Showing posts with label Temple. Show all posts
Showing posts with label Temple. Show all posts

Monday, January 30, 2023

ഗുരുവായൂർ പൂജാവിധി

  മറ്റു കേരളീയ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായി

ഗുരുവായൂരിൽ നിത്യേന അഞ്ചു പൂജകളും മൂന്നു ശീവേലികളുമുണ്ട്.


1 പള്ളിയുണർത്ത്

ക്ഷേത്രത്തിന്റെ ശ്രീകോവിൽനട തുറക്കുന്നത് പുലർച്ചെ മൂന്ന് മണിക്കാണ്. ആ സമയത്ത് മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച നാരായണീയവും എഴുത്തച്ഛൻ രചിച്ച ഹരിനാമകീർത്തവും പൂന്താനം നമ്പൂതിരി രചിച്ച ജ്ഞാനപ്പാനയും ശംഖനാദവും തകിലും നാദസ്വരവും കൊണ്ട് ഭഗവാൻ പള്ളിയുണർത്തപ്പെടുന്നു.


2 നിർമാല്യ ദർശനം

തലേന്നു ചാർത്തിയ അലങ്കാരങ്ങളോടെ വിരാജിക്കുന്ന ഭഗവത് വിഗ്രഹം ദർശിച്ച് ഭക്തജനങ്ങൾ നിർവൃതി നേടുന്നു. ഈ ദർശനത്തിനെ നിർമാല്യ ദർശനം എന്ന് പറയുന്നു. പുലർച്ചെ 3.00 മുതൽ 3.20 വരെയാണ് നിർമാല്യ ദർശനം.


3 എണ്ണയഭിഷേകം

തലേ ദിവസത്തെ മാല്യങ്ങൾ മാറ്റിയ ശേഷം ബിംബത്തിൽ എള്ളെണ്ണകൊണ്ട് അഭിഷേകം നടത്തുന്നു.ആടിയ ഈ എണ്ണ ഭക്തർക്ക് പ്രസാദമായി നൽകുന്നു. ഗുരുവായൂരപ്പന് ആടിയ എണ്ണ വാതരോഗശമനത്തിന് ഉത്തമമായി കണക്കാക്കപ്പെടുന്നു.


4 വാകച്ചാർത്ത്

തുടർന്ന് എണ്ണയുടെ അംശം മുഴുവനും തുടച്ചുമാറ്റിയ ശേഷം ബിംബത്തിന്മേൽ നെന്മേനി വാകയുടെ പൊടി തൂവുന്നു. ഇതാണ് പ്രശസ്തമായ വാകച്ചാർത്ത്. വാകച്ചാർത്തിനു ശേഷം ശംഖാഭിഷേകം നടത്തുന്നു. മന്ത്രപൂതമായ തീർത്ഥം ശംഖിൽ നിറച്ച് അഭിഷേകം നടത്തുന്നു. ഇതാണ് ശംഖാഭിഷേകം. പിന്നീട് സുവർണ്ണ കലശത്തിലെ ജലാഭിഷേകത്തോടെ അഭിഷേകചടങ്ങുകൾ സമാപിക്കുന്നു. ഭഗവാന്റെ പള്ളിനീരാട്ടാണ് ഇത്. പിന്നെ മലർ നിവേദ്യമായി. മലർ,ശർക്കര,കദളിപ്പഴം എന്നിവയാണ് അപ്പോഴത്തെ നൈവേദ്യങ്ങൾ. രാവിലെ 3:20 തൊട്ട് 3:30 വരെയാണിത്.


5 മലർനിവേദ്യം

അഭിഷേകത്തിനുശേഷം മലർ നിവേദ്യവും വിഗ്രഹാലങ്കാരവുമാണ്. ഇതിന് നട അടച്ചിരിയ്ക്കും. ഈ സമയത്ത് ദർശനം ഇല്ലെങ്കിലും നാലമ്പലത്തിനകത്ത് നിൽക്കാൻ ഭകതന് അനുവാദമുണ്ട്.


6 ഉഷ:പൂജ

മലർനിവേദ്യത്തെ തുടർന്ന് ഉഷ:പൂജയായി. ഇതിനു അടച്ചു പൂജയുണ്ട്.ധാരാളം ശർക്കര ചേർത്ത നെയ്പ്പായസം, വെണ്ണ, കദളിപ്പഴം, പഞ്ചസാര, വെള്ളനിവേദ്യം എന്നിവയാണ് ഉഷ:പൂജയുടെ നിവേദ്യങ്ങൾ .4.15 മുതൽ 4.30 വരെയാണ് ഉഷഃപൂജ. അതിനു ശേഷം 5.45 വരെ ദർശന സമയമാണ്.

ഇതോടെ ആദ്യ പൂജ അവസാനിക്കുന്നു.


7 എതിരേറ്റ് പൂജ

ഈ സമയമാകുമ്പോഴേക്കും സൂര്യോദയമാകും. ഈ പൂജയ്ക്കാണ് "എതിരേറ്റ് പൂജ" എന്ന് പറയുന്നത്. ഉദയസൂര്യന്റെ കിരണങ്ങളെ എതിരേറ്റുനടത്തുന്നു എന്നതാണ് എതിരേറ്റുപൂജ എന്ന പേരിനുപിന്നിലുള്ള അർത്ഥം. എതിരേറ്റുപൂജ ലോപിച്ച് എതൃത്തപൂജയായി മാറി. ഇതിന് അടച്ചുപൂജയും നിവേദ്യവുമില്ല. ഈ പൂജയുടെ സമയത്ത് തിടപ്പള്ളിയിൽ ഗണപതിഹോമം നിർവഹിക്കപ്പെടുന്നു. ഗണപതിഹോമത്തിലെ അഗ്നികുണ്ഡത്തിൽ നിന്നുമെടുത്ത അഗ്നി കൊണ്ടായിരുന്നുവത്രെ പണ്ട് തിടപ്പള്ളിയിൽ തീ പിടിപ്പിച്ചിരുന്നത്.


ഈ സമയത്തു തന്നെ ക്ഷേത്രത്തിലെ ഉപദേവന്മാർക്ക് കീഴ്ശാന്തിമാർ പൂജ നടത്തുന്നു. അകത്ത് കന്നിമൂലയിൽ (തെക്കുപടിഞ്ഞാറേമൂല) ഗണപതി, പുറത്ത് തെക്കുഭാഗത്തെ പ്രദക്ഷിണവഴിയിൽ അയ്യപ്പൻ, വടക്കുകിഴക്കുഭാഗത്ത് ഇടത്തരികത്തുകാവിൽ വനദുർഗ്ഗാഭഗവതി എന്നിവരാണ് ഉപദേവതകൾ. ഗണപതിക്കും അയ്യപ്പനും വെള്ളനിവേദ്യമാണ്. കദളിപ്പഴം, പഞ്ചസാര, ത്രിമധുരം എന്നിവ സാമാന്യമായി എല്ലാ ഉപദേവന്മാർക്കും നിവേദിക്കപ്പെടുന്നു. രാവിലെ 7 മണി വരെയാണിത്. അതിനു ശേഷം 20 മിനിട്ട് നേരം ദർശന സമയമായതിനാൽ പൂജകളില്ല. 


8 കാലത്തെ ശീവേലി

തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് ശീവേലിയുടെ ആന്തരാർത്ഥം. അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി-ശീവേലി. ദ്വാരപാലകരും ഭൂതഗണങ്ങളും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ജലഗന്ധ പുഷ്പാദികളായി മേൽശാന്തിയും ഹവിസ്സിന്റെ പാലികയിൽ നിവേദ്യവുമായി കീഴ്ശാന്തിയും നടക്കുന്നു. ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലാണ് ബലി തൂവുക. ക്ഷേത്രത്തിന്റെ നാലമ്പലത്തിനു വെളിയിൽ എത്തുമ്പോൾ ഭഗവാന്റെ തിടമ്പുമായി കീഴ്ശാന്തി ആനപ്പുറത്ത് കയറുന്നു. തിടമ്പു പിടിയ്ക്കുന്ന കീഴ്ശാന്തിയെ ശാന്തിയേറ്റ നമ്പൂതിരി എന്നാണ് പറയുന്നത്. മുമ്പിൽ 12 കുത്തുവിളക്കുകളും വാദ്യഘോഷങ്ങളുടെയും ഭക്തരുടെ നാമജപങ്ങളുടെയും അകമ്പടിയുമായി ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഭഗവാൻ പ്രദക്ഷിണമായി നീങ്ങുന്നു. മൂന്ന് പ്രദക്ഷിണശേഷം ഉത്സവവിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് പോകുന്നു.


ശീവേലി, പാലഭിഷേകം, നവകാഭിഷേകം, പന്തീരടി നിവേദ്യം എന്നിവ 7.15 തൊട്ട് 9.00 വരെയാണ്.


9 നവകാഭിഷേകം

ശീവേലിക്ക് ശേഷം രുദ്രതീർത്ഥത്തിൽ നിന്നും എടുക്കുന്ന ജലം കൊണ്ട് അഭിഷേകം നടത്തുന്നു. ഇളനീരും പശുവിൻപാലും പനിനീരും കൊണ്ടും വിഗ്രഹത്തിന്മേൽ അഭിഷേകം ചെയ്യുന്നുണ്ട്. തുടർന്ന് ഒൻപത് വെള്ളിക്കലശങ്ങളിൽ തീർത്ഥജലം നിറച്ച് മന്ത്രപൂർവ്വം അഭിഷേകം ചെയ്യുന്നതിനെയാണ് “നവകാഭിഷേകം” എന്ന് പറയുന്നത്. ഈ പൂജ നടത്തുന്നത് ഓതിക്കന്മാരാണ്. തുടർന്ന് ബാലഗോപാല രൂപത്തിൽ കളഭം ചാർത്തുന്നു.


10 പന്തീരടിപൂജ

നിഴലിനു പന്ത്രണ്ട് നീളം ഉണ്ടാകുന്ന സമയമാണ് പന്തീരടി. ഉദ്ദേശം കാലത്ത് 8 മണിക്കും 9 മണിക്കും ഇടയ്ക്കായിരിക്കും ഇത്. ഈ സമയത്ത് നിർവഹിക്കപ്പെടുന്ന പൂജയായതിനാലാണ് ഇതിനെ “പന്തീരടിപൂജ” എന്ന് വിശേഷിപ്പിക്കുന്നത്. മേൽശാന്തി ഈ സമയത്ത് വിശ്രമത്തിന് പോകുന്നതു കൊണ്ട് തന്ത്രിയോ ഓതിക്കനോ ആണ് ഈ പൂജ ചെയ്യുന്നത്. 8.10 മുതൽ 9.10 വരെ ദർശനമുണ്ടായിരിക്കും. 


11 ഉച്ചപൂജ

ഇത് നടയടച്ചുള്ള പൂജയാണ്. ദേവനും ഉപദേവതകൾക്കും നിവേദ്യം അർപ്പിക്കുന്ന പൂജയാണിത്. സാധാരണ മേൽശാന്തിയാണ് ഈ പൂജ നടത്തുന്നത്. ഉദയാസ്തമന പൂജ, മണ്ഡലക്കാലം, ഉത്സവം എന്നീ അവസരങ്ങളിൽ ഓതിയ്ക്കന്മാരും കലശം, പുത്തരി നിവേദ്യം എന്നീ ദിവസങ്ങളിൽ തന്ത്രിയും ഈ പൂജ ചെയ്യുന്നു. ഇടയ്ക്കയുടെ അകമ്പടിയോടെ ഈ സമയത്ത് ‘അഷ്ടപദി’ ആലപിക്കുന്നു. ഇടിച്ചുപിഴിഞ്ഞപായസമാണ് നിവേദ്യം. ഉച്ചപൂജയ്ക്ക് ശേഷം ഒരു മണിയ്ക്ക് നട അടയ്ക്കുന്നു. ഉച്ചപൂജസമയത്ത് ദേവപ്രതിനിധി എന്ന സങ്കൽപ്പത്തിൽ ഒരു ബ്രാഹ്മണനെ ഊട്ടാറുണ്ട്. 11.30 മുതൽ 12.30 വരെയാണ് ഉച്ചപൂജ.


നിവേദ്യത്തിന് വെള്ളി ഉരുളിയിൽ വെള്ളനിവേദ്യം. നാലുകറികൾ, കൂടാതെ പാൽപ്പായസം, പഴം, തൈര്, വെണ്ണ, പാൽ, ശർക്കര, നാളികേരം, കദളിപ്പഴം എന്നിവ വെള്ളി, സ്വർണ്ണം പാത്രങ്ങളിലായി ഉണ്ടാവും. ഇതിനു പുറമെ ഭകതരുടെ വഴിപാടായി പാൽപ്പായസം, തൃമധുരം, പാലടപ്രഥമൻ, ശർക്കരപ്പായസം, ഇരട്ടിപ്പായസം, വെള്ളനിവേദ്യം എന്നിവ വേറേയും. ഇതിനു ശേഷം നടയടച്ച് അലങ്കാരമാണ്. മേൾശാന്തി മനസ്സിൽ തോന്നുന്ന പോലെ ഓരോ ദിവസവും വേറെ വേറെ രുപത്തിലും ഭാവത്തിലും ഭഗവാനെ അലങ്കരിക്കും. അതിനുശേഷം 12.30 ന് നടയടയ്ക്കും.


12 വൈകീട്ടത്തെ ശീവേലി

വൈകുന്നേരം നാലര മണിക്ക് വീണ്ടും തുറക്കുന്നു (മണ്ഡലകാലത്ത് 3:30നുതന്നെ തുറക്കും). പിന്നീട് 4.45 വരെ ദർശനം. നട തുറന്ന് താമസിയാതെ ഉച്ച ശീവേലിയായി. ദേവന്റെ തിടമ്പ് ആനപ്പുറത്തേറ്റി മൂന്ന് പ്രദക്ഷിണം ഉള്ള ഇതിനെ കാഴ്ചയ്ക്ക് ഹൃദ്യമായതിനാൽ കാഴ്ച ശീവേലി എന്ന് വിശേഷിക്കപ്പെടുന്നു. പിന്നെ ദീപാരാധന വരെ ദർശനമുണ്ട്.


നിത്യശീവേലിയുള്ള മറ്റുക്ഷേത്രങ്ങളിൽ ഉച്ചപൂജ കഴിഞ്ഞ ഉടനെ ശീവേലിയുണ്ടാകും. വിശേഷദിവസങ്ങളിൽ മാത്രമേ വൈകുന്നേരം കാഴ്ച്ചശീവേലിയായി അത് നടത്താറുള്ളൂ. എന്നാൽ ഗുരുവായൂരിൽ മാത്രം നിത്യവും ഈ രീതിയിൽ നടത്തുന്നു.


13 ദീപാരാധന

നാലമ്പലത്തിനുള്ളിലും പുറത്തുമുള്ള ദീപങ്ങൾ തെളിയിക്കപ്പെടുന്നു. ദീപസ്തംഭങ്ങളും അടിമുടി ദീപാലംകൃതങ്ങളാകുന്നു. ദീപാരാധനയ്ക്ക് ഉപയോഗിക്കുന്ന വെള്ളിവിളക്കുകൾ കത്തിച്ചുകൊണ്ട് മേൽശാന്തി നട തുറക്കുന്നു. ദീപത്താലും കർപ്പൂരദീപത്താലും ഭഗവത് വിഗ്രഹത്തെ ഉഴിഞ്ഞുണ്ട് ദീപാരാധന നടത്തപ്പെടുന്നു. ഓരോ ദിവസത്തെയും സൂര്യാസ്തമയസമയമനുസരിച്ചാണ് ദീപാരാധന നടത്തുന്നത്. അതിനാൽ കൃത്യസമയം പറയാൻ കഴിയില്ല. എന്നാൽ ഒരിക്കലും അത് വൈകീട്ട് ആറുമണിക്കുമുമ്പോ ഏഴുമണിക്കുശേഷമോ ഉണ്ടാകാറില്ല..പിന്നെ 7.30 വരെ ദർശനമുണ്ട്.


14 അത്താഴ പൂജ

ദീപാരാധനയ്ക്ക് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് അത്താഴ പൂജ തുടങ്ങുകയായി. ഈ പൂജയ്ക്കുള്ള പ്രധാന നിവേദ്യങ്ങൾ ഉണ്ണിയപ്പം, ഇലയട, വെറ്റില, അടയ്ക്ക, പാലടപ്രഥമൻ, പാൽപ്പായസം എന്നിവയാണ്. 7.30 മുതൽ 7.45 വരെയാണ് അത്താഴപൂജ നിവേദ്യത്തിന്റെ സമയം. 7.45 മുതൽ 8.15 വരെ അത്താഴ പൂജയും. അത്താഴ പൂജ കഴിഞ്ഞാൽ ഉത്സവ വിഗ്രഹവുമായി ‘അത്താഴ ശീവേലി‘ക്ക് തുടക്കംകുറിക്കും. 8.45 മുതൽ 9.00 വരെയാണ് ശീവേലി.


അത്താഴപൂജയ്ക്ക് വെള്ളനിവേദ്യം, അവിൽ കുഴച്ചത്, പാൽപ്പായസം എന്നിവയും അടച്ചുപൂജയ്ക്ക് വെറ്റില, അടയ്ക്ക, അട, അപ്പം, കദളിപ്പഴം എന്നിവയും നിവേദിയ്ക്കും. അത്താഴപൂജയ്ക്ക് അടയും അപ്പവും എത്രയുണ്ടെങ്കിലും ശ്രീകോവിലിൽ കൊണ്ടുപോകും എന്ന പ്രത്യേകതയുണ്ട്. 


15 അത്താഴശീവേലി

അത്താഴപൂജ കഴിഞ്ഞാൽ രാത്രിശീവേലി തുടങ്ങുന്നു. മൂന്ന് പ്രദിക്ഷണമാണ്. രണ്ടാമത്തെ പ്രദിക്ഷണം ഇടയ്ക്ക കൊട്ടിയുള്ളതാണ്. ചുറ്റുവിളക്കുള്ള ദിവസം നാലമ്പലത്തിൽ പ്രവേശനമില്ല. മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ദിവസവും മൂന്നുശീവേലിക്കും ആനയെഴുന്നള്ളിപ്പുണ്ടാകും. കുംഭമാസത്തിൽ ഉത്സവം കൊടിയേറ്റദിവസം രാവിലെ മാത്രമാണ് ആനയില്ലാതെ ശീവേലി നടത്തുന്നത്.


16 തൃപ്പുകയും ഓലവായനയും

ശീവേലി കഴിഞ്ഞാൽ തൃപ്പുക എന്ന ചടങ്ങാണ്. ചന്ദനം, അഗരു, ഗുൽഗുലു തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ പൊടിച്ചുള്ള വെള്ളിപാത്രത്തിൽ വെച്ചിട്ടുള്ള നവഗന്ധ ചൂർണ്ണമാണ് തൃപ്പുകയ്ക്ക് ഉപയോഗിക്കുന്നത്. സൗരഭ്യം നിറഞ്ഞ ധൂമം ശ്രീകോവിലിനകത്തേക്ക് പ്രവേശിക്കുന്നു. തൃപ്പുക നടത്തുന്നത് അന്നത്തെ ശാന്തിയേറ്റ നമ്പൂതിരിയായിരിയ്ക്കും. തൃപ്പുക കഴിഞ്ഞാൽ അന്നത്തെ വരവുചെലവു കണക്കുകൾ 'പത്തുകാരൻ' എന്ന സ്ഥാനപ്പേരുള്ള കഴകക്കാരൻ വാര്യർ ഓലയിൽ എഴുതി, വായിച്ചതിനു ശേഷം തൃപ്പടിമേൽ സമർപ്പിക്കുന്നു. 9.00 മുതൽ 9.15 വരെയാണിത്. ശാന്തിയേറ്റ നമ്പൂതിരി നട അടയ്ക്കുന്നു, മേൽശാന്തിയുടെ ഉത്തരവാദിത്വത്തിൽ താഴിട്ടുപൂട്ടുന്നു.


അങ്ങനെ ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജകൾ സമാപിക്കുന്നു. നിർമ്മാല്യം മുതൽ തൃപ്പുക വരെയുള്ള ഈ ചടങ്ങുകൾക്ക് 12 ദർശനങ്ങൾ എന്നു പറയുന്നു. ഈ പന്ത്രണ്ട് ദർശനങ്ങളോടുകൂടിയാവണം ക്ഷേത്രത്തിലെ ഭജനമിരിക്കൽ.


വിശേഷദിവസങ്ങളിൽ ഇതിന് മാറ്റം വരും, വിശേഷിച്ച് വിഷു, ഉത്സവം, ഗുരുവായൂർ ഏകാദശി, അഷ്ടമിരോഹിണി, തിരുവോണം തുടങ്ങിയ ദിവസങ്ങളിൽ. ക്ഷേത്രത്തിൽ ഉദയാസ്തമനപൂജ നടക്കുന്ന ദിവസവും മാറ്റങ്ങൾ വരും .18 പൂജകൾ നടക്കുന്നതിനാൽ അർദ്ധരാത്രി മാത്രമേ അന്നൊക്കെ നടയടയ്ക്കൂ. വിളക്കുള്ള ദിവസം നടയടച്ചുകഴിഞ്ഞേ തൃപ്പുക നടത്താറുള്ളൂ. എന്നാൽ അവസാനം പറഞ്ഞ കാര്യം മാറ്റാൻ ചില തയ്യാറെടുപ്പുകൾ ദേവസ്വം നടത്തിവരുന്നുണ്ട്. സൂര്യചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും ഈ ചടങ്ങിനു മാറ്റം വരാറുണ്ട്.

Thursday, January 19, 2023

പാള നമസ്കാരം

 ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ മാത്രം ആചരിച്ചു വരുന്ന പ്രത്യേക വഴിപാടാണ് പാളനമസ്കാരം .മൂർത്തിയുടെ പൂജ കഴിഞ്ഞ് ഉച്ചയ്ക്ക് നിവേദ്യം ശ്രീകോവിലിനുള്ളിലേക്ക് എഴുന്നള്ളിച്ചു കഴിയുമ്പോൾ കീഴ്ശാന്തി പൂവും ചന്ദനവും തീർത്ഥവുമെടുത്ത്, കിഴക്കേ മണ്ഡപത്തിൽ നമസ്കാരത്തിനിരിക്കുന്ന ബ്രഹ്മചാരിയുടെ കാൽ കഴുകിച്ച് പൂവും ചന്ദനവും നൽകുന്നു. വിഷ്യ ക്സേനൻ്റെ വടക്കുവശത്തുള്ള ശാലയിൽ ആവണിപ്പലകയിട്ട് ബ്രഹ്മചാരിയെ ദൈവീക ഭാവത്തിൽ ഇരുത്തി കമുകിൻ പാളയിൽ ചോറ്, ഉപ്പുമാങ്ങ, ഇഞ്ചിതൈര്, തൃപ്പുളി, എരിശ്ശേരി, പരിപ്പ്, വറുത്ത ഉപ്പേരി, മെഴുക്ക് പുരട്ടി (വെള്ള വഴുതനങ്ങയോ, ചേനയോ കൊണ്ടുള്ള ) എന്നീ വിഭവങ്ങൾ നൽകി നമസ്ക്കാരം തുടങ്ങിയതിനു ശേഷം മാത്രമാണ് ശ്രീ വല്ലഭ സ്വാമി ക്കുള്ള നിവേദ്യ പൂജ പൂർത്തിയാക്കുന്നത്.

ശങ്കരമംഗലത്ത് മനയിൽ ദ്വാദശി ഊണിനെത്തിയ 'ബ്രഹ്മചാരിക്ക് ( വാമനമൂർത്തി) ശങ്കരമംഗലത്തമ്മ പാളയിലായിരുന്നു ആഹാരം വിളമ്പിയത്.ആ സമയത്ത് ലക്ഷ്മീദേവി ഗൃഹസ്താ ശ്രമവേഷം പൂണ്ട് എത്തി ബ്രഹ്മചാരിക്ക് തൃപ്പൂ ളി വിളമ്പുകയുണ്ടായി.

ഈ സങ്കൽപ്പത്തെ മുൻനിർത്തി യുള്ള ചടങ്ങാണ് പാള സമസ്ക്കാരം. കുടുംബത്തിൽ സമ്പദ് സമൃദ്ധിക്കും ഐശ്വര്യ ലബ്ധിക്കുമായി ഭക്തജനങ്ങൾ പാള നമസ്ക്കാരം വഴിപാട് നടത്തുന്നു. ഈ വഴിപാട് മാസങ്ങൾക്ക് മുൻപേ തീയതി ബുക്ക് ചെയ്തിട്ടാണ് ഇപ്പോൾ വഴിപാട് നടത്തുന്നത്. ഭഗവാന് വെള്ളിത്തളികയിൽ ഈ വിഭവങ്ങളടങ്ങിയ നേദ്യമാണ് ഉച്ചപൂജയ്ക്ക് നേദിക്കുന്നത്. ഇത് വഴി പാടുകാർക്ക് പ്രസാദമായി നൽകുന്നു

Sunday, January 8, 2023

തലകീഴായി ശീർഷാസനത്തിൽ തപസ്സു ചെയ്യുന്ന അപൂർവ്വ ശിവപ്രതിഷ്ഠ

 ശിവലിംഗത്തിൽ  കൊത്തിയെടുത്ത രീതിയിലാണ് വിഗ്രഹം.

ആന്ധ്രാപ്രദേശിലെ ഭീമാവാരത്തിലാണ് ഈ ക്ഷേത്രം. ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗ്രാമത്തിൻ്റെ പേര് യാനമദ്ദൂരു എന്നാണ്.

ഇവിടെ പരമേശ്വരൻ 'ശക്തീശ്വരനായി' ആരാധിക്കപ്പെടുന്നു. അരികിൽ കാർത്തികേയ കുമാരനെ മടിയിൽ കിടത്തി വാത്സല്യം ചൊരിയുന്ന ഉമാദേവിയുടെ പ്രതിഷ്ഠയും ഉണ്ട്.

ഉൾഗ്രാമത്തിലെ ഒരു ചെറിയ ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിൻ്റെ പഴക്കം എത്രയാണെന്നറിയില്ല. ഈയിടെ നടന്ന ഖനനത്തിൽ 6 അടി നീളമുള്ള പാമ്പിൻ്റെ വിഗ്രഹവും കണ്ടെത്തിയിട്ടുണ്ട്.

ശഠാരി

 കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങളില്‍ പോകുന്ന ഭക്തര്‍‍ അവിടെയുള്ള പുരോഹിതന്മാര്‍,‍ തീര്‍ത്ഥം നല്കിയ ശേഷം കിരീട സദൃശമായ ഒന്ന് തങ്ങളുടെ ശിരസ്സില്‍ വച്ചുതരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. ഇത് വാസ്തവത്തില്‍ കിരീടമല്ല, മറിച്ച് ഭഗവാന്റെ പാദുകപീഠമാണ്, ഇതിനെ ശഠാരി എന്നാണ് പറയുന്നത്.  പുരാതന കേരളത്തിലുള്ള  13 ദിവ്യദേശങ്ങളിലൊഴികെയുള്ള മിക്കവാറും ക്ഷേത്രങ്ങളിലെ വൈഷ്ണവ പൂജാവിധികള്‍ പാഞ്ചരാത്രം, വൈഖാനസം എന്നിങ്ങനെ രണ്ട് വിധം താന്ത്രിക പാരമ്പര്യത്തിലാണ് വരുന്നത്, (കേരളത്തില്‍ തനതായ താന്ത്രിക വിധികളുള്ളതിനാല്‍ മറ്റ് ദേശങ്ങളിലെ ആരാധനാ ക്രമങ്ങളുമായി ചില വ്യത്യാസങ്ങളുണ്ട്) ഇവിടെയെല്ലാം പൊതുവെ ശഠാരി  ഭക്തര്‍ക്ക് ശിരസ്സിലേക്ക് നല്കുന്ന ചടങ്ങ് കാണാറുണ്ട്.

ശഠാരി എന്നത് വാസ്തവത്തില്‍ ശഠകോപമുനിയുടെ പ്രതീകം കൂടിയാണ്. നമ്മാഴ്വാര്‍ എന്ന് വിളിക്കപ്പെടുന്ന ശഠകോപമുനിയെ കരിമാരനെന്നും പരാങ്കുശനെന്നും വിളിക്കാറുണ്ട്. ഭഗവാന്റെ തിരുവടികളോട് ചേരുന്നതോടെ നമ്മുടെ പാപസഞ്ചയങ്ങളെല്ലാം ഭസ്മമായി മാറുമെന്ന് നമ്മാഴ്വാര്‍ തന്റെ കൃതിയായ (ദ്രാവിഡവേദമെന്ന് വിശേഷിപ്പിക്കപ്പെടുന്ന) തിരുവായ്മൊഴിയില്‍ പാടിയിട്ടുണ്ട്. മറ്റെല്ലാ മാര്‍ഗ്ഗത്തിലും എളുതായ മുക്തിപഥം ഭഗവാനിലുള്ള ആത്മസമര്‍പ്പണവും ശരണാഗതിയുമാണ് എന്നാണ് അദ്ദേഹത്തിന്റെ മതം. ശഠാരിക്ക് മുകളിലായി ഭഗവാന്റെ തിരുമെതിയടികള്‍ കാണാം. ശഠാരി എന്നത് നമ്മാഴ്വാരുടെ ഒരു നാമവുമാണ് (അദ്ദേഹം ജനിച്ച സമയത്ത് ശഠനായ വായുവിനോട് കോപിച്ചു്-കരയുകയോ ശ്വാസമെടുക്കുകയോ ചെയ്യാതെയിരുന്നു എന്നതിനാല്‍ ലഭിച്ച ഒരു പേരാണ് ഇത്) ശഠാരി ശിരസ്സിലേറ്റുന്നതോടെ നമ്മള്‍ ഭഗവാന്റെ തിരുവടികളിലേക്ക് ശിരസ്സ് ചേര്‍ക്കുകയാണ് ചെയ്യുന്നത്, എത്ര തിരക്കേറിയ ക്ഷേത്രങ്ങളിലും ഇങ്ങനെ നമുക്ക് ഭഗവദ് പാദത്തില്‍ ശിരസ്സ് ചേര്‍ക്കാനുള്ള അവസരം ലഭിക്കുന്നു. കൂടാതെ, നമ്മാഴ്വാരെന്ന ആചാര്യനെ, സ്വയം ഭഗവാന്റെ പാദപീഠമായി സങ്കല്പിച്ച മഹാഭക്തനെ ആദരിക്കുക കൂടിയാണ് ഇതിലൂടെ നാം ചെയ്യുന്നത്.

(ആകെ 108ദിവ്യക്ഷേത്രങ്ങളില്‍, 2എണ്ണം അഭൗതികമാണ് പാല്‍ക്കടലിലും, വൈകുണ്ഠത്തിലുമാണ് അവ. ശേഷിക്കുന്ന106ല്‍ 13 ദിവ്യദേശങ്ങൾ, മലൈനാട് അഥവാ പുരാതന കേരളത്തിൽ ആണ്.  ആധുനിക കേരളത്തിലുള്ളത് 11എണ്ണം മാത്രമാണ്.)

ഋഷ്യശൃംഗൻ പ്രതിഷ്ഠിച്ച ശൃംഗപുരത്തപ്പൻ; വിവാഹം പെട്ടെന്ന് നടക്കാൻ വിശേഷാൽ പൂജ



 

Friday, January 6, 2023

"അലൈപ്പായുതേ കണ്ണാ "പിറന്ന കലിംഗ നർത്തന ക്ഷേത്രം

 1000 ഹിന്ദു ക്ഷേത്രങ്ങൾ ഉള്ള നാടാണ് തമിഴ് നാട്ടിലെ കുംഭകോണം. കുംഭകോണത്തിനടുത്താണ് ഊത്തുക്കാട് ശ്രീവേദനാരായണ പെരുമാൾ ക്ഷേത്രം.

 നാഗഫണത്തിൽ ചവിട്ടി നൃത്തമാടുന്ന നിലയിലുള്ള ശ്രീകൃഷ്ണഭഗവാന്റെ പ്രതിഷ്ഠയാണിവിടെ.

കാളിയന്റെ ഫണത്തിൽ നൃത്തമാടുന്ന ഭഗവാൻ "കലിംഗനർത്തന പെരുമാൾ " എന്നും അറിയപ്പെടുന്നു.


ധേനുശ്വാസപുരം, ഗോകുലം, മൂച്ചുക്കാട് എന്ന പേരുകളില്‍ മുന്‍പ് അറിയപ്പെട്ടിരുന്ന ഈ സ്ഥലത്തിന് "പുഷ്പവനം "എന്നും പേരുണ്ടായിരുന്നു.

പൂച്ചെടികൾ  നിറഞ്ഞ കുറ്റിക്കാടുകളുള്ള സ്ഥലമായതുകൊണ്ടാണ് പുഷ്പവനം എന്നറിയപ്പെട്ടത്.


ക്ഷേത്രത്തിന്റെ അടുത്തായി വലിയ ഒരു കുളം കാണപ്പെടുന്നു .

ആ കുളത്തിൽ നിന്നാണ് കാളിയ നർത്തന കൃഷ്ണന്റെ പ്രതിഷ്ഠ ലഭിച്ചതത്രെ .


സമീപപ്രദേശമായ ആവൂരിലെ കൈലാസനാഥ സ്വാമി ക്ഷേത്രത്തിൽ  താമസിച്ച് നിത്യവും രാവിലെ ഭഗവാന്റെ അഭിഷേകത്തിനും മറ്റും പാൽ  നല്‍കിയിരുന്നത് കാമധേനുവിന്റെ മക്കളായ നന്ദിനിയും പാട്ടിയും ആയിരുന്നു.

ഇതുകഴിഞ്ഞാൽ  ഇവർ ഇരുവരും രണ്ടുകിലോമീറ്റർ അകലെയുള്ള ഊത്തുക്കാട് ഗ്രാമത്തിലെ പുഷ്പവനത്തിൽ ചെന്ന് ഭഗവാന്റെ പൂജയ്ക്കുള്ള പുഷ്പങ്ങൾ  ശേഖരിക്കുക പതിവായിരുന്നു.


അങ്ങനെയുള്ള ഒരു യാത്രയിൽ , കാളിയനുമേൽ നര്‍ത്തനമാടിയ  ഭഗവാൻ കൃഷ്ണനെക്കുറിച്ച് നാരദമഹർഷി പറയുന്നത് ഇവർ  കേൾക്കാൻ ഇടയായി.

വെറും അഞ്ചുവയസ്സുകാരനായ ഒരു ബാലൻ  ഉഗ്രസർപ്പത്തിന്റെ ഫണത്തിൽ ചവിട്ടിയ  രംഗം മനസ്സിൽ ഓർത്ത് നന്ദിനിയും പാട്ടിയും ഭയ ചകിതരായി വിതുമ്പിക്കരയാൻ തുടങ്ങി.


മക്കളുടെ വൃഥയിൽ മനംനൊന്ത കാമധേനു, അവരുടെ മനസ്സിനേറ്റ ആഘാതം ലഘൂകരിക്കാൻ പരിഹാരം നിർദ്ദേശിക്കണമെന്ന് വൈകുണ്ഠത്തുചെന്ന് ശ്രീകൃഷ്ണ ഭഗവാനോട് അഭ്യര്‍ത്ഥിച്ചു.

 മറുപടിയൊന്നും പറയാതെ ഊത്തുക്കാടിലെ പുഷ്പവനത്തിലെത്തിയ കൃഷ്ണൻ , നന്ദിനിക്കും പാട്ടിക്കും മുന്നിൽ  കലിംഗനർത്തനം ആരംഭിച്ചു.


തനിക്ക് ഇത് വിഷമമുണ്ടാക്കുന്ന കാര്യമല്ല, വെറും കുട്ടിക്കളി മാത്രമാണെന്ന് ഭഗവാൻ അവര്‍ക്ക് ഇരുവർക്കും വ്യക്തമാക്കിക്കൊടുത്തു.

നൃത്തം കണ്ടു അവർ ആനന്ദത്തിൽ മയങ്ങിപ്പോയി.


കൃഷ്ണന്റെ ഈ അപൂർവ്വ നടനം ഭക്തന്മാർ  എപ്പോഴും കണ്ടുകൊണ്ടിരിക്കണമെന്ന് താൻ  ആഗ്രഹിക്കുന്നു എന്നും അതിനാൽ  പ്രസ്തുത രൂപത്തിൽ  ഇവിടെത്തന്നെ നിലകൊള്ളണമെന്നും നാരദമഹർഷി ഭഗവാനോട് അഭ്യര്‍ത്ഥിച്ചു. 


കലിംഗ നർത്തനമാടുന്ന കൃഷ്ണവിഗ്രഹം ഇവിടെ പ്രതിഷ്ഠിച്ച മഹര്‍ഷി ഭഗവാനുമുന്നിൽ  ഇരുവശങ്ങളിലുമായി നില്‍ക്കുന്ന നിലയിൽ  നന്ദിനിയുടേയും പാട്ടിയുടേയും രൂപങ്ങളും ഇവിടെ പ്രതിഷ്ഠിച്ചു.


ഇവിടുത്തെ വിഗ്രഹത്തിൽ സർപ്പഫണത്തിനുമുകളിലായി ഭഗവാൻ  ശ്രീകൃഷ്ണന്റെ ഇടതുകാൽ  കാണാമെങ്കിലും, കാല്‍ പൂർണമായും ഫണത്തില്‍ സ്പര്‍ശിക്കുന്നില്ല എന്ന മട്ടിലുള്ള വിഗ്രഹം വലിയ അതിശയം ഉളവാക്കുന്നു .

 ഇടതുകൈകൊണ്ട് പാമ്പിന്റെ വാൽ  പിടിച്ചതായി കാണാമെങ്കിലും തള്ളവിരൽ മാത്രമേ സർപ്പത്തിനുമേൽ  സ്പര്‍ശിക്കുന്നുള്ളൂ എന്നതും ...!!

വലതുകാൽ നൃത്തം ചെയ്യുന്ന നിലയിൽ  ഭൂമിയിൽ തൊടാതെ ഉയര്‍ത്തി വച്ചിരിക്കുന്നു. 

വിഗ്രഹം സൂക്ഷിച്ചുനോക്കിയാൽ  കാളിയനുമായുണ്ടായ പോരാട്ടത്തിൽ  ദംശനമേറ്റ കലകൾ മുട്ടിനു ചുവടെ കാണാം. 

വലതു കൈ അഭയമുദ്രയിലാണ്.


സംഗീത-നൃത്ത കലകളിൽ വൈദഗ്ദ്ധ്യം നേടാനും ഈ രംഗങ്ങളിൽ  വിജയിക്കുവാനും ഭഗവത്ദർശനംകൊണ്ട് സാധ്യമാകുമെന്ന് അനുഭവസാക്ഷ്യം.

രാഹുദോഷവും കേതു ദോഷവും സർപ്പദോഷവും ദൂരീകരിക്കാനും അവിവാഹിതരുടെ വിവാഹം നടക്കാനും ഭഗവാൻ അനുഗ്രഹിക്കുമെന്ന് പറഞ്ഞുവരുന്നു..


എല്ലാ മാസവും രോഹിണി നാളില്‍ ഭഗവാന് പ്രത്യേക അലങ്കാരമുണ്ട്. അലങ്കാരങ്ങളിൽ പൊതിഞ്ഞ ഉണ്ണികൃഷ്ണന്റെ ബിംബത്തിലേക്ക് എത്ര സൂക്ഷിച്ചു നോക്കിയാലും ഇത് മനസിലാകില്ല .

ശ്രീകോവിലിന്റെ പ്രഭാപൂരത്തിലും അലങ്കാരങ്ങളുടെ തിളക്കത്തിലും കാളിയ ശിരസ്സിനു മേലെയുള്ള ഭഗവാന്റെ പാദങ്ങൾ കാണാൻ ഒക്കില്ല .

അതും ഭഗവാൻ മറ്റൊരു ലീല കൊണ്ട് നിഗൂഢത തീർക്കുന്നു ...!!


ഭഗവാൻ  വേദനാരായണ പെരുമാളിന്റെ ദർശനം കിഴക്കോട്ടഭിമുഖമായാണ്.

 ദേവിമാർ ശ്രീദേവിയും ഭൂദേവിയും. ഉത്സവമൂർത്തി കലിംഗ നർത്തന പെരുമാൾ .

ദേവിമാർ രുക്മിണിയും സത്യഭാമയും.


ശ്രീകോവിലിനു സമീപത്തുതന്നെ ലക്ഷ്മീദേവിയുടെ ഒരു ചെറിയ സന്നിധിയും കാണാം.

പ്രധാന പ്രവേശന കവാടത്തിനടുത്തായി നർത്തന വിനായകരുടെ പ്രതിഷ്ഠയുണ്ട്.

അപൂർവമായ പഞ്ചമുഖ ഹനുമാന്റെ പ്രതിഷ്ഠയാണ് ഉപദൈവങ്ങളിൽ  പ്രത്യേകതയുള്ളതായി കാണുക.

 ആയിരം വർഷങ്ങൾക്കു മേലെ പഴക്കമുള്ള ഈ ക്ഷേത്രം ചോളന്മാരുടെ കാലത്ത് പണിതു എന്ന് വിശ്വസിക്കുന്നു .


വെങ്കടകവി, ആണ്ടാൾ ,വരദരാജസ്വാമി എന്നിവരുടെ പ്രതിഷ്ഠകളും ക്ഷേത്രത്തിനകത്തുണ്ട്.

തമിഴിലെ പ്രശസ്തമായ കീർത്തനം 

" അലൈപ്പായുതേ കണ്ണാ " 

ഈ ക്ഷേത്രത്തിൽ ഇരുന്നാണ് രചിച്ചത് .

" അടുത്തു അസങ്കത്ത് വാ കണ്ണാ ", കുഴലൂത്തി മനമെല്ലാം കൊല്ലൈ.." കൊണ്ടാ, "നീരദ സാമ നീല കൃഷ്ണ",, " തായേ യശോദ " എന്ന പ്രശസ്ത ഗാനങ്ങളും ഈ സവിധത്തിലാണ് പിറവി കൊണ്ടത്.


1700- 1765 കാലഘട്ടത്തിൽ ജീവിച്ചിരുന്ന വെങ്കട കവി, സുബ്ബ അയ്യർ ആണ് തമിഴും സംസ്‌കൃതവും ഇടകലർന്ന ഈ ഗാനങ്ങൾ രചിച്ചത്.

നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും സംഗീതപ്രേമികളുടെ മനസ്സിൽ നിന്നും ഈ ഗാനങ്ങൾ മാഞ്ഞു പോയിട്ടില്ല, പോവുകയുമില്ല.

ഇവിടെ ശ്രീകൃഷ്ണ ക്ഷേത്രം പണി കഴിപ്പിക്കാൻ ജന്മം കൊണ്ട നാരദന്റെ അവതാരമാണ് അദ്ദേഹമെന്ന് പറയപ്പെടുന്നു.


അപൂർവ വിഗ്രഹമുള്ള ഈ ക്ഷേത്രത്തിന് വേറെയും പ്രാധാന്യങ്ങളും പ്രത്യേകതകളുമുണ്ട്.

108 വൈഷ്ണവ ക്ഷേത്രങ്ങളിൽ സർപ്പദോഷത്തിനുള്ള പൂജകൾ ഇവിടെ മാത്രമാണ് നടക്കുന്നത്.

ഗരുഡ വിഗ്രഹം ഇവിടെ പൂജിക്കുന്നുണ്ട്.

കലാകാരൻമാർക്ക് കലാ ജീവിതത്തിനുള്ള എല്ലാ തടസങ്ങളും ഇല്ലാതാകുന്നത് ഇവിടെ പ്രാർത്ഥിച്ചു തൊഴുമ്പോഴാണ്.

വെങ്കടകവി കൃഷ്ണന്റെ പാട്ടുകൾ രചിക്കുമ്പോൾ കാടുകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന ഭഗവാൻ ഓടി വന്ന് അദ്ദേഹത്തിന്റെ മുൻപിൽ നൃത്തം ചെയ്യുകയും അദ്ദേഹത്തിന് വേണ്ടി ഓടക്കുഴൽ വായിക്കുകയും ചെയ്യുമായിരുന്നെന്ന് വിശ്വാസമുണ്ട്.

ആ വരികളിൽ പറഞ്ഞിരിക്കുന്നത് പോലെ കൃഷ്ണനെ തേടി അലയുന്നതും വേദനിപ്പിച്ചു പരീക്ഷിക്കുന്നതും ധർമ്മമാണോ എന്ന് വാക്കുകളിലൂടെ കവി കൃഷ്ണനോട് ചോദിക്കുന്നു.

Tuesday, January 3, 2023

ജയാബലി മഹോത്സവം

 ഒറ്റപ്പാലത്തിന്റേയും ചെർപ്പുളശ്ശേരിയുടേയും ഇടയിൽ തൃക്കടേരിയിലെ ശ്രീ തൃക്കടേരി മൂന്നു മൂർത്തി ക്ഷേത്രത്തിൽ നടത്തി വരുന്ന "ജയാബലി മഹോത്സവം"2017 .30,31,ജനവരി 1, ധനു 15,16,17 തിയതികളിൽ തന്ത്രി ഈക്കാട്ട് നീലകണ്ഠൻ നമ്പൂതിരിയുടെ മഹനീയ കാർമ്മികത്തിൽ നടത്തി വരുന്നു. . അത്യപൂർവ്വമായ പെരും പൂജ ,ദണ്ഡുമുറിക്കൽ എന്നീ സമയങ്ങളിൽ തൊഴുത് പ്രാർത്ഥിക്കുന്നത് സർവ്വ ഐശ്വര്യത്തിനും നല്ലതാണ്. താന്ത്രിക വിധിപ്രകാരം ഏറെ കാഠിന്യമുള്ളതും നിഷ്ടയേറിയതുമായ പൂജാ സബ്രദായമാണ് ജയാബലിയുടേത് .തിരുവാതിര ദിവസം ഉച്ചക്കുള്ള പെരുംപൂജ ദേവൻ,അഗ്നി,ബ്രഹ്മൻ ,ഭൂതം, എന്നിവക്കുള്ള സമർപ്പണമാണ്. സന്ധ്യക്ക് ദീപാരാധനക്കുശേഷം എഴുപത്തി രണ്ടേകാൽ പറ (കാൽ പറ എന്നൊരു പ്രത്യേക അളവുനാഴിയുണ്ട്. അതിൽ എഴുപത്തിരണ്ട് പ്രാവശ്യം അളന്നെടുക്കുക) അതായത് ആറു പറ ഒരു നാരായം. വെളുത്ത ഉണങ്ങല്ലരി അളന്നെടുത്ത് ഹവിസ്സ് തയ്യാറാക്കി ദേവന്റെ അനുവാദം വാങ്ങി ബലിതൂവലിന് തുടക്കമിടും. ശ്രീകോവിലിന് ചുറ്റും തൂവി ഒരു വരമ്പുപോലെ ദണ്ഡു നിർമ്മിക്കും. പക്ഷിമൃഗാദികൾ പോലും ഇതു മുറിച്ച് കടക്കരുതെന്നാണ് വിശ്വാസം. പൂജക്കുശേഷം ദർഭമുന കൊണ്ട് ദണ്ഡ് മുറിക്കും. ആ സമയത്തും , അതിന്ശേഷവുമാണ് ദണ്ഡു മുറിച്ചുതൊഴൽ. സുകൃതപുണ്യവും അഭീഷ്ടസിദ്ധിയും ആണ് ഫലം ഈ സമയത്ത് സദാശിവൻ അനുഗ്രഹായസ്സുകളോടെ പ്രത്യക്ഷപ്പെടുമെന്നാണ് വിശ്വാസം.

വെളുത്ത ഉണങ്ങല്ലരി വെന്താൽ പനമ്പുകളിൽ ഇടും. ഹവിസ്സ് പനമ്പിലിട്ട് മഞ്ഞൽ പൊടിയും നാളികേരപ്പൂളും ഇടും. ദേവന്റെ അനുവാദം വാങ്ങി ഒരടി വീതിയിൽ രണ്ട് വിരൽ പൊക്കത്തിൽ തിണ്ടു പോലെ ബലിക്കല്ലിൽ കൂടി ഇട്ട് ബലിക്കല്ലുകാണാതെ ഇടയിൽ തുളയൊന്നും ഇല്ലാതെ പൊത്തിവെക്കും. ആദ്യം ഇടത്തോട്ട് പ്രദക്ഷിണപ്രകാരം സപ്തമാതൃക്കളേയും, ഗണപതിയേയും , വീരഭദ്രനേയും പുറത്ത് നിർത്തിയാണ് ദണ്ഡ് (തിണ്ട്). നിർമ്മിക്കുന്നത്. ഓവുചാലുവരെ തിണ്ട് കെട്ടിയശേഷം തിരിച്ചുവന്ന് ഓവുചാലിൽ നിന്നും അപ്രദക്ഷിണമായി വന്ന് നന്ദിയുടെ അടുത്തുവരെ ദണ്ഡ് നിർമ്മിക്കും. ഭഗവാന്റെ അനുഗ്രഹം വാങ്ങി മുന്നിലെ നന്ദിയെ പുറത്താക്കി മുമ്പിലെ ബലിക്കല്ല് വരെ ദണ്ഡു നിർമ്മിക്കും. . ദേവന്റെ സമ്മതം വാങ്ങി ദണ്ഡിന് മുകളിൽ ദർഭപ്പുല്ല് വിരിക്കും. ആചാര്യവൽക്കരണം കഴിഞ്ഞ് അകത്തുള്ള ഭൂതഗണങ്ങളെ പുറത്തേക്ക് ആവാഹിക്കുന്നു. എല്ലാഭൂതഗണങ്ങളേയും ആവാഹിച്ചശേഷം ശ്രീകോവിലിൽ ഭഗവാൻ തനിച്ചാവുന്നു. പിന്നീടാണ് മുന്നിലെ ബലിക്കല്ല് കൂടി മൂടുക. അതിനുശേഷം ഭഗവാന്റെ അനുഗ്രഹം വാങ്ങി ദണ്ഡിനുമേൽ ദർഭപ്പുല്ലിട്ട് അഗ്നികോണിൽ തിടമ്പ് പൂജ ചെയ്തശേഷം ദർഭപ്പുല്ലിന്റെ കെട്ടുകൊണ്ട് ദണ്ഡ് മുറിക്കുന്നു. സുകൃതപുണ്യവും അഭീഷ്ടസിദ്ധിയുമാണ് ഫലം. ഈ സമയത്ത് സദാശിവൻ അനുഗ്രഹാശിസ്സുകളോടെ പ്രത്യക്ഷപ്പെടുന്നു എന്നാണ് വിശ്വാസം. തിരുവാതിര ദിവസം നോൽമ്പിനുള്ള വട്ടവും, അന്നദാനവും ഉണ്ട്. നമ്പൂതിരിമാരെ വേറെ ഇരുത്തിയാണ് ഭക്ഷണം തരിക. ആറരക്ക് ദീപാരാധന, അമ്പലക്കൊട്ട് , അത്താഴപൂജ,പാണി ,ഹവിസ്സ് പൂജ ,ജയാബലിപൂജ, ജയാബലി. രാത്രി ഒമ്പത് മണിക്ക് ദണ്ഡുമുറിച്ചു തൊഴൽ (ദർശനം പ്രധാനം) മൂന്നു ലക്ഷം രൂപയോളം ചിലവുവരുന്ന ഈ പ്രധാന ചടങ്ങ് ഭക്ത ജനങ്ങളുടെ സഹായത്താൽ ഭംഗിയായി നടത്താൻ സാധിക്കുന്നു. ഓരോ വർഷവും ചിലവ് കൂടിക്കൊണ്ടേയിരിക്കും .

പണ്ടൊക്കെ രാത്രി രണ്ടു മണിക്കാണ് ദണ്ഡു മുറിച്ചു തൊഴൽ .ഇപ്പോൾ അതിന് മാറ്റം വന്നിരിക്കുന്നു.

Monday, January 2, 2023

ഹരിദ്വാർ

 ഹരിദ്വാർ എന്നതിന്റെ സംസ്കൃത അർത്ഥം വിഷ്ണുവിലേക്കുള്ള കവാടം എന്നാണ്. വിഷ്ണുഭഗവാന്റെ ഇടമായി   കരുതപ്പെടുന്ന ബദരിനാഥ് ക്ഷേത്രത്തിലേക്കുള്ള വഴി ഇവിടെ ആരംഭിക്കുന്നു.

യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരിനാഥ് എന്നീ നാലു ദാമങ്ങൾ ഉൾപ്പെട്ട ചാർ ദാം യാത്ര വളരെ ഉത്ക്രിഷ്ടമായാണ്  കരുതി വരുന്നത്.

ഹർദ്വാർ എന്നും ഇതിനു പേരുള്ളതിനാൽ ഹർ എന്നത് ശിവന്റെ പര്യായമായതിനാൽ ശിവസാന്നിദ്ധ്യമുള്ള കേദാർനാഥിലേക്കുള്ള വഴി എന്ന അർത്ഥത്തിലും ഹരിദ്വാർ എന്ന പേരിനു സാധ്യത പറയാറുണ്ട്.

ഒരോ വർഷവും തങ്ങളുടെ പാപങ്ങൾ കഴുകിക്കളഞ്ഞ് മോക്ഷം നേടാൻ എന്ന വിശ്വാസത്തിൽ ഇവിടെ എത്തി ഗംഗയിൽ കുളിക്കുന്നു. അമൃത ബിന്ദുക്കൾ വീണ ഇടം എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലമായ ബ്രഹ്മകുണ്ഡ് ആണ് ഏറ്റവും വിശിഷ്ടമായ സ്നാനഘട്ടമായി കരുതപ്പെടുന്നത്. ആ സ്ഥലത്തിനു ഹരി കി പൈറി എന്നും പേരുണ്ട്.

മായാപുരി എന്നും ഹരിദ്വാറിന് വിളിപ്പേരുണ്ട്. കപില, മോക്ഷദ്വാര്‍, ഗംഗാദ്വാര്‍ എന്നിങ്ങനെയുള്ള പേരുകളിലും ഈ പുണ്യനഗരം പരാമര്‍ശിക്കപ്പെടുന്നു. വിക്രമാദിത്യ രാജാവിന്റെ കാലം മുതലുള്ള ചരിത്രങ്ങള്‍ പറയുവാനുണ്ട് പുണ്യനഗരമായ ഹരിദ്വാറിന്. ഗംഗാനദിക്കരയിലുള്ള ഈ വിശുദ്ധകേന്ദ്രം ലോകമെമ്പാടും അറിയപ്പെടുന്ന ക്ഷേ്ത്രനഗരി കൂടിയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഹരിദ്വാറിലേക്ക് എത്തിച്ചേരുന്നു.

Sunday, January 1, 2023

മധുരമീനാക്ഷി ക്ഷേത്രം

 ലോകത്തിലെ ഒരു അംബര ചുംബിക്കും

ഇല്ലാത്ത നിർമ്മാണ വാറൻ്റി.

ആയിരക്കണക്കിന് വർഷം ഈടു നിൽക്കും എന്ന നിർമ്മാതാവിൻ്റെ ഉറപ്പ്.

ലോകത്ത് നിർമ്മിച്ചിട്ടുള്ള അംബരചുംബികളിൽ  വച്ച് സങ്കീർണമായ സാങ്കേതികത ഉള്ള നിർമ്മിതി...

170 അടി ഉയരമുള്ള പ്രധാന ഗോപുരം...

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര ഇടനാഴി....

ആകൃതിയിലും ,അകലത്തിലും അണുപോലും വ്യത്യാസമില്ലാത്ത തൂണുകൾ...

നിർമ്മാണത്തിലെ സങ്കീർണത കൊണ്ട് ശ്രദ്ധ നേടിയ ആയിരം കാൽ മണ്ഡപം...

ഓസോൺ പാളിയെ കുറിച്ച് ലോകത്ത് ആദ്യമായി രേഖപ്പെടുത്തപ്പെട്ട ഇടം..

എഞ്ചിനീയറിംഗ് വിസ്മയമായ സപ്തസ്വരം പുറപ്പെടുവിക്കുന്ന തൂണുകൾ...

ലോകത്തിലെ  പ്രാചീന മഴവെള്ള സംഭരണ സംവിധാനങ്ങളിൽ ഒന്ന് ഇവിടെ കാണാം...

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഡ്രെയിനേജ് സംവിധാനങ്ങളിൽ ഒന്ന് ഇവിടെ കാണാം...

അതെ ...ആധുനികതയെ വെല്ലുന്ന ഒരു സാങ്കേതിക വിദ്യ ഈ നാട്ടിലുണ്ടായിരുന്നു.

Wednesday, December 28, 2022

തിരുവളയനാട് ദേവീ ക്ഷേത്രം കോഴിക്കോട്

 "ഞാൻ എന്റെ വള എറിയുകയാണ് ഈ വള ചെന്ന് വീഴുന്നിടത്ത് ഇനി എന്റെ സാന്നിധ്യം ഉണ്ടാകും"

കോഴിക്കോട് ജില്ലയിലെ പ്രസിദ്ധമായ ഒരു ക്ഷേത്രോല്പത്തിയുമായി ബന്ധപ്പെട്ട ഐതീഹ്യം ആണ് ഇത്.....

 ഇത് ആര് ആരോടാണ് പറഞ്ഞതെന്നുംഏതാണ് ആ ക്ഷേത്രം? എന്നും നോക്കാം

*

      .വള്ളുവകോനാതിരിയും, സാമൂതിരിയും തമ്മിൽ ഒരിക്കൽ അധികാരമത്സരം നടക്കുകയുണ്ടായി. സൈന്യബലം കൂടുതല്‍ ഉണ്ടായിട്ടും സാമൂതിരി പരാജയപ്പെട്ടു...


അതിന്റെ കാരണം എന്താണ് എന്ന് അന്വേഷിച്ച സാമൂതിരി, വള്ളുവകോനാതിരി തന്നെ പരാജയപ്പെടുത്തിയത് തിരുമാന്ധാംകുന്ന് ഭഗവതിയുടെ ഉപാസനാ ബലംകൊണ്ട് ആണ് എന്ന് മനസ്സിലാക്കുന്നു...


അതിനാൽ  വള്ളുവ കോനാതിരിയുടെയുടെ ഉപാസനാമൂര്‍ത്തിയെ തപസ്സ് ചെയ്ത് നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോരാൻ സാമൂതിരി നിശ്ചയിച്ചു...

 കൂടെപോരുമ്പോള്‍ ഭഗവതി സാമൂതിരി രാജാവിനോട് പറഞ്ഞു:-

'എപ്പോള്‍ നിങ്ങള്‍ എന്നെ സംശയിച്ച് തിരിഞ്ഞുനോക്കുന്നുവോ അപ്പോള്‍ ഞാന്‍ തിരിച്ചുപോകും...’


 മുമ്പില്‍ സാമൂതിരി രാജാവും,പിന്നില്‍ ഭഗവതിയും യാത്ര തുടരുകയും, ഏറെ ദൂരം പിന്നിട്ടപ്പോള്‍ പിന്നില്‍നിന്നും ചിലങ്കയുടെ ശബ്ദം കേള്‍ക്കാതെ വരികയും, സംശയത്താല്‍ സാമൂതിരിരാജാവ് തിരിഞ്ഞുനോക്കുകയും ചെയ്തു...


രാജാവ് തിരിഞ്ഞുനോക്കിയത് കാണാനിടയായ ദേവി തന്‍റെ കയ്യില്‍ കിടന്ന തിരുവള ഊരിയെടുത്ത് പറഞ്ഞു:-


 "ഞാൻ ഈ വള എറിയുകയാണ്. ഈ വള വീഴുന്നിടത്ത് ഇനി എന്റെ സാന്നിധ്യം ഉണ്ടാകും" ശേഷം അപ്രത്യക്ഷമാവുകയും ചെയ്തു...

ദേവിയുടെ തിരുവള വീണ സ്ഥലത്ത് സാമൂതിരി ക്ഷേത്രം പണി കഴിച്ചു...

അതാണ് തിരുവളയനാട് ദേവീ ക്ഷേത്രം...


ഈ വള ഒരാഴ്ച വട്ടം കറങ്ങിയതിനുശേഷം ഇപ്പോള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്ത് പതിച്ചു എന്നും, തിരുവള അനേഷിച്ചു സാമൂതിരി ഒരാഴ്ച വട്ടം കറങ്ങി എന്നും ഐതീഹ്യം ഉള്ളതിനാൽ സമീപത്ത് ഉള്ള പ്രദേശത്തിന് ആഴ്ചവട്ടമെന്നും പേര് ലഭിച്ചു...

മാമാങ്കത്തിനും, യുദ്ധത്തിനും പോകുമ്പോൾ വളയനാട്ടമ്മയ്ക്ക് ബലികൊടുക്കുന്നതിനാൽ പിന്നീടൊരിക്കലും സാമൂതിരിക്ക് തോല്‍വി അറിയേണ്ടിവന്നിട്ടില്ല എന്നും ഐതീഹ്യം...

സാമൂതിരി സ്വരൂപത്തില്‍ ഒരു ഉണ്ണി പിറന്നാല്‍ ദേവിയുടെ സന്നിധാനത്തില്‍ കിടത്തിയതിനുശേഷം ഒരു പോറ്റുകാരനായി കുഞ്ഞിനെ സ്വീകരിക്കുന്ന ചടങ്ങ് ഇന്നും നിലനില്‍ക്കുന്നു...

ചണ്ഡികയെന്ന കാശ്മീരി ദേവതയാണ് ഈ ക്ഷേത്രത്തിലെ മൂര്‍ത്തി...

കുളാർണ്ണവ തന്ത്രത്തെ അടിസ്ഥാനമാക്കി രുരുജിത്ത് വിധാനക്രമത്തില്‍ ആണ്  വളയനാട് ആരാധന നടത്തുന്നത്...

സപ്തമാതൃക്കളുടെ ദാരുരൂപ പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകതയാണ്

Tuesday, December 27, 2022

പത്തനംതിട്ടയിലെ പുത്തൻ ശബരിമല

 പുലിപ്പാൽ തേടിയിറങ്ങിയ മണികണ്ഠൻ കൊടുംകാട്ടിലെത്തുകയും അന്നേദിവസം ഏറെ വൈകിയതുകൊണ്ടു അവിടെയുള്ള ഋഷിമാരുടെ പർണശാലയിൽ താമസിക്കുകയും അന്നേരത്തു പിതാവായ പരമശിവൻ മണികണ്ഠനു മുന്നിൽ പ്രത്യക്ഷപ്പെട്ടു പുലിപ്പാൽ ലഭിക്കാനുള്ള ഉപദേശം നൽകിയെന്നുമാണു പുരാണം. പിതാവിന്റെ ഉപദേശം സ്വീകരിച്ച മണികണ്ഠൻ അവിടെ നിന്നും ഉദ്ദിഷ്ടകാര്യ നിറവിൽ കൊട്ടാരത്തിലേക്കു മടങ്ങി.

അന്നു മണികണ്ഠൻ പുലിപ്പാൽ അന്വേഷിച്ചെത്തുകയും പരമശിവൻ പ്രത്യക്ഷപ്പെടുകയും ചെയ്ത ആ വനപ്രദേശം പിന്നീട് പുത്തൻ ശബരിമല എന്നറിയപ്പെടാൻ തുടങ്ങി. ശബരിമലയിലെ എല്ലാ ആചാരാനുഷ്ഠാനങ്ങളും അതേപടി തന്നെ പിന്തുടരുന്ന, എന്നാൽ ഏതുപ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചിട്ടുള്ള പുത്തൻശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രത്തെക്കുറിച്ചു കൂടുതലറിയാം.

സാദൃശ്യങ്ങളേറെ...

ക്ഷേത്രത്തിന്റെ രൂപത്തിലും പ്രതിഷ്ഠകളിലും ആചാരങ്ങളിലും യഥാർത്ഥ ശബരിമല ക്ഷേത്രത്തോടു സാദൃശ്യം പുലർത്തുന്ന പുത്തൻ ശബരിമല ക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പത്തനംതിട്ട ജില്ലയിലെ അരിയൂർ പഞ്ചായത്തിലെ തടിയൂർ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം. 41 ദിവസം നോയമ്പു നോറ്റു, ഇരുമുടിക്കെട്ടുമേന്തി, പതിനെട്ടാംപടി കയറിച്ചെല്ലുമ്പോൾ പുത്തൻ ശബരിമലയിലെ അയ്യന്റെ ദർശനം ലഭിക്കും.


യഥാർത്ഥ ശബരിമലയിലെ പോലെത്തന്നെയാണ് ഈ ക്ഷേത്രത്തിലെ എല്ലാ പ്രതിഷ്ഠകളും നടത്തിയിരിക്കുന്നത്. കൂടാതെ പതിനെട്ടു പടികളും അതേ അളവിലും വീതിയിലും തന്നെ നിർമിച്ചിരിക്കുന്നു. മാളികപ്പുറത്തമ്മയും വാവരുസ്വാമിയും കറുപ്പായി അമ്മയും വലിയ കടുത്ത സ്വാമിയും, യക്ഷിയും, നാഗങ്ങളും, ഗണപതിയും പുത്തൻ ശബരിമലയിലും ചൈതന്യം ചൊരിഞ്ഞു  അനുഗ്രഹാശിസ്സുകളുമായി കുടികൊള്ളുന്നു.

കന്നിരാശിയിൽ ഗണപതിയും കുംഭരാശിയിൽ മാളികപ്പുറത്തമ്മയും പോലെ എല്ലാ പ്രതിഷ്ഠകളും യഥാർത്ഥ ശബരിമലയിലെ പോലെ തന്നെ ഇവിടെയുമുണ്ട്. കൃഷ്ണശില കൊണ്ടു നിർമിച്ച പതിനെട്ടുപടികൾ ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ആനയുടെയും പുലിയുടെയും കല്ലിൽ കൊത്തിയ രൂപങ്ങളും പടികളിൽ ഏറ്റവും താഴെയായി കാണാൻ കഴിയും.

പാദുകങ്ങൾ പ്രതിഷ്ഠിച്ച്...

പുലിപ്പാൽ അന്വേഷിച്ചെത്തിയ മണികണ്ഠന്റെ മഹത്വം മനസിലാക്കിയ സന്യാസിമാർ അദ്ദേഹത്തിന്റെ പാദുകങ്ങൾ പ്രതിഷ്ഠിച്ചാണ് ഇവിടെ ആദ്യം ആരാധന തുടങ്ങിയതെന്നാണു വിശ്വാസം. പിന്നീടു ക്ഷേത്രം നിർമിക്കുകയും ആരാധന തുടർന്നു പോരുകയുമായിരുന്നു. ഇടക്കാലത്ത് ഈ ക്ഷേത്രം അഗ്നിക്കിരയായെങ്കിലും പുതുക്കിപ്പണിതു പുനഃപ്രതിഷ്ഠ നടത്തി. അധികമാരും പിന്നീട് ഈ ക്ഷേത്രത്തിലേക്ക് എത്താതിരുന്നതോടെ കാലക്രമേണ നാശോന്മുഖമായി. പിന്നീട് 1940–കളിലാണ്  ക്ഷേത്രനവീകരണം നടന്നത്. കാടുപിടിച്ചു കിടന്ന ക്ഷേത്രവും പരിസരവും വെട്ടിത്തെളിച്ചെടുക്കുകയായിരുന്നു എന്നാണു പറയപ്പെടുന്നത്. 1999–ലായിരുന്നു ഇവിടുത്തെ പുനഃപ്രതിഷ്ഠ ചടങ്ങ്.

നാൽപത്തിയൊന്ന് ദിവസത്തെ കഠിന വ്രതം നോൽക്കാൻ കഴിയാത്തവർക്കും ഋതുമതികളായ സ്ത്രീകൾക്കും ഈ ക്ഷേത്രത്തിൽ പ്രവേശനമുണ്ട്. പതിനെട്ടാം പടി ചവിട്ടാതെ, ക്ഷേത്രത്തിന്റെ വടക്കേ നടയിലൂടെയാണ് ഇവർ പ്രവേശിക്കേണ്ടതും അയ്യപ്പ സ്വാമിയെ തൊഴേണ്ടതും. യഥാർഥ ശബരിമലയിലേതു പോലെ മകരവിളക്ക് തന്നെയാണ് ഇവിടുത്തെയും പ്രധാന ഉത്സവം. ജനുവരി 4 മുതൽ 14 വരെയാണ് ഈ ആഘോഷങ്ങൾ നീണ്ടുനിൽക്കുന്നത്. അപ്പവും അരവണയുമാണ് ഇവിടെയും പ്രസാദം. നെയ്യഭിഷേകം തന്നെയാണു പ്രധാന വഴിപാട്.

തിരുവല്ലയിൽ നിന്ന് 21 കിലോമീറ്ററും റാന്നിയിൽ നിന്നു 10 കിലോമീറ്ററും സഞ്ചരിച്ചാൽ അയ്യപ്പ സ്വാമിയുടെ ചൈതന്യം കുടികൊള്ളുന്ന ഈ പുത്തൻ ശബരിമല ക്ഷേത്രത്തിലെത്തിച്ചേരാം.

കേരളത്തിലെ ഏക മൽസ്യാവതാര ക്ഷേത്രം

കേരളത്തിൽ മൽസ്യാവതാര പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ഉള്ള ശ്രീ മൽസ്യാവതാര മഹാവിഷ്ണു ക്ഷേത്രം . കേരളത്തിലെ ഏക മൽസ്യാവതാര ക്ഷേത്രം എന്ന കാരണത്താൽ തന്നെ ഈ ക്ഷേത്രം വളരെയധികം പ്രാധാന്യം അർഹിക്കുന്നു .


ഗണപതി , അയ്യപ്പൻ , ഭഗവതി എന്നിവർ ഉപദേവതകളായി കുടികൊള്ളുന്ന ഈ ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് കൂടിയാണ് കോഴിക്കോട് – മൈസൂർ ദേശീയപാത കടന്ന് പോകുന്നത് . മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ ഉള്ള ഈ ക്ഷേത്രത്തിൽ കൊടിയേറി ഉള്ള ഉത്സവം ആരംഭിക്കുന്നത് കുംഭ മാസത്തിലെ ഉത്രട്ടാതിക്കാണ് . കൂടാതെ മേടമാസത്തിലെ മൽസ്യജയന്തിയും ക്ഷേത്രത്തിലെ വിശേഷ ദിവസമാണ് .


വായനാടിലെ മീനങ്ങാടിയിൽ ഈ ക്ഷേത്രം വന്നതിന്റെ പിന്നിലെ ഐതിഹ്യം ഇപ്രകാരമാണ് . അഞ്ഞൂറ് കൊല്ലങ്ങൾക്ക് മുൻപ് ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് കൂടി കടന്ന് പോയ ഒരു യോഗീശ്വരൻ , അവിടെ ഉണ്ടായിരുന്ന ഒരു കുളത്തിൽ കുളിക്കാൻ ഇറങ്ങുകയും , കുളത്തിൽ അദ്ദേഹത്തിന്റെ മുന്നിലായി ഒരു മൽസ്യം തുള്ളി കളിക്കുകയും ഉണ്ടായി . ആ പ്രദേശത്ത് ഭഗവാന്റെ സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കിയ യോഗീശ്വരൻ , ഒരു വിഷ്ണു വിഗ്രഹം കൊണ്ട് വന്നു കുളത്തിന്റെ പടിഞ്ഞാറേക്കരയിൽ കിഴക്കു ദർശനമായി മൽസ്യാവതാര സങ്കല്പത്തിൽ പ്രതിഷ്ഠിക്കുകയുമായിരുന്നു .


യോഗീശ്വരന് മുന്നിൽ മീനാടിയ സ്ഥലം മീനങ്കിടി എന്നും പിന്നീട് മീനങ്ങാടി എന്നായി മാറുകയും ആയിരുന്നു

Tuesday, December 13, 2022

പഞ്ചഭൂത ക്ഷേത്രങ്ങൾ

ഹൈന്ദവ വിശ്വാസമനുസരിച്ച് ഏറെ പ്രാധാന്യമുള്ള ക്ഷേത്രങ്ങളാണ് പഞ്ചഭൂത ക്ഷേത്രങ്ങൾ. പ്രപഞ്ചത്തിൻ്റെ നിലനില്പിന് അടിസ്ഥാനമായ പഞ്ചഭൂതങ്ങളെ ആരാധിക്കുന്ന ശിവക്ഷേത്രങ്ങളാണ് പഞ്ചഭൂത ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്നത്. പഞ്ചഭൂതങ്ങളെ നിയന്ത്രിക്കുന്നത് ശിവനാണ് എന്നാണ് വിശ്വാസം. തമിഴ് നാട്ടിലും ആന്ധ്രാപ്രദേശിലുമായാണ് പഞ്ചഭൂത ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന

*ജംബുകേശ്വരം ജല ലിംഗം*

*ഏകാബരേശ്വരം ഭൂമി ലിംഗം*

*അരുണാചലേശ്വരം അഗ്നി ലിംഗം*

*ശ്രീ കാളഹസ്തി വായു ലിംഗം*

*ചിദംബരം ആകാശ ലിംഗം* 


'ക്ഷേത്രങ്ങൾ അഞ്ചും അതിശയിപ്പിക്കും വിധമണ് വിശ്വബ്രാഹ്മണർ നിർമ്മിച്ചിരിക്കുന്നത്. ഭാരതിയ വിശ്വകർമ്മ വസ്തു ശാസ്ത്ര മികവിൻ്റെ ഉത്തമോദാഹരണങ്ങളാണ് ഈ അത്ഭുത ക്ഷേത്രങ്ങൾ.

          💧ജല ലിംഗം💧

ⓉⒽⒶⓉⒽⓉⒽⓌⒶⓂⒶⓈⒾ

തമിഴ്നാട്ടിലെ ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ജംബുകേശ്വര ക്ഷേത്രം ജലത്തിനെ പ്രതിനിധാനം ചെയ്യുന്നു. 18 ഏക്കർ വിസ്തൃതിയിൽ പരന്ന് കിടക്കുന്ന ക്ഷേത്രം ക്രിസ്തുവിന് മുമ്പ് ഒന്നാം ശതകത്തിലാണ് നിർമ്മിക്കപ്പെട്ടത്. ശിവകോപം മൂലം ഭൂമിയിലെത്തിയ ശക്തി ദേവി കാവേരി തീരത്തെ വെൺഞാവൽ (ജംബു വൃക്ഷം) കാട്ടിൽ വെള്ളം കൊണ്ട് ശിവലിംഗം ഉണ്ടാക്കി ആരാധിച്ചു എന്നാണ് ഐതീഹ്യം. ഈ ശിവലിംഗത്തെ ആനയും ചിലന്തിയും ആരാധിച്ചു വന്നതായി മറ്റൊരു ഐതീഹ്യം കൂടിയുണ്ട്. ശ്രീകോവിലിനുള്ളിൽ ഒരു ചെറിയ ഉറവയുടെ സാന്നിധ്യം ഉണ്ട്. അതിനാൽ ഇവിടത്തെ പ്രതിഷ്ഠ എല്ലായിപ്പോഴും ജലത്താൽ അഭിഷേകം ചെയ്യപ്പെടുന്നു.

         🌍ഭൂമി ലിംഗം🌍

ⓉⒽⒶⓉⒽⓉⒽⓌⒶⓂⒶⓈⒾ

തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് സ്ഥിതി ചെയ്യുന്ന ഏകാബരേശ്വര ക്ഷേത്രം ഭൂമിയെ പ്രതിനിധാനം ചെയ്യുന്നു, പൃഥ്വിലിംഗം എന്നാണ് പ്രതിഷ്ഠ അറിയപ്പെടുന്നത്. ഒരിക്കൽ പാർവ്വതി ദേവി ഭൂമി ലിംഗ രൂപത്തിൽ ശിവനെ ആരാധിച്ചു, അപ്പോൾ സമീപത്തു കൂടെ ഒഴുകി വന്ന വൈഗ നദി കരകവിഞ്ഞൊഴുകി. വെള്ളം അടുത്തെത്തിയാൽ മണ്ണ് കൊണ്ടുണ്ടാക്കിയ ലിംഗം നശിക്കും എന്ന് മനസിലാക്കിയ ദേവി ശിവലിംഗത്തെ ആലിംഗനം ചെയ്ത് സംരക്ഷിച്ചു എന്നാണ് വിശ്വാസം. പൃഥ്വിലിംഗമായതിനാൽ ജലാഭിഷേകം ഇല്ല, ഈ ക്ഷേത്രത്തിലാണ് സഹസ്ര ലിംഗം ഉള്ളത്. വലിയ ഒരു ശിവലിംഗത്തിൽ ആയിരം കുഞ്ഞു ശിവലിംഗങ്ങൾ കൊത്തിയിരിക്കുന്നതാണ് സഹസ്ര ലിംഗം എന്നറിയപ്പെടുന്നത്. ഒറ്റ ശിവലിംഗത്തിൽ ആയിരം ശിവലിംഗങ്ങളെ സൂക്ഷ്മമായി കൊത്തിയിരിക്കുന്ന വിശ്വകർമ്മ ശില്പി ബ്രാഹ്മണരുടെ നിർമ്മാണ വൈഭവത്തിൻ്റെ പ്രഭാവം വ്യക്തമാക്കുന്നതാണ്. വാരണാസി കഴിഞ്ഞാൽ ഭാരതത്തിലെ പുണ്യപുരമാണ് കാഞ്ചിപുരം. ഭൂമി ദേവിയുടെ നാഭിച്ചുഴിഭാഗമാണ് കാഞ്ചിപുരം എന്ന് വിശ്വാസം.

      🔥അഗ്നി ലിംഗം🔥

ⓉⒽⒶⓉⒽⓉⒽⓌⒶⓂⒶⓈⒾ

തമിഴ്നാട്ടിലെ തിരുവണ്ണാമലൈ അരുണാചലേശ്വര ക്ഷേത്രം അഗ്നിയെ പ്രതിനിധാനം ചെയ്യുന്നു. അണ്ണാമലൈയാർ എന്നും അരുണാചലേശ്വർ എന്നും അഗ്നി ലിംഗം അറിയപ്പെടുന്നു. 25 ഏക്കർ വിസ്തൃതിയിൽ പരന്ന് കിടക്കുന്ന ക്ഷേത്രം, അഗ്നിയുടെ ആത്മീയശൈലം, സ്ഥാന മഹത്വത്തെ പറ്റി തർക്കിച്ച വിഷ്ണുവിനും ബ്രഹ്മാവിനും മുന്നിൽ പ്രത്യക്ഷമായ അന്തമില്ലാത്ത ജ്വലിക്കുന്ന അഗ്നിലിംഗത്തിൻ്റെ പ്രതിരൂപമാണ് അണ്ണാമലൈയെന്ന് വിശ്വാസം.  മോക്ഷപ്രാപ്തിക്ക് തമിഴിൽ ഒരു ചൊല്ലുണ്ട് 

"തിരുവാരൂരിൽ ജനിക്കുക.

കാശിയിൽ മരിക്കുക

ചിദംബരത്ത് ഭജിക്കുക

അണ്ണാമലൈയെ പറ്റി ചിന്തിക്കുക"


ചിന്തിച്ചാൽ പോലും അഗ്നിശുദ്ധി കൈവരുന്ന പുണ്യസ്ഥലമാണ് അണ്ണാമലൈ.

         💨വായു ലിംഗം💨

ⓉⒽⒶⓉⒽⓉⒽⓌⒶⓂⒶⓈⒾ

ആന്ധ്രാപ്രദേശിലെ ശ്രി കാളഹസ്തി എന്ന സ്ഥലത്താണ് വായു ലിംഗം സ്ഥിതി ചെയ്യുന്നത്. ശ്രീ (ചിലന്തി) കാളം (സർപ്പം) ഹസ്തി (ആന) എന്നിമൂന്ന് ജീവികൾ ഇവിടെ ശിവനെ ആരാധിച് അനുഗ്രഹം നേടി മോക്ഷം പ്രാപിച്ചു എന്നാണ് വിശ്വാസം. അതിനാലാണ് ക്ഷേത്രത്തിന് ശ്രീ കാളഹസ്തി എന്ന പേര് വന്നത്. ശ്രീശൈല പർവ്വതത്തിന് പുറകിലായാണ് ഈ ക്ഷേത്രം നിലകൊള്ളുന്നതെന്നാണ് വിശ്വാസം. അതിനാൽ കാളഹസ്തി 'ദക്ഷിണ കൈലാസം എന്നറിയപ്പെടുന്നു. സ്വർണ്ണമുഖി നദിയിൽ നിന്ന് ലഭിച്ച ഗണപതിവിഗ്രഹത്തെ ഇവിടെ ക്ഷേത്രത്തിൻ്റെ അടിയിലായുള്ള ഗുഹയിലാണ് പ്രതിഷ്ഠ ചെയ്തിരിക്കുന്നത്. 'ഇത് പാതാള ഗണപതി എന്നറിയപ്പെടുന്നു. ശ്രിശങ്കരാചാര്യ പ്രതിഷ്ഠ ചെയ്ത സ്ഫടിക ലിംഗവും ഇവിടെയുണ്ട്. വായു കടക്കാത്ത ഗർഭ ഗൃഹത്തിൽ എപ്പോഴും കാറ്റേറ്റുപോലെ മിഴി ചിമ്മി തുറക്കുന്ന ഒരു കെടാവിളക്ക് ഉണ്ട്.  'അതാണ് വായു ലിംഗ മാഹാത്മ്യം"

     ☁️ആകാശ ലിംഗം☁️

ⓉⒽⒶⓉⒽⓉⒽⓌⒶⓂⒶⓈⒾ

തമിഴ്നാട്ടിലെ ചിദംബരത്താണ് ആകാശ ലിംഗം, ശിവലിംഗത്തിന് പകരം നടരാജ വിഗ്രഹം ആരാധിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് ചിദംബരം. സഭാപതിയായ നടരാജ വിഗ്രഹത്തിനു വലതു വശത്താണ് പുകൾ കൊണ്ട ചിദംബരരഹസ്യം. തിരശീല കൊണ്ട് മറച്ച നിലയിൽ, തിരശീല മാറ്റുമ്പോൾ കൂവളമാലയാണ് കാണാൻ കഴിയുക. കറുത്ത യവനിക മാറ്റുമ്പോൾ സ്വർണ്ണ വില്യപത്രങ്ങൾക്കപ്പുറം കാണുന്ന നിത്യശ്യൂനതയിൽ 'ജ്ഞാനദൃഷ്ടിക്ക് മാത്രം കാണാവുന്ന എവിടെയും നിറയുന്ന ആകാശ ലിംഗം, സർവ്വവ്യാപിയായ ഈശ്വരനെ ശ്യൂനമായിട്ടാണ് ഇവിടെ സങ്കല്പിച്ചിരിക്കുന്നത്. എവിടെയും ദൈവമുണ്ടെന്ന സങ്കല്പത്തിലാണ് ശ്യൂനമായ സ്ഥലത്ത് കൂവളമാല ചാർത്തിയിരിക്കുന്നത്. 'ഇതാണ് ചിദംബരം രഹസ്യം. ദേവൻ ആനന്ദ നടനം ആടിയ പ്രപഞ്ച മധ്യമാണ് ചിദംബരം.

🎀➖➖➖🔥➖➖➖🎀

*സദാശിവസമാരംഭാം*

*ശങ്കരാചാര്യമധ്യമാം*

*അസ്മദാചാര്യപര്യന്താം*

*വന്ദേ ഗുരുപരമ്പരാം.*


പുത്തന്‍‌ചിറ ശ്രീ ത്രിച്ചക്രപുരം ക്ഷേത്രം.

 സുദര്‍ശന ചക്രം പ്രധാന പ്രതിഷ്ഠ ആയ ഭാരതത്തിലെ ഏക ക്ഷേത്രമാണ് പുത്തന്‍‌ചിറ ശ്രീ ത്രിച്ചക്രപുരം ക്ഷേത്രം. തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയില്‍ നിന്നും 10 കി.മി മാറി പുത്തന്‍‌ചിറ എന്ന ഗ്രാമത്തിലാണ് പരശുരാമനാല്‍ പ്രതിഷ്‌ഠിതമായ ഈ മഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്.


മഹാവിഷ്ണുവിനും ശിവനും ഈ ക്ഷേത്രത്തിൽ തുല്യപ്രാധാന്യമാണുള്ളത്. എന്നാൽ പൂജ മഹാവിഷ്ണുവിന് മാത്രമാണുള്ളത്. മഹാവിഷ്ണുവിന് ആണ് പൂജ എങ്കിലും ബിംബത്തില്‍ ചാര്‍ത്തുന്ന പ്രധാന ആഭരണം ചന്ദ്രക്കല ആണ്. ഉഗ്രരൂപിയായ മഹാസുദര്‍ശനമൂര്‍ത്തി ഭാവത്തിലുളള വിഷ്ണുവിനാണ് രാവിലെ പൂജ.


വൈകുന്നേരം ശാന്തസ്വരൂപനായ സുദര്‍ശനമൂര്‍ത്തി ഭാവത്തിലുളള വിഷ്ണുവിനാണ് പൂജ. ചിങ്ങത്തിലെ ഇല്ലംനിറ, അഷ്ടമിരോഹിണി, മകരത്തില്‍ വെളുത്തവാവ് ആറാട്ട്‌ എന്ന കണക്കില്‍ 8 ദിവസങ്ങളിലായി തിരുവുത്സവം, കുംഭത്തിലെ ഉത്രട്ടാതി പ്രതിഷ്ഠദിനം, കളഭം, ശിവരാത്രി എന്നിവയാണ് പ്രധാന വിശേഷങ്ങള്‍.

കുക്കി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം

ദക്ഷിണേന്ത്യയിലെ തന്നെ അതിപ്രധാനമായ ഒന്നാണ് കര്‍ണാടകയിലെ കുക്കി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം.നദീസാമീപ്യവും ചുറ്റുമുള്ള കുന്നുകളും മരങ്ങളും പച്ചിലച്ചാര്‍ത്തുകളും ഈ പ്രദേശത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു. അതിരാവിലെ പൂജാരിമാര്‍ ക്ഷേത്രനട തുറക്കുമെങ്കിലും ഏഴുമണിക്ക് മാത്രമേ ഭക്തര്‍ക്ക് ദര്‍ശനം ലഭിക്കുകയുള്ളൂ. ആദിശേഷന്റെയും വാസുകിയുടേയും മുകളില്‍ മയിലിന്റെ പുറത്ത് ഇരിക്കുന്ന സുബ്രഹ്മണ്യ സ്വാമിയായാണ് പ്രതിഷ്ഠ. നിലനിരപ്പില്‍ തന്നെയാണ് പ്രതിഷ്ഠ. കടും ചുവപ്പ് റോസാപ്പൂക്കളാലും മുല്ലമാലകളാലും അലംകൃതമായ വിഗ്രഹം കാണാന്‍ കൗതുകം തന്നെ. ശ്രീകോവിലിനു മുന്‍പില്‍ നില്‍ക്കുമ്പോള്‍ വളരെ അടുത്തായതിനാല്‍ വിഗ്രഹം വ്യക്തമായി കാണാനാകും.

കുമാരധാര, തര്‍പ്പണ എന്നീ നദികളുടെ ഉത്ഭവ സ്ഥാനം കൂടിയായ കുമാര പര്‍വതം എന്നറിയപ്പെടുന്ന കുന്നിന്‍ചുവട്ടില്‍ തര്‍പ്പണ നദീതീരത്താണ് ക്ഷേത്രം. ഗരുഡസ്തംഭം എന്നാണ് ധ്വജസ്തംഭം അറിയപ്പെടുന്നത്. ഉമാമഹേശ്വരനും ഇവിടെ ഉപാസിക്കപ്പെടുന്നു. ആറു കുക്കി(പാത്രം) നിറയെ ലിംഗങ്ങള്‍ ഇവിടെനിന്നു കണ്ടെത്തിയതുകൊണ്ടാണ് സ്ഥലത്തിന് കുക്കി സുബ്രഹ്മണ്യന്‍ എന്ന പേരു ലഭിച്ചതെന്ന് പറയപ്പെടുന്നു.

 ഒരിക്കല്‍ നാഗരാജാവായ വാസുകിയെ ആക്രമിക്കാനായി ഗരുഡന്‍ പിന്തുടര്‍ന്നു. വാസുകി ഒരു ഗുഹയിലൊളിച്ചു. സുബ്രഹ്മണ്യ സ്വാമി നാഗരാജാവിന് അഭയം നല്‍കി എന്നതാണ് പ്രതിഷ്ഠയെ സംബന്ധിച്ച മറ്റൊരു ഐതിഹ്യം.

 ഇവിടത്തെ രഥോത്സവ വേളയില്‍ രഥത്തിനു മുകളില്‍ മൂന്നുവട്ടം വലംവയ്ക്കുന്നതായി മാത്രമേ ഈ സ്ഥലത്ത് ഗരുഡനെ കാണാന്‍ കഴിയുകയുള്ളൂ.

പ്രധാന ശ്രീകോവിലിനു പുറത്തിറങ്ങിയാല്‍ ഇടതുവശത്തു കാണുന്ന നരസിംഹസ്വാമി സന്നിധി പ്രാധാന്യമുള്ളതാണ്. വിറ്റല്‍, രുക്മിണി, ലക്ഷ്മിനരസിംഹ സ്വാമി എന്നീ പ്രതിഷ്ഠകളുമുണ്ട് ചുറ്റമ്പലത്തില്‍. ഒരു പെട്ടി നിറയെ സാളഗ്രാമങ്ങളും ആരാധിച്ചുവരുന്നു.

 രാവിലെ ഒമ്പതുമണിക്ക് മുന്‍പായി രശീതു വാങ്ങി നടത്താന്‍ കഴിയുന്ന ‘നാഗപ്രതിഷ്ഠ’ എന്ന വഴിപാടാണ് ഉത്തമം. സന്താനങ്ങളില്ലാത്തവര്‍ക്കും മാംഗല്യ യോഗമില്ലാത്തവര്‍ക്കും ഇത്തരം ജന്മനാ ഉള്ള ദോഷങ്ങളകറ്റാന്‍ നാഗപ്രതിഷ്ഠാ മണ്ഡപത്തില്‍ (ശ്രീകോവിലിനു പുറത്ത്, നട വഴി കഴിഞ്ഞാല്‍ ഏതാണ്ട് ശ്രീകോവിലിന് അഭിമുഖമായിത്തന്നെയാണ് ഈ മണ്ഡപം) പൂജയും നാഗപ്രതിഷ്ഠയും (നാഗരൂപം കൊത്തിയ ഒരു പരന്നശില ഓരോ ഭക്തനുവേണ്ടിയും പൂജാരി പ്രതിഷ്ഠ നടത്തുന്നു) നടത്തിയശേഷം പന്ത്രണ്ടരയ്ക്കു മുന്‍പായി വഴിപാടിന്റെ പ്രസാദം കിട്ടും. നാഗകോപം ദൂരീകരിക്കാന്‍ ഇത്ര സവിശേഷമായ മറ്റൊരു വഴിപാടില്ല. സര്‍പ്പദോഷം കുടുംബത്തെയാകെ ബാധിച്ചിട്ടുണ്ടെങ്കില്‍ അല്‍പം ചെലവേറിയ, നാലുദിവസം നീണ്ടുനില്‍ക്കുന്ന സര്‍പ്പപൂജയും നടത്താം.

*ആദി സുബ്രഹ്മണ്യക്ഷേത്രം*

🦚🦚🦚🦚🦚🦚🦚🦚🦚

തര്‍പ്പണ നദിയുടെ മറുകരയിലാണ് ആദിസുബ്രഹ്മണ്യ ക്ഷേത്രം. താരകാസുരനെ നിഗ്രഹിച്ച ബ്രഹ്മഹത്യാ പാപം തീരാന്‍ ഭഗവാന്‍ ശ്രീസുബ്രഹ്മണ്യന്‍ ഇവിടെ തപസ്സിരുന്നു എന്നാണ് ഐതിഹ്യം.

 ഉയര്‍ന്നുനില്‍ക്കുന്ന വലിയ പുറ്റുകളാണ് ഇവിടെ പ്രതിഷ്ഠാ സ്ഥാനത്ത്. നാഗരൂപങ്ങളും കണ്ണാടികളും കാണിക്കയര്‍പ്പിക്കാം. ഈ പുറ്റില്‍നിന്ന് എടുക്കുന്ന മണ്ണാണ് ഇവിടുത്തെ പ്രധാന പ്രസാദം. നാഗശാന്തി പൂജയും സര്‍പ്പപൂജയുമാണ് പ്രധാന പൂജകള്‍. ഷഷ്ഠിയും നരസിംഹ ജയന്തിയും ഇവിടെ പ്രധാന ആഘോഷങ്ങളാണ്.

കോഴിക്കോട് നഗരത്തില്‍നിന്ന് 247 കിലോമീറ്റര്‍ അകലെയാണ് പ്രസിദ്ധമായ ഈ ക്ഷേത്രം; മംഗലാപുരത്തു നിന്ന് 103 കിലോമീറ്റര്‍ അകലെ. ബാംഗ്ലൂര്‍-മംഗലാപുരം റൂട്ടില്‍ ധര്‍മസ്ഥലയില്‍നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. ബാംഗ്ലൂര്‍-മംഗലാപുരം ട്രെയിനില്‍ സുബ്രഹ്മണ്യ റോഡ് സ്റ്റേഷനില്‍ ഇറങ്ങി 10 കിലോ മീറ്ററില്‍ താഴെ യാത്ര ചെയ്താല്‍ ഇവിടെയെത്താം.

കോഴിക്കോട്ടുനിന്ന് കണ്ണൂര്‍-കാഞ്ഞങ്ങാട് ഉദുമവഴി നാഷണല്‍ ഹൈവേയിലൂടെ പോകുമ്പോള്‍ ചെര്‍ക്കള ജംഗ്ഷനില്‍നിന്ന് വലത്തോട്ടുതിരിഞ്ഞ് വീണ്ടും വലത്തോട്ടു തിരിഞ്ഞ് മുള്ളെരിയ വഴി ജാള്‍സ്‌ക്രറില്‍ എത്തുക. സുള്ള്യയ്ക്കു സമീപത്തുകൂടിയാണ് പോകുക; സുള്ള്യ ടൗണില്‍ പോകേണ്ടതില്ല. ജാള്‍സ്‌ക്രര്‍ ജംഗ്ഷനില്‍നിന്ന് വലത്തോട്ടു തിരിഞ്ഞ് 42 കിലോമീറ്റര്‍ പോയാല്‍ ക്ഷേത്രത്തിലെത്താം. കാസര്‍കോട്ടുനിന്ന് രാവിലെ ഒരു കെഎസ്ആര്‍ടിസി ബസ് ഉണ്ട് ഇവിടേയ്ക്ക്. മംഗലാപുരത്തുനിന്നും കൂടുതല്‍ ബസ് സൗകര്യമുണ്ട്. ബെംഗളൂരു നിന്ന് രാത്രി 9.30 ന് പുറപ്പെടുന്ന ബസ്സുകള്‍ പുലര്‍ച്ചെ അഞ്ചരമണിയോടെ ഇവിടെയെത്തും. ക്ഷേത്രം വക സൗജന്യസത്രവും കോട്ടേജുകളും കൂടാതെ താമസിക്കാന്‍ നിരവധി ഹോട്ടലുകളുമുണ്ട്. എയര്‍ കണ്ടീഷന്‍ഡ് സൗകര്യമുള്ള മുറികളും ധാരാളം. ക്ഷേത്രത്തില്‍ ഉച്ചയ്ക്കും രാത്രിയിലും സൗജന്യമായി ആയിരക്കണക്കിന് ഭക്തര്‍ക്ക് ഊണ് കൊടുക്കുന്നുണ്ട്

നിഗൂഢതകൾ നിറഞ്ഞ പുരി ജഗന്നാഥക്ഷേത്രം