുകയും ചെയ്തു... എന്നാൽ ഇതറിഞ്ഞ സത്യഭാമ, തനിക്കു തന്നെയാണ് ഭഗവാനോട് സ്നേഹം എന്ന് രുഗ്‌മിണിയെ മനസ്സിലാക്കിക്കൊടുക്കാൻ ഒരു ഉപായം ചെയ്തു. തുലാഭാരം!!!... ഭഗവാനെ തന്റെ പക്കലുള്ള വിലപിടിപ്പുള്ള സ്വത്തുക്കളും, സ്വർണ്ണ ആഭരണങ്ങളും, പവിഴങ്ങളും, മുത്തുകളും എല്ലാം വച്ച് തുലാഭാരം നടത്തി, മറ്റുള്ളവരെ അത് കാണിച്ചു ബോധ്യപ്പെടുത്തി, അത്രകണ്ട് വിലപ്പെട്ട സ്നേഹം അദ്ദേഹത്തിലുണ്ട് എന്ന് പരസ്യപ്പെടുത്താൻ തീരുമാനിച്ചു.

ഭഗവാനെ ഒരു ദിവസം തന്റെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു, സത്യഭാമ സ്വതേ തൻറെ സ്വഭാവമായ ഗർവോടെ, ഭഗവാനെ തുലാഭാരത്തിന്റെ ഒരു തട്ടിൽ കയറി ഇരിക്കാൻ പറഞ്ഞു.. മറു തട്ടിൽ തന്റെ പക്കലുള്ള സ്വർണത്തിന്റെ എല്ലാ സ്വത്തുക്കളും ഒന്നൊന്നായി വയ്ക്കാൻ തുടങ്ങി. എല്ലാ വയ്ച്ചിട്ടും ഭഗവാന്റെ തട്ട് ഒന്ന് ചെറുതായി അനങ്ങി പോലും ഇല്ല.. ഇത് കണ്ട സത്യഭാമ, താനിട്ടിരുന്ന, തനിക്കു വളരെ പ്രിയപ്പെട്ട ആഭരണങ്ങൾ ഒന്നൊന്നായി അഴിച്ചു മറുതട്ടിൽ വച്ചു..... ഓരോന്നും അഴിച്ചു വയ്കുമ്പോഴും തന്റെ മനസ്സിലുള്ള അഹന്ത കുറഞ്ഞു കുറഞ്ഞു വന്നു.... എല്ലാ ആഭരണങ്ങളും, സ്വത്തുക്കളും വച്ചിട്ടും ഭഗവാന്റെ തട്ട് ചെറുതായി ഒന്ന് അനങ്ങുകപോലും ചെയ്തില്ല. ഈ ജഗത്തിനെ തന്നെ തന്നിൽ അടക്കിയിരിക്കുന്ന പരമവൈഭവത്തിനെ അളക്കുവാൻ കയ്യിലുള്ള സ്വത്തുകൊണ്ട് ആർക്കാലും സാധ്യമോ?.. എല്ലാ ഗർവ്വും ശമിച്ച സത്യഭാമ, ഇനി എന്ത് വേണം എന്ന് തന്റെ നാഥനോട് ചോദിച്ചു... ഭഗവാൻ ചെറു പുഞ്ചിരിയോടെ ഇതിനു എന്തുചെയ്യണെമെന്നു രുഗ്മണിയോട് ചോദിയ്ക്കാൻ പറഞ്ഞു. മനസ്സിലെ അഹങ്കാരം ശമിച്ച സത്യഭാമ, തന്റെ ജ്യേഷ്ഠത്തി സമയായ രുഗ്മിണിയോട്, അവരുടെ കൊട്ടാരത്തിൽ ചെന്ന് എല്ലാ കാര്യങ്ങളും പറയുകയും ഇനി എന്ത് വേണം എന്ന് ചോദിക്കുകയും ചെയ്തു. സ്‌നേഹത്തിന്റെയും, വിനയത്തിന്റെയും, നന്മയുടെയും പ്രതിരൂപമായ രുഗ്മിണി, സത്യഭാമയോടു കൂടി, അവരുടെ കൊട്ടാരത്തിൽ വരുകയും, ഭഗവാനെ, മനസ്സാ പ്രാർത്ഥിച്ചു പ്രണമിച്ചതിനു ശേഷം, മറുതട്ടിൽ വച്ചിരുന്ന എല്ലാ സ്വർണ്ണ ഉരുപ്പടികളും മാറ്റുകയും, തന്റെ അചഞ്ചലമായ ഭക്തിയോടെയും, അതിവിനയത്തോടെയും, പ്രാർത്ഥനയോടെയും ഒരു ചെറിയ തുളസിക്കതിർ മറുതട്ടിൽ വച്ചു!!!... ആ വെറും ഒരു തുളസിക്കതിർ വച്ചതോടെ, ഈ ജഗത്തിനെ തന്നെ തന്നിൽ അടക്കിയ ആ പ്രിയന്റെ തട്ട് ഉയർന്നു!!!!....

ആര് തുലാഭാരം നടത്തുന്നു, എന്തിനു നടത്തുന്നു, എന്ത് വച്ച് നടത്തുന്നു എന്നല്ല, ആ ജഗൽപ്രഭു നോക്കുന്നത്!!!...👌

🙏ഏതു മാനസിക ഭാവത്തിൽ ആണ് ആ തുലാഭാരം നടത്തുന്നത് എന്നാണ്!!!...👍 അവിടെ മാനസിക ശുദ്ധിയും, അചഞ്ചലമായ ഭക്തിക്കും, വിനയത്തിനും മാത്രമേ സ്ഥാനമുള്ളൂ... അത് മാത്രമേ അദ്ദേഹം സ്വീകരിക്കൂ..അംഗീകരിക്കൂ.....അങ്ങിനെ ആ മാനസിക അവസ്ഥയിൽ അല്ലാതെ ആരെങ്കിലും എന്തെങ്കിലും കാട്ടിക്കൂട്ടിയാൽ അത് തുലാഭാരമായി ഭഗവാൻ സ്വീകരിക്കുകയുമില്ല

Sunday, January 8, 2023

ജ്ഞാനപ്പാനയുടെ ഉദ്ഭവകഥ

 മേല്പത്തൂരിൻറെ സമകാലികനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന കവിയായിരുന്നു പൂന്താനം നമ്പൂതിരി. ഇന്നത്തെ മലപ്പുറം ജില്ലയിൽ തന്നെയുള്ള പെരിന്തൽമണ്ണക്കടുത്ത് കീഴാറ്റൂരിലായിരുന്നു അദ്ദേഹത്തിൻറെ ഇല്ലം.

 മേല്പത്തൂരിൽ നിന്ന് വ്യത്യസ്തമായി സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമൊന്നുമില്ലായിരുന്ന പൂന്താനം, മലയാളത്തിലാണ് കവിതകൾ രചിച്ചിരുന്നത്. തന്മൂലം സംസ്കൃതപണ്ഡിതന്മാർ അദ്ദേഹത്തെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്. മലയാളത്തിലെ ഭഗവദ്ഗീത എന്നറിയപ്പെടുന്ന 'ജ്ഞാനപ്പാന' യാണ് അദ്ദേഹത്തിൻറെ ഏറ്റവും പ്രസിദ്ധമായ കൃതി. ഈ കൃതി എഴുതാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ:

ഏറെക്കാലം സന്താനഭാഗ്യമില്ലാതെ വിഷമിച്ചിരുന്ന പൂന്താനം, അതിനായി 'സന്താനഗോപാലം പാന' എന്ന കൃതി രചിച്ചു. അതിനെത്തുടർന്ന് അദ്ദേഹത്തിന് ഒരു മകനുണ്ടായി. എന്നാൽ, ചോറൂണിൻറെ ദിവസം അവൻ ചാക്ക് ദേഹത്തുവീണ് മരിച്ചു. ഇതിലുണ്ടായ വിഷമമാണ് ജ്ഞാനപ്പാനയുടെ ഉദ്ഭവത്തിലേക്ക് നയിച്ചത്. നാമജപത്തിന്റെയും ഭക്തിയുടെയും പ്രാധാന്യം അറിയിക്കുന്നതിനോടൊപ്പം കടുത്ത സാമൂഹ്യവിമർശനവും ഉൾക്കൊണ്ട ഈ കൃതിക്ക്, കേരളീയസമൂഹത്തിൽ ലഭിച്ച സ്വാധീനം വലുതാണ്.

“കണ്ടുകണ്ടെന്നിരിക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ

രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ. ”

“മാളികമുകളേറിയ മന്നൻറെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ. ”

“ഉണ്ണിയുണ്ടായി വേൾപ്പിപ്പതിലൊരു ഉണ്ണിയുണ്ടായിക്കണ്ടാവൂ ഞാനെന്നും

ഇത്ഥമോരോന്ന് ചിന്തിച്ചിരിക്കുമ്പോൾ ചത്തുപോകുന്നു പാവം ശിവ!ശിവ! ”

“അമ്മക്കും പുനരച്ഛന്നും ഭാര്യക്കും ഉണ്മാൻ പോലും കൊടുക്കുന്നില്ല ചിലർ. ”

തുടങ്ങിയ വരികൾ വേദാന്തചിന്തയുടെയും സാമൂഹ്യവിമർശനത്തിൻറെ യും ഉദാഹരണങ്ങളാകുമ്പോൾ ആദ്യഭാഗവും അവസാനഭാഗവും തികഞ്ഞ ഭക്തിയുടെ പ്രതീകങ്ങളായി മാറുകയാണ്. കലികാലത്ത് ഭക്തർക്ക് മോക്ഷത്തിനുള്ള ഏക ഉപാധി നാമപജമാണെന്ന് പൂന്താനം ഇതിലൂടെ സ്ഥാപിക്കുന്നു.

“ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ

ഉണ്ണികൾ പിന്നെ വേണമോ മക്കളായ്? ”

എന്ന വാക്യം, അദ്ദേഹത്തിൻറെ ഭഗവദ്ഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.

വാർദ്ധക്യത്തിൽ വസൂരിരോഗം വന്ന് തളർന്നുപോയ പൂന്താനം അത് ഭേദമാകാൻ തൻറെ നാട്ടിലുള്ള തിരുമാന്ധാംകുന്നിലമ്മയെ സ്തുതിച്ച് രചിച്ച ഘനസംഘം എന്ന സ്തോത്രവും വളരെ പ്രസിദ്ധമാണ്.

1964-ൽ പുറത്തിറങ്ങിയ ഓമനക്കുട്ടൻ എന്ന ചിത്രത്തിലുപയോഗിച്ച കണികാണും നേരം രചിച്ചതും അദ്ദേഹമാണ്. നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ എന്ന അതിപ്രസിദ്ധമായ ശിവസ്തുതിയും അദ്ദേഹത്തിന്റെതാണ്. ഇവ കൂടാതെ വേറെയും കൃതികൾ രചിച്ച അദ്ദേഹം, ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യകഥകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. 93-ആം വയസ്സിൽ അദ്ദേഹം ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് പറയപ്പെടുന്നത്.

സജ്ജനങ്ങളുമൊത്ത് സഹവസിക്കണം

 സദ്ഭിരേവ സഹാസീത

സദ്ഭിഃ കുർവീത സംഗതിം

സദ്ഭിഃ വിവാദം മൈത്രീം ച

നാസദ്ഭിഃ കിഞ്ചിദാചരേത്

✨✨✨✨✨✨✨✨✨✨✨

 സജ്ജനങ്ങളുമൊത്ത് കാര്യങ്ങളിൽ ഏർപ്പെടണം. വിവാദവും മൈത്രിയും സജ്ജനങ്ങളുമായി മാത്രം. ദുർജ്ജനങ്ങളുമായി യാതൊരു സമ്പർക്കവും വേണ്ട. സജ്ജനങ്ങളുമായുള്ള മൈത്രികൾ മതിയെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം പറയുന്ന ഒരു സുഭാഷിതമാണിത്. സജ്ജനങ്ങളുമായി മാത്രം ഒരുമിച്ച് വസിക്കുക. ദുർജ്ജനങ്ങളോടൊത്തുള്ളത് കലഹം നിറഞ്ഞതായിരിക്കും. കൂട്ടുചേർന്നുള്ള പ്രവർത്തനങ്ങൾ ആവശ്യമായി വരുമ്പോൾ സജ്ജനങ്ങളുമായി മാത്രം ചേരുക. ഇല്ലെങ്കിൽ നിസ്സാരകാര്യങ്ങൾക്ക് തമ്മിൽതല്ലി പിരിയേണ്ടിവരും. ഏറ്റവും പ്രധാനപ്പെട്ടത് വിവാദമാണ്. ഒരു പ്രധാനപ്പെട്ട ചർച്ചാവിഷയം വരുമ്പോൾ കഴിയുന്നതും സമാനചിന്താഗതിക്കാരോ അന്യരുടെ അഭിപ്രായങ്ങളെ ശരിയായി സ്വീകരിക്കുന്നവരോ ആയവരായാൽ നല്ലത്. അല്ലെങ്കിൽ വിവാദങ്ങൾ വാഗ്വിവാദങ്ങളിലേക്കും കലഹങ്ങളിലേക്കും അതുവഴി അതേ പ്രവർത്തനങ്ങളിലും എത്താം. അതിനാൽ കഴിയുന്നതും ദുർജ്ജനങ്ങളുമായുള്ള മൈത്രി ഒഴിവാക്കുക. അവരുമായി ഒരുതരത്തിലുള്ള സമ്പർക്കവും വേണ്ട എന്നത് സുഭാഷിതകാരൻ ഉറപ്പിച്ചു പറയുന്നു.

തലകീഴായി ശീർഷാസനത്തിൽ തപസ്സു ചെയ്യുന്ന അപൂർവ്വ ശിവപ്രതിഷ്ഠ

 ശിവലിംഗത്തിൽ  കൊത്തിയെടുത്ത രീതിയിലാണ് വിഗ്രഹം.

ആന്ധ്രാപ്രദേശിലെ ഭീമാവാരത്തിലാണ് ഈ ക്ഷേത്രം. ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗ്രാമത്തിൻ്റെ പേര് യാനമദ്ദൂരു എന്നാണ്.

ഇവിടെ പരമേശ്വരൻ 'ശക്തീശ്വരനായി' ആരാധിക്കപ്പെടുന്നു. അരികിൽ കാർത്തികേയ കുമാരനെ മടിയിൽ കിടത്തി വാത്സല്യം ചൊരിയുന്ന ഉമാദേവിയുടെ പ്രതിഷ്ഠയും ഉണ്ട്.

ഉൾഗ്രാമത്തിലെ ഒരു ചെറിയ ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിൻ്റെ പഴക്കം എത്രയാണെന്നറിയില്ല. ഈയിടെ നടന്ന ഖനനത്തിൽ 6 അടി നീളമുള്ള പാമ്പിൻ്റെ വിഗ്രഹവും കണ്ടെത്തിയിട്ടുണ്ട്.

ദൈവാനുഗ്രഹം ഉണ്ടെങ്കിലേ രോഗശമനം കിട്ടുകയുള്ളു... അതിനായി ഈ ഗണപതിമന്ത്രം ജപിച്ചുപോന്നാല് രോഗശമനം എളുപ്പമാകും