Friday, December 30, 2022

ബൃഹദാരണ്യകോപനിഷത്ത്

 പുരാതനഭാരതത്തിലെ ദാർശനിക രചനകളായ ഉപനിഷത്തുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബൃഹദാരണ്യകോപനിഷത്ത്. ബൃഹദ് എന്ന വിശേഷണത്തിനൊത്തുപോകും വിധം  ഉള്ളടക്കത്തിന്റെ വൈവിദ്ധ്യത്തിലും വലിപ്പത്തിലും മറ്റ് മുഖ്യ ഉപനിഷത്തുകളെയെല്ലാം ഇത് അതിലംഘിക്കുന്നു. ഛാന്ദോഗ്യം ഒഴിച്ചുള്ള മുഖ്യ ഉപനിഷത്തുകളെല്ലാം ചേർന്നാലുള്ളതിലും കൂടുതൽ ഇതിനു വലിപ്പമുണ്ട്. ഗദ്യരൂപത്തിൽ എഴുതപ്പെട്ടിരിക്കുന്ന ബൃഹദാരണ്യകം, ഏറ്റവും പഴക്കം ചെന്ന ഉപനിഷത്തുകളിൽ ഒന്നായി കരുതപ്പെടുന്നു. രാധാകൃഷ്ണനെപ്പോലുള്ളവ്യാഖ്യാതാക്കൾ ഇതിനെ ഏറ്റവും പ്രധാനപ്പെട്ട ഉപനിഷത്തെന്നു വിശേഷിപ്പിച്ചു. അരോബിന്ദോ ഇതിനെ ഏറ്റവും ദുർഗ്രഹവും അർത്ഥഗംഭീരവുമായ ഉപനിഷത്തായി വിലയിരുത്തി.


പേരിൽ ആരണ്യകം എന്നുണ്ടെങ്കിലും സാങ്കേതികാർത്ഥത്തിൽ ഒരു മുഴു ആരണ്യകമല്ല ഇത്. വാജസനേയി സംഹിത എന്നുകൂടി അറിയപ്പെടുന്ന ശുക്ലയജുർവേദവുമായി ബന്ധപ്പെട്ട ശതപഥബ്രാഹ്മണത്തിനൊടുവിലുള്ള ആരണ്യകത്തിന്റെ അവസാനഭാഗമാണിത്.


ആറദ്ധ്യായങ്ങളായാണ് ഈ ഉപനിഷത്തിൽ ഉള്ളത്. ഓരോ അദ്ധ്യായത്തേയും ബ്രാഹ്മണങ്ങൾ എന്നറിയപ്പെടുന്ന ഉപവിഭാഗങ്ങളായും തിരിച്ചിരിക്കുന്നു. എല്ലാ അദ്ധ്യായങ്ങളിലുമായി 47 ബ്രാഹ്മണങ്ങളാണുള്ളത്. ഇങ്ങനെയല്ലാതെ, ഉള്ളടക്കത്തെ അടിസ്ഥാനപ്പെടുത്തി, ഈ ഉപനിഷത്തിനെ മൊത്തം മൂന്നു കാണ്ഡങ്ങളായി തിരിക്കുകയും പതിവുണ്ട്. ഈ വിഭജനത്തിൽ, ഓരോ കാണ്ഡത്തിലും ഈരണ്ടദ്ധ്യായങ്ങൾ വീതമാണുള്ളത്. ആദ്യത്തെ രണ്ടദ്ധ്യായങ്ങളെ മധുകാണ്ഡം എന്നും, മൂന്നും നാലും അദ്ധ്യായങ്ങളെ മുനികാണ്ഡമെന്നും, ഒടുവിലത്തെ രണ്ടദ്ധ്യായങ്ങളെ ഖിലകാണ്ഡം എന്നും വിളിക്കുന്നു.


ഉപനിഷൽലോകത്തിലെ തത്ത്വാന്വേഷണത്തിന്റെ പ്രസിദ്ധമായ നാടകീയ മുഹൂർത്തങ്ങളിൽ പലതും ബൃഹദാരണ്യകത്തിലാണ്. ഭാരതീയചിന്തയിലെ മേധാശക്തികളിൽ ഒരാളായ യാജ്ഞവൽക്യൻ ഈ ഉപനിഷത്തിൽ നിറഞ്ഞു നിൽക്കുന്നു. രാഷ്ട്രനീതിയിലും തത്ത്വാന്വേഷണത്തിലും ഒരുപോലെ വ്യാപരിച്ചിരുന്ന ജനകമഹാരാജാവ് ഇതിൽ സത്യാന്വേഷിയെന്നതിനൊപ്പം തത്ത്വാന്വേഷണസംഗമങ്ങളുടെ സംഘാടകനും അദ്ധ്യക്ഷനും കൂടി ആയി പ്രത്യക്ഷപ്പെടുന്നു. യാജ്ഞവൽക്യന്റെ പത്നി മൈത്രേയി, വാചഹ്നുവിന്റെ പുത്രി ഗാർഗ്ഗി തുടങ്ങിയ മഹിളകളേയും ഈ ഉപനിഷത്തിലെ ആത്മവിദ്യാപ്രേമികൾക്കിടയിൽ കാണാം.


യാഗാശ്വം


സൃഷ്ടപ്രപഞ്ചത്തെ ഒരു കൂറ്റൻ യാഗാശ്വമായി സങ്കല്പ്പിക്കുന്ന ഗംഭീരവർണ്ണനയോടെയാണ് ബൃഹദാരണ്യകോപനിഷത്തിന്റെ തുടക്കം. ആ വർണ്ണന ഇങ്ങനെയാണ്:-


“പ്രഭാതമാണ് യാഗാശ്വത്തിന്റെ ശിരസ്സ്. സൂര്യൻ അതിന്റെ കണ്ണും കാറ്റ് ശ്വാസവും അഗ്നി വക്ത്രഗഹ്വരവുമാണ്. കാലം അതിന്റെ അത്മാവാണ്. ആകാശം പൃഷ്ഠവും, അന്തരീക്ഷം ഉദരവും, ഭൂമി കുളമ്പുകളും, ദിക്കുകൾ പാർശ്വങ്ങളും, ഉപദിക്കുകൾ വാരിയെല്ലുകളും ഋതുക്കൾ അവയവങ്ങളും, മാസങ്ങളും മാസപ്പകുതികളും സന്ധികളും, ദിനരാത്രങ്ങൾ കാലുകളും നക്ഷത്രങ്ങൾ അസ്ഥികളും, മേഘങ്ങൾ മാംസവുമാണ്. മണൽത്തിട്ടകൾ അശ്വത്തിന്റെ ഉദരത്തിലെ ഭക്ഷണവും, നദികൾ രക്തധമനികളും, പർവതങ്ങൾ കരളും ശ്വാസകോശങ്ങളും, വൃക്ഷലതാദികൾ രോമങ്ങളും, ഉദയം മുൻഭാഗവും അസ്തമയം പിൻഭാഗവുമാണ്. അശ്വം മൂരിനിവർക്കുകയും ശരീരം കുടയുകയും ചെയ്യുമ്പോൾ മിന്നനും ഇടിയും ഉണ്ടാകുന്നു. അതിന്റെ മൂത്രം മഴയാകുന്നു. അശ്വത്തിന്റെ സ്വരമാണ് ശബ്ദം”


യാഗാശ്വത്തിന്റെ വർണ്ണന പ്രത്യക്ഷപ്പെടുന്ന ഒന്നാം അദ്ധ്യായത്തിൽ തന്നെയാണ് അസതോ മാ സദ് ഗമയ, തമസോ മാ ജ്യോതിർഗമയ, മൃത്യോർ മാ അമൃതം ഗമയ എന്ന പ്രസിദ്ധമായ പ്രാർത്ഥനയും ഉള്ളത്. അഹം ബ്രഹ്മാസ്മി എന്ന മഹാവാക്യവും ഈ അദ്ധ്യായത്തിൽ തന്നെയാണ്.


മൈത്രേയി


ഗൃഹസ്ഥാശ്രമം ഉപേക്ഷിച്ച് സംന്യാസം സ്വീകരിക്കാൻ തീരുമാനിച്ച യാജ്ഞവൽക്യ മഹർഷി സമ്പത്തെല്ലാം പത്നിമാരായ മൈത്രേയിക്കും കാത്യായനിക്കുമിടയിൽ വിഭജിച്ചു നൽകാൻ തീരുമാനിക്കുന്നത് രണ്ടാം അദ്ധ്യായം നാലാം ബ്രാഹ്മണത്തിൽ കാണാം. അമർത്ത്യത നൽകാത്ത ഭൗതികസമ്പത്തിനെ കാര്യമാക്കാതിരുന്ന മൈത്രേയി യാജ്ഞവൽക്യനിൽ നിന്ന് നേടാനാഗ്രഹിച്ചത് സമ്പത്തിനു പകരം ആത്മജ്ഞാനമാണ്. പത്നിയുടെ തെരഞ്ഞെടുപ്പിൽ പ്രീതനായ അദ്ദേഹം അവർക്ക് പ്രേമപൂർവം പകർന്നുകൊടുക്കുന്ന ജ്ഞാനോപദേശമാണ് തുടർന്ന്.


ഏറ്റവും വലിയ ജ്ഞാനി


മൂന്നാം അദ്ധ്യായത്തിന്റെ പശ്ചാത്തലം വിദേഹരാജാവായ ജനകൻ ഏറെ ദാനധർമ്മങ്ങളോടെ നടത്തിയ ഒരു യാഗമാണ്. കുരു-പാഞ്ചാലദേശങ്ങളിലെ അനേകം ജ്ഞാനികൾ അതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. രാജാവ്, കൊമ്പുകൾക്കു നടുവിൽ പത്തു സ്വർണ്ണനാണയങ്ങൾ വീതം കെട്ടിത്തൂക്കിയിരുന്ന ആയിരം പശുക്കളെ കൊണ്ടുവന്നിട്ട്, അവിടെ കൂടിയിരുന്നവരിൽ ഏറ്റവും വലിയ ജ്ഞാനിക്ക് അവകാശപ്പെട്ടവയാണ് അവയെന്നറിയിച്ചു. ഇതുകേട്ട് മറ്റുള്ളവർ നിശ്ശബ്ദരായിരുന്നപ്പോൾ, യാജ്ഞവൽക്യൻ ശിഷ്യൻ സാമശ്രവനോട്, പശുക്കളെ തന്റെ വീട്ടിലേയ്ക്ക് തെളിക്കാൻ ആവശ്യപ്പെട്ടു. ഗുരുവിനെ പുകഴ്ത്തിയശേഷം ശിഷ്യൻ പശുക്കളെ തെളിച്ചുനടന്നപ്പോൾ, മറ്റു വിദ്വാന്മാരുടെ രോഷം ജ്വലിച്ചു. "ഏറ്റവും വലിയ ജ്ഞാനിയായി സ്വയം കരുതുന്നോ?" എന്ന് രാജപുരോഹിതനായ അശ്വലൻ ചോദിച്ചപ്പോൾ യാജ്ഞവൽക്യൻ കൊടുത്ത മറുപടി ഇതായിരുന്നു:


“ഏറ്റവും ജ്ഞാനിയായവനെ ഞാൻ വണങ്ങുന്നു; പക്ഷേ ആ പശുക്കൾ എനിക്കുവേണം.”


പിന്നെ സദസ്സിലെ വിദ്വാന്മാർ ഓരോരുത്തരായി യാജ്ഞവൽക്യനോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. വാചഹ്നുവിന്റെ മകൾ ഗാർഗ്ഗി എന്ന വിദുഷി ഉൾപ്പെടെ ഏറെപ്പേരുടെ ചോദ്യങ്ങൾക്കു യാജ്ഞവൽക്യൻ മറുപടി പറഞ്ഞു. ഒടുവിൽ രണ്ടു ചോദ്യങ്ങൾ കൂടി മാത്രം തനിക്കു ചോദിക്കാനുണ്ടെന്നു പറഞ്ഞ് ഗാർഗ്ഗി എഴുന്നേറ്റു. അവയ്ക്ക് മറുപടി കിട്ടിയാൽ പിന്നെ യാജ്ഞവൽക്യനോട് തർക്കിച്ചിട്ടു കാര്യമില്ല എന്നായിരുന്നു അവരുടെ നിലപാട്. മുകളിലും താഴെയും ഭൂതത്തിലും ഭാവിയിലും ഉള്ളതിനെല്ലാം ഊടും പാവുമായിരിക്കുന്നത് എന്താണ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. 'ആകാശം' (space) എന്ന് യാജ്ഞവൽക്യൻ മറുപടി പറഞ്ഞു. ആകാശം നിലകൊള്ളുന്നതെന്തിൽ എന്നായി അടുത്ത ചോദ്യം. അതിനു മറുപടിയായി യാജ്ഞവൽക്യൻ അക്ഷരബ്രഹ്മത്തെക്കുറിച്ചു പറഞ്ഞു. അതോടെ ഗാർഗ്ഗി യാജ്ഞവൽക്യന്റെ മേധാവിത്വം അംഗീകരിച്ചു കൊടുത്തു.


ദൈവങ്ങളുടെ എണ്ണം


യാജ്ഞവൽക്യനോട് രസകരമായ മറ്റൊരു ചോദ്യം ചോദിച്ചത് ശകലന്റെ മകനായ വിദഗ്ദ്ധനാണ്. എത്ര ദൈവങ്ങളുണ്ട് എന്നായിരുന്നു അയാളുടെ ചോദ്യം. ആ സംഭാഷണം ഇങ്ങനെ പോയി:-


ആകെ എത്ര ദൈവങ്ങളുണ്ട്?


സർവദൈവങ്ങൾക്കുമുള്ള സ്തോത്രത്തിൽ പറഞ്ഞിരിക്കുന്ന അത്രയും, 303-നോട് 3003 ചേർത്താലുള്ള സംഖ്യ.


ശരി, പക്ഷേ എത്ര ദൈവങ്ങളാണ് ഉള്ളത് ?


മുപ്പത്തിമൂന്ന്.


സമ്മതിച്ചു, പക്ഷേ ദൈവങ്ങൾ എത്രയാണുള്ളത് ?


ആറ്


ശരി, പക്ഷേ എത്ര ദൈവങ്ങളാണുള്ളത് ?


രണ്ട്


ഉവ്വ്, പക്ഷേ ആകെ എത്ര ദൈവങ്ങളുണ്ട് ?


ഒന്നര


ശരി, പക്ഷേ എത്ര ദൈവങ്ങളുണ്ട് ?


ഒന്ന്.


യാജ്ഞവൽക്യനും ജനകനും


ഇന്ന് ഒന്നും ഉരിയാടുകയില്ലെന്ന തീരുമാനവുമായി യാജ്ഞവൽക്യൻ ഒരു ദിവസം ജനകന്റെ അടുത്തെത്തുന്നതോടെയാണ് നാലാമദ്ധ്യായം തുടങ്ങുന്നത്. എന്നാൽ രാജാവ് ഋഷിയെ മൗനമായിരിക്കാൻ അനുവദിച്ചില്ല. പഴയ ഒരു പ്രതിജ്ഞ അനുസമരിപ്പിച്ച്, തനിക്ക് സംശയനിവാരണം വരുത്താൻ അദ്ദേഹം യാജ്ഞവൽക്യനെ നിർബ്ബന്ധിച്ചപ്പോൾ ഋഷി വഴങ്ങി. സംഭാഷണം മുന്നോട്ടുപോയത് ഇങ്ങനെയാണ്:-


മനുഷ്യന്റെ വെളിച്ചമെന്താണ് ?


സൂര്യന്‍. നാം ഇരിക്കുന്നതും, ജോലിചെയ്യുന്നതും പോകുന്നതും വരുന്നതുമെല്ലാം അതിന്റെ വെളിച്ചത്തിലാണ്.


സൂര്യൻ അസ്തമിക്കുമ്പോൾ, മനുഷ്യന്റെ വെളിച്ചമെന്താണ് ?


ചന്ദ്രന്‍. സൂര്യൻ അസ്തമിക്കുമ്പോൾ‍, ചന്ദ്രന്റെ വെളിച്ചത്തിൽ നാം ജോലിചെയ്യുകയും പോവുകയും വരുകയും എല്ലാം ചെയ്യുന്നു.


സൂര്യചന്ദ്രന്മാർ അസ്തമിച്ചിരിക്കുമ്പോൾ, മനുഷ്യന്റെ വെളിച്ചം എന്താണ് ?

അഗ്നി. അപ്പോൾ അഗ്നിയുടെ വെളിച്ചത്തിൽ നാം ജോലിചെയ്യുകയും പോവുകയും വരുകയും എല്ലാം ചെയ്യുന്നു.


സൂര്യചന്ദ്രന്മാർ അസ്തമിച്ചിരിക്കുകയും അഗ്നി അണഞ്ഞുപോവുകയും ചെയ്യുമ്പോൾ മനുഷ്യന്റെ വെളിച്ചം എന്താണ് ?


വാക്ക്. അപ്പോൾ വാക്കിന്റെ വെളിച്ചത്തിൽ നാം ഇരിക്കുകയും ജോലിചെയ്യുകയും പോവുകയും വരുകയും ചെയ്യുന്നു. ഇരുട്ടിൽ കാണാനാവില്ലെങ്കിലും നമുക്ക് കേൾക്കാൻ കഴിയും.


സൂര്യചന്ദ്രന്മാർ അസ്തമിച്ചിരിക്കുകയും അഗ്നി അണഞ്ഞുപോവുകയും ആരും ഒന്നും ഉരിയാടാതിരിക്കുകയും ചെയ്യുമ്പോൾ, എന്താണ് നമ്മുടെ വെളിച്ചം ?


ആത്മാവ്


"ആത്മാവ് എന്താണ്" എന്നാണ് ജനകൻ പിന്നെ ചോദിച്ചത്. മറുപടിയായി, ആത്മതത്ത്വത്തെക്കുറിച്ച് ഋഷി രാജാവിനു നൽകുന്ന ദീർഘമായ ഉപദേശമാണ് നാലാമദ്ധ്യായത്തിൽ തുടർന്നുള്ളത്.


ഇടിനാദം പറയുന്നത്


ബൃഹദാരണ്യകത്തിന്റെ ആറദ്ധ്യായങ്ങളിൽ ഒടുവിലത്തെ രണ്ടദ്ധ്യായങ്ങൾ ഖിലകാണ്ഡം എന്നറിയപ്പെടുന്നു. ഖിലം എന്നതിന് അനുബന്ധമായുള്ളത്, കൂട്ടിച്ചേർക്കപ്പെട്ടത് എന്നൊക്കെയാണർത്ഥം. ഉപനിഷത്തുകളുടെ പൊതുചൈത്യന്യവുമായി ഇണങ്ങിപ്പോകാത്ത ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഖിലകാണ്ഡം ബൃഹദാരണ്യകത്തിൽ പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതാണെന്ന് വാദമുണ്ട്. എങ്കിലും വളരെ വിലമതിക്കപ്പെടുന്ന ചില ഖണ്ഡങ്ങൾ ഈ അദ്ധ്യായങ്ങളിലും ഉണ്ട്. ദേവന്മാരും അസുരന്മാരുംമനുഷ്യരും അവരുടെ സ്രഷ്ടാവായ പ്രജാപതിയുടെ അടുത്ത് വിദ്യ അഭ്യസിച്ച് കഴിഞ്ഞപ്പോൾ അന്തിമ ഉപദേശം ആവശ്യപ്പെട്ട കഥ രസകരമാണ്:-


ദേവന്മാർ പ്രജാപതിയോടപേക്ഷിച്ചു: "പിതാവേ, ഞങ്ങളെ പഠിപ്പിച്ചാലും."


അവർക്ക് ഏകാക്ഷരത്തിൽ "ദ" എന്നു മറുപടി കൊടുത്തിട്ട് പ്രജാപതി ചോദിച്ചു: "മനസ്സിലായോ?"


ഉവ്വ്, അങ്ങ് പറഞ്ഞത് ദമ്യത - "ആത്മനിയന്ത്രണം ശീലിക്കുക" എന്നാണ്.

അപ്പോൾ പ്രജാപതി പറഞ്ഞു: "നിങ്ങൾ ശരിയായി മനസ്സിലാക്കി."


പിന്നെ, മനുഷ്യർ പ്രജാപതിയോടപേക്ഷിച്ചു: "പിതാവേ, ഞങ്ങളെ പഠിപ്പിച്ചാലും."

അവർക്ക് ഏകാക്ഷരത്തിൽ "ദ" എന്നു മറുപടി കൊടുത്തിട്ട് പ്രജാപതി ചോദിച്ചു: 


"മനസ്സിലായോ?"


ഉവ്വ്, അങ്ങ് പറഞ്ഞത് ദത്ത - "ദാനം ശീലിക്കുക" എന്നാണ്.

അപ്പോൾ പ്രജാപതി പറഞ്ഞു: "നിങ്ങൾ ശരിയായി മനസ്സിലാക്കി."


ഒടുവിൽ, അസുരന്മാർ പ്രജാപതിയോടപേക്ഷിച്ചു: "പിതാവേ, ഞങ്ങളെ പഠിപ്പിച്ചാലും."


അവർക്ക് ഏകാക്ഷരത്തിൽ "ദ" എന്നു മറുപടി കൊടുത്തിട്ട് പ്രജാപതി ചോദിച്ചു: "മനസ്സിലായോ?"


ഉവ്വ്, അങ്ങ് പറഞ്ഞത് ദയധ്വം - "ദയ ശീലിക്കുക" എന്നാണ്.

അപ്പോൾ പ്രജാപതി പറഞ്ഞു: "നിങ്ങൾ ശരിയായി മനസ്സിലാക്കി."


ആകാശത്തിലെ ഇടിനാദത്തിൽ കേൾക്കുന്നത്,

പ്രജാപതിയുടെ ഈ ഉപദേശത്തിന്റെ ആവർത്തനമാണ്: ദ! ദ!ദ!

Gayatri Mantra Benefits_ അഷ്ടസിദ്ധികൾ നേടിത്തരുന്ന ഗായത്രി മന്ത്രം ജപിക്കാം





















Wednesday, December 28, 2022

പറയിപെറ്റ പന്തിരുകുലം

 വരരുചി


ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യപണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണന് പറയ സമുദായത്തിൽ‌പ്പെട്ട ഭാര്യ പഞ്ചമിയിലുണ്ടായ പന്ത്രണ്ട് മക്കളാണ് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നത്. സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ദ്ധരും ദൈവജ്ഞരുമായിരുന്നുവെന്നും ഐതിഹ്യകഥകൾ പറയുന്നു. എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമാണ് ഈ ഐതിഹ്യം നല്കുന്നത്. കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതിഹ്യമാല എന്ന ഗ്രന്ഥത്തിലാണ് ഇതേക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.


ഉജ്ജയിനിയിലെ (മധ്യപ്രദേശ്‌) രാജാവായിരുന്ന വിക്രമാദിത്യന്റെ സദസ്സിലെ പണ്ഡിത ശ്രേഷ്ഠനായിരുന്നു വരരുചി എന്ന ബ്രാഹ്മണൻ. ഒരിക്കൽ വിക്രമാദിത്യമഹാരാജാവ്‌ തന്റെ സദസ്സിലെ പണ്ഡിതരോടായി "രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം ഏതാണ്‌?" എന്ന ചോദ്യം ചോദിച്ചു. പണ്ഡിതശ്രേഷ്ഠനായ വരരുചിക്കും അതിനുള്ള ഉത്തരം കണ്ടെത്താനായില്ല. അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെട്ട്‌, ഉത്തരം കണ്ടെത്താനായി യാത്രതുടങ്ങി. വിക്രമാദിത്യൻ വരരുചിക്ക് ഉത്തരം കണ്ടെത്താനായി 41 ദിവസത്തെ അവധി നൽകി. നാൽപ്പതാം ദിവസം വനത്തിലൂടെയുള്ള യാത്രാമദ്ധ്യേ, അദ്ദേഹം ഒരു ആൽമരച്ചുവട്ടിലിരിക്കേ ഉറങ്ങിപ്പോയി. ഉറങ്ങുന്നതിനു മുമ്പ് വനദേവതമാരോട് പ്രാർത്ഥിച്ചാണ്‌ കിടന്നത്. വരരുചിയുടെ ഭാഗ്യത്തിന്‌ ആ ആൽമരം വനദേവതമാരുടെ വീടായിരുന്നു. അവർ അടുത്തുള്ള പറയി വീട്ടിൽ പ്രസവത്തിനു പോകാനായി കൂട്ടുകാരായ ദേവതമാർ വിളിച്ചിട്ടും പോവാതെ വരരുചിക്ക് കൂട്ടിരുന്നു. വരരുചി ഉണർന്നപ്പോഴേക്കും പ്രസവത്തിനു പോയിരുന്നവർ വന്നിരുന്ന് വനദേവതമാരോട് സംസാരിക്കുന്നത് കേൾക്കാനിടയായി. ആ പറയിക്കുണ്ടായ പെൺകുഞ്ഞിന്റെ ഭാവി ഭർത്താവാരായിരിക്കും എന്ന കൂട്ടുകാരുടെ ചോദ്യത്തിന്‌ “മാം വിദ്ധി” എന്നത് പോലും അറിയാത്ത ഈ വരരുചിയായിരിക്കും എന്നായിരുന്നു വനദേവതമാർ പറഞ്ഞത്‌. രാമായണം, അയോദ്ധ്യാകാണ്ഡത്തിലെ..."രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം

അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ തഥാ യഥാ സുഖം" എന്ന ശ്ലോകത്തെപ്പറ്റിയായിരുന്നു വനദേവതമാർ പറഞ്ഞത്. ഇതു കേട്ട് സന്തോഷിച്ച വരരുചി വിക്രമാദിത്യ സദസ്സിൽ എത്തുകയും ഈ ശ്ലോകം എട്ടു വിധത്തിൽ വ്യാഖ്യാനിക്കുകയും ചെയ്തു. സുമിത്ര വനവാസത്തിനു മുൻപ് ലക്ഷ്മണനെ ഉപദേശിക്കുന്നതാണ് ഈ ശ്ലോകം. രാമനെ ദശരഥനായും, സീതയെ അമ്മയായും അടവിയെ (വനത്തെ) അയോദ്ധ്യ ആയും കരുതുക എന്നതാണ് ഈ വരികളുടെ അർത്ഥം. ഇതിൽ ഏറ്റവും ശ്രേഷ്ഠമായത് സീതയെ അമ്മയായി കരുതുക എന്ന “മാം വിദ്ധി ജനകാത്മജാം” എന്ന വരിയാണ്. തന്റെ പ്രശ്നത്തിനു പരിഹാരം ലഭിച്ചെങ്കിലും, വനദേവതമാരുടെ ഭാവി പ്രവചനം കേട്ട്‌ പരിഭ്രാന്തനായ വരരുചി ആ പെൺകുഞ്ഞിനെ എങ്ങനെയെങ്കിലും നശിപ്പിക്കാൻ തീരുമാനിച്ചു. ഈ പെൺകുഞ്ഞ്‌ ജീവിച്ചിരിക്കുന്നത്‌ രാജ്യത്തിന്‌ ആപത്താണ്‌ എന്ന് അദ്ദേഹം വിക്രമാദിത്യ മഹാരാജാവിനെ ധരിപ്പിച്ചു. ഈ ദുരവസ്ഥ ഒഴിവാക്കാനായി ആ പെൺകുഞ്ഞിനെ നെറ്റിയിൽ തീപന്തം തറച്ച്‌ വാഴത്തട (വാഴപ്പിണ്ടി) കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ നദിയിലൊഴുക്കിയാൽ മതി എന്ന് നിർദ്ദേശിക്കുകയും ചെയ്തു. രാജകൽപനപ്രകാരം ഭടന്മാർ വരരുചിയുടെ ഇംഗിതം നടപ്പാക്കി.


അന്യജാതിയിൽ പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് ഒഴിവാക്കാൻ വരരുചി തെക്കോട്ട് സഞ്ചരിച്ച് കേരളത്തിൽ എത്തി. വർഷങ്ങൾ കഴിഞ്ഞ്‌ തന്റെ യാത്രക്കിടയിൽ വരരുചി ഒരു ബ്രാഹ്മണഗൃഹത്തിലെത്തി. ആതിഥേയൻ അദ്ദേഹത്തെ പ്രാതലിനു ക്ഷണിക്കുകയും പ്രാതൽ കഴിക്കാൻ തീരുമാനിച്ച വരരുചി സ്നാനത്തിനായി പുറപ്പെടുകയും ചെയ്തു. കുളിക്കാൻ പോകുന്നതിനു മുൻപായി ആ ബ്രാഹ്മണന്റെ ബുദ്ധിശക്തി ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ച വരരുചി കുറേ ആവശ്യങ്ങൾ മുന്നോട്ടുവച്ചു. കുളികഴിഞ്ഞെത്തുമ്പോൾ തനിക്കു വീരാളിപ്പട്ടു വേണം എന്നതായിരുന്നു ഒന്നാമത്തെ ആവശ്യം. അതിനുപുറമേ താൻ കഴിക്കുന്നതിനു മുൻപായി നൂറു പേർക്ക്‌ ഭക്ഷണം നൽകണമെന്നും, ഭക്ഷണത്തിന്‌ നൂറ്റൊന്നു കറിയുണ്ടാവണമെന്നും, ഭക്ഷണം കഴിഞ്ഞാൽ തനിക്കു മൂന്നു പേരെ തിന്നണമെന്നും, അതുകഴിഞ്ഞാൽ നാലുപേർ തന്നെ ചുമക്കണമെന്നും വരരുചി ആവശ്യപ്പെട്ടു. വ്യവസ്ഥകൾ കേട്ട്‌ സ്തബ്ധനായി നിന്ന ബ്രാഹ്മണനോട്‌ വ്യവസ്ഥകൾ അംഗീകരിച്ചിരിക്കുന്നുവെന്നും കുളികഴിഞ്ഞെത്തുമ്പോഴേക്കും എല്ലാം തയ്യാറാക്കാം എന്നും പറയാനായി ഇതു കേട്ടു ഉള്ളിൽ നിന്നിരുന്ന അദ്ദേഹത്തിന്റെ പുത്രി പഞ്ചമി ആവശ്യപ്പെട്ടു.


വളരെ ബുദ്ധിമതിയായ പഞ്ചമിയ്ക്കു വരരുചിയുടെ ആവശ്യങ്ങളുടെ പൊരുൾ മനസ്സിലായിരുന്നു. വീരാളിപ്പട്ടു വേണമെന്നു പറഞ്ഞതിന്റെ സാരം ചീന്തൽകോണകം വേണമെന്നാണ്. നൂറു പേർക്കു ഭക്ഷണം കൊടുക്കണമെന്നു പറഞ്ഞതിന്റെ സാരം അദ്ദേഹത്തിനു വൈശ്വദേവം (വൈശ്യം) കഴിക്കണമെന്നാണ്. വൈശ്യം കൊണ്ടു നൂറു ദേവതമാരുടെ പ്രീതിയുണ്ടാകുന്നതിനാലാണ് അങ്ങനെ പറഞ്ഞത്. പിന്നെ നൂറ്റെട്ടു കൂട്ടാൻ പറഞ്ഞതിന്റെ സാരം ഇഞ്ചിക്കറി വേണമെന്നാണ്. ഇഞ്ചിക്കറി ഉണ്ടായാൽ നൂറ്റെട്ടു കൂട്ടം കൂട്ടാന്റെ ഫലമുണ്ടെന്നാണ് വെച്ചിരിക്കുന്നത്. പിന്നെ അദ്ദേഹത്തിനു മൂന്നുപേരെ തിന്നണമെന്നു പറഞ്ഞതിന്റെ സാരം വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്‌ എന്നിവ കൂട്ടി മുറുക്കണമെന്നാണ്. പിന്നെ അദ്ദേഹത്തെ നാലുപേരു ചുമക്കണമെന്നു പറഞ്ഞതിന്റെ സാരം ഊണു കഴിഞ്ഞാൽ കുറച്ചു കിടക്കണം. അതിനൊരു കട്ടിലു വേണം എന്നാണെന്നും പഞ്ചമി അച്ഛനു വിവരിച്ചുകൊടുത്തു.


പഞ്ചമിയുടെ ബുദ്ധിസാമർത്ഥ്യത്തിൽ ആകൃഷ്ടനായ വരരുചി അവളെ വിവാഹം കഴിക്കാനാഗ്രഹിക്കുകയും പഞ്ചമിയുടെ പിതാവ്‌ ആ ആഗ്രഹം നടത്തിക്കൊടുക്കുകയും ചെയ്തു. നാളുകൾക്കു ശേഷം വരരുചി തന്റെ ഭാര്യയുടെ നെറ്റിയിൽ ഒരു മുറിവിന്റെ പാട്‌ കാണാനിടയായി. അതിന്റെ പിന്നിലെ കഥയെപ്പറ്റി ചോദിച്ച വരരുചിക്ക്‌, പഞ്ചമി ആ ബ്രാഹ്മണന്റെ സ്വന്തം പുത്രിയല്ലെന്നും അവളെ അദ്ദേഹം എടുത്തുവളർത്തിയതാണെന്നും മനസ്സിലായി. അപ്പോൾ വരരുചി പഴയ കഥകൾ ഓർമ്മിക്കുകയും വനദേവതമാരുടെ പ്രവചനം ശരിയായി എന്ന് മനസ്സിലാക്കുകയും ചെയ്തു. സ്വന്തമായി സമുദാ‍യത്തിൽ നിന്ന് ഭ്രഷ്ട് കൽപ്പിച്ച വരരുചി താൻ ചെയ്ത പാപങ്ങൾക്കുപ്രായശ്ചിത്തമായി പത്നിയോടൊത്ത്‌ തീർഥയാത്രയ്ക്കൂപോകാൻ തീരുമാനിച്ചു.


ഈ യാത്രയ്ക്കിടയിൽ വരരുചിയുടെ ഭാര്യ ഗർഭിണിയാകുകയും ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ വരരുചി കുട്ടിക്കു വായഉണ്ടോ എന്നു ചോദിക്കുകയും പഞ്ചമി ഉണ്ട്‌ എന്നു മറുപടി നൽകുകയും ചെയ്തു. എന്നാൽ കുട്ടിയെ അവിടെ ഉപേക്ഷിച്ച്‌ പോകാം എന്നായിരുന്നു വരരുചിയുടെ നിർദ്ദേശം. തന്റെ ആദ്യ ശിശുവിനെ ഉപേക്ഷിക്കാൻ മടിച്ചുനിന്ന ഭാര്യയോട്‌, വായ കീറിയ ഈശ്വരൻ വായ്ക്ക് ഇരയും കൽപിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


യാത്രയിൽ വരരുചിക്കും പത്നിക്കുമായി വീണ്ടും കുട്ടികൾ ജനിച്ചു. ഇതേ പ്രവൃത്തി അവരുടെ പതിനൊന്നാമത്തെ കുട്ടിയുടെ കാര്യത്തിൽ വരെ ആവർത്തിക്കപ്പെട്ടു. അതിനാൽ ഇനിയുള്ള കുട്ടിയെ നഷ്ടപ്പെടരുത്‌ എന്ന ആഗ്രഹത്തിൽ, കുട്ടിക്കു വായുണ്ടോ എന്ന ചോദ്യത്തിന്‌ ആ അമ്മ ഇല്ല എന്നു മറുപടി നൽകി. എന്നാൽ കുട്ടിയെ എടുത്തോളൂ എന്ന് വരരുചി നിർദ്ദേശിച്ചു. വരരുചിയുടെ പത്നിയുടെ പാതിവൃത്യത്തിന്റെ ശക്തിയാൽ അത്ഭുതകരമായി ആ കുട്ടിയുടെ വായ അപ്രത്യക്ഷമായി. ആ ശിശുവിനെ വരരുചി ഒരു മലയുടെ മുകളിൽ പ്രതിഷ്ഠിക്കുകയും അവൻ പിന്നീടു "വായില്ലാക്കുന്നിലപ്പൻ" എന്ന് അറിയപ്പെടുകയും ചെയ്തു.


ഈ സന്തതിപരമ്പരയിലെ ബാക്കി പതിനൊന്നു കുട്ടികളേയും സമൂഹത്തിന്റെ പല തട്ടുകളിലുള്ള വ്യക്തികൾ എടുത്തുവളർത്തി. ബ്രാഹ്മണനായ വരരുചിക്കും പറയ സമുദായത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ഭാര്യ പഞ്ചമിയ്ക്കും ജനിച്ച സന്തതിപരമ്പരയാണു പറയിപെറ്റ പന്തിരുകുലം എന്ന് അറിയപ്പെടുന്നത്‌.


 മക്കൾ


1- മേഴത്തോൾ അഗ്നിഹോത്രി

2- പാക്കനാർ

3- രജകൻ

4- കാരയ്ക്കലമ്മ

5-അകവൂർ ചാത്തൻ

6- വടുതല നായർ

7- വള്ളോൻ / തിരുവള്ളുവർ

8- ഉപ്പുകൂറ്റൻ

9- പാണനാർ

10- ഉളിയന്നൂർ പെരുന്തച്ചൻ

11- വായില്ലാക്കുന്നിലപ്പൻ

12- നാറാണത്ത് ഭ്രാന്തൻ


1- മേഴത്തോൾ അഗ്നിഹോത്രി


പറയി പെറ്റ പന്തിരുകുലത്തിലെ പ്രഥമ പുത്രനാണ്‌ മേഴത്തോൾ അഗ്നിഹോത്രി. ബ്രഹ്മദത്തൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമധേയം. "യജ്ഞസ്ഥാനം സംരക്ഷ്യം" എന്ന കലിദിനമനുസരിച്ച് കലി വർഷം 3444 (AD342) മീനമാസം രണ്ടാം തിയ്യതി വ്യാഴാഴ്ച്ചയാണ്‌ അഗ്നിഹോത്രി ജനിച്ചത്‌ എന്ന് ചരിത്രം. വരരുചിയും പത്നിയും ഉപേക്ഷിച്ച നവജാത ശിശുവിനെ നിളാതീരത്തു നിന്നും, വേമഞ്ചേരി മനയിലെ അന്തർജ്ജനം കണ്ടെടുത്ത്‌ വളർത്തി. വളരെ കുഞ്ഞുനാളിലേ കുട്ടിയിൽ ഒരു ദിവ്യ ചേതസ്സ്‌ കാണപ്പെട്ടു. ഒരു ദിവസം അന്തർജ്ജനം കുളിയ്ക്കാനായി പുഴയിലേയ്ക്ക്‌ പോയപ്പോൾ കൂടെ ചെന്ന കുട്ടി, അവരുടെ താളിക്കിണ്ണത്തിൽ, പുഴമണൽ കൊണ്ടുണ്ടാക്കിയ ശിവലിംഗം പ്രതിഷ്ഠിച്ചുവെന്നും, വരന്തുട്ടിക്കടവിൽ വെച്ച്‌ പുഴയുടെ ഗതി മാറ്റി ഒഴുക്കി എന്നും ഐതിഹ്യം. പുഴമണൽ കൊണ്ടുണ്ടാക്കിയ ശിവലിംഗം തിരുത്താലത്തിൽ (താളിക്കിണ്ണത്തിൽ) പ്രതിഷ്ഠിച്ചതു കൊണ്ട്‌ അത്‌ തിരുത്താല അപ്പനും പിന്നീട്‌ തൃത്താല അപ്പനും ആയി മാറി എന്ന് വിശ്വാസം. ഈ ക്ഷേത്രം നിൽക്കുന്നതിനു ചുറ്റും ഉള്ള നാട്‌ തൃത്താല എന്ന പേരിൽ അറിയപ്പെടുകയുണ്ടായി.


ബുദ്ധ, ജൈന സംസ്കാരങ്ങളുടെ വ്യാപനം മൂലം, യജ്ഞ സംസ്കാരം ഇല്ലാതായി മാറിയ കാലമായിരുന്നു അത്‌. അഗ്നിഹോത്രി, യജ്ഞ സംസ്കാരത്തെ പുനരുത്ഥരിയ്ക്കാനായി 100 സോമയാഗങ്ങൾനടത്തി. നൂറു സോമയാഗങ്ങൾ നടത്തുന്ന പുരുഷൻ ഇന്ദ്രപദത്തിന്‌ പ്രാപ്തനാണ്‌ എന്നാണ്‌ വിശ്വാസം. തൊണ്ണൂറ്റി ഒൻപതാമത്തെ യാഗം അവസാനിയ്ക്കുന്ന ദിവസം ഇന്ദ്രൻ‍ നേരിട്ട്‌ യാഗശാലയിൽ എത്തുകയും നൂറാമത്തെ യാഗം നടത്തുന്നതിൽ നിന്നും പിന്തിരിയണമെന്ന് അഗ്നിഹോത്രിയോട്‌ അഭ്യർത്ഥിയ്ക്കുകയും ചെയ്തു. എന്നാൽ, താൻ യാഗം നടത്തുന്നത്‌ ഇന്ദ്രപദവിയ്ക്കു വേണ്ടിയല്ല എന്നും, യജ്ഞസംസ്കാരത്തിന്റെ പുനരുത്ഥാരണം മാത്രമാണ്‌ തന്റെ ലക്ഷ്യം എന്നും അതു കൊണ്ട്‌ യാഗം നടത്താതിരിക്കാൻ പറ്റില്ല എന്നും അഗ്നിഹോത്രി ഇന്ദ്രനോട്‌ പറഞ്ഞു.


32 മനകളിൽ 7 മനകൾ മാത്രമായിരുന്നു അഗ്നിഹോത്രിയൊട്‌ യാഗങ്ങളിൽ സഹകരിച്ചിരുന്നത്‌. ദേവേന്ദ്രൻ, ആ ഏഴ്‌ ഋത്വിക്കുകൾക്കും അഗ്നിഹോത്രിയോടൊപ്പം, തനിയ്ക്ക്‌ തുല്യമായ പദവി നൽകുകയും നൂറാമത്തെ യാഗത്തിന്‌ ആശംസകൾ നേരുകയും ചെയ്തു എന്നും ഐതിഹ്യം.


അഗ്നിഹോത്രി യാഗങ്ങൾ നടത്തിയ സ്ഥലം പിന്നീട്‌ യജ്ഞേശ്വരം എന്നറിയപ്പെട്ടു. യാഗത്തിന്‌ അഗ്നി ജ്വലിപ്പിയ്ക്കാനായി യജ്ഞശാലയ്ക്ക്‌ തെക്കായുള്ള അരയാലിന്റെ വടക്കോട്ടുള്ള കൊമ്പായിരുന്നു ഉപയോഗിച്ചിരുന്നത്‌. ഇപ്പോഴും സോമയാഗങ്ങൾക്ക്‌ അരണിയായി ഈ മരത്തിന്റെ കൊമ്പാണ്‌ കൊണ്ടു പോകുന്നത്‌. യാഗം നടക്കുന്ന സമയത്ത്‌ ഋത്വിക്കുകൾക്കും, യജമാനനും, പത്തനാടിയ്ക്കും (യജമാന പത്നി) എന്തെങ്കിലും അസ്വാസ്ഥ്യങ്ങൽ ഉണ്ടായാൽ അവരെ ചികിൽസിക്കനായി വൈദ്യമഠം എന്ന മനയിലെ വൈദ്യന്മാരെയാണ്‌ നിയോഗിച്ചിരുന്നത്‌. ഇവരെ ശാലാവൈദ്യർ എന്ന പേരു കൊടുത്ത്‌ ആദരിയ്ക്കുകയും പിന്നീട്‌ ഈ കുടുംബത്തിൽ പിറന്ന പുരുഷന്മാരെല്ലാം അഷ്ടവൈദ്യന്മാരായി തീരുകയും ചെയ്തു.


അഗ്നിഹോത്രി, മന്ദനമിശ്ര എന്ന പേരിൽ ഭാവനാവിവേകം, സ്ഫോടസിദ്ധി, ബ്രഹ്‌മസിദ്ധി എന്നീ ഗ്രന്ഥങ്ങൾ രചിച്ചു.


അഗ്നിഹോത്രി തന്റെ നൂറാമത്തെ യാഗം അവസാനിപ്പിച്ചത്‌ കലിവർഷം 3479 ആമാണ്ട്‌ (AD378), കുംഭമാസം 28 ചൊവ്വാഴ്ച്ച ആയിരുന്നുവെന്നും, അന്ന് അദ്ദേഹത്തിന്‌ 34 വർഷം, പതിനൊന്ന് മാസം 26 ദിവസം പ്രായമായിരുന്നുവെന്നും ചരിത്രം.


പിതാവായ വരരുചിയുടെ ശ്രാദ്ധത്തിന്‌, വായില്ലാക്കുന്നിലപ്പൻ ഒഴികെ ഉള്ള പതിനൊന്ന് പേരും അഗ്നിഹോത്രിയുടെ ഇല്ലത്തിൽ ഒത്തു ചേരാറുണ്ടായിരുന്നതായി പറയപ്പെടുന്നു.


2- പാക്കനാർ


പറയിപെറ്റ പന്തിരു കുലത്തിലെ രണ്ടാമനാണ്‌ പാക്കനാർ. പാക്കനാരെ പറയ സമുദായത്തിൽപെട്ട മാതാപിതാക്കളാണ്‌ എടുത്തുവളർത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു.


തൃത്താലയിലെ മേഴത്തോൾ അഗ്നിഹോത്രിയുടെ തറവാടായ വേമഞ്ചേരി മനയിൽ നിന്ന് ഒരു വിളിപ്പാട് അകലെയാണ് പാക്കനാർ കോളനി അഥവാ ഈരാറ്റിങ്കൽ പറയ കോളനി. പാക്കനാരുടെ സന്തതി പരമ്പരയിൽ പെട്ടവർ 18 വീടുകളിലായി ഈ കോളനിയിൽ താമസിക്കുന്നു.


ഈ പ്രദേശത്തെ നമ്പൂതിരിമാരുടെ തലവൻ ആയ ആഴ്വാഞ്ചേരി തമ്പ്രാക്കളെ തമ്പ്രാക്കൾ ആയി വാഴിച്ചത് പാക്കനാർ ആണെന്നു കരുതപ്പെടുന്നു.


പാക്കനാരെ കുറിച്ച് കുണ്ടൂർ നാരായണമേനോന്റെ പ്രശസ്തമായ പാക്കനാർ എന്ന പേരിൽ ഒരു കവിതയുണ്ട്. 


3- രജകൻ


പറയിപെറ്റ പന്തിരു കുലത്തിലെ മൂന്നാമനാണ്‌ രജകൻ. വരരുചിയാൽ ഉപേക്ഷിക്കപ്പെട്ട ശിശുവിനെ നിളാതീരത്ത്‌ താമസിച്ചിരുന്ന ഒരു അലക്കുകാരനാണ്‌ എടുത്തുവളർത്തിയതെന്ന് കരുതപ്പെടുന്നു. അഞ്ച് പെണ്മക്കൾ മാത്രമുണ്ടായിരുന്ന ആ അലക്കുകാരൻ തനിക്കു ലഭിച്ച ആൺകുട്ടിയെ സന്തോഷത്തോടെ സ്വീകരിച്ച്‌ രജകൻ എന്ന് നാമകരണവും ചെയ്ത്‌ വളർത്തി എന്നാണ്‌ ഐതിഹ്യം.

.വൈദിക വിദ്യാലയം എന്ന വേദപാഠശാല രജകൻ സ്ഥാപിച്ചു. കടവല്ലൂരിലെ ഈ സ്ഥാപനമാണ് പിന്നീട് വേദപഠനത്തിന്റെ മാറ്റു നോക്കുന്ന പ്രധാന കേന്ദ്രമായ കടവല്ലൂർ അന്യോന്യത്തിന്റെ കേന്ദ്രമായി മാറിയത്.


രജകനും അദ്ദേഹത്തിന്റെ ഗുരുവായ കുമാരിലഭട്ടനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം പൂർവ്വമീമാംസ രണ്ട് ശാഖകളായി പിരിഞ്ഞ് രജകന്റെ പ്രഭാകര ചിന്താധാരയും കുമാരിലഭട്ടന്റെ ഭട്ട ചിന്താധാരയും ആയി മാറി. ഭട്ട-ചിന്താധാരയായിരുന്നു കേരളത്തിൽ കൂടുതൽ പ്രചാരത്തിലായത്. കാലക്രമേണ രജകന്റെ വിദ്യാലയം നാമാവശേഷമാവുകവും തൃശ്ശൂർ, തിരുനാവായ വിദ്യാപീഠങ്ങൾ കടവല്ലൂർ അന്യോന്യം ഏറ്റെടുക്കുകയും ചെയ്തു.


4- കാരയ്ക്കലമ്മ


പറയിപെറ്റ പന്തിരു കുലത്തിലെ ഏകസ്ത്രീ ജന്മമാണ്‌ കാരയ്ക്കലമ്മ. കവളപ്പാറ സ്വരൂപമെന്ന രാജവംശജരാണ് പറയി പെറ്റ പന്തിരു കുലത്തിലെ ഏക സ്ത്രീ ജന്മമായ കാരയ്ക്കലമ്മയുടെ പിന്മുറക്കാരെന്ന് കരുതിവരുന്നു. മേഴത്തോൾ മനയുമായി ഈ രാജവംശം പുല ആചരിയ്ക്കാറുണ്ട് എന്നത് ഇതിനൊരു തെളിവാണ്.


പരമശിവൻ ഇവരെ അമ്മ എന്ന് വിളിച്ചതിനാലാണ് കാരക്കലമ്മ എന്ന പേർ വന്നതെന്നാണ് ഐതിഹ്യം. മഹാശിവഭക്തയായിരുന്ന ഇവർ ചോള ദേശത്താണ് വസിച്ചിരുന്നത്.


ഭർത്താവായ 'പരമദത്തനൊപ്പം' ഇവർ കാരക്കലിലായിരുന്നു താമസം. ഒരിക്കൽ ഒരു യാത്ര കഴിഞ്ഞെത്തിയ പരമദത്തൻ കാരക്കലമ്മക്ക് രണ്ട് മാമ്പഴം നൽകി. അവരത് വീട്ടിൽ സൂക്ഷിച്ച് വെക്കകയും ചെയ്തു. പിന്നീട് വീട്ടിൽ വന്ന ഒരു ഭിക്ഷക്കാരന് അമ്മ അതിൽ നിന്ന് ഒരു മാമ്പഴം നൽകി. എന്നാൽ പരമദത്തൻ പിന്നീട് ആ മാമ്പഴത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ അവർ ബാക്കിയുള്ള ഒന്ന് അദ്ദേഹത്തിനും നൽകി. മാമ്പഴത്തിന്റെ സ്വാദ് നന്നായി പിടിച്ച പരമദത്തൻ രണ്ടാമത്തെ മാമ്പഴത്തെ കുറിച്ച് ചോദിച്ചു. ശിവഭക്തയായിരുന്ന അമ്മ അപ്പോൾ തന്നെ ശിവനെ ധ്യാനിച്ച് പ്രത്യക്ഷപ്പെടുത്തി ഒരു മാങ്ങ കൂടെ ചോദിച്ച് വാങ്ങി ഭർത്താവിന് നൽകി. ഇത് കണ്ട പരമദത്തൻ തന്റെ ഭാര്യ ദിവ്യയാണെന്നും അവരുമായി ബന്ധം തുടരുന്നത് പാപമാണെന്നും കരുതി കാരക്കലിൽ നിന്നും നാട് വിട്ട് പോയി. അദ്ദേഹം എത്തിച്ചേർന്നത് പാണ്ഡ്യദേശത്താണ്. അവിടെ അദ്ദേഹം വേറെ വിവാഹം കഴിക്കുകയും പുത്രകളത്ര സമേതം ജീവിക്കുകയും ചെയ്തു. ഇതറിഞ്ഞ കാരക്കലമ്മ സന്യാസം സ്വീകരിച്ച് കൈലാസം പൂകിയെന്നും അവിടെന്ന് ശിവന്റെ നിർദ്ദേശത്താൽ തിരുവാലങ്കാട് എന്ന പ്രദേശത്തേക്ക് വരികയും അവിടെത്തെ ശിവക്ഷേത്രത്തിൽ ശിഷ്ടകാലം കഴിച്ചു എന്ന ഒരു ഐതിഹ്യം ഇന്നുമുണ്ട്.


അവിടെന്ന് ഇവർ ധാരാളം ശിവസ്തോത്രങ്ങൾ രചിച്ചതായി പറയപ്പെടുന്നു. "ഇരട്ടൈ തിരുമാലൈ" "തിരുവാലങ്കാട് മൂത്തതിരുപ്പതികം " "അർപ്പുവതത്തിരുന്താതി" എന്നിവ ഇവരുടെ കൃതികളാണെന്ന് കരുതുന്നു. ശിവനടിയാർ എന്ന സ്ഥാനം നൽകപ്പെട്ടിട്ടുളള 63 ഭക്തരിൽ ഒരാളാണ് കാരക്കലമ്മ.


5-അകവൂർ ചാത്തൻ


പറയി പെറ്റ പന്തിരുകുലത്തെപ്പറ്റിയുള്ള ഐതിഹ്യപ്രകാരം വരരുചി എന്ന ബ്രാഹ്മണന് പറയിയിൽ ജനിച്ച പന്ത്രണ്ടു സന്താനങ്ങളിൽ ഒരാളാണ് അകവൂർ ചാത്തൻ. ഐതിഹ്യപ്രകാരം ചാത്തൻ ചൊവ്വരയ്ക്കടുത്തുള്ള അകവൂർ മനയ്ക്കലെ ഭൃത്യനായി കാലയാപനം ചെയ്തിരുന്നു. അന്നത്തെ അച്ഛൻ നമ്പൂതിരിപ്പാട്, അഗമ്യയായ ഒരു സ്ത്രീയെ പ്രാപിച്ചതിന്റെ പാപം പരിഹരിക്കാൻ തീർഥസ്നാനത്തിനു പുറപ്പെട്ടു. നമ്പൂതിരി ആടിയ തീർഥങ്ങളിലൊന്നിലും ചാത്തൻ കുളിക്കാൻ കൂട്ടാക്കാതെ താൻ കയ്യിലെടുത്തിരുന്ന ഒരു കയ്പൻ ചുരയ്ക്ക വെള്ളത്തിൽ മുക്കിയെടുക്കുകമാത്രം ചെയ്തു. പാപം പരിഹൃതമായെന്ന വിശ്വാസത്തോടെ മടങ്ങിയെത്തിയ നമ്പൂതിരി ഒരു ദിവസം ചാത്തന്റെ ചുരയ്ക്ക നുറുക്കിയിട്ടുണ്ടാക്കിയ കറി കൂട്ടിയിട്ട് കയ്ക്കുന്നെന്നു പരാതിപ്പെട്ടു. കറിക്കു ചേർത്തത് തീർഥങ്ങളിൽ മുക്കിയെടുത്ത ചുരയ്ക്കയുടെ കഷണങ്ങളാണെന്നും അത് കയ്ക്കുന്നെങ്കിൽ 'തിരുമനസ്സി'ലെ പാപങ്ങൾ തീർഥസ്നാനം കൊണ്ടു തീർന്നിട്ടില്ലെന്നും ചാത്തൻ സമാധാനം പറഞ്ഞു. നമ്പൂതിരിപ്പാട് ലജ്ജിതനായി. പാപമോചനത്തിന് പശ്ചാത്താപവും മനശ്ശുദ്ധിയുമാണ് വേണ്ടതെന്നും അവ കൂടാതെയുള്ള തീർഥസ്നാനാദികൾ കൊണ്ട് ഫലമില്ലെന്നും അദ്ദേഹം ചാത്തനിൽനിന്നു പഠിച്ചു.


പണ്ട് അകവൂർ മനയിലെ ഒരു നമ്പൂതിരിയുടെ സേവാമൂർത്തി/പരദേവതയായിരുന്നു പരബ്രഹ്മം. നമ്പൂതിരിയുടെ ദാസനായിരുന്നു അകവൂർ ചാത്തൻ. നമ്പൂതിരി ദിവസവും ഏഴര നാഴിക വെളുപ്പുള്ളപ്പോൾ എഴുന്നേറ്റു കുളിച്ച് ഉച്ചവരെ പരബ്രഹ്മപൂജ കഴിച്ചിരിന്നു. ഒരിക്കൽ പരബ്രഹ്മധ്യാനനിരതനായി വർത്തിച്ച നമ്പൂതിരിയോട് പരബ്രഹ്മം എങ്ങനെയിരിക്കുമെന്നു ചാത്തൻ ചോദിച്ചതിന് "നമ്മുടെ മാടൻപോത്തിനെപ്പോലിരിക്കും എന്നു നമ്പൂതിരി പരിഹാസമായി മറുപടി പറഞ്ഞുവെന്നും ചാത്തൻ അതുകേട്ട് 41 ദിവസം ധ്യാനിച്ചതിന്റെ ഫലമായി പരബ്രഹ്മം മാടൻപോത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. മാടൻപോത്ത് ചാത്തന് മാത്രമായിരുന്നു കാണാൻ കഴിയുമായിരുന്നു. ചാത്തന് ഇത് പരബ്രഹ്മമാണനും, അതിനെ തനിക്ക് മാത്രമേ കാണാൻ കഴിയുമായിരുന്നു എന്നും ചാത്തന് അറിയില്ലായിരുന്നു. അത് നമ്പൂതിരിയുടെ വീട്ടിലെ മാടൻപോത്തായിരിക്കുമെന്ന് ചാത്തൻ ധരിച്ചു. അവൻ അതിനോട് സംസാരിക്കുകയും തീറ്റ കൊടുക്കുകയും ചെയ്തിരുന്നു. മാടൻപോത്ത് ചാത്തൻ എവിടെ പോയാലും കൂടെയുണ്ടായിരുന്നു. ഒരിക്കൽ ഇന്നത്തെ "ഓച്ചിറ" ഭാഗത്തുകൂടി നമ്പൂതിരി വരികയായിരുന്നു. പിന്നാലെ ചാത്തനും, പുറകെ മാടൻപോത്തും. അന്നവിടെ നിറയെ വയലായിരുന്നു  പാടങ്ങലെക്കുള്ള പ്രവേശനം ഒരു ചെറിയ വാതിലിൽ കൂടിയായിരുന്നു. നമ്പൂതിരിയും ചാത്തനും കൂടി വാതിൽ കടന്നു. ചാത്തൻ തിരിഞ്ഞുനോക്കിയപ്പോൾ മാടൻപോത്തിന്ൻ തൻറെ വലിയ കൊമ്പ് കാരണം വാതിൽ കടന്നു വരാൻ പ്രയാസമാണന്നു ചാത്തന് മനസ്സില്ലായി. ചാത്തൻ പോത്തിനോട് തല ചരിച്ചു കയറാൻ പറഞ്ഞു. ഇതു കേട്ട നമ്പൂതിരി ചാത്തനോട് ആരോടാ നീ സംസാരിക്കുന്നത് എന്ന് അന്വേഷിച്ചു. "നമ്മുടെ മാടൻപോത്തിനോട്" എന്നായിരുന്നു ചാത്തൻറെ മറുപടി. പക്ഷേ നമ്പൂതിരിക്ക് മാടൻപോത്തിനെ കാണാൻ പറ്റില്ലല്ലോ. അവസാനം നമ്പൂതിരി ചാത്തനെ തൊട്ടുകൊണ്ട് നോക്കിയപ്പോൾ മാടൻപോത്തിനെ കണ്ടു. നമ്പൂതിരിയെ കണ്ടമാത്രയിൽ പോത്തിന്റെ രൂപത്തിലുള്ള പരബ്രഹ്മം ഓടിച്ചെന്നു ഒരു ചിറയിലെയ്ക്ക് ചാടി. ആ ചിറയാണ്‌ "പോത്തിൻച്ചിറ" ആയി മാറിയത്. പിന്നീട് ഓച്ചിറയായും. പരബ്രഹ്മ നാദമായ "ഓംകാരത്തിൽ" നിന്നാണ് ഓച്ചിറ എന്ന പേര് വന്നത്. പോത്തു പോയതോടെ ചാത്തൻ വിഷമത്തിലായി. പിന്നീട് ആ പോത്ത് പരബ്രഹ്മമാണന്ന് മനസ്സിലായതോടെ അവസാനകാലം വരെയും ചാത്തൻ ഓച്ചിറപ്പടനിലത്ത് പരബ്രഹ്മത്തെ ധ്യാനിച്ചുകൊണ്ട് ഭജനമിരിക്കയും അവിടെ ആണ്ടുതോറും നടന്നുവന്നിരുന്ന പടയിലൊന്നിൽ ചേർന്നു മരിച്ചു സായുജ്യം പ്രാപിക്കയും ചെയ്തു.


6- വടുതല നായർ


പറയിപെറ്റ പന്തിരു കുലത്തിലെ ഒരംഗമാണ്‌ വടുതല നായർ. വടുതല നായർ` ആയോധനകലകളിൽ പ്രാവീണ്യമുള്ളയാളായിരുന്നുവെന്നും ഇപ്പോഴത്തെ തൃത്താലയിലുള്ള, കുണ്ടൂലി നായർ കുടുംബത്തിൽ പെട്ടവരാണ്‌ അദ്ദേഹത്തെ എടുത്തുവളർത്തിയതെന്നുമാണ്‌ പരക്കേയുള്ള വിശ്വാസം. പറയി പെറ്റ പന്തിരുകുലം കൊട്ടാരത്തില് ശങ്കുണ്ണി രചിച്ച ഐതിഹ്യമാലയിൽ വിശദമായി പ്രതിപാദിച്ചിരിയ്ക്കുന്നു. എറണാകുളത്തെ വടുതല എന്ന സ്ഥലം ഈ കഥാപാത്രത്തിന്റേതാണെന്ന് ഒരു വിശ്വാസം നിലനിൽക്കുന്നു.


7- വള്ളോൻ / തിരുവള്ളുവർ


പറയിപെറ്റ പന്തിരു കുലത്തിലെ നാ‍ലാമത്തെ അംഗമായിരുന്നു 'വള്ളോൻ‍'. വള്ളോനെ വളർത്തിയത് വള്ളക്കാരനായ കാട്ടുമാടനായിരുന്നു എന്നു പറയപ്പെടുന്നു. പക്ഷേ വള്ളുവന് അസാധാ‍രണ പാണ്ഡിത്യം ഉണ്ടായിരുന്നു.


തമിഴ് ഭാഷയിലെ സാഹിത്യ ശ്രേഷ്ഠനും ദ്രാവിഡ വേദത്തിന്റെ (തിരുക്കുറലിന്റെ) കർത്താവുമായ തിരുവള്ളുവർ പന്തിരുകുലത്തിലെ വള്ളോൻ ആണെന്നു വിശ്വസിക്കപ്പെടുന്നു. പരമ്പര്യമായി വള്ളുവർ എഴുതുവാനും വായിക്കുവാനും പഠിപ്പിക്കുന്ന അദ്ധ്യാപകരും ജ്യോതിശാസ്ത്ര വിശാരദരും മന്ത്രവാദികളും വൈദ്യരുമാണ്.


തിരുവള്ളുവർ എന്ന പേരു വന്നത് ശ്രീ എന്നതു പോലെ ബഹുമാനസൂചകമായി ഉപയോഗിക്കുന്ന തിരു എന്ന പദത്തിൽ നിന്നും വള്ളുവൻ എന്നതിന്റെ തമിഴ് ബഹുമാനസൂചക പദമായ വള്ളുവർ എന്നീ പദവും കൂടിച്ചേർന്നാണ്‌. കേരളത്തിൽ പ്രസിദ്ധമായ പന്തിരുകുലം കഥയിലെ വള്ളുവർ തന്നെയാണ് തിരുവള്ളുവർ എന്നും ഒരു വാദമുണ്ട്. തിരുവള്ളുവരുടെ ജന്മസ്ഥലത്തെ പറ്റി ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. തിരുവള്ളുവർ തമിഴിൽ രചിച്ച പുരാതനമായ തത്ത്വചിന്താ ശാസ്ത്ര ഗ്രന്ഥമാണ്‌ തിരുക്കുറൾ.


8- ഉപ്പുകൂറ്റൻ


പറയിപെറ്റ പന്തിരു കുലത്തിലെ ഒരംഗമാണ്‌ ഉപ്പുകൂറ്റൻ. വരരുചിയുടെ തീർത്ഥയാത്രക്കിടയിൽ പൊന്നാനിയിൽ വച്ചാണ്‌ ഉപ്പുകൂറ്റൻ ജനിച്ചതെന്നു കരുതപ്പെടുന്നു. അദ്ദേഹത്തെ എടുത്തുവളർത്തിയത്‌ മുസ്ലിം സമുദായത്തിൽ പെട്ട മാതാപിതാക്കളാണെന്നാണ്‌ കരുതപ്പെടുന്നത്‌. 


അദ്ദേഹത്തിന്റെ ഭ്രാന്തമായ കച്ചവട രീതികളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പാലക്കാട്ടുനിന്നും പൊന്നാനിയിലേയ്ക്ക്, പൊന്നാനിയിൽ വളരെയേറെ സുലഭമായ ഉപ്പ് കൊണ്ടുവരികയും പകരം പൊന്നാനിയിൽ നിന്നു പാലക്കാട്ടേയ്ക്ക് അവിടെ സുലഭമായിരുന്ന പരുത്തി കൊണ്ടുപോകുകയും ചെയ്ത് ഉപ്പുകൂറ്റൻ വ്യാപാരം ചെയ്തിരുന്നു എന്ന് പറയെപ്പെടുന്നു. മറ്റു പന്തിരുകുല അംഗങ്ങളുടെ ചെയ്തികളെപ്പോലെ വളരെയേറെ താത്വികമായ അർത്ഥങ്ങൾ ഈ വ്യാപാരത്തിൽ കാണാനാകും.


9- പാണനാർ


പറയിപെറ്റ പന്തിരു കുലത്തിലെ എട്ടാമത്തെ ആൾ ആ‍ണ് പാണനാർ. പാണനാരെ ഒരു ദരിദ്രനായ പാണനാണ് എടുത്തുവളർത്തിയത്. പാണനാർക്ക് ശിവ-പാർവതിമാരുടെ അനുഗ്രഹം കിട്ടിയിട്ടുണ്ട് എന്നാണ് പറപ്പെടുന്നത്.


തുകിലുണർത്തൽ പാടുന്നത് പാണന്മാരാണ്. തമിഴ് വ്യാകരണ ഗ്രന്ഥമായ തൊൽക്കാപ്പിയം, ശങ്കര കാലഘട്ടത്തിലെ കൃതികളായ അകത്തുനൂറ്, പുറത്തുനൂറ് എന്നിവയിൽ പാണനാരെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്. കേരളത്തിലെ വടക്കൻ പാട്ടുകളിലും പാണനാരെ കുറിച്ച് പരാമർശിക്കുന്നു.


10- ഉളിയന്നൂർ പെരുന്തച്ചൻ


കേരളത്തിൽ കാലാകാലങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യങ്ങളിലൊന്നായ പറയി പെറ്റ പന്തിരുകുലത്തിലെ ഒരു അംഗമാണ്‌ പെരുന്തച്ചൻ‍. വരരുചിയാൽ ഉപേക്ഷിക്കപ്പെട്ട ശിശുവിനെ ഉളിയന്നൂരിലെ ഒരു തച്ചനാണു ‍(മരപ്പണിക്കാരൻ) എടുത്തുവളർത്തിയതെന്നും ഇദ്ദേഹമാണു തച്ചു ശാസ്ത്രത്തിലും വാസ്തു ശാസ്ത്രത്തിലും അതിവിദഗ്ദ്ധനായിരുന്ന ഉളിയന്നൂർ പെരുന്തച്ചൻ എന്നുമാണു്‌ ഐതിഹ്യം. പെരുംതച്ചന്റെ ചെറുപ്പത്തിൽ രാമൻ എന്നാണു വിളിച്ചിരുന്നത്‌. വിശ്വകർമ്മ ആണ് കുലദൈവം. ഭാരതത്തിലെ എഞ്ചിനിയർ ആണ് പെരുംതച്ചൻ. കേരളത്തിലെയും തമിഴുനാട്ടിലെയും പ്രമുഖ ക്ഷേത്രങ്ങളും അദ്ദേഹം നിർമ്മിച്ചതാണെന്നാണ് വിശ്വാസം. കൊട്ടാരക്കര ഗണപതി ക്ഷേത്രം ഉദാഹരണമാണ്.


11- വായില്ലാക്കുന്നിലപ്പൻ


പറയിപെറ്റ പന്തിരു കുലത്തിലെ അവസാനത്തെ അംഗമാണ്‌ വായില്ലാക്കുന്നിലപ്പൻ. വായില്ലാത്തവനായിത്തീർന്ന ഈ പുത്രനെ വരരുചി ഒരു മലമുകളിൽ പ്രതിഷ്ഠിച്ചു എന്നാണ്‌ വിശ്വാസം.


വായില്ലാക്കുന്നിലപ്പൻ എന്നറിയപ്പെടുന്ന ഈ അംഗത്തെ ശബ്ദത്തിന്റെയും സംസാരശേഷിയുടേയും ദേവനായും കരുതപ്പെടുന്നു. പന്തിരുകുലത്തിൽ പിന്മുറക്കാർ ഇല്ലാത്തത് വായില്ലാക്കുന്നിലപ്പനു മാത്രമാണ്. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം എന്ന ഗ്രാമത്തിലെ വായില്യാംകുന്നു് ക്ഷേത്രത്തിലാണു് വായില്ലാക്കുന്നിലപ്പനെ (വായില്യാംകുന്നപ്പനെ) പ്രതിഷ്ഠിച്ചിരിക്കുന്നതു്.


12- നാറാണത്ത് ഭ്രാന്തൻ


കേരളത്തിൽ കാലാകാലങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യങ്ങളിലൊന്നായ പറയി പെറ്റ പന്തിരുകുലത്തിലെ അംഗമാണ്‌ നാറാണത്ത്‌ ഭ്രാന്തൻ. കേവലം ഒരു ഭ്രാന്തൻ എന്നതിലുപരി ഒരു അവതാരമായാണ്‌ അദ്ദേഹത്തെ സങ്കൽപിച്ചുപോരുന്നത്‌. ചെത്തല്ലൂരിൽ അത്തിപ്പറ്റ കുന്നിനടുത്തുള്ള നാരായണമംഗലത്ത് (ആമയൂർ മന) ആണ് അദ്ദേഹം വളർന്നത് എന്നു കരുതപ്പെടുന്നു. പിന്നീട് പഠനത്തിനായി രായിരനല്ലൂരുള്ള അഴവേഗപ്പുറ ഇല്ലത്തു വന്നു. മലയുടെ മുകളിലേക്ക് ഒരു വലിയ കരിങ്കല്ലുരുട്ടിക്കയറ്റി അതിനെ താഴോട്ടു തള്ളിയിട്ട് കൈകൊട്ടിച്ചിരിക്കുന്ന നാറാണത്തുഭ്രാന്തന് ഗ്രീക്ക് പുരാണത്തിലെ ‘സിസിഫസ്‘ എന്ന ദേവനുമായി സാമ്യമുണ്ട്. സിസിഫസ് സ്യൂസ് ദേവന്റെ ശിക്ഷയായിയാണ് ആയുഷ്കാലം മുഴുവൻ മലമുകളിലേക്ക് കല്ലുരുട്ടിക്കയറ്റുന്നതും തള്ളി താഴേക്കിടുന്നതെങ്കിൽ നാറാണത്തുഭ്രാന്തൻ സ്വയേഛയാലാണ് ഈ പ്രവൃത്തി ചെയ്യുന്നത് എന്ന വ്യത്യാസമേയുള്ളൂ. ഈ ഇഷ്ടവിനോദത്തിനിടയ്ക്ക് ഒരു തുലാമാസം ഒന്നാം തീയതിയാണ് ഭ്രാന്തന് വനദുർഗ്ഗയായ ദേവി പ്രത്യക്ഷയാകുന്നത്. ഭ്രാന്തനെ കണ്ട് ദേവി ഓടിമറഞ്ഞു എന്നും ഒരു കല്ലിൽ കാലടിപ്പാടു പതിഞ്ഞു എന്നും കഥ. ആ കാലടിപ്പാടുകൾ ഇന്നും അവിടെ കാണാം. പ്രതിഷ്ഠയൊന്നുമില്ലാത്ത ആ ക്ഷേത്രത്തിൽ ആ കാലടിപാടുകളിലാണ് പൂജ. ആറാമത്തെ കാലടിപ്പാടിലൂറുന്ന ജലമാണ് തീർത്ഥം. ബ്രാഹ്മണനായി പിറന്നിട്ടും ആചാരങ്ങൾ തെറ്റിച്ചതിനാലാകണം ഇളയതായത്.


എപ്പോഴും യാത്രയിലായിരിക്കുന്ന നാറാണത്ത് ഭ്രാന്തൻ രാത്രി എവിടെയാണോ എത്തുന്നതു അവിടെ വെള്ളവും തീയും ഉള്ള സ്ഥലമാണെങ്കിൽ അവിടെത്തന്നെ അടുപ്പു കൂട്ടുകയും അന്നന്നു ഭിക്ഷ യാചിച്ചു കിട്ടുന്ന അരി വേവിച്ചു കഴിച്ചു അവിടെത്തന്നെ കിടന്ന് ഉറങ്ങുകയും ചെയ്യും.അപ്രകാരം ഒരു ദിവസം നാറാണത്തു ഭ്രാന്തൻ എത്തിച്ചേർന്നതു ഒരു ചുടുകാട്ടിലായിരുന്നു. അവിടെ അന്നു ഒരു ശവം ദഹിപ്പിക്കൽ ഉണ്ടായിരുന്നതിനാൽ ധാരാളം തീക്കനൽ കിട്ടാനുണ്ടായിരുന്നു. ഇന്നത്തെ വിശ്രമം ഇവിടെത്തന്നെ എന്നു നിശ്ചയിക്കുകയും ചെയ്തു. ഭക്ഷണം കഴിച്ചശേഷം തന്റെ മന്തുകാൽ അടുപ്പുകല്ലിൽ കയറ്റിവച്ചു ഭ്രാന്തൻ വിശ്രമിക്കുന്ന സമയത്താണു ചുടലയക്ഷിയും (ഭദ്രകാളി) പരിവാരങ്ങളും അവിടെ എത്തിച്ചേർന്നതു. അസമയത്തു ചുടലപ്പറമ്പിലിരിക്കുന്ന ആളെ ഒന്നു ഭയപ്പെടുത്തുകതന്നെ എന്നു കരുതി അവർ ഭീകരശബ്ദങ്ങൾ പുറപ്പെടുവിക്കുകയും മറ്റും ചെയ്തു


ചുടലപ്പറമ്പിൽ കാളിയുടെയും ഭൂതഗണങ്ങളുടെയും ഭയാനകനൃത്തം കണ്ട് ഭയക്കാതിരുന്ന നാറാണത്തുഭ്രാന്തനോട് കാളി എന്തുവരവും ചോദിക്കുവാൻ പറഞ്ഞപ്പോളാദ്യം താൻ മരിക്കാൻ ഇനി എത്ര ദിവസം ഉണ്ടെന്നു ചോദിച്ചു. കാളി ഉത്തരം പറഞ്ഞ്പ്പോൾ ഏനിക്ക് ഒരു ദിവസം കൂടുതൽ ആയുസ്സു വേണമെന്നു പറഞ്ഞു. അതു നടക്കില്ലെന്നായി കാളി. ശരി ഒരു ദിവസം കുറവു മതി ആയുസ്സെന്നായി ഭ്രാന്തൻ. അതും സാധ്യമല്ല. എങ്കിൽ ഒന്നു പോയിത്തരണമെന്നു ഭ്രാന്തൻ. ആ ദിവ്യന്റെ മുമ്പിൽ എന്തെങ്കിലും ഒരു വരം വാങ്ങണമെന്ന അപേക്ഷയായി. ശരി തന്റെ വലതുകാലിലെ മന്ത് ഇടതുകാലിലേക്കു മാറ്റിത്തരൂ എന്നാണ് അവരെ കളിയാക്കുന്ന മട്ടിൽനാറാണത്തുഭ്രാന്തൻ ആവശ്യപ്പെട്ടത്. ഇഹലോകജീവിതത്തിന്റെയും വരം ശാപം എന്നിവയുടെയും നിരർത്ഥകതയെ കണ്ടറിഞ്ഞവനായിരുന്നു നാറാണത്തുഭ്രാന്തൻ എന്നുപറയാം.

തിരുവളയനാട് ദേവീ ക്ഷേത്രം കോഴിക്കോട്

 "ഞാൻ എന്റെ വള എറിയുകയാണ് ഈ വള ചെന്ന് വീഴുന്നിടത്ത് ഇനി എന്റെ സാന്നിധ്യം ഉണ്ടാകും"

കോഴിക്കോട് ജില്ലയിലെ പ്രസിദ്ധമായ ഒരു ക്ഷേത്രോല്പത്തിയുമായി ബന്ധപ്പെട്ട ഐതീഹ്യം ആണ് ഇത്.....

 ഇത് ആര് ആരോടാണ് പറഞ്ഞതെന്നുംഏതാണ് ആ ക്ഷേത്രം? എന്നും നോക്കാം

*

      .വള്ളുവകോനാതിരിയും, സാമൂതിരിയും തമ്മിൽ ഒരിക്കൽ അധികാരമത്സരം നടക്കുകയുണ്ടായി. സൈന്യബലം കൂടുതല്‍ ഉണ്ടായിട്ടും സാമൂതിരി പരാജയപ്പെട്ടു...


അതിന്റെ കാരണം എന്താണ് എന്ന് അന്വേഷിച്ച സാമൂതിരി, വള്ളുവകോനാതിരി തന്നെ പരാജയപ്പെടുത്തിയത് തിരുമാന്ധാംകുന്ന് ഭഗവതിയുടെ ഉപാസനാ ബലംകൊണ്ട് ആണ് എന്ന് മനസ്സിലാക്കുന്നു...


അതിനാൽ  വള്ളുവ കോനാതിരിയുടെയുടെ ഉപാസനാമൂര്‍ത്തിയെ തപസ്സ് ചെയ്ത് നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോരാൻ സാമൂതിരി നിശ്ചയിച്ചു...

 കൂടെപോരുമ്പോള്‍ ഭഗവതി സാമൂതിരി രാജാവിനോട് പറഞ്ഞു:-

'എപ്പോള്‍ നിങ്ങള്‍ എന്നെ സംശയിച്ച് തിരിഞ്ഞുനോക്കുന്നുവോ അപ്പോള്‍ ഞാന്‍ തിരിച്ചുപോകും...’


 മുമ്പില്‍ സാമൂതിരി രാജാവും,പിന്നില്‍ ഭഗവതിയും യാത്ര തുടരുകയും, ഏറെ ദൂരം പിന്നിട്ടപ്പോള്‍ പിന്നില്‍നിന്നും ചിലങ്കയുടെ ശബ്ദം കേള്‍ക്കാതെ വരികയും, സംശയത്താല്‍ സാമൂതിരിരാജാവ് തിരിഞ്ഞുനോക്കുകയും ചെയ്തു...


രാജാവ് തിരിഞ്ഞുനോക്കിയത് കാണാനിടയായ ദേവി തന്‍റെ കയ്യില്‍ കിടന്ന തിരുവള ഊരിയെടുത്ത് പറഞ്ഞു:-


 "ഞാൻ ഈ വള എറിയുകയാണ്. ഈ വള വീഴുന്നിടത്ത് ഇനി എന്റെ സാന്നിധ്യം ഉണ്ടാകും" ശേഷം അപ്രത്യക്ഷമാവുകയും ചെയ്തു...

ദേവിയുടെ തിരുവള വീണ സ്ഥലത്ത് സാമൂതിരി ക്ഷേത്രം പണി കഴിച്ചു...

അതാണ് തിരുവളയനാട് ദേവീ ക്ഷേത്രം...


ഈ വള ഒരാഴ്ച വട്ടം കറങ്ങിയതിനുശേഷം ഇപ്പോള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്ത് പതിച്ചു എന്നും, തിരുവള അനേഷിച്ചു സാമൂതിരി ഒരാഴ്ച വട്ടം കറങ്ങി എന്നും ഐതീഹ്യം ഉള്ളതിനാൽ സമീപത്ത് ഉള്ള പ്രദേശത്തിന് ആഴ്ചവട്ടമെന്നും പേര് ലഭിച്ചു...

മാമാങ്കത്തിനും, യുദ്ധത്തിനും പോകുമ്പോൾ വളയനാട്ടമ്മയ്ക്ക് ബലികൊടുക്കുന്നതിനാൽ പിന്നീടൊരിക്കലും സാമൂതിരിക്ക് തോല്‍വി അറിയേണ്ടിവന്നിട്ടില്ല എന്നും ഐതീഹ്യം...

സാമൂതിരി സ്വരൂപത്തില്‍ ഒരു ഉണ്ണി പിറന്നാല്‍ ദേവിയുടെ സന്നിധാനത്തില്‍ കിടത്തിയതിനുശേഷം ഒരു പോറ്റുകാരനായി കുഞ്ഞിനെ സ്വീകരിക്കുന്ന ചടങ്ങ് ഇന്നും നിലനില്‍ക്കുന്നു...

ചണ്ഡികയെന്ന കാശ്മീരി ദേവതയാണ് ഈ ക്ഷേത്രത്തിലെ മൂര്‍ത്തി...

കുളാർണ്ണവ തന്ത്രത്തെ അടിസ്ഥാനമാക്കി രുരുജിത്ത് വിധാനക്രമത്തില്‍ ആണ്  വളയനാട് ആരാധന നടത്തുന്നത്...

സപ്തമാതൃക്കളുടെ ദാരുരൂപ പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകതയാണ്

കൌസ്തുഭം

 അലങ്കാരപ്രിയനായ ശ്രീമഹാവിഷ്ണു കണ്oത്തില്‍ ധരിച്ചിരിക്കുന്ന രത്നമാണ് കൌസ്തുഭം ...പണ്ട് പാല്‍ക്കടല്‍ കടഞ്ഞപ്പോള്‍ ഉയർന്നുവന്നതായിരുന്നു ഈ രത്നം...

വിഷ്ണുവിന്റെ നെഞ്ചിലുള്ള ഒരു അടയാളമാണ് ശ്രീവത്സം ....ഭൃഗുമഹര്‍ഷി ഒരിക്കല്‍ കോപിഷ്ടനായി വിഷ്ണുവിന്റെ നെഞ്ചില്‍ ചവിട്ടിയപ്പോള്‍ ഉണ്ടായ അടയാളമാണിത്..പ്രകൃതിയെ മുഴുവനും സ്വീകരിച് വിഷ്ണു ശ്രീവത്സത്തിന്റെ രൂപത്തില്‍ വിളങ്ങുന്നു...

മഹാവിഷ്ണു ധരിക്കുന്ന മാലയാണ് വൈജയന്തി. അഞ്ചുരത്നങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് നിര്‍മ്മിച്ചിട്ടുള്ള ഈ മലയ്ക്ക് 'വനമാല ' എന്നും പേരുണ്ട്. പഞ്ചതന്‍മാത്രകളും പഞ്ചഭൂതങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു...

പാഞ്ചജന്യമാണ് വിഷ്ണുവിന്റെ ശംഖ്. പഞ്ചഭൂതങ്ങളുടെ കാരണമായ താമസാഹന്കാരത്തെ പാഞ്ചജന്യം എന്നാ ശംഖിന്റെ രൂപത്തില്‍ ഭഗവാന്‍ ധരിക്കുന്നു. ഭഗവാന്റെ വില്ലിന്റെ പേര് ശാര്‍ങ്ങ്‌ഗമെന്നാണ്. വൈഷ്ണവചാപം എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇന്ദ്രിയങ്ങളുടെ രാജസാഹന്കാരത്തെ ഈ ചാപത്തിന്റെ രൂപത്തില്‍ ഭഗവാന്‍ ധരിക്കുന്നു..

മനസ്സിന്റെ സാത്വികാഹന്കാരത്തിന്റെ രൂപമാണ് വിഷ്ണുവിന്റെ തൃക്കയില്‍ തിരിയുന്ന സുദര്‍ശനചക്രം. ശത്രുസംഹാരത്തിനായി ഭഗവാന്‍ ഈ ആയുധം ഉപയോഗിക്കുന്നു. എനാല്‍, തന്റെ ഭക്തോത്തമനായ അമ്ബരീഷനുവേണ്ടി ദുര്‍വ്വാസാവിനെ ഒരു പാഠം പഠിപ്പിക്കാനായി ഈ ആയുധം ഉപയോഗിചിടുണ്ട്. പണ്ട് സൂര്യനെ കടഞ്ഞുകിട്ടിയ തേജസ്സിനാല്‍ വിശ്വകര്‍മ്മാവ്‌ നിര്‍മ്മിച് വിഷ്ണുവിന് നല്‍കിയതാണ് സുദര്‍ശനചക്രം. സുദര്‍ശനചക്രം ദുഷ്ടന്മാര്‍ക്ക് ഭയാനകവും, ശിഷ്ടന്മാര്‍ക്ക് 'സു 'ദര്‍ശനവുമാണ് (മംഗളദര്‍ശനമാണ്)...

കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനെന്ദ്രിയങ്ങളും വിഷ്ണുവിന് അസ്ത്രങ്ങളാണ്. മഹാവിഷ്ണുവിന്റെ വാളാണ് നന്ദകം.

സുഗ്രീവന്‍, മേഘപുഷ്പന്‍, വലാഹലന്‍, ശൈബ്യന്‍ എന്നീ നാല് കുതിരകളെ പൂട്ടിയ തേരിലാണ് വിഷ്ണുവിന്റെ സഞ്ചാരം. ദാരുകനാണ് വിഷ്ണുവിന്റെ സാരഥി. കശ്യപപുത്രനായ ഗരുഡന്‍ ആണ് അദ്ദേഹത്തിന്റെ വാഹനം. വിഷ്ണുവിന്റെ നാല് തൃക്കൈകളിലും ശംഖ് , ചക്രം, ഗദ, പങ്കജം ഇവ ധരിച്ചിരിക്കുന്നു...

മഹത്വത്തെ ഭഗവാന്‍ കൌമോദകി എന്ന ഗദയുടെ രൂപത്തില്‍ ധരിക്കുന്നു...

വിദ്യയും അവിദ്യയും സത്തും അസത്തും ഭഗവാനില്‍ തന്നെ സ്ഥിതി ചെയ്യുന്നു. പുരുഷന്മാരില്‍ വെച്ച് പരനും ത്രിഗുണാത്മകമായ പ്രകൃതിയും നാലുപാദത്തോടുകൂടിയ ഓംകാരമന്ത്രവും ഭഗവാന്‍ വിഷ്ണുതന്നെയാകുന്നു. കാലവും കാലത്തെ ഹനിക്കുന്നവനും കാലത്തെ സംവത്സരങ്ങളായും ഋതുക്കളായും

അയനങ്ങളായും തരംതിരിക്കുന്നതും ഭഗവാന്‍ വിഷ്ണു തന്നെ...

നാലുവേദങ്ങളും വേദാംഗങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും സംഗീതശാസ്ത്രവും സര്‍വ്വശാസ്ത്രങ്ങളും ശബ്ദബ്രഹ്മസ്വരൂപിയായ ഭഗവാന്‍ വിഷ്ണുവിന്റെ ശരീരമാകുന്നു. പഞ്ചതന്‍മാത്രകളും പഞ്ചഭൂതങ്ങളും മനസ്സും ഇന്ദ്രിയങ്ങളും എല്ലാംതന്നെ വിഷ്ണുവാകുന്നു...

ഇങ്ങനെയുള്ള ഭഗവാന്‍ മഹാവിഷ്ണു പാലാഴിയില്‍ അനേകം ആടയാഭരണങ്ങളോടും ആയുധങ്ങളോടും കൂടി ആദിശേഷന്റെ മുകളില്‍ ശയിക്കുന്നു.

Happiness

🔅 ആഹ്ലാദത്തിനു വേണ്ട പ്രധാന ഘടകം വിജയമാണെന്ന കാര്യത്തില്‍ സംശയമില്ല. അതിനര്‍ഥം തോല്‍ക്കുന്നവന് സന്തോഷമില്ലെന്നല്ല. പരാജയ കാരണം കണ്ടറിഞ്ഞ് തിരുത്താനുള്ള അവസരമായി കാണുന്നവനു പരാജയവും വിജയത്തിലേക്കും അതുവഴി സന്തോഷത്തിലേക്കുമുള്ള വെളിച്ചമുള്ള പാതയാണ്. അതു കൊണ്ടു തന്നെ പരാജയം കൊണ്ട് ദുഃഖിക്കണമെന്നില്ല. ഇന്നലെകളെ ഓര്‍ത്ത് കരയുന്നതിലല്ല, മനുഷ്യന്റെ കഴിവ്. ഇന്നലെയുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഇന്നിനെ നേരിടാനാണ് ബുദ്ധിമാന്മാര്‍ ശ്രമിക്കുക.  ഇന്നലെകളെ ഓര്‍ത്ത് വിലപിക്കുന്നവര്‍ ജീവിതത്തില്‍ നിന്ന് ഒളിച്ചോടുന്നവരാണ്. അവര്‍ വിധിയെ പഴിക്കും.  ദൈവത്തെ പഴിക്കും.

എന്താണ് ലക്ഷ്യമെന്നും വഴിയെന്നും അറിഞ്ഞ ശേഷമുള്ള വിജയത്തിനു മാത്രമേ സന്തോഷം നല്‍കാനാവൂ. ചതികൊണ്ട് നേടിയ വിജയം യഥാര്‍ഥത്തില്‍ സന്തോഷം നല്‍കുമോ? അതെങ്ങനെ യഥാര്‍ഥ വിജയമായി നമ്മുടെ മനസ്സ് സമ്മതിക്കും? മനസ്സിനെ വഞ്ചിക്കുകയും അതു വഴി സ്വയം വഞ്ചിതനാവുകയും ചെയ്തവന് എന്ത് സന്തോഷം?

ന്യായീകരിക്കേണ്ടി വരുന്ന വിജയം ഒരിക്കലും ആഹ്ലാദം നല്‍കുകയില്ല. ഒന്നും ഒളിച്ചുവക്കാനില്ലാത്ത വിജയത്തിനേ സന്തോഷമുള്ളൂ. മനസ്സാക്ഷിക്കൊത്ത വിധം പ്രവര്‍ത്തിച്ചാലേ സന്തോഷമുണ്ടാകൂ. അതുണ്ടാക്കുന്ന ധൈര്യം വളരെ വലുതാണ്. അത് തുറന്നു പറയാം. അഭിമാനപൂര്‍വം ഉറക്കെ പറയാം. അതിന് ആത്മവിശ്വാസത്തിന്റെ പിന്‍ബലമുണ്ട്. നാം നമ്മെതന്നെ സ്വയം വിഡ്ഢിയാക്കാത്തതിലുള്ള ആത്മസംതൃപ്തിയുണ്ട്. നേരെ ചൊവ്വെയുള്ള ആഹ്ലാദം. ഒരു എളുപ്പവഴിയോ ബൈപ്പാസോ ഇല്ലാത്ത സന്തോഷം.

ഹാപ്പിനെസ് എങ്ങനെ നമുക്ക് പരിശീലിക്കാമെന്നാണ് ഇനി പറഞ്ഞുതരുന്നത്.  സന്തോഷം ഒരു ഇന്നര്‍ റിയലൈസേഷന്‍ ആണല്ലോ. അതുകൊണ്ടുതന്നെ അതുണ്ടാകുന്നത് നാം നമ്മിലുണ്ടാക്കുന്ന ജീവിതതാളത്തിലൂടെയാണ്.  ആഹ്ലാദകരമായ ജീവിതം സംഗീതമാണ്. അതിന് താളവും ലയവും വേണം. ഇന്നര്‍ സെല്‍ഫ് കൊണ്ടുള്ള ഹാര്‍മണിയോടെയുള്ള ആത്മാര്‍ഥമായ ഒരു പ്രവൃത്തി. അതിന് ശരിയായ ചിന്തയുണ്ടാകണം. ശരിയായ പ്രവര്‍ത്തന ലക്ഷ്യം വേണം. നിശ്ചയമായും ഒരു പോസിറ്റീവ് ആറ്റിറ്റിയൂഡ് കൂടിയേ തീരൂ.

നമുക്ക് വേണ്ടത് ഒരു സോളിഡ് അടിത്തറയാണ്. ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന ദൈവീകചിന്തയോടു കൂടിയ നല്ല മനസ്സ്. ആഹ്ലാദചിത്തനാകാന്‍ മടിയന്മാര്‍ക്ക് ആവില്ല. കഠിനാധ്വാനം വേണം. അനാവശ്യമായ കെട്ടുപാടുകളില്‍ നിന്നും ബാധ്യതകളില്‍ നിന്നും തീരാത്ത മോഹങ്ങളില്‍ നിന്നും അടങ്ങാത്ത കൊതിയില്‍ നിന്നും സ്വതന്ത്രനാവണം.

സഹജീവികളുമായി സഹകരിക്കാനും അവരെ സഹായിക്കാനുമുള്ള മനസ്സുവേണം.  മറ്റുള്ളവരുടെ കാര്യത്തില്‍ നമുക്ക് കരുതലുകള്‍ ഉണ്ടാവണം, ആത്മാര്‍ഥതയോടെ എല്ലാ കാര്യങ്ങളും കാണാന്‍. വളവും തിരിവും മറയുമില്ലാത്ത തുറന്ന പുസ്തകം പോലൊരു മനസ്സു കൂടി ഉണ്ടാക്കാനായാല്‍, ലോകത്തില്‍ ഏറ്റവും സന്തോഷമുള്ളവന്‍ താങ്കളാവും.

നല്ലവനാകാന്‍ കഴിയുമ്പോഴാണ് നിങ്ങള്‍ സന്തോഷിക്കുന്നത്. മനസ്സാക്ഷിക്കനുസരിച്ച് ജീവിക്കാന്‍ അപ്പോഴാണ് കഴിയുക. നിങ്ങളില്‍ അപ്പോള്‍ ഒരു സെന്‍സ് ഓഫ് പീസ് നിങ്ങളറിയാതെ തന്നെ വന്നു നിറഞ്ഞുകൊണ്ടേയിരിക്കും.  നിങ്ങളില്‍ ആഹ്ലാദം വളര്‍ന്നു കഴിഞ്ഞു. ഇനി അത് മറ്റുള്ളവരിലേക്ക് എങ്ങനെ പടര്‍ത്തിയെടുക്കാനാവുമെന്ന് നോക്കാം. മറ്റുള്ളവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു നോക്കാം. മറ്റുള്ളവര്‍ക്ക് നാം ഒരു മധുരമാവട്ടെ. അതും നിങ്ങളുടെ സന്തോഷം ഇരട്ടിക്കുകയേ  ഉള്ളു..


🔅 ജീവിതം എന്നും ആഹ്ലാദകരമാവണമെന്ന ആഗ്രഹവുമായി ഒരാള്‍ ഗുരുവിന്റെ അരികിലെത്തി. ധനികനായ അദ്ദേഹത്തോട് ഗുരു  ഒരു സ്ലേറ്റില്‍ ചോക്കു കൊണ്ട് അദ്ദേഹത്തിന്റെ ആശ  എഴുതാന്‍ പറഞ്ഞു. അദ്ദേഹം വടിവൊത്ത അക്ഷരത്തില്‍ എഴുതി: 'എനിക്ക് സമാധാനം വേണം.' ഗുരു ആ വാചകത്തിലെ എനിക്ക്, വേണം എന്നീ വാക്കുകള്‍ കൈകൊണ്ട് മായ്ച്ചു കളഞ്ഞു:  സമാധാനം എങ്ങനെയാണ് കിട്ടുകയെന്ന് ആ ധനികന് മനസ്സിലായി. എനിക്ക്, വേണം എന്നീ വാക്കുകളാണ് സമാധാനം തല്ലിത്തകര്‍ത്തു കളയുന്നത്. ഗുരു പറഞ്ഞു: 'ആഗ്രഹം നിഴല്‍ പോലെ നിന്നോടൊപ്പമുണ്ട്. രാവിലെ ആ നിഴല്‍ നിന്റെ മുന്നിലാകാം. എത്ര സ്​പീഡില്‍ ഓടിയാലും ആ നിഴല്‍ എപ്പോഴും നിന്റെ മുന്നില്‍ത്തന്നെ നിന്റെ അതേ വേഗതയില്‍ മുന്നിലുണ്ടാകും. ഉച്ച കഴിഞ്ഞാലോ, ആ നിഴല്‍ നിന്റെ പിന്നാലെയാകും. എത്ര ഓടിയാലും ആ നിഴല്‍ തളരാതെ നിന്റെ പിന്നാലെ തന്നെ ഓടിയെത്തുന്നു. ആ നിഴലില്‍നിന്ന് നിനക്ക് മോചനമില്ല. ആഗ്രഹങ്ങള്‍ നിഴലിനെപ്പോലെത്തന്നെയാണ്. ആഗ്രഹങ്ങള്‍ കഴിയുന്നത്ര ഇല്ലാതാക്കുക. അപ്പോള്‍ അത്രയും നിഴലിന്റെ നീളവും കുറയും.


🔅 ഗുരു എപ്പോഴും പറയും: സര്‍വ പ്രശ്‌നങ്ങള്‍ക്കും പരിഹാര മാര്‍ഗം മൂന്നാണ്. ഒന്ന്: ദൈവപ്രീതി. രണ്ട്: പാപഭീതി. മൂന്ന്: സാമൂഹിക നീതി. ഈ മൂന്നു ഗുണങ്ങളുണ്ടായാല്‍ (ഉണ്ടാക്കിയാല്‍) മനസ്സില്‍ സമാധാനം തനിയെ വന്ന് കൊളളും...

സമാധാനവും സന്തോഷവും, അതായത്, എപ്പോഴും ഹാപ്പിനെസ്സ്, വേണമെങ്കില്‍ ഒന്നാമതായി ദൈവമുണ്ടെന്ന്   ഓര്‍ക്കുക. ഈ ലോകത്തിന്റെ സ്രഷ്ടാവാണദ്ദേഹം. രണ്ടാമതായി  മരണമുണ്ടെന്ന് ഓര്‍ക്കുക. മാത്രമല്ല, മരണത്തെപ്പറ്റി വേവലാതിപ്പെടുകയോ ഭയപ്പെടുകയോ അരുത്. മൂന്നാമത്തെ കാര്യമാണ് വളരെ പ്രയാസമുള്ളത്. ഉപദ്രവിച്ചതോ, സഹായിച്ചതോ മറക്കുക. ഉപദ്രവിച്ചവരോട് പക തോന്നുക സ്വാഭാവികം. സഹായിച്ചവരുടെ നന്ദി പ്രതീക്ഷിക്കുന്നതും മനുഷ്യസഹജം. ഇതു രണ്ടും മറന്നേ പറ്റൂ. ഈ പകയും നന്ദി വാക്ക് കിട്ടിയില്ലല്ലോയെന്ന പ്രയാസവും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും.  അതു മറന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്നും സങ്കടപ്പെട്ടു കഴിയാനാണ് വിധി. നിങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും സന്തോഷത്തിന്റെ പൊന്‍വെളിച്ചമെത്തില്ല.

ഈശാവാസ്യോപനിഷത്ത്

 ഭാരതീയദർശനത്തിലെ പ്രഖ്യാത ഗ്രന്ഥങ്ങളായ ഉപനിഷത്തുകളിൽ ഏറ്റവും പ്രസിദ്ധമായതാണ് ഈശാവാസ്യോപനിഷത്ത് അഥവാ ഈശോപനിഷത്ത്. മുഖ്യമായവയായി കരുതപ്പെടുന്ന പത്തുപനിഷത്തുകളുടെ  (ദശോപനിഷത്തുകൾ) പരമ്പാരാഗതമായ പട്ടികളിൽ ആദ്യം കാണാറുള്ളത് ഇതിന്റെ പേരാണ്. ശങ്കരാചാര്യർ, അരബിന്ദോ, രാധാകൃഷ്ണൻ, തുടങ്ങിയ വ്യാഖ്യാതാക്കളും ഇതിന് ഏറെ പ്രാധാന്യം കല്പിച്ചു. മാഹാത്മഗാന്ധിയുടെ ഏറ്റവും പ്രിയപ്പെട്ട ഉപനിഷത്തും ഇതായിരുന്നു.


ഉപനിഷത്തുകളുടെ മിക്കവാറും പട്ടികകളിൽ ഏറ്റവും മുകളിലാണ് ഇത് കാണാറുള്ളതെങ്കിലും ഏറ്റവും പഴയ ഉപനിഷത്തല്ല ഇത്. അതേസമയം, ഛാന്ദോഗ്യം, ബ്രഹദാരണ്യകം, തൈത്തിരീയം, ഐതരേയം എന്നീ ഗദ്യോപനിഷത്തുകൾക്ക് തൊട്ടുപിന്നാലെ, ഏറ്റവും പഴക്കമുള്ള പദ്യോപനിഷത്തുകളിൽ ഒന്നായാണ് അരബിന്ദോ ഇതിനെ കണക്കാക്കിയത്. യജുർവ്വേദസംഹിതയിൽ യാജ്ഞവൽക്യമഹർഷിയുമായി ബന്ധപ്പെട്ടതും ശുക്ലയജുർവേദം എന്നറിയപ്പെടുന്നതുമായ വാജസനേയിശാഖയിലെ അവസാനത്തെ അദ്ധ്യായമായി വരുന്ന 18 മന്ത്രങ്ങളാണ് ഈ ഉപനിഷത്ത്. സാധാരണ ഉപനിഷത്തുകൾ വേദസംഹിതകളിലല്ലാതെ, അവയുടെ അനുബന്ധങ്ങളായ ആരണ്യകങ്ങളുടെ ഭാഗമായാണ് കാണപ്പെടുന്നത്. വേദസം‌ഹിതയുടെ തന്നെ ഭാഗമായുള്ള ഏക ഉപനിഷത്താണിത്.


ഈശാവാസ്യം എന്ന പേര് ഉപനിഷത്തിലെ ആദ്യമന്ത്രത്തിന്റെ, "ഈശാവാസ്യമിദം സർവം" എന്ന തുടക്കത്തിൽ നിന്നെടുത്തതാണ്. "ഈശോപനിഷത്ത്" എന്ന ചുരുക്കപേരിലും ഇത് അറിയപ്പെടുന്നുണ്ട്.


18 മന്ത്രങ്ങൾ മാത്രമുള്ള ഈശാവാസ്യം താരതമ്യേന ചെറിയ ഉപനിഷത്താണ്. ദശോപനിഷത്തുകളിൽ, ഇതിനേക്കാൾ ദൈർഘ്യം കുറഞ്ഞതായി 12 മന്ത്രങ്ങളുള്ള മാണ്ഡൂക്യോപനിഷത്ത്‌ മാത്രമേയുള്ളു. അതുന്നയിക്കുന്ന ആശയങ്ങളുടെ സ്ഥാപനത്തിലേയ്ക്കുള്ള ചിന്താപ്രയാണത്തിൽ ഈ ഉപനിഷത്ത് നാലുഘട്ടങ്ങളിലൂടെ കടന്നുപോകുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ഒന്നാം ഘട്ടം, മൂന്നു മന്ത്രങ്ങളിൽ ഉപനിഷത്തിന്റെ ആശയം സംഗ്രഹിച്ച് അവതരിപ്പിക്കുന്നു. തുടർന്നുവരുന്ന മൂന്നു ഘട്ടങ്ങളാകട്ടെ, ഈ ആശയഘട്ടത്തിലെ മന്ത്രങ്ങൾ ഓരോന്നിലെ ആശയത്തെ പുരോഗമിപ്പിച്ച് വ്യക്തമാക്കുന്നു.


ആദ്യഘട്ടം


ആദ്യത്തെ മൂന്നു മന്ത്രങ്ങളാണ് ഈ ഘട്ടത്തിൽ ഉൾപ്പെടുന്നത്. എല്ലാം ഈശ്വരനാൽ വ്യാപ്തമായിരിക്കുന്നുവെന്ന ഉൾക്കാഴ്ചയുടെ ഘോഷണത്തോടെയാണ് ഈ ഘട്ടത്തിന്റെ തുടക്കം. തുടർന്ന്, ഈശ്വരബോധത്തോടെയുള്ള ദൈവികമായ മനുഷ്യജീവിതത്തെക്കുറിച്ചും, അതിനു വിരുദ്ധമായ ജീവിതത്തിന്റെ വിപത്തിനെക്കുറിച്ചും പറയുന്നു.


ഈശോപനിഷത്തിൽ ഏറ്റവും പ്രസിദ്ധമായത് അതിലെ ആദ്യമന്ത്രം തന്നെയാണ്. അതിങ്ങനെയാണ്:-


“ഈശാവാസ്യമിദം സർവ്വം

യത് കിഞ്ച ജഗത്യാം ജഗത്

തേന ത്യക്തേന ഭുഞ്ജീഥാ:"

മാ ഗൃധ: കസ്യസ്വിദ്ധനം”


"ചലനാത്മകമായ ഈ ജഗത്തിലുള്ളതെല്ലാം ഈശ്വരനാൽ വ്യാപ്തമായിരിക്കുന്നു. അതുകൊണ്ട് ത്യാഗത്തിലൂടെ അനുഭവിക്കുക. ആരുടേയും ധനം മോഹിക്കരുത്" എന്നാണ് ഈ വരികളുടെ ഏകദേശമായ അർത്ഥം.


ഈ മന്ത്രത്തിന്റെ ആദ്യവരിയിലെ "വാസ്യം" എന്ന വാക്കിന്റെ വ്യാഖ്യാനത്തെ സംബന്ധിച്ച് ഒട്ടേറെ തർക്കങ്ങളുണ്ട്. "ഈശാവാസ്യം" എന്നതിന് ഈശ്വരനാൽ ആച്ഛാദനം ചെയ്യപ്പെട്ടത്, മൂടപ്പെട്ടത്, മറയ്ക്കപ്പെട്ടത് എന്നൊക്കെയുള്ള അർത്ഥമാണ് ശങ്കരാചാര്യർ കല്പിച്ചത്. എന്നാൽ അരബിന്ദോയെപ്പോലുള്ള വ്യാഖ്യാതാക്കൾ ഇതിനോട് വിയോജിക്കുന്നു. ഈശ്വരൻ ജഗത്തിനെ ആച്ഛാദനം ചെയ്തിരിക്കുന്നുവെന്നല്ല, ജഗത്ത് ഈശ്വരന്റെ ആച്ഛാദനമോ വാസസ്ഥാനമോ ആണെന്ന അർത്ഥമാണ് ഈ മന്ത്രത്തിനുള്ളതെന്ന് അരബിന്ദോ വാദിക്കുന്നു.


മന്ത്രത്തിന്റെ രണ്ടാം ഭാഗത്തിലെ "തേന ത്യക്തേന ഭുഞ്ജീത്ഥാ" എന്ന 'മഹാവാക്യം', ഗീതാസന്ദേശത്തിന്റെ തന്നെ ചുരുക്കമാണെന്ന് പറയാം. അസക്തികൾ വെടിഞ്ഞ് ജീവിക്കുക, ത്യാഗഭാവത്തോടെ അനുഭവിക്കുക എന്നൊക്കെയാണതിനർത്ഥം.


ഈ ആദ്യമന്ത്രത്തെ ആധാരമാക്കിയുള്ള ആശയമാണ് അടുത്ത മന്ത്രത്തിൽ. കർമ്മലേപനത്തിലേയ്ക്ക് നയിക്കാത്ത കർമ്മനിരതതയെക്കുറിച്ചാണ് ആ മന്ത്രം.


“കുർവ്വന്നേവേഽഹ കർമ്മാണി

ജിജീവിഷേച്ഛതം സമാ:

ഏവം ത്വയി നാന്യഥേതോഽസ്തി:

ന കർമ്മ ലിപ്യതേ നരേ”


"കർമ്മത്തിന്റെ ഈ വഴിയിലൂടെ ശതവർഷം ജീവിച്ചിരിക്കുക. മനുഷ്യന് കർമ്മലിപ്തനാകാതിരിക്കാൻ ഇതല്ലാതെ വഴിയില്ല" എന്ന് ഈ മന്ത്രത്തിന് അർത്ഥം പറയാം.


ആദ്യത്തെ രണ്ടു മന്ത്രങ്ങൾ ചൂണ്ടിക്കാട്ടുന്നതിന് വിപരീതമായ വഴി പിന്തുടരുന്നവരെ ആത്മഘാതകരെന്ന് (ആത്മഹ്നോ ജനാ:) വിശേഷിപ്പിക്കുന്ന മൂന്നാം മന്ത്രം അങ്ങനെയുള്ളവർ അന്ധവും ഇരുട്ടുനിറഞ്ഞതുമായ അസൂര്യലോകങ്ങളിൽ ചെന്നെത്തുമെന്ന് പറയുന്നു.


രണ്ടാം ഘട്ടം


നാലു മന്ത്രങ്ങൾ (4-7)  അടങ്ങുന്നതാണ് ഈ ഘട്ടം. മുൻഘട്ടത്തിലെ ആദ്യമന്ത്രത്തിലേയ്ക്ക് തിരികെ ചെന്ന് അതിനെ വിശദീകരിച്ച് പുരോഗമിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഈ നാലു മന്ത്രങ്ങളിൽ ആദ്യത്തെ രണ്ടെണ്ണം ഈശ്വരസ്വരൂപം വിവരിക്കാനുള്ള ശ്രമമാണ്. തുടർന്നുള്ള രണ്ടു മന്ത്രങ്ങൾ, ഈശ്വരസാക്ഷാത്കാരം കൈവരിച്ചവരുടെ അവസ്ഥ ചിത്രീകരിക്കുന്നു.


ആത്മതത്ത്വമായ ഈശ്വരന്റെ സ്വഭാവം വർണ്ണിക്കുന്ന ആദ്യത്തെ രണ്ടു മന്ത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്, പ്രത്യക്ഷത്തിൽ അസംബന്ധമെന്ന് തോന്നുന്ന ഒരു തരം മിസ്റ്റിക് ഭാഷയാണ്. ജഗത്താകെ വ്യാപിച്ചിരിക്കുന്ന ആ സത്യം ഇളകാത്തതെങ്കിലും മനസ്സിനെ വെല്ലുന്ന വേഗമുള്ളതാണ്; നിൽക്കുന്ന അത് ഓടുന്ന മറ്റുള്ളവയെ കടന്നുപോകുന്നു; ഇളകുന്നെങ്കിലും അതിന് ഇളക്കമില്ല; അത് അകലെയും അടുത്തുമാണ് (തദ് ദൂരേ, തദന്തികേ); അത് എല്ലാറ്റിനും അകത്തും വെളിയിലും ഇരിക്കുന്നു (തദന്തരസ്യ സർവസ്യ, തദ് സർവസ്യാസ്യ ബാഹ്യത:) എന്നൊക്കെയാണ് വർണ്ണന.


"അവനവനിൽ സമസ്തഭൂതങ്ങളേയും, സമസ്തഭൂതങ്ങളിലും അവനവനേയും കാണുന്നവനെ ഒന്നും ഭയപ്പെടുത്തുന്നില്ല" എന്നർത്ഥമുള്ള അടുത്ത മന്ത്രം ചിത്രീകരിക്കുന്നത് ഈശ്വരസാക്ഷാത്കാരം സിദ്ധിച്ചവരെയാണ്. രണ്ടാം ഘട്ടത്തിലെ അവസാന മന്ത്രം താഴെക്കൊടുക്കുന്നതാണ്:-


“യസ്മിൻ സർവ്വാണി ഭൂതാനി

ആത്മൈവാത്ഭൂദ്വിജാനത:

തത്ര കോ മോഹ: ക: ശോക:

ഏകത്വമനുപശ്യത:”


"സമസ്തഭൂതങ്ങളിലും തന്നെത്തന്നെ കണ്ട് ഏകത്വം അറിയുന്നവന്, മോഹമോ ശോകമോ പകരാൻ എന്തിനു കഴിയും?" എന്ന ചോദ്യമാണ് ഈ മന്ത്രത്തിൽ.


മൂന്നാം ഘട്ടം


"കർമ്മലിപ്തമല്ലാത്ത ജീവിതം" എന്ന ഒന്നാം ഘട്ടം മദ്ധ്യമന്ത്രത്തിലെ ആശയവുമായി ബന്ധപ്പെട്ടതാണ് (8 മുതൽ 14 വരെയുള്ള) ഏഴു മന്ത്രങ്ങൾ അടങ്ങുന്ന മൂന്നാം ഘട്ടം. ജീവിതത്തിലെ വിരുദ്ധങ്ങളെന്നു തോന്നുന്ന ദ്വന്തങ്ങളുടെ സമന്വയമാണ് ഈ ഘട്ടത്തിലെ മുഖ്യ ആശയം.


വിശ്വത്തെ ഒന്നിച്ചു നിർത്തുന്നത്, എല്ലായിടത്തും സന്നിഹിതവും, ഉജ്ജ്വലവും, അവിഭക്തവും, പാപത്തിന്റെ സ്നായു കലരാത്തതും(അസ്നാവിരം), ബുദ്ധിതികഞ്ഞതും, ഒരേസമയം സമീപസ്ഥവും ദൂരസ്ഥവും ആയ ആത്മതത്ത്വമാണെന്നർത്ഥമുള്ള ഒരു മന്ത്രത്തോടെയാണ് തുടക്കം. തുടർന്നു വരുന്ന 6 മന്ത്രങ്ങളുടെ ആശയം ഏതാണ്ട് ഇങ്ങനെയാണ്:-


അവിദ്യയെ പിന്തുടരുന്നവർ അന്ധതയുടെ ഇരുട്ടിൽ ചെന്നു പെടുന്നു; വിദ്യയിൽ മാത്രം ശ്രദ്ധയൂന്നുന്നവർ അതിലും വലിയ ഇരുട്ടിൽ ചെന്നുപെടുന്നു.


വിദ്യയുടേയും അവിദ്യയുടേയും ഫലങ്ങൾ വ്യത്യസ്തമാണെന്ന് പൂർവഗുരുക്കളിൽ നിന്ന് ഞങ്ങൾ കേട്ടറിഞ്ഞിരിക്കുന്നു.


വിദ്യയേയും അവിദ്യയേയും ഒന്നിൽ തന്നെയുള്ളതായി തിരിച്ചറിയുന്നവൻ, അവിദ്യയിലൂടെ മൃത്യവിനെ തരണം ചെയ്ത് വിദ്യയിലൂടെ അമർത്ത്യത അനുഭവിക്കുന്നു.


ഇല്ലാതാകലിലെ(അസംഭൂതി) പിന്തുടരുന്നവർ അന്ധതയുടെ ഇരുട്ടിൽ ചെന്നെത്തുന്നു; ഉണ്മയിൽ മാത്രം ശ്രദ്ധയൂന്നുന്നവർ അതിലും വലിയ ഇരുട്ടിൽ ചെന്നുപെടുന്നു.


ഉണ്മയുടേയും ഇല്ലാതാകലിന്റേയും ഫലങ്ങൾ വ്യത്യസ്തമാണെന്ന് പൂർവഗുരുക്കളിൽ നിന്ന് ഞങ്ങൾ കേട്ടിരിക്കുന്നു.


ഉണ്മയേയും അലിഞ്ഞുപോകലിനേയും ഒന്നിൽ തന്നെയുള്ളതായി തിരിച്ചറിയുന്നവർ അലിഞ്ഞുപോകലിലൂടെ മൃത്യുവിനെ തരണം ചെയ്ത് ഉണ്മയിലൂടെ അമർത്ത്യത അനുഭവിക്കുന്നു.


ഈ മന്ത്രങ്ങളിൽ പരാമർശിക്കപ്പെടുന്ന ദ്വന്തങ്ങൾ ഏതിനെയൊക്കെ സൂചിപ്പിക്കുന്നുവെന്ന കാര്യത്തിൽ വ്യാഖ്യാതാക്കൾക്കിടയിൽ അഭിപ്രായൈക്യമില്ല. ഉദാഹരണത്തിന്, അവിദ്യയെന്നത് അഗ്നിഹോത്രാദി കർമ്മങ്ങളും, വിദ്യ ദേവതാജ്ഞാനവുമാണെന്നാണ് ശങ്കരാചാര്യർ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഈശാവാസ്യത്തിന്റെ ഹൃദയത്തെയെന്നതിന് പകരം സ്വന്തം സിദ്ധാന്തങ്ങളുടെ അളവുകോലുകളെയാണ് ശങ്കരൻ ഇവിടെയൊക്കെ പിന്തുടരുന്നതെന്ന് വിമർശിക്കുന്ന സുകുമാർ അഴീക്കോട്, അവിദ്യ ധനലോഭവും, വിദ്യ ആത്മജ്ഞാനം ഉൾപ്പെടാത്ത അപരവിദ്യയും ആണെന്ന് അഭിപ്രായപ്പെടുന്നു. അവിദ്യ ബാഹ്യപ്രപഞ്ചത്തിൽ ശ്രദ്ധയൂന്നുന്നതും വിദ്യ ആന്തരികലോകത്തെ ശ്രദ്ധിക്കുന്നതുമാണെന്ന് കരുതുന്ന വ്യാഖ്യാതാക്കളും ഉണ്ട്. അങ്ങനെ നോക്കുമ്പോൾ, അവിദ്യയേയും വിദ്യയേയും സമന്വയിപ്പിക്കുകയെന്നാൽ, കർമ്മത്തേയും ധ്യാനത്തേയും ഒന്നിപ്പിക്കുക എന്നാണർത്ഥം.


നാലാം ഘട്ടം


നാലു മന്ത്രങ്ങൾ അടങ്ങിയ ഈ അന്തിമ ഘട്ടം, ആദ്യഘട്ടം മൂന്നാം ശ്ലോകത്തിൽ പരാമർശിക്കപ്പെടുന്ന അസൂര്യലോകങ്ങളെ മനസ്സിൽ കണ്ട് എഴുതിയതാണെന്ന് തോന്നും. വെളിച്ചത്തിന്റെ സ്രോതസ്സുകളായ സൂര്യനേയും അഗ്നിയേയും എല്ലാം ലക്ഷ്യമാക്കിയുള്ള ഹൃദയസ്പർശിയായ പ്രാർത്ഥനയാണ് ഈ മന്ത്രങ്ങൾ. ഇവയിൽ ഏറെ പ്രശസ്തമായ ആദ്യമന്ത്രം ഇങ്ങനെയാണ്:-


“ഹിരണ്മയേന പാത്രേണ

സത്യസ്യാപിഹിതം മുഖം

തത് ത്വം പൂഷന്നപാവൃണു

സത്യധർമ്മായ ദൃഷ്ടയേ.”


"സത്യത്തിന്റെ മുഖം (നിന്റെ) സ്വർണ്ണത്തളിക കൊണ്ട് മറഞ്ഞിരിക്കുന്നു; ഓ സൂര്യാ, അത് മാറ്റി നീ ഞങ്ങൾക്ക് സത്യദർശനം സാദ്ധ്യമാക്കിയാലും" എന്നാണ് ഈ മന്ത്രത്തിലെ പ്രാർത്ഥന.


പ്രകാശം ചൊരിഞ്ഞും ജ്വലിക്കുന്ന തേജസ് അടക്കിയും, നീ തന്നെയായ ഞങ്ങൾക്ക് നിന്നെ കാട്ടിത്തരേണമേ എന്ന്, പോഷിപ്പിക്കുന്നവനും ഏകാന്തപഥികനും സർവജീവശ്രോതസ്സുമായ സൂര്യനോടുള്ള പ്രാർത്ഥനയാണ് അടുത്ത മന്ത്രം. അതിനടുത്തമന്ത്രത്തിൽ എന്റെ ശരീരം ഭസ്മമായിത്തീരുമ്പോൾ, ജീവൻ അമർത്ത്യതയിൽ ലയിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും, ബ്രഹ്മസ്മൃതിയിൽ മുഴുകാൻ മനസ്സിനെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. ഉപനിഷത്തിന്റെ സമാപനമന്ത്രം വിനയത്തോടെയുള്ള മറ്റൊരു പ്രാർത്ഥനയാണ്:-


“അഗ്നേ നയ സുപഥാ രായേ അസ്മാൻ

വിശ്വാനി ദേവ വയുനാനി വിദ്വാൻ

യുയോദ്ധ്യസ്മജ്ജുഹുരാണമേനോ

ഭൂയിഷ്ഠാം തേ നമ ഉക്തി വിധേമ.”


"അഗ്നേ, ഞങ്ങളെ നേർവഴിയിലൂടെ നിത്യാനന്ദത്തിലേക്ക് നയിച്ചാലും. ഞങ്ങളുടെ എല്ലാച്ചെയ്തികളും അറിയുന്ന നീ ഞങ്ങളെ തിന്മയിൽ നിന്ന് രക്ഷിക്കാനായി ഞങ്ങൾ വീണ്ടും വീണ്ടും നമിക്കുന്നു " എന്നാണ് ഇതിനർത്ഥം.


ശാന്തിമന്ത്രം


ഈശോപനിഷത്തിനൊടുവിൽ പ്രസിദ്ധമായ ഈ ശാന്തിമന്ത്രം ചേർത്തിട്ടുണ്ട്:-


“ഓം പൂർണ്ണമദ: പൂർണ്ണമിദം

പൂർണ്ണാത് പൂർണ്ണമുദച്യതേ

പൂർണ്ണസ്യ പൂർണ്ണമാദായ

പൂർണ്ണമേവാവശിഷ്യതേ.

ഓം ശാന്തി: ശാന്തി: ശാന്തി:”


"അതും ഇതും പൂർണ്ണമാണ്; പൂർണ്ണത്തിൽ നിന്ന് പൂർണ്ണം ഉണ്ടാകുന്നു; പൂർണ്ണത്തിൽ നിന്ന് പൂർണ്ണം എടുത്തുമാറ്റിയാലും പൂർണ്ണം തന്നെ അവശേഷിക്കുന്നു" എന്നാണ് ഒട്ടേറെ വ്യംഗ്യാർത്ഥങ്ങൾ കണ്ടെത്താവുന്ന ഈ മന്ത്രത്തിന്റെ വാച്യാർത്ഥം.


ഈശാവാസ്യോപനിഷത്ത് ഒരു പുറം വായിച്ചപ്പോൾ തന്റെ ജീവിതമാകെ മാറിപ്പോയെന്ന് ബ്രഹ്മോസമാജ സ്ഥാപകനായ രാജാ റാം മോഹൻ റായ് പ്രസ്ഥാവിച്ചിട്ടുണ്ട്. ഭാരതീയരും പാശ്ചാത്യരുമായ ഒട്ടേറെ വ്യാഖ്യാതാക്കൾ, ഇത്രയേറെ പ്രശംസിക്കപ്പെട്ട ഈ രചനയുടെ വ്യാഖ്യാനത്തിന് തുനിഞ്ഞിട്ടുണ്ട്. ഒറ്റനോട്ടത്തിൽ അമ്പരപ്പിക്കുന്ന പ്രസ്താവനകൾ നിറഞ്ഞ ഇതിന്റെ വ്യാഖ്യാനം ശങ്കരാചാര്യരെപ്പോലും വിഷമിപ്പിച്ചു. തന്റെ ജഗന്മായാവാദവുമായി കണിശമായി ഒത്തുപോകുന്ന അർത്ഥം ഉപനിഷത്തിൽ കണ്ടെത്താനാണ് അദ്ദേഹം ശ്രമിച്ചത്. ഈശാവാസ്യോപനിഷത്ത് വ്യാഖ്യാനിക്കാൻ ശങ്കരൻ തുനിഞ്ഞപ്പോൾ ഈശ്വരൻ ചിരിച്ചുപോയെന്നുപോലും അരോബിന്ദോ പരിഹസിക്കുന്നു എന്നാൽ ജീവിതത്തിലെ മൗലികവൈരുദ്ധ്യങ്ങളുടെ താദാത്മ്യവും ക്രമപ്പെടുത്തലുമാണ് ഈശോപനിഷത്തിന്റെ കാതലായ ആശയമെന്ന് സാധാരണ വായനക്കാരനു പോലും മനസ്സിലാക്കാം. "വിട്ടുവീഴ്ചയില്ലാത്ത പൊരുത്തക്കേടുകളുടെ വിട്ടുവീഴ്ചയില്ലാത്ത സമന്വയം" ആണ് അതിന്റെ കേന്ദ്ര ആശയമായി അരോബിന്ദോ കണ്ടത്. വാക്കുകളുടെ മിതത്ത്വത്തിനും, ചുരുങ്ങിയ വാക്കുകളിൽ അവതരിപ്പിച്ചിരിക്കുന്ന ആശയങ്ങളുടെ ഗാംഭീര്യത്തിനും ഇത് പേരുകേട്ടിരിക്കുന്നു. "എല്ലാ ഉപനിഷത്തുകളും, മറ്റെല്ലാ പവിത്രരചനകളും ഒരുനാൾ ഭസ്മമായിത്തീർന്നാലും, ഈശോപനിഷത്തിലെ ആദ്യമന്ത്രം ഹിന്ദുക്കളുടെ സ്മരണയിൽ അവശേഷിക്കുന്നെങ്കിൽ‍, ഹിന്ദുമതം എക്കാലവും നിലനിൽക്കും" എന്ന് മഹാത്മാഗാന്ധി അഭിപ്രായപ്പെട്ടിട്ടുണ്ട്.


ഇവിടേയും ശങ്കരാചാര്യർ സ്വീകരിച്ചിരിക്കുന്ന പാഠം വ്യത്യസ്തമാണ്. "അസൂര്യലോകങ്ങൾ". (സൂര്യനില്ലാത്ത ലോകങ്ങൾ) എന്നതിന് പകരം  അദ്ദേഹം"ആസുരലോകങ്ങൾ"‍ (അസുരലോകങ്ങൾ) എന്ന പാഠമാണ് സ്വീകരിച്ചിരിക്കുന്നത്. അരോബിന്ദോ ഇവിടേയും ശങ്കരനോട് വിയോജിക്കുന്നു. അവസാനത്തെ നാലു മന്ത്രങ്ങളിൽ സൂര്യനോടു നടത്തുന്ന അർത്ഥന തന്നെ ഈ മന്ത്രത്തിലെ അസൂര്യലോകങ്ങളെ മനസ്സിൽ വച്ചാണെന്ന് അരോബിന്ദോ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, "ഉപനിഷത്തിന്റെ ചിന്താഘടനയിൽ, മൂന്നാം മന്ത്രം, അവസാനത്തെ നാലുമന്ത്രങ്ങളിലെ ആശയത്തിന്റെ മുഖവുരയാണ്."

ദാതാ ഭവതി വാ ന വാ

 ശതേഷു ജായതേ ശൂരഃ

സഹസ്രേഷു ച പണ്ഡിതഃ

വക്താ ദശസഹസ്രേഷു

ദാതാ ഭവതി വാ ന വാ


നൂറിൽ ഒരാൾ ശൂരനായി ജനിക്കുന്നു. ആയിരത്തിൽ ഒരുവൻ പണ്ഡിതനായി ജനിക്കുന്നു. പതിനായിരത്തിൽ ഒരുവൻ വാഗ്മിയായി ജനിക്കുന്നു. എന്നാൽ ദാനിയായ പുരുഷൻ ഇതിലും വിരളമാണ്. ഗുണയുക്തരായ വ്യക്തികളുടെ ജന്മം വളരെ വിരളമായി മാത്രമേ നടക്കുന്നുള്ളൂ. ലോകത്ത് നൂറുകണക്കിന് ആളുകൾ ജനിക്കുന്നുണ്ട്. പക്ഷെ ധൈര്യവും പരാക്രമശാലിത്വവും ഒത്തുചേർന്ന ഒരാൾ ജനിക്കുന്നത് വളരെ അപൂർവ്വം. നൂറുപേരിൽ ഒരാൾ മാത്രമായിരിക്കും അത്തരക്കാർ. എന്നാൽ പണ്ഡിതന്മാർ അതിലും വിരളമായി മാത്രമേ ഉണ്ടാകുന്നുള്ളൂ. ആയിരംപേർ ജനിക്കുമ്പോൾ ഒരുവനോ മറ്റോ ഉണ്ടെങ്കിൽ ഭാഗ്യം. ആരാണ് വാഗ്മി. പണ്ഡിതൻ ചിലപ്പോൾ അമിത സംസാരപ്രിയനാകാം. പക്ഷെ വാഗ്മി മിതമായും സാരമായും മാത്രം വാക്കുകൾ ഉപയോഗിക്കുന്നവനായിരിക്കും. ഒരൊറ്റ വാക്യത്തിൽ കൂടി ലോകത്തെ ബോധ്യപ്പെടുത്താനുള്ള കഴിവുണ്ടായിരിക്കും. പക്ഷെ പതിനായിരം പേരിൽ ഒരാളായിരിക്കും അത്തരക്കാർ. വളരെ വിരളമെന്നർത്ഥം. ലോകത്തിലെ ഏറ്റവും ഗുണശാലികളായി അറിയപ്പെടുന്നത് ദാനികളാണ്. ശൂരന്റെ ശൗര്യമോ, പണ്ഡിതന്റെ ജ്ഞാനമോ, വാഗ്മിയുടെ ഗുണമോ അവനുണ്ടാകണമെന്നില്ല. പക്ഷെ അർഹിക്കുന്നവന് ദാനം ചെയ്യാനുള്ള മനസ്സ് ഉണ്ടായിരിക്കും. അതുതന്നെ ബാക്കിയുള്ളതിനെ അപേക്ഷിച്ച് ഏറ്റവും നല്ല ഗുണവും. അങ്ങിനെയുള്ളവർ ജനിക്കുന്നുണ്ടോ ആവോ എന്നാണ് കവിയുടെ സംശയം. അതായത് വളരെ വളരെ അപൂർവ്വമായി അങ്ങിനെഒരാൾ ഉണ്ടാകുന്നു എന്നർത്ഥം.


സനാതനധര്‍മത്തിന്റെ അടിസ്ഥാനശിലകളിലൊന്നാണ് ദാനം.എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ,ഇന്നത്തെ ഹൈന്ദവസമൂഹത്തില്‍ ദാനത്തിന് പറയത്തക്ക സ്ഥാനമൊന്നും അധികമാരും കല്പിച്ചുനല്‍കിക്കാണുന്നില്ല.വേദങ്ങള്‍തൊട്ട് പുരാണങ്ങള്‍വരെ ദാനത്തിന്റെ മഹത്വത്തെ പാരാട്ടുന്നുണ്ട്.പക്ഷേ ഇതേക്കുറിച്ച് സാമാന്യജനസമൂഹത്തെ പറഞ്ഞു മനസ്സിലാക്കുന്നവര്‍ വിരളമാണ് എന്നതാണ് പ്രധാന പ്രശ്‌നം.ധര്‍മശാസ്ത്രങ്ങളെ പഠിച്ചറിഞ്ഞവര്‍ സാമാന്യജനത്തിന് ദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ഉപദേശിച്ചുകൊടുക്കാത്ത പക്ഷം അവര്‍ ദാനം ചെയ്യാതിരിക്കുന്നതില്‍ അദ്ഭുതപ്പെടേണ്ട കാര്യവുമില്ല.ഈശ്വരവാണിയായ വേദം പറയുന്നത് കാണൂ:


ഓം മാ പൃണന്തോ ദുരിതമേന ആരന്മാ ജാരിഷുഃ സൂരയഃ സുവ്രതാസഃ.

അന്യസ്‌തേഷാം പരിധിരസ്തു കശ്ചിദപൃണന്തമഭി സം യന്തു ശോകാഃ.

(ഋഗ്വേദം 1.125.7)


(പൃണന്തഃ) ദാനം ചെയ്യുന്നവര്‍ (ദുരിതമ്) ദുരിതത്തെ (ഏനഃ) അതിനുകാരണമായ പാപത്തെ (മാ ആരന്‍) പ്രാപിക്കാതിരിക്കട്ടെ. (സുവ്രതാസഃ) ഉത്തമ വ്രതചാരികളായ (സൂരയഃ) ജ്ഞാനികള്‍ (മാ ജാരിഷുഃ) ജീര്‍ണതയെ പ്രാപിക്കാതിരിക്കട്ടെ.(കശ്ചിദ് അന്യഃ) മറ്റൊരുവന്‍ അഥവാ ഈശ്വരന്‍ (തേഷാം) അവരുടെ (പരിധിഃ അസ്തു) പരിധിയാകട്ടെ.കാരണം (അപൃണന്തമ്) ദാനം ചെയ്യാത്തവരെ (ശോകാഃ അഭി സംയന്തു) എല്ലായിടത്തുനിന്നും ശോകങ്ങള്‍ പ്രാപിക്കുന്നു.


ദാനകര്‍മം ദുരിതങ്ങളെയും അതിനു കാരണമായ പാപകര്‍മങ്ങളെയും അകറ്റുന്നു എന്ന സന്ദേശമാണ് മന്ത്രത്തില്‍ ആദ്യം കാണുന്നത്.മനുഷ്യര്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ സിംഹഭാഗവും തങ്ങള്‍ മുജ്ജന്മങ്ങളിലോ ഈ ജന്മത്തില്‍തന്നെയോ ചെയ്ത പാപകര്‍മങ്ങള്‍ കാരണം വന്നുചേര്‍ന്നവയാണ്.മനസ്സിലെ പാപചിന്തകളാണ് പാപകര്‍മങ്ങളായി മാറുന്നത്.മനസ്സ് പവിത്രമായാലേ അത്തരം പാപചിന്തകള്‍ അകലുകയുള്ളൂ.അതിനു പ്രാപ്തമാക്കുന്നതാണ് ദാനം.


ആരൊക്കെയാണ് ദാനം ചെയ്യേണ്ടത്?                     ഏവരുടെയും കര്‍ത്തവ്യമാണ് ദാനം എന്നു മനസ്സിലാക്കുക.സര്‍വവും സംന്യസിക്കുന്ന ജ്ഞാനിക്ക് ദാനവും യജ്ഞവും തപസ്സും സംന്യസിക്കാമോ അഥവാ ത്യജിക്കാമോ എന്ന സംശയം ചോദിക്കുന്ന അര്‍ജുനന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ നല്‍കുന്ന ഗീതോപദേശം കാണുക:


യജ്ഞദാനതപഃകര്മ ന ത്യാജ്യം കാര്യമേവ തത് യജ്ഞോ ദാനം തപശ്ചൈവ പാവനാനി മനീഷിണാമ്. (ഗീത 18.5)

അര്‍ഥം:യജ്ഞം, ദാനം, തപസ്സ് എന്നീ കര്‍മങ്ങള്‍ ഉപേക്ഷിക്കപ്പെടേണ്ടവയല്ല.അവ അനുഷ്ഠിക്കുകതന്നെയാണ് വേണ്ടത്.അവ വിവേകികളെ പവിത്രരാക്കുന്നു.


അതായത് ദാനാദികള്‍ ജ്ഞാനികളെ കൂടുതല്‍ കൂടുതല്‍ പവിത്രീകരിക്കുകയാണ് ചെയ്യുന്നത്.അവയെ ത്യജിക്കുന്നത് ശരിയല്ല.അങ്ങനെയുള്ള ത്യാഗം താമസികത്യാഗം ആയിരിക്കുമെന്നും ശ്രീകൃഷ്ണന്‍ തുടര്‍ന്നുവരുന്ന ശ്ലോകത്തില്‍ പറയുന്നു.സ്വയം ജ്ഞാനിയെന്നു കരുതി ദാനാദികളെ ഉപേക്ഷിക്കുന്നവന്‍ ജീര്‍ണതയെ പ്രാപിക്കും.ഇതാണ് മന്ത്രത്തിലും പറയുന്നത്.ഉത്തമമായ വ്രതചാരികളായ ജ്ഞാനികള്‍ ജീര്‍ണതയെ പ്രാപിക്കാതിരിക്കട്ടെ അഥവാ ഉത്തമ വ്രതചാരികളല്ലാത്ത ജ്ഞാനികള്‍ ജീര്‍ണതയെ പ്രാപിക്കും എന്ന്.


ജ്ഞാനികളുടെ ധര്‍മം ദാനമഹത്വത്തെക്കുറിച്ച് അന്യരെ ഉപദേശിച്ച് അവരെക്കൂടി ദാനത്തിന് പ്രേരിപ്പിക്കുക എന്നതാണ്.സ്വയം ദാനം ചെയ്യാത്ത ജ്ഞാനിക്ക് മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കാന്‍ കഴിയുകയില്ല.അതിനാല്‍ ജ്ഞാനവും ദാനവും ഒരുമിച്ചുപോകേണ്ടതുണ്ട്.ജ്ഞാനിക്ക് ഇതിനുള്ള ഉത്തമമായ മാതൃക സാക്ഷാല്‍ പരമേശ്വരന്‍തന്നെയാണ്.ഈശ്വരന്‍ ഇക്കണ്ട പ്രപഞ്ചത്തെയെല്ലാം സൃഷ്ടിച്ചത് തനിക്കുവേണ്ടിയാണോ? അല്ല എന്നാണ് ഷഡ്ദര്‍ശനഗ്രന്ഥങ്ങള്‍ പഠിച്ചാല്‍ മനസ്സിലാകുക.പ്രപഞ്ചസൃഷ്ടി സ്വാര്‍ഥമല്ല, പരാര്‍ഥമാണ്. (സംഹത പരാര്‍ഥത്വാത് - സാംഖ്യദര്‍ശനം) ജീവാത്മാക്കളുടെ ഭോഗത്തിനും അപവര്‍ഗം അഥവാ മോക്ഷത്തിനുംവേണ്ടിയാണ് ഈശ്വരന്‍ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് നല്‍കിയിരിക്കുന്നത്.(ഭോഗാപവര്‍ഗാര്‍ഥം ദൃശ്യം-യോഗദര്‍ശനം). ഏറ്റവും മഹത്തായ ദാനമാണ് അത്. മാത്രമല്ല, ഈ പ്രപഞ്ചത്തെക്കുറിച്ചുള്ള സകലജ്ഞാനത്തിന്റെയും ബീജത്തെ ഉള്‍ക്കൊള്ളുന്ന വേദങ്ങളെ നമുക്ക് നല്‍കിയതും ആ ഈശ്വരന്‍തന്നെ. (ശാസ്ത്രയോനിത്വാത്-വേദാന്തദര്‍ശനം തത്ര നിരതിശയം സര്‍വജ്ഞബീജമ്-യോഗദര്‍ശനം)


അതായത് ജ്ഞാനികള്‍ക്ക് ഏറ്റവും വലിയ മാതൃക സര്‍വജ്ഞാനിയായ ഭഗവാന്‍തന്നെയാണ്.ആ ഭഗവാനാകട്ടെ മഹത്തായ ദാനിയുമാണ്.അഥവാ ജ്ഞാനത്തിന്റെയും ദാനത്തിന്റെയും പരിധി ഭഗവാനാണ്.ആ ഭഗവാനില്‍നിന്നുമാണ് നാം പ്രേരണ നേടേണ്ടത്.ഭേദംവിനാ സര്‍വരും ദാനം ചെയ്യേണ്ടതാണ്.ദാനം നമ്മെ ശോകങ്ങളില്‍നിന്നും ദുരിതങ്ങളില്‍നിന്നും സംരക്ഷിക്കും.ഇത് വേദം നല്‍കുന്ന ഉറപ്പാണ്

കഠോപനിഷത്ത്

 ഭാരതീയദർശനത്തിലെ പ്രഖ്യാതരചനകളായ ഉപനിഷത്തുകളിൽ ഒന്നാണ് കഠോപനിഷത്ത്. മുഖ്യ ഉപനിഷത്തുകളുടെ എല്ലാ പട്ടികകളിലും ഇത് കാണപ്പെടുന്നു. സംഭാഷണരൂപത്തിലാണ് ഈ ഉപനിഷത്ത് എഴുതപ്പെട്ടിരിക്കുന്നത്. നചികേതസ്സ് എന്ന ബാലനും മൃത്യുദേവനായ യമനും തമ്മിലാണ് സംഭാഷണം. നാടകീയമായ തുടക്കം, ചട്ടക്കുടായ കഥയുടെ സൗന്ദര്യം, അന്വേഷകനും മുഖ്യകഥാപാത്രവുമായ നചികേതസ്സെന്ന ബാലന്റെ അസാമാന്യവ്യക്തിത്വം എന്നിവ ഇതിനെ പ്രത്യേകം ശ്രദ്ധേയമാക്കുന്നു.


കൃഷ്ണയജുർവേദത്തിന്റെ, കഠൻ എന്ന മഹർഷി ഗുരുവായ തൈത്തിരീയ ബ്രാഹ്മണത്തിന്റെ ഭാഗമായി കരുതപ്പെടുന്നതുകൊണ്ടാണ് ഈ ഉപനിഷത്തിന് കഠോപനിഷത്ത് എന്നു പേരായത്. വൈശമ്പായനമഹർഷിയുടെ ശിഷ്യനായിരുന്നു കഠൻ.


രണ്ട് അദ്ധ്യായങ്ങളാണ് ഈ ഉപനിഷത്തിലുള്ളത്. ഓരോ അദ്ധ്യായവും മൂന്നു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ആ ഭാഗങ്ങൾ വല്ലികളെന്നറിയപ്പെടുന്നു. രണ്ടദ്ധ്യായങ്ങളിലുമായി മൊത്തം ആറു വല്ലികളുണ്ട്. ഒന്നാം അദ്ധ്യായം മൂന്നാം വല്ലിയുടെ അവസാനഭാഗത്തിന് ഒരു സമാപ്തിയുടെ മട്ടുണ്ട്. നേരത്തേ ഈ ഉപനിഷത്തിൽ മൂന്നു വല്ലികളുള്ള ആദ്യാദ്ധ്യായം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും, രണ്ടാമദ്ധ്യായമായി വരുന്ന മൂന്നു വല്ലികൾ പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടവയാണെന്നും കരുതപ്പെടുന്നു.


ഒന്നാം അദ്ധ്യായം


ഒന്നാം വല്ലി


വാജശ്രവസ്സിന്റെ ദാനം


പുണ്യം കാംക്ഷിച്ച് സമ്പത്തെല്ലാം ദാനം ചെയ്യുന്ന വാജശ്രവസിനെ അവതരിപ്പിച്ചാണ് ഉപനിഷത്ത് തുടങ്ങുന്നത്. അയാൾക്ക് നചികേതസ് എന്നു പേരായ ഒരു പുത്രനുണ്ടായിരുന്നു. വസ്തുക്കളോരോന്ന് ദാനമായി പൊയ്ക്കൊണ്ടിരുന്നപ്പോൾ നചികേതസ്സ് ശ്രദ്ധാവിവശനായി ചിന്തിക്കാൻ തുടങ്ങി: "കുടിക്കേണ്ട വെള്ളമെല്ലാം കുടിച്ചുകഴിഞ്ഞ, തിന്നേണ്ട പുല്ലെല്ലാം തിന്നു കഴിഞ്ഞ, തരാനുള്ള പാലെല്ലാം തന്നു കഴിഞ്ഞ, ഉണങ്ങിവരണ്ട (നിരിന്ദ്രിയാ:) ഈ പശുക്കളെ ദാനം ചെയ്യുന്നവൻ അസന്തുഷ്ടിയുടെ ലോകങ്ങളിലല്ലാതെ എവിടെയാണെത്തുക?" ഒടുവിൽ അവൻ പിതാവിനോട് നേരിട്ടു ചോദിച്ചു "എന്നെ ആർക്കാണ് ദാനം ചെയ്യാൻ പോകുന്നത്?". ചോദ്യം മൂന്നു വട്ടം ആവർത്തിച്ചപ്പോൾ കോപിഷ്ഠനായ വാജശ്രവസ്, "നിന്നെ മൃത്യുവിന് കൊടുക്കാൻ പോകുന്നു" എന്ന് മറുപടി പറഞ്ഞു. അതുകേട്ട്, "ഞാൻ പലർക്കും മുൻപനും കുറച്ചുപേർക്കു മാത്രം പിൻപനും ഒരിടത്തും ഏറ്റവും മോശമല്ലാത്തവനും ആയതുകൊണ്ട്, മൃത്യുവിന് എന്നെക്കൊണ്ട് എന്തെങ്കിലും സാധിക്കാനുണ്ടായിരിക്കാം" എന്നും, "വയലിലെ സസ്യങ്ങളെപ്പോലെ മരിച്ച് വീണ്ടും ജനിക്കുകയെന്നത് മർത്ത്യാവസ്ഥയുടെ ഭാഗമാണ്" എന്നും നചികേതസ്സ് ആശ്വസിക്കുന്നു.


യമനും നചികേതസ്സും


യമൻ ഇല്ലാത്തപ്പോൾ മൃത്യുലോകെത്തെത്തിയ നചികേതസ്സ്, മൂന്നു ദിനരാത്രങ്ങൾ മുഴുപ്പട്ടിണിയിൽ അവിടെ കഴിഞ്ഞു. തിരികെയെത്തിയ യമൻ, മൂന്നു ദിവസത്തെ അവഗണനക്ക് പരിഹാരമായി ഇഷ്ടമുള്ള മൂന്നു വരങ്ങൾ ചോദിക്കാൻ നചികേതസ്സിനെ അനുവദിച്ചു. യമലോകത്തുനിന്ന് മടങ്ങിച്ചെല്ലുന്ന തന്നെ അച്ഛൻ, കോപമകന്ന് സ്നേഹപൂർവം സ്വീകരിക്കാൻ ഇടയാകണമെന്നാണ് നചികേതസ് ആദ്യവരമായി ചോദിച്ചത്. യമൻ അത് അനുവദിച്ചു. ജരാമരണങ്ങൾ ഇല്ലാത്ത സ്വർഗം പ്രാപിക്കാനുള്ള യാഗത്തിന്റെ വിദ്യ പഠിപ്പിക്കാനാണ് രണ്ടാം വരമായി നചികേതസ്സ് ആവശ്യപ്പെട്ടത്. മൃത്യു നചികേതസ്സിനെ അത് പഠിപ്പിച്ചുവെന്നു മാത്രമല്ല, ആ വിദ്യയുടെ നാളം ഇനിമേൽ നചികേതസ്സ് എന്നറിയപ്പെടുമെന്നു കൂടി അവനോടു പറഞ്ഞു.


മരിച്ചുകഴിഞ്ഞ മനുഷ്യർ "ഉണ്ട്" എന്ന് ചിലരും "ഇല്ലാതായി" മറ്റു ചിലരും പറയുന്നു. ഇതിന്റെ പരമാർത്ഥം പറഞ്ഞു തരാനാണ് മൂന്നാം വരമായി നചികേതസ്സ് ആവശ്യപ്പെട്ടത്. ദേവന്മാർ പോലും തർക്കിക്കുന്ന ഈ വിഷയത്തിന്റെ നിയമങ്ങൾ സങ്കീർണ്ണമായതു കൊണ്ട്, അതിനു പകരം മറ്റെന്തെങ്കിലും ചോദിക്കാൻ ആവശ്യപ്പെടുകയാണ് യമൻ അപ്പോൾ ചെയ്തത്. ദൈവങ്ങൾ പോലും തർക്കിക്കുന്ന വിഷയമാണെങ്കിൽ, അത് അറിയേണ്ടത് കൂടുതൽ ആവശ്യമാണെന്നും പഠിപ്പിക്കാൻ യമനേക്കാൾ യോഗ്യനായ ഗുരുവിനെ തനിക്ക് കിട്ടാനില്ലെന്നും നചികേതസ്സ് മറുപടി പറഞ്ഞു. ജനിമൃതികളുടെ രഹസ്യത്തിനു പകരമായി ദീർഘായുഷ്മാന്മാരായ മക്കളെയോ, പേരക്കിടാങ്ങളെയോ, സ്വർണ്ണമോ, അശ്വങ്ങളോ, സമ്പത്സമൃദ്ധമായ രാജ്യമോ, നിത്യം സേവിക്കുന്ന സുന്ദരിമാരെയോ ആവശ്യപ്പെടാൻ യമൻ നചികേതസ്സിനെ പിന്നെയും നിർബ്ബന്ധിച്ചു. ഇന്ദ്രിയങ്ങൾ വഴി ലഭിക്കുന്ന ആനന്ദം മരണത്തോടെ കലാശിക്കുമെന്നും സമ്പത്തുകൊണ്ട് ഒരിക്കലും സംതൃപ്തി കൈവരിക്കാനാവില്ലെന്നുമിരിക്കെ, യമൻ വച്ചു നീട്ടിയ ഇതര സമ്മാനങ്ങളൊന്നും തനിക്കു വേണ്ടെന്നും മരണത്തിനപ്പുറത്തുള്ള ജീവിതത്തെക്കുറിച്ചുള്ള തന്റെ ജിജ്ഞാസ തീർത്തു തന്നാൽ മാത്രം മതിയെന്നും നചികേതസ്സ് ശഠിച്ചു.


രണ്ടാം വല്ലി


ശ്രേയവും പ്രേയവും


ഒടുവിൽ യമൻ നചികേതസ്സിനു വഴങ്ങി. ഒറ്റനോട്ടത്തിൽ ആകർഷണീയമായി കാണപ്പെടുന്നവയെ അവഗണിച്ച് ശ്രേയസ്കരമായതിനു വേണ്ടി (പ്രേയത്തിനു പകരം ശ്രേയത്തെ) വാശിപിടിച്ച നചികേതസ്സ്, അജ്ഞതയ്ക്ക് പകരം അറിവിനെ സ്വീകരിക്കുകയാണ് ചെയ്തതെന്ന് യമൻ പുകഴ്ത്തി. സ്വന്തം ദൃഷ്ടിയിൽ ബുദ്ധിമാന്മാരായിരിക്കെ സമ്പത്തിന്റെ മായാജാലത്തിൽ കുടുങ്ങിക്കഴിയുന്നവരാണ് മിക്കവരും. യുക്തിചിന്തകൊണ്ട് എത്തിപ്പെടാവുന്നതല്ല ആത്മതത്ത്വത്തെക്കുറിച്ചുള്ള ജ്ഞാനം. അറിവുള്ള മറ്റൊരാളിൽ നിന്ന് കേട്ടാലേ അത് ഗ്രഹിക്കാനാവൂ. കേട്ടാൽ പോലും മനസ്സിലാക്കാൻ കഴിവുള്ളവർ ചുരുക്കമാണ്. "നിന്നെപ്പോലുള്ള ഒരന്വേഷകനെ എനിക്ക് എന്നും കിട്ടാൻ ഇടയായിരുന്നെങ്കിൽ" എന്നുപോലും യമൻ പറഞ്ഞു. യാഥാർത്ഥ്യത്തിന്റെ ഹൃദയത്തിലെ അദൃശ്യബിന്ദുവിൽ മറഞ്ഞിരിക്കുന്ന ആത്മതത്ത്വത്തെ കണ്ടെത്തുന്ന സ്ഥിരപ്രജ്ഞൻ സുഖദുഃഖങ്ങളെ കടന്നുപോകുന്നു. സൂക്ഷ്മതത്ത്വത്തെ പ്രാപിച്ച് അവൻ ആനന്ദിക്കുന്നു.


_അക്ഷരബ്രഹ്മം&


ധർമ്മാധർമ്മങ്ങളേയും, സ്രഷ്ടാസൃഷ്ടങ്ങളേയും, കാലങ്ങളേയും അതിലംഘിച്ചു നിൽക്കുന്നതെന്താണെന്ന നചികേതസിന്റെ ചോദ്യത്തിനു മറുപടിയായി, വേദങ്ങളുടെ ഇരിപ്പിടവും വിഷയവും എല്ലാ പുണ്യജീവിതത്തിന്റേയും ലക്ഷ്യവുമായിരിക്കുന്നത് സംഗ്രഹിച്ചു പറഞ്ഞാൽ 'ഓം' ആണെന്ന് യമൻ പറഞ്ഞു. അതു തന്നെയാണ് പരമമായ ബ്രഹ്മം. ഈ അക്ഷരം അറിയുന്നവന് എല്ലാം ഇച്ഛകളും പ്രാപ്യമാണ്. ഏറ്റവും നല്ലതും പരമവുമായ അവലംബം ഇതാണ്; ഇതറിയുന്നവൻ ബ്രഹ്മലോകത്തിൽ മഹത്ത്വം പ്രാപിക്കുന്നു. സർവജ്ഞാനമായ ആത്മാവ് ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല. അത് ഒരിടത്തുനിന്നും വന്നതല്ല. അത് ആരുമല്ല. പുരാതനവും നിത്യവുമാണത്. അത് കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നില്ല. ആസനസ്ഥമായിരിക്കുമ്പോൾ അത് അതിദൂരം സഞ്ചരിക്കുന്നു. ശയിക്കുമ്പോൾ എല്ലായിടത്തും എത്തുന്നു. ആത്മതത്ത്വത്തെ വാചാലമായ പ്രബോധനത്തിൽ നിന്നോ, ബുദ്ധിയെ ആശ്രയിച്ചോ കണ്ടെത്താനാവില്ല. അത് തെരഞ്ഞെടുക്കുന്നവർക്ക് സ്വയം വെളിപ്പെടുത്തുന്നു. ബ്രാഹ്മണരും ക്ഷത്രിയരും ഭക്ഷണത്തിലെ വിഭവങ്ങളും, മരണം സദ്യയുടെ കൂട്ടാനുമായിരിക്കുന്ന ബ്രഹ്മത്തിന്റെ വാസസ്ഥാനം ആർക്കെങ്കിലും കണ്ടെത്താനാകുന്നതെങ്ങനെ?.


മൂന്നാം വല്ലി


രഥോപമ


ഹൃദയത്തിന്റെ രഹസ്യഗുഹയിലെ പരമതലത്തിൽ കർമ്മലോകത്തിന്റെ ഫലം പാനം ചെയ്ത് നിഴലും വെളിച്ചവുമെന്നപോലെ ഇരിക്കുന്ന രണ്ടുപേരായി ജീവ-പരമാത്മാക്കളെ വിശേഷിപ്പിക്കുന്ന മന്ത്രത്തോടെയാണ് മൂന്നാം വല്ലി തുടങ്ങുന്നത്. തുടർന്നുവരുന്ന രണ്ടു മന്ത്രങ്ങൾ ഇവയാണ്:-


“ആത്മാനം രഥിനം വിദ്ധി

ശരീരം രഥമേവ തു

ബുദ്ധിം തു സാരഥിം വിദ്ധി

മന:പ്രഗ്രഹമേവ ച


ഇന്ദ്രിയാണി ഹയാന്യാഹു:

വിഷയാംസ്തേഷുഗോചരാൻ

അത്മേന്ദ്രിയമനോയുക്തം

ഭോക്തേത്യാഹുർ മനീഷിണ:


ആത്മാവിനെ രഥയാത്രിയും, ശരീരത്തെ രഥവും, ബുദ്ധിയെ തേരാളിയും, മനസ്സിനെ കടിഞ്ഞാണും, ഇന്ദ്രിയങ്ങളെ കുതിരകളും, വിഷയങ്ങളെ വഴിയും ആയി കാണുന്ന ഈ "രഥോപമ" കഥോപനിഷത്തിലെ ഏറ്റവും പ്രസിദ്ധമായ ഭാഗങ്ങളിൽ ഒന്നാണ്. മനസാകുന്ന കടിഞ്ഞാണിനെ വേണ്ടതുപോലെ ഉപയോഗിക്കുന്നവർ, ഇന്ദ്രിയങ്ങൾ അനുസരണയുള്ള കുതിരകളായിരിക്കുന്നതുകൊണ്ട് ലക്ഷ്യത്തിലെത്തിച്ചേരുന്നു. അല്ലാത്തവർ പ്രാതിഭാസലോകത്തിൽ ജന്മാന്തരങ്ങൾ ചുറ്റിത്തിരിയുന്നു.


ഉത്തിഷ്ഠത, ജാഗ്രത


ഒന്നാം അദ്ധ്യായത്തിന്റെ അവസാനഭാഗത്തെ മന്ത്രങ്ങളിലൊന്ന് ഇതാണ്:-


“ഉത്തിഷ്ഠത ജാഗ്രത

പ്രാപ്യ വരാന്നിബോധത

ക്ഷുരസ്യധാരാ നിശിതാ ദുരത്യയാ

ദുർഗ പഥസ്ഥത് കവയോ വദന്തി


ആലസ്യം വിട്ടെഴുന്നേൽക്കാനും, ഉത്തമനായ ഗുരുവിനെ കണ്ടെത്താനുമുള്ള ആഹ്വാനത്തോടൊപ്പം, കടന്നുപോകേണ്ട വഴി കത്തിയുടെ മൂർച്ചയേറിയ വിളുമ്പിനെപ്പോലെ ദുർഗ്ഗമമാണെന്ന മുന്നറിയിപ്പും ഈ മന്ത്രത്തിലുണ്ട്.


രണ്ടാം അദ്ധ്യായം


ഒന്നാം വല്ലി


സാധാരണമനുഷ്യർക്ക് ആത്മതത്ത്വത്തെ ഗ്രഹിക്കാൻ സാധിക്കാത്തതിന്റെ കാരണം വിശദീകരിച്ചുകൊണ്ടാണ് രണ്ടാം അദ്ധ്യായം തുടങ്ങുന്നത്. സ്രഷ്ടാവ് ഇന്ദിയങ്ങളെ ബാഹ്യലോകത്തേയ്ക്ക് തുറക്കുന്നവയായി രൂപപ്പെടുത്തി. അതിനാൽ നാം വെളിയിലേയ്ക്ക് മുഖം തിരിക്കുകയും ഉള്ളിലുള്ള ആത്മാവിനെ കാണാതിരിക്കുകയും ചെയ്യുന്നു. അമർത്ത്യതയ്ക്കുവേണ്ടിയുള്ള അന്വേഷണത്തിൽ ഉള്ളിലേയ്ക്ക് ദൃഷ്ടിതിരിച്ച് അവിടെ കുടികൊള്ളുന്ന അത്മതത്ത്വത്തെ കാണുന്നവർ ഒന്നോ ഒറ്റയോ മാത്രമായിരിക്കും. അല്ലാത്തവർ ബാലിശഭാവത്തിൽ സുഖങ്ങൾ തേടിപ്പോയി‍, മൃത്യുവിന്റെ വലയിൽ ചെന്നുപെടുന്നു.


സൃഷ്ടികർത്താവായ ബ്രഹ്മാവും, അമ്മയുടെ ഗർഭത്തിൽ ശിശുവെന്നപോലെ അരണിക്കമ്പുകൾക്കിടയിൽ സൂക്ഷിക്കപ്പെടുന്ന അഗ്നിയും എല്ലാം ആത്മതത്ത്വത്തിന്റെ പ്രകടനങ്ങൾ തന്നെ. സൂര്യന്റെ ആരംഭവും ചന്ദ്രന്റെ അന്ത്യവും എല്ലാം അതുതന്നെ. ഈ പ്രപഞ്ചത്തിൽ വ്യത്യസ്തമായി ഒന്നുമില്ല. പലതായി കാണുന്നവർ മരണത്തിൽ നിന്ന് മരണത്തിലേയ്ക്ക് പോകുന്നു. ഭൂത-ഭാവികളുടെ അധീശനായി നമ്മുടെ ഹൃദയമദ്ധ്യത്തിൽ കുടികൊള്ളുന്ന ആത്മതത്ത്വം വിരലോളം മാത്രം(അങ്കുഷ്ടമാത്ര:) ഉള്ളതാണ്. അതിനെ ദർശിച്ചവരെ ഭയം തീണ്ടുന്നില്ല.


രണ്ടാം വല്ലി


ശരീരത്തെ പതിനൊന്നു കവാടങ്ങളുള്ള ഒരു നഗരമായും (പുരമേകാദശദ്വാരം) ആത്മാവിനെ അതിന്റെ അധിപനായും ചിത്രീകരിച്ചു കൊണ്ടാണ് ഈ ഭാഗം തുടങ്ങുന്നത്. അത്മാവ് ആ നഗരിയിൽ ദുഃഖിക്കുന്നില്ല. എന്നാൽ അതിൽ നിന്ന് കിട്ടുന്ന സ്വാതന്ത്ര്യം മുക്തിതന്നെയാണ്. മനുഷ്യൻ ജീവിക്കുന്നത് ശ്വാസമോ ഉച്ഛ്വാസമോ മൂലമല്ല, ശ്വാസോച്ഛ്വാസങ്ങൾക്കും ആധാരമായ മറ്റെന്തോ മൂലമാണ്. ലോകത്തിലെത്തിയ ഒരേ അഗ്നി തന്നെ വ്യത്യസ്ത വസ്തുക്കളുടെ രൂപം കൈക്കൊണ്ടിട്ടും മാറ്റമില്ലാതിരിക്കുന്നതുപോലെയും, ഒരേ വായു, വിവിധങ്ങളായ ആകാരങ്ങൾ സ്വീകരിക്കുമ്പോഴും മാറ്റമില്ലാതിരിക്കുന്നതുപോലെയും, എല്ലാം കാണുന്ന സൂര്യനെ ആ കാഴ്ചകളിലെ കളങ്കങ്ങൾ ബാധിക്കാതിരിക്കുന്നതുപോലെയും എല്ലാവരുടേയും ഉള്ളിലുള്ള ഒരേ പ്രശാന്താത്മാവ് വ്യത്യസ്തരൂപങ്ങളെ ചമയ്ക്കുന്നു. കണ്ണാടിയിലെന്നപോലെ സ്വന്തം രൂപങ്ങളിൽ ആത്മതത്ത്വത്തെ കാണാൻ കഴിയുന്നവർക്കു മാത്രമുള്ളതാണ് നിത്യമായ ശാന്തത. അതിനെ അറിയാനല്ലാതെ നിർവചിക്കാനോ വിവരിക്കാനോ ആർക്കും കഴിയുകയില്ല. അതിനുമുൻപിൽ സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും പ്രകാശിക്കുന്നില്ല. മിന്നലും ഭൗമികമായ അഗ്നിയും അതിനുമുൻപിൽ നിഷ്പ്രഭമാണ്. പ്രകാശിക്കുന്നതെല്ലാം അതിന്റെ പ്രകാശത്തിന്റെ നിഴൽ മാത്രമാണ്.


മൂന്നാം വല്ലി


മുകളിൽ വേരും താഴെ ശാഖകളുമുള്ള സനാതനമായ ഒരാൽമരമായി (ഊർദ്ധ്വമൂലം അധശാഖം ഏഷോഽശ്വദ്ധം സനാതനം) വിശ്വത്തെ വിശേഷിപ്പിച്ചുകൊണ്ടാണ് ഈ ഭാഗം തുടങ്ങുന്നത്. അതിന് ജീവൻ നൽകുന്ന മുകളിലെ വേര് ബ്രഹ്മമാണ്. എല്ലാം അതിൽ നിന്ന് ഉരുവെടുത്ത് അതിൽ ചലിക്കുന്നു. അതിന്റെ പ്രഭാവത്തിൽ സൂര്യൻ പ്രകാശിക്കുകയും മേഘങ്ങൾ മഴ തരുകയും, കാറ്റ് വീശുകയും, മൃത്യു കൊല്ലുകയും ചെയ്യുന്നു. കളങ്കങ്ങൾ വെടിഞ്ഞ ഹൃദയത്തിൽ അത് കണ്ണാടിയിലെന്നപോലെയും, പരേതരുടെ ലോകത്തിൽ സ്വപ്നത്തിലെന്നപോലെയും, ഗന്ധർവലോകത്തിലെ ജലത്തിലെ നിഴൽ പോലെയും ബ്രഹ്മലോകത്തിൽ തെളിവായും കാണപ്പെടുന്നു. ഇന്ദ്രിയനിഗ്രഹത്തിലുടെ അതിനെ പ്രാപിക്കുന്നവർ ജനിമൃതികളുടെ ചക്രത്തിൽ നിന്ന് സ്വതന്ത്രരാകുന്നു. വാക്കുകളുടെയോ, ചിന്തയുടെയോ, ദൃഷ്ടിയുടെയോ ബലത്തിൽ എത്തിച്ചേരാവുന്നതല്ല ഈ അവസ്ഥ. ആസക്തികൾ അടങ്ങി, ഹൃദയത്തിലെ ബന്ധനങ്ങൾ അഴിയുമ്പോൾ മർത്ത്യൻ അമർത്ത്യനാകുന്നു. ഹൃദയത്തിൽ നിന്ന് തുടങ്ങുന്ന അനേകം പാതകളുണ്ട്. അവയിലൊന്ന് മൂർദ്ധാവിലെത്തിച്ചേരുന്നു. അത് അമർത്യതയിലേയ്ക്കും മറ്റെല്ലാവഴികളും മരണത്തിലേക്കും നയിക്കുന്നു. അന്തരാത്മാവായ പുരുഷൻ അങ്കുഷ്ഠമാത്രനാണ്(വിരലോളം പോന്നവൻ). ക്ഷമാപൂർവം ശരീരത്തിൽ നിന്ന് അതിനെ വേർതിരിച്ചെടുക്കണം. അപ്പോൾ അത് ശുദ്ധമായ അമർത്ത്യതയാണെന്നും അത് നീതന്നെയാണും നിനക്ക് ബോദ്ധ്യമാകും.

Tuesday, December 27, 2022

പത്തനംതിട്ടയിലെ പുത്തൻ ശബരിമല

 പുലിപ്പാൽ തേടിയിറങ്ങിയ മണികണ്ഠൻ കൊടുംകാട്ടിലെത്തുകയും അന്നേദിവസം ഏറെ വൈകിയതുകൊണ്ടു അവിടെയുള്ള ഋഷിമാരുടെ പർണശാലയിൽ താമസിക്കുകയും അന്നേരത്തു പിതാവായ പരമശിവൻ മണികണ്ഠനു മുന്നിൽ പ്രത്യക്ഷപ്പെട്ടു പുലിപ്പാൽ ലഭിക്കാനുള്ള ഉപദേശം നൽകിയെന്നുമാണു പുരാണം. പിതാവിന്റെ ഉപദേശം സ്വീകരിച്ച മണികണ്ഠൻ അവിടെ നിന്നും ഉദ്ദിഷ്ടകാര്യ നിറവിൽ കൊട്ടാരത്തിലേക്കു മടങ്ങി.

അന്നു മണികണ്ഠൻ പുലിപ്പാൽ അന്വേഷിച്ചെത്തുകയും പരമശിവൻ പ്രത്യക്ഷപ്പെടുകയും ചെയ്ത ആ വനപ്രദേശം പിന്നീട് പുത്തൻ ശബരിമല എന്നറിയപ്പെടാൻ തുടങ്ങി. ശബരിമലയിലെ എല്ലാ ആചാരാനുഷ്ഠാനങ്ങളും അതേപടി തന്നെ പിന്തുടരുന്ന, എന്നാൽ ഏതുപ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചിട്ടുള്ള പുത്തൻശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രത്തെക്കുറിച്ചു കൂടുതലറിയാം.

സാദൃശ്യങ്ങളേറെ...

ക്ഷേത്രത്തിന്റെ രൂപത്തിലും പ്രതിഷ്ഠകളിലും ആചാരങ്ങളിലും യഥാർത്ഥ ശബരിമല ക്ഷേത്രത്തോടു സാദൃശ്യം പുലർത്തുന്ന പുത്തൻ ശബരിമല ക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പത്തനംതിട്ട ജില്ലയിലെ അരിയൂർ പഞ്ചായത്തിലെ തടിയൂർ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം. 41 ദിവസം നോയമ്പു നോറ്റു, ഇരുമുടിക്കെട്ടുമേന്തി, പതിനെട്ടാംപടി കയറിച്ചെല്ലുമ്പോൾ പുത്തൻ ശബരിമലയിലെ അയ്യന്റെ ദർശനം ലഭിക്കും.


യഥാർത്ഥ ശബരിമലയിലെ പോലെത്തന്നെയാണ് ഈ ക്ഷേത്രത്തിലെ എല്ലാ പ്രതിഷ്ഠകളും നടത്തിയിരിക്കുന്നത്. കൂടാതെ പതിനെട്ടു പടികളും അതേ അളവിലും വീതിയിലും തന്നെ നിർമിച്ചിരിക്കുന്നു. മാളികപ്പുറത്തമ്മയും വാവരുസ്വാമിയും കറുപ്പായി അമ്മയും വലിയ കടുത്ത സ്വാമിയും, യക്ഷിയും, നാഗങ്ങളും, ഗണപതിയും പുത്തൻ ശബരിമലയിലും ചൈതന്യം ചൊരിഞ്ഞു  അനുഗ്രഹാശിസ്സുകളുമായി കുടികൊള്ളുന്നു.

കന്നിരാശിയിൽ ഗണപതിയും കുംഭരാശിയിൽ മാളികപ്പുറത്തമ്മയും പോലെ എല്ലാ പ്രതിഷ്ഠകളും യഥാർത്ഥ ശബരിമലയിലെ പോലെ തന്നെ ഇവിടെയുമുണ്ട്. കൃഷ്ണശില കൊണ്ടു നിർമിച്ച പതിനെട്ടുപടികൾ ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ആനയുടെയും പുലിയുടെയും കല്ലിൽ കൊത്തിയ രൂപങ്ങളും പടികളിൽ ഏറ്റവും താഴെയായി കാണാൻ കഴിയും.

പാദുകങ്ങൾ പ്രതിഷ്ഠിച്ച്...

പുലിപ്പാൽ അന്വേഷിച്ചെത്തിയ മണികണ്ഠന്റെ മഹത്വം മനസിലാക്കിയ സന്യാസിമാർ അദ്ദേഹത്തിന്റെ പാദുകങ്ങൾ പ്രതിഷ്ഠിച്ചാണ് ഇവിടെ ആദ്യം ആരാധന തുടങ്ങിയതെന്നാണു വിശ്വാസം. പിന്നീടു ക്ഷേത്രം നിർമിക്കുകയും ആരാധന തുടർന്നു പോരുകയുമായിരുന്നു. ഇടക്കാലത്ത് ഈ ക്ഷേത്രം അഗ്നിക്കിരയായെങ്കിലും പുതുക്കിപ്പണിതു പുനഃപ്രതിഷ്ഠ നടത്തി. അധികമാരും പിന്നീട് ഈ ക്ഷേത്രത്തിലേക്ക് എത്താതിരുന്നതോടെ കാലക്രമേണ നാശോന്മുഖമായി. പിന്നീട് 1940–കളിലാണ്  ക്ഷേത്രനവീകരണം നടന്നത്. കാടുപിടിച്ചു കിടന്ന ക്ഷേത്രവും പരിസരവും വെട്ടിത്തെളിച്ചെടുക്കുകയായിരുന്നു എന്നാണു പറയപ്പെടുന്നത്. 1999–ലായിരുന്നു ഇവിടുത്തെ പുനഃപ്രതിഷ്ഠ ചടങ്ങ്.

നാൽപത്തിയൊന്ന് ദിവസത്തെ കഠിന വ്രതം നോൽക്കാൻ കഴിയാത്തവർക്കും ഋതുമതികളായ സ്ത്രീകൾക്കും ഈ ക്ഷേത്രത്തിൽ പ്രവേശനമുണ്ട്. പതിനെട്ടാം പടി ചവിട്ടാതെ, ക്ഷേത്രത്തിന്റെ വടക്കേ നടയിലൂടെയാണ് ഇവർ പ്രവേശിക്കേണ്ടതും അയ്യപ്പ സ്വാമിയെ തൊഴേണ്ടതും. യഥാർഥ ശബരിമലയിലേതു പോലെ മകരവിളക്ക് തന്നെയാണ് ഇവിടുത്തെയും പ്രധാന ഉത്സവം. ജനുവരി 4 മുതൽ 14 വരെയാണ് ഈ ആഘോഷങ്ങൾ നീണ്ടുനിൽക്കുന്നത്. അപ്പവും അരവണയുമാണ് ഇവിടെയും പ്രസാദം. നെയ്യഭിഷേകം തന്നെയാണു പ്രധാന വഴിപാട്.

തിരുവല്ലയിൽ നിന്ന് 21 കിലോമീറ്ററും റാന്നിയിൽ നിന്നു 10 കിലോമീറ്ററും സഞ്ചരിച്ചാൽ അയ്യപ്പ സ്വാമിയുടെ ചൈതന്യം കുടികൊള്ളുന്ന ഈ പുത്തൻ ശബരിമല ക്ഷേത്രത്തിലെത്തിച്ചേരാം.

ഗണപതി എന്ന വാക്കിന്റെ അർത്ഥം

‘ഗണ’ എന്നാല്‍ ‘പവിത്രകം’, അതായത് ‘ചൈതന്യത്തിന്റെ കണങ്ങള്‍’ എന്നാണ്; ‘പതി’ എന്നാല്‍ ‘സ്വാമി’, അതായത് ‘കാത്തു രക്ഷിക്കുന്നവന്‍’. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഗണപതി എന്നാല്‍ ‘പവിത്രകങ്ങളുടെ സ്വാമി’ എന്നാണര്‍ഥം.

ചിലര്‍ ഗണപതി ഭഗവാനെ ഉദ്ദേശി ച്ച് വക്രതുണ്ഡന്‍, വിനായകന്‍ ഏകദന്തന്‍ എന്നൊക്കെ വിളിക്കാറുണ്ട്. അവയുടെ അര്‍ത്ഥമെന്താണ് ?

🔥 1. വക്രതുണ്ഡന്‍ എന്ന വാക്കിന്റെ അക്ഷരാര്‍ഥം ‘വളഞ്ഞ തുമ്പിക്കൈ ഉള്ളവന്‍ എന്നാണ്; പക്ഷെ ഗണപതിയെ വക്രതുണ്ഡന്‍ എന്ന് വിളിക്കുന്നതിനു പിന്നിലുള്ള കാരണം ഇപ്രകാരമാണ് – വളഞ്ഞ അതായത് തെറ്റായ മാര്‍ഗത്തിലൂടെ ജീവിക്കുന്നവനെ ശിക്ഷിച്ച് നേരായ മാര്‍ഗത്തിലേക്ക് കൊണ്ടുവരുന്നവന്‍ എന്നാകുന്നു.

🔥 2. ഏകദന്തന്‍ അതായത് ഒരു കൊമ്പ് പൂര്‍ണമായും മറ്റൊന്നു മുറിഞ്ഞതായും ഉള്ളതിനാല്‍ ഗണപതിയെ ഈ പേര് വിളിക്കുന്നു. ഒന്ന് എന്ന അക്കം ബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ദന്തീന് എന്നാല്‍ കാണിച്ചു കൊടുക്കുക എന്നര്‍ഥം; അതായത് ഏകമായ ബ്രഹ്മത്തിന്റെ അനുഭൂതി നേടാനുള്ള വഴി കാട്ടിക്കൊടുക്കുന്നവന്‍ എന്നാണര്‍ത്ഥം.

🔥 3. വിനായകന്‍ എന്നതിന്റെ അര്‍ത്ഥം നായകന്മാരുടെ, അതായത് നേതാക്കന്മാരുടെ വിശേഷതകളെല്ലാം ഉള്ളവന്‍ എന്നാണ്.

🔥 4. ലംബോദരന്‍ എന്നതിന്റെ അര്‍ഥം അക്ഷരം പ്രതിയായി പറയുകയാണെങ്കില്‍ ലംബമായ അതായത് വലുതായ ഉദരം (വയറ്) ഉള്ളവന്‍ എന്നാണ്. ഇതിന്റെ ആന്തരാര്‍ഥം എന്തെന്നാല്‍ സര്‍വ ചരാചരങ്ങളും ഗണപതിയില്‍ വസിക്കുന്നു.

★🔥   എന്തുകൊണ്ടാണ് ഗണപതി ഭഗവാനെ ഏതൊരു ശുഭകാര്യവും തുടങ്ങുന്നതിനു മുമ്പ് പ്രാര്‍ഥിക്കുന്നത് ?

മനുഷ്യര്‍ സംസാരിക്കുന്ന ഭാഷ നാദഭാഷയാണ്; എന്നാല്‍ ദേവീ-ദേവന്മാരുടെ ഭാഷ പ്രകാശ ഭാഷയാണ്. മനുഷ്യര്‍ സംസാരിക്കുന്ന നാദഭാഷ ഗണപതിക്ക് മനസ്സിലാക്കാന്‍ കഴിയുന്നതിനാല്‍ ഗണപതി വേഗം പ്രസന്നനാകുന്നു. ഗണപതിക്ക് മനുഷ്യന്റെ നാദഭാഷയെ ദേവീ- ദേവന്മാരുടെ പ്രകാശഭാഷയിലേക്ക് രൂപാന്തരെപ്പടുത്തുവാനുള്ള കഴിവുണ്ട്. അതിനാല്‍ നമ്മുടെ പ്രാര്‍ഥനകള്‍ ഗണപതി നാദഭാഷയില്‍ നിന്ന് പ്രകാശഭാഷയിലേക്ക് രൂപാന്തരെപ്പടുത്തി മറ്റു ദേവീ-ദേവന്മാര്‍ വരെ എത്തിക്കുന്നു.


★🔥   മൂഷികനും ഗണപതിയും തമ്മിലുള്ള ബന്ധമെന്താണ് ?


മൂഷികന്‍ ഗണപതിയുടെ വാഹനമാണ്. വാഹനം എന്ന വാക്ക് സംസ്‌കൃതത്തിലെ വൃ-വഹ് എന്നതില്‍ നിന്നാണുണ്ടായത്. ഇതിന്റെ അര്‍ത്ഥം വഹിച്ചു കൊണ്ടു പോകുക എന്നാണ്. ദേവീ-ദേവന്മാരുടെ വാഹനം അവരുടെ പ്രവൃത്തിക്ക് അനുസൃതമായി മാറുന്നു. സാധാരണയായി ഗണപതിയുടെ വാഹനം മൂഷികനാണ്; അതായത് ഗണപതിയുടെ കാര്യങ്ങള്‍ക്കായി ആവശ്യമായ ശക്തി മൂഷികനിലാണ് ഉള്ളത്, എന്നാണര്‍ഥം.


മൂഷികന്‍ രജോഗുണെത്ത സൂചിപ്പിക്കുന്നു; അതായത് രജോഗുണം ഗണപതിയുടെ നിയന്ത്രണത്തിലാണ് എന്ന കാര്യവും ഇതില്‍ നിന്നും വ്യക്തമാകുന്നു.


★🔥   ഗണപതി ഭഗവാന്റെ വിഗ്രഹങ്ങള്‍ രണ്ടു തരത്തിലുണ്ട്, ഇടത് വശത്തും വലതു വശത്തും തുമ്പി കൈയുള്ള വിഗ്രഹങ്ങള്‍. അവ രണ്ടും തമ്മില്‍ എന്താണ് വ്യത്യാസം ?


തുമ്പിക്കൈയുടെ ആദ്യത്തെ വളവ് വലതു വശേത്തക്കായിരിക്കുന്ന മൂര്‍ത്തിയെ ദക്ഷിണാമൂര്‍ത്തി അഥവാ ദക്ഷിണാഭിമുഖി മൂര്‍ത്തി എന്നു പറയുന്നു. ദക്ഷിണമെന്നാല്‍ തെക്ക് ദിശ അഥവാ വലതുഭാഗം. തെക്ക് ദിശയമലോകേത്തക്ക് നയിക്കുന്നു.

എന്നാല്‍ വലതു ഭാഗം സൂര്യനാഡിയുടേതാകുന്നു. ആരാണോ യമലോകദിശയെ ധൈര്യേത്താടെ നേരിടുന്നത്, അവന്‍ ശക്തിശാലിയായിരിക്കും. അതേപോലെ, സൂര്യനാഡി പ്രവര്‍ത്തനക്ഷമമായിട്ടുള്ളവന്‍ തേജസ്വിയുമായിരിക്കും. ഈ രണ്ട് കാരണങ്ങളാല്‍ വലതു ഭാഗത്തേക്ക് തുമ്പികൈയുള്ള ഗണപതി ശക്തിയുള്ളതാണ്. തെക്ക് ദിശയിലുള്ള യമലോകത്തില്‍ പാപപുണ്യങ്ങളുടെ കണക്കുകള്‍ പരിശോധിക്കുന്നതിനാല്‍ ആ ദിശ നമുക്ക് നല്ലതായി തോന്നുകയില്ല. കര്‍മകാണ്ഡപ്രകാരമുള്ള എല്ലാ നിയമങ്ങളും കര്‍ശനമായി പാലിച്ചു കൊണ്ടാണ് ഇത്തരം വിഗ്രഹത്തെ പൂജിക്കേണ്ടത്.


എന്നാല്‍ തുമ്പിക്കൈയുടെ ആദ്യത്തെ വളവ് ഇടതു വശേത്തക്ക് ആയിരിക്കുന്ന വിഗ്രഹത്തെ വാമമുഖി എന്നു പറയുന്നു. വാമം എന്നാല്‍ ഇടതു ഭാഗം, അഥവാ വടക്കു ദിശ. ഇടതു ഭാഗത്തുള്ള ചന്ദ്രനാഡി ശീതളത പകരുന്നു, അതുപോലെ വടക്കുദിശ ആധ്യാത്മിക ഉന്നതിക്ക് അനുയോജ്യവും ആനന്ദദായകവുമാണ്. അതിനാല്‍ വീടുകളില്‍ വാമമുഖി ഗണപതിയെയാണ് കൂടുതലായും പൂജിക്കുന്നത്.

★🔥   ഗണപതി ഭഗവാന് ചുവന്ന പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നതിന്റെ കാരണമെന്താണ്... ?

ശ്രീഗണപതിയുടെ നിറം ചുവപ്പാണ്. ഗണപതി പൂജയില്‍ ചുവന്ന വസ്ത്രം, ചുവന്ന പുഷ്പങ്ങള്‍, രക്തചന്ദനം ഇവ ഉപയോഗിക്കുന്നു. ഇതിന്റെ അര്‍ഥം ഗണപതിക്ക് ചുവന്ന നിറം ഇഷ്ടമാണ് എന്നല്ല. ദേവീ-ദേവന്മാര്‍ക്ക് മനുഷ്യര്‍ക്കുള്ളതു പോലെയുള്ള ഇഷ്ടാനിഷ്ടങ്ങള്‍ ഒന്നും തന്നെയില്ല. ചുവപ്പു നിറം ഉപയോഗിക്കുന്നതിന്റെ കാരണം എന്തെന്നാല്‍ ചുവപ്പ് നിറം കാരണം അന്തരീക്ഷത്തിലെ ഗണപതിയുടെ പവിത്രകങ്ങള്‍ അതായത് ഗണപതി ഭഗവാന്റെ തരംഗങ്ങള്‍ നാം പൂജിക്കുന്ന വിഗ്രഹം അഥവാ ഭഗവാന്റെ ചിത്രത്തിലേക്ക് കൂടുതല്‍ അളവില്‍ ആകര്‍ഷിക്കെപ്പടുന്നു. അതിനാല്‍ നാം പൂജിക്കുന്ന വിഗ്രഹം/ചിത്രം കൂടുതല്‍ ജാഗൃതമാകുകയും പൂജിക്കുന്ന വ്യക്തിക്ക് ഭഗവാന്റെ കൂടുതല്‍ ചൈതന്യം ലഭിക്കുകയും ചെയ്യുന്നു.


ഇതേ സിദ്ധാന്തമനുസരി ച്ച് ഗണപതിക്ക് കറുകപ്പുല്ല് അര്‍പ്പിക്കുന്നു. കറുകയെ ദുര്‍വ എന്നും പറയുന്നു. ദുര്‍വ എന്ന വാക്കിന്റെ അര്‍ഥം ഇപ്രകാരമാണ് – ദുഃ എന്നാല്‍ ദൂരെയുള്ളത്, അവ എന്നാല്‍ സമീപത്ത് കൊണ്ടു വരുന്നത്. ദൂരെയുള്ള ഗണപതിയുടെ പവിത്രകങ്ങളെ സമീപത്ത് കൊണ്ടു വരുന്നതെന്തോ, അത് ദുര്‍വയാകുന്നു. അതിനാലാണ് ഗണപതിക്ക് കറുകപ്പുല്ല് പൂജയില്‍ അര്‍പ്പിക്കുന്നത്. അര്‍പ്പിക്കുന്ന ഇലകള്‍ തളിരിലകളും പുല്ലിലെ ഇലകള്‍ 3, 5, 7, എന്നിങ്ങനെ ഒറ്റ സംഖ്യയിലുള്ളതുമായിരിക്കണം.


★🔥   ഗണേശോത്സവം എന്നാല്‍ എന്താണ്... ?

മാഘമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ഥി ദിവസമാണ് ഗണപതി ഭഗവാന്‍ ജനിച്ചത്. ഈ കാലയളവില്‍ ഗണപതി ഭഗവാന്റെ തത്ത്വം ഭൂമിയിലേക്ക് മറ്റു ദിവസങ്ങളെ അപേക്ഷി ച്ച് 1000 മടങ്ങ് കൂടുതല്‍ അളവില്‍ എത്തിച്ചേരും. ആയതിനാല്‍ ഈ ദിവസങ്ങളില്‍ (അതായത് ചതുര്‍ഥി മുതലുള്ള 10 ദിവസങ്ങള്‍) ഗണപതി ഭഗവാന്റെ നാമം ജപിക്കുക, ഗണപതി വിഗ്രഹത്തെ പൂജിക്കുക, ഭഗവാന്റെ സ്‌തോത്രങ്ങള്‍ ചൊല്ലുക മുതലായവ ചെയ്യുന്നു. ഈ 10 ദിവസങ്ങളെയാണ് ഗണേശോത്സവം എന്നു പറയുന്നത്. ഈ ദിനങ്ങളില്‍ നാം ഗണപതി ഭഗവാന്റെ നാമമായ ‘ഓം ഗം ഗണപതയേ നമഃ’ എന്ന് പരമാവധി ജപിക്കുകയാണെങ്കില്‍, നമുക്ക് ഭഗവാന്റെ തത്ത്വ ത്തിന്റെ ഗുണം ലഭിക്കും.

കേരളത്തിലെ ഏക മൽസ്യാവതാര ക്ഷേത്രം

കേരളത്തിൽ മൽസ്യാവതാര പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ഉള്ള ശ്രീ മൽസ്യാവതാര മഹാവിഷ്ണു ക്ഷേത്രം . കേരളത്തിലെ ഏക മൽസ്യാവതാര ക്ഷേത്രം എന്ന കാരണത്താൽ തന്നെ ഈ ക്ഷേത്രം വളരെയധികം പ്രാധാന്യം അർഹിക്കുന്നു .


ഗണപതി , അയ്യപ്പൻ , ഭഗവതി എന്നിവർ ഉപദേവതകളായി കുടികൊള്ളുന്ന ഈ ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് കൂടിയാണ് കോഴിക്കോട് – മൈസൂർ ദേശീയപാത കടന്ന് പോകുന്നത് . മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ ഉള്ള ഈ ക്ഷേത്രത്തിൽ കൊടിയേറി ഉള്ള ഉത്സവം ആരംഭിക്കുന്നത് കുംഭ മാസത്തിലെ ഉത്രട്ടാതിക്കാണ് . കൂടാതെ മേടമാസത്തിലെ മൽസ്യജയന്തിയും ക്ഷേത്രത്തിലെ വിശേഷ ദിവസമാണ് .


വായനാടിലെ മീനങ്ങാടിയിൽ ഈ ക്ഷേത്രം വന്നതിന്റെ പിന്നിലെ ഐതിഹ്യം ഇപ്രകാരമാണ് . അഞ്ഞൂറ് കൊല്ലങ്ങൾക്ക് മുൻപ് ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് കൂടി കടന്ന് പോയ ഒരു യോഗീശ്വരൻ , അവിടെ ഉണ്ടായിരുന്ന ഒരു കുളത്തിൽ കുളിക്കാൻ ഇറങ്ങുകയും , കുളത്തിൽ അദ്ദേഹത്തിന്റെ മുന്നിലായി ഒരു മൽസ്യം തുള്ളി കളിക്കുകയും ഉണ്ടായി . ആ പ്രദേശത്ത് ഭഗവാന്റെ സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കിയ യോഗീശ്വരൻ , ഒരു വിഷ്ണു വിഗ്രഹം കൊണ്ട് വന്നു കുളത്തിന്റെ പടിഞ്ഞാറേക്കരയിൽ കിഴക്കു ദർശനമായി മൽസ്യാവതാര സങ്കല്പത്തിൽ പ്രതിഷ്ഠിക്കുകയുമായിരുന്നു .


യോഗീശ്വരന് മുന്നിൽ മീനാടിയ സ്ഥലം മീനങ്കിടി എന്നും പിന്നീട് മീനങ്ങാടി എന്നായി മാറുകയും ആയിരുന്നു

ശ്രീ പാര്‍ത്ഥസാരഥേ പാഹിമാം

 പണ്ടൊരിക്കല്‍ ശ്വേതകി എന്ന രാജാവ് 100 വര്‍ഷം നീണ്ട ഒരു യാഗം നടത്തി. യാഗത്തില്‍ ഋത്വിക്കുകളായി അനേകം ബ്രാഹ്മണര്‍ പങ്കെടുത്തിരുന്നു. അവിടെ ഹോമകുണ്ഡത്തില്‍നിന്നുയര്‍ന്ന ധൂമപടലത്താല്‍ ഋത്വിക്കുകള്‍ അന്ധരായിത്തീര്‍ന്നതിനാല്‍ ഏതാനും നാളുകള്‍ക്കകം അവര്‍ യാഗം മുഴുമിപ്പിക്കാതെ മടങ്ങിപ്പോയി. ഇതില്‍ ദുഃഖം തോന്നിയ രാജാവ് ശിവനെ തപസ്സ് ചെയ്ത് ഒരു പരിഹാരം അപേക്ഷിച്ചു. ശിവന്‍റെ നിര്‍ദ്ദേശപ്രകാരം ദുര്‍വ്വാസാവിന്‍റെ മേല്‍നോട്ടത്തില്‍ യാഗം വീണ്ടും ആരംഭിച്ച് മംഗളകരമായി സമാപിച്ചു.


പക്ഷെ ഹോമത്തിലെ ഹവിസ്സ് വര്‍ഷങ്ങളോളം ഭുജിച്ച അഗ്നിക്ക് ദഹനക്കേട് പിടിപെട്ടു. മുഖം വിളറി, ദേഹം മെലിഞ്ഞ്, ആഹാരത്തില്‍ രുചിയില്ലാതായി അഗ്നിദേവന്‍ വലഞ്ഞു. അദ്ദേഹം ഒടുവില്‍ ബ്രഹ്മാവിനെ അഭയം തേടി. ഖാണ്ഡവവനത്തിലെ ഔഷധവൃക്ഷങ്ങളും സസ്യലതാദികളും ഭക്ഷിക്കാനും, ഒപ്പം വനത്തിലെ ദേവവൈരികളായ ജീവജാലങ്ങളെ നശിപ്പിക്കാനും ബ്രഹ്മാവ്‌ പരിഹാരമായി നിര്‍ദ്ദേശിച്ചു. അതിന്‍പ്രകാരം അഗ്നി ഖാണ്ഡവവനത്തില്‍ വന്നു. ഈ വനം ഇന്ദ്രന് ഇഷ്ടവിഹാരമായതിനാല്‍ ഇന്ദ്രന്‍ വനത്തില്‍ മഴ പെയ്യിച്ച് അഗ്നിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അഗ്നി വീണ്ടും ബ്രഹ്മാവിനെ സമീപിച്ചു. നരനാരായണന്മാര്‍ കൃഷ്ണാര്‍ജ്ജുനന്മാരായി ഭൂമിയില്‍ ഉടന്‍ അവതരിക്കുമെന്നും അവര്‍ അഗ്നിയെ സഹായിക്കുമെന്നും ബ്രഹ്മാവ്‌ അഗ്നിയോടു പറഞ്ഞു.


അങ്ങനെ കൃഷ്ണാര്‍ജ്ജുനന്മാര്‍ ഭൂമിയില്‍ അവതരിച്ചു. അവര്‍ ഇന്ദ്രപ്രസ്ഥത്തില്‍ താമസിക്കുന്ന കാലം കൊടുംവരള്‍ച്ച ഉണ്ടായി. ആ സമയം കൃഷ്ണനും അര്‍ജ്ജുനനുംകൂടി ആശ്വാസത്തിനായി ഖാണ്ഡവവനത്തില്‍ പോയി. അവിടെവച്ച് ഒരു ബ്രാഹ്മണവേഷത്തില്‍ അഗ്നി അവരെ സമീപിച്ച് തന്‍റെ പൂര്‍വകഥകള്‍ പറഞ്ഞുകേള്‍പ്പിച്ചു. അഗ്നിയെ സംരക്ഷിക്കാന്‍ തങ്ങളുടെ പക്കല്‍ വേണ്ടത്ര ആയുധങ്ങള്‍ ഇല്ലെന്നു അവര്‍ പറഞ്ഞു. അപ്പോള്‍ അഗ്നിദേവന്‍ വരുണഭഗവാനെ സ്മരിച്ചു. അവിടെ പ്രത്യക്ഷപ്പെട്ട വരുണനോട്‌ അഗ്നി അപേക്ഷിച്ചപ്രകാരം, വരുണന്‍ അര്‍ജ്ജുനന് അമ്പൊടുങ്ങാത്ത ആവനാഴിയും, ചന്ദ്രധനുസ്സും (ഗാണ്ഡീവം എന്ന വില്ല്), ഹനുമാന്‍ കൊടിയടയാളമായതും, പൊന്മാലകള്‍ അണിഞ്ഞ നാല് വെള്ളക്കുതിരകളെ കെട്ടിയതുമായ രഥവും നല്‍കി. ശ്രീകൃഷ്ണന് വരുണദേവന്‍ ചക്രായുധവും നല്‍കി. ഈ സന്നാഹങ്ങളോടെ കൃഷ്ണാര്‍ജ്ജുനന്മാര്‍ അഗ്നിയെ സഹായിച്ചു.


ഈ രഥത്തില്‍വച്ച്, ഇവിടെയാണ്‌ ഭഗവാന്‍ ആദ്യമായി പാര്‍ത്ഥ (അര്‍ജ്ജുന)ന്‍റെ സാരഥിയാവുന്നത്. പിന്നീട് കുരുക്ഷേത്രയുദ്ധത്തില്‍ ഉടനീളവും ഗീതോപദേശ- സന്ദര്‍ഭങ്ങളിലും ഭഗവാന്‍ അര്‍ജ്ജുനന്‍റെ തേരാളിയായി തുടര്‍ന്നു.

ഭീമന്റെ ശിവ ഭക്തി

 വലിയ ആഹാര പ്രിയനായ ഭീമൻ നല്ലൊരു ശിവഭക്തനും ആയിരുന്നു....


ഒരിക്കൽ ധർമ്മ പുത്രൻ കൃഷ്ണനോട് പറഞ്ഞു. "നമ്മുക്ക് മഹാദേവന്റെ ദർശ്നത്തിനായി കൈലാസത്തിൽ പോകണമെന്ന് ആഗ്രഹമുണ്ട്.. അങ്ങ് ഞങ്ങളെ ഒന്ന് സഹായിക്കാമോ....."


കൃഷ്ണൻ സന്തോഷത്തോടെ അത് അംഗീകരിച്ചു. എന്നാൽ നകുലൻ ചിരിച്ചു കൊണ്ട് പറഞ്ഞു. "ഭീമൻ ജ്യേഷ്ഠനെ കൊണ്ട് പോകണോ. അദ്ദേഹം വലിയ ആഹാര പ്രിയനാണ്. അവിടെ വരെ അദ്ദേഹം വിശപ്പ് സഹിക്കില്ല. അവിടെ എത്തിയാൽ ഒരു പക്ഷെ അദ്ദേഹത്തിന്റെ ആഹാര പ്രിയം നമ്മുക്ക് നാണക്കേട് ഉണ്ടാക്കും....."


അത് ശരിയാണ് എന്നു മറ്റുള്ളവർക്കും തോന്നി. അവർ സൂത്രത്തിൽ ഭീമനെ യാത്രയിൽ നിന്നും ഒഴിവാക്കി.....


❤️🌿


കൈലാസത്തിൽ എത്തി ചേർന്ന അവർ മഹാദേവനുമായി സംസാരിക്കുമ്പോൾ അദ്ദേഹം കൂടെ കൂടെ കണ്ണുകൾ അടച്ചു ധ്യാനത്തിൽ മുഴുകുന്നത് ശ്രെദ്ധയിൽ പെട്ടു... ധർമ പുത്രൻ ശ്രീകൃഷ്ണനോട് ചോദിച്ചു......


"മഹാദേവൻ എന്തുകൊണ്ടാണ് കൂടെ കൂടെ കണ്ണുകൾ അടച്ചു ധ്യാനിക്കുന്നത്."

കൃഷ്ണൻ പറഞ്ഞു.... "ഏതോ ഒരു ഭക്തൻ കൂടെ കൂടെ അദ്ദേഹത്തെ പൂജിക്കുന്നു. അതാണ്....."


അവർ അത്ഭുതപെട്ടു. മഹാദേവനെ നിശ്ചലമാക്കുന്ന ആ ഭക്തൻ ആരായിരിക്കും. ആരായാലും നിസ്സാരനല്ല...  അഗാധമായ തപസ്സികൻ ആയിരിക്കും....


❤️🌿

തിരികെ കൈലാസം വിട്ടു പോരുമ്പോൾ ധർമ പുത്രൻ നന്ദികേശനോട് ചോദിച്ചു...

"മഹാദേവനെപോലും നിശ്ചലമാക്കുന്ന ആ ഭക്തൻ ആരാണ് ദേവാ...."


നന്ദി ചിരിച്ചു കൊണ്ട് പറഞ്ഞു.

"അത് ഭീമൻ ആണ്. അദ്ദേഹം ഓരോ തവണയും ആഹാരം കഴിക്കുമ്പോഴും മഹാദേവനോട്‌ നന്ദി പറയും. അപ്പോഴൊക്കെ ഭഗവാൻ അദ്ദേഹത്തിന്റെ പ്രാർത്ഥനക്കു ചെവി കൊടുക്കും..... ചിലപ്പോഴൊക്കെ എനിക്ക് അദ്ദേഹത്തോട് ബഹുമാനവും അസൂയയും തോന്നാറുണ്ട്... ഇത്രയും വലിയ ഒരു നിഷ്കളങ്ക ഭക്തൻ വേറെ ഉണ്ടാകില്ല.."


നന്ദിയുടെ വാക്കുകൾ കേട്ട അവർക്ക് കുറ്റ ബോധവും വിഷമവും തോന്നി. അവർ തിരികെ കൊട്ടാരത്തിൽ എത്തി ഭീമനോട് ക്ഷമ ചോദിച്ചു....

കൂവളത്തിന്റെ_കഥ

 വിവാഹം കഴിഞ്ഞ ശേഷവും മഹാലക്ഷ്മിക്ക് വിഷ്ണുവിന്റെ ഹൃദയത്തിൽ ഇരുപ്പുറക്കാൻ പറ്റിയില്ല. ഇത് ദേവിയെ ദുഃഖത്തിൽ ആഴ്ത്തി.

ദേവി ഇതിന്റെ കാരണം നാരായണനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. "ദേവി, എന്റെ ഹൃദയത്തിൽ സദാ നേരവും മഹാദേവൻ ഉണ്ട്. അദ്ദേഹം ഒരു ഹൃദയത്തിൽ സ്ഥാനം പിടിച്ചാൽ മറ്റൊന്നും ആ ഹൃദയത്തിൽ കടന്നു കൂടുകയില്ല. മഹാദേവന്റെ തേജസ്സ് വാക്കുകൾക്ക് അപ്പുറമാണ്."

ദേവിക്ക് ദുഃഖമായി....

ഭർത്താവിന്റെ ഹൃദയത്തിൽ സ്ഥാനം ഇല്ലങ്കിൽ പിന്നെ എന്താണ് ഭാര്യയുടെ ഗതി. ദേവിയുടെ ദുഃഖം കണ്ടപ്പോൾ മഹാവിഷ്ണു പറഞ്ഞു...

"മഹാദേവൻ സമ്മതിച്ചാൽ ഒരു പക്ഷെ ദേവിക്ക് ആഗ്രഹം നടക്കും."

മഹാലക്ഷ്മി അടുത്ത ശുഭദിനത്തിൽ ശിവപൂജ തുടങ്ങി. എന്നാൽ ഫലം നിരാശയായിരുന്നു. മഹാദേവന്റെ ദർശനം  കിട്ടാത്ത ലക്ഷ്മിദേവി തുടർന്ന് ഒരു യജ്ഞം നടത്താൻ തീരുമാനിച്ചു.

യജ്ഞത്തിൽ ദേവി തന്റെ കൈകൾ ഓരോന്നായി ഹോമിച്ചു.. തന്റെ മൂന്നു കൈകളും നഷ്ടമായപ്പോൾ ദേവി സ്വയം ഒരു ഹോമ ദ്രവ്യമാകുവാൻ തീരുമാനിച്ചു.

ഇത് മനസ്സിലാക്കിയ ഭഗവാൻ ദേവിയെ തടയുകയും ദേവിക്ക്, നാരായണന്റെ ഹൃദയത്തിൽ വസിക്കാൻ അനുമതി നൽകുകയും ചെയ്തു.

തുടർന്ന് യജ്ഞത്തിൽ ഹോമിക്കപെട്ട മൂന്നു കൈകളും തിരികെ നൽകി അനുഗ്രഹിച്ചു. അതെ സമയം യജ്ഞത്തിൽ നിന്നും ഒരു വൃക്ഷം ഉയർന്നു വരികയും ചെയ്തു. അതാണ് കൂവളം എന്ന് വിശ്വസിക്കുന്നു.

തന്റെ ആഗ്രഹം സാധിപ്പിച്ച മഹാദേവനോടുള്ള നന്ദി സൂചകമായി, ആര് കൂവളത്തെ മഹാദേവനിൽ അർപ്പിച്ചു പ്രാർത്ഥിക്കുന്നുവോ അവരുടെ എല്ലാ ദാരിദ്രവും താൻ അകറ്റുമെന്ന് വാക്ക് നൽകി. മഹാദേവനാകട്ടെ ആരാണോ ദേവിയുടെ 3 കൈകൾക്ക് പ്രതിരൂപമായി കൂവളത്തിന്റെ മൂന്നു ഇലകൾ കൊണ്ട് തന്നെ പൂജിക്കുന്നത്, അവന്റെ മൂന്ന് ജന്മത്തെ പാപങ്ങൾ നശിപ്പിക്കുമെന്ന് തിരിച്ചും വാക്ക് നൽകി...


ഇന്നും ആ വാക്കുകൾ രണ്ടുപേരും പാലിച്ചു പോരുന്നു.

കഥ തീർന്നില്ല........

മഹാദേവൻ ദേവിക്ക് ഹൃദയത്തിൽ വസിക്കാൻ അനുമതി നൽകിയതും വിഷ്ണു ദേവൻ അസ്വസ്ഥനായി. തന്നെ ഈ മാനസിക സംഘർഷങ്ങളിൽ നിന്നും മുക്തമാക്കുവാൻ മഹാദേവനോട്  നാരായണൻ ആവിശ്യപെടുകയും, ഭഗവാൻ സ്വയഭൂ ലിംഗമായി വൈകുണ്ഡത്തിൽ പ്രത്യക്ഷമാകുകയും ചെയ്തു.

അന്ന് മുതൽ നാരായണൻ തന്റെ വാസസ്ഥലത്ത് സർവ്വ നേരവും മഹാദേവൻ വസിക്കുന്ന സ്വയംഭൂ ശിവലിംഗത്തേ പൂജ ചെയ്തു കൊണ്ടിരിക്കുന്നു.


ലക്ഷ്മി ഇരിക്കുന്ന 5 സ്ഥലങ്ങൾ.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

1. താമരപ്പൂവ്

2. കൂവളം ഇല.

3. ആനകളുടെ നെറ്റി.

4. പശുവിന്റെ പിൻഭാഗം.

5. മനുഷ്യന്റെ വിരൽ അറ്റം.

കൂവളം വീട്ടിൽ വളർത്താമോ?

🌹🌹🌹🌹🌹🌹🌹🌹🌹🌹

പരമശിവന് പ്രിയപ്പെട്ട മരമാണ് കൂവളം. കൂവളമാല ശിവന് ചാർത്തുന്നു. വീടിന്റെ തെക്കോ 

പടിഞ്ഞാറോ ഇത് നടുന്നത് നല്ലതാണ്. വീട്ടിൽ ഉണ്ടെങ്കിൽ അനവധി രോഗങ്ങൾക്കുള്ള പ്രതിവിധി ആണ്. സംസ്കൃതത്തിൽ കൂവളം ബില്വ ആണ്. ബിലമെന്നാൽ പാപം. ശിവന്റെ മൂന്ന് കണ്ണുകൾ പോലെ മൂന്ന് ഇലകളാണിതിന്. 

പാപത്തെ ഇല്ലാതാക്കുന്ന വില്വം ശാരീരിക  മാനസിക രോഗങ്ങൾ ഉണ്ടാക്കുന്ന കാരണങ്ങളെ വേരോടെ നശിപ്പിക്കും. കൂവളത്തിന്റ കായ ജ്യൂസ് കുടിക്കുന്നതും നല്ലതാണ്. ലക്ഷ്മീഫല എന്ന പര്യായം കൂവളത്തിനുണ്ട്. ഐശ്വര്യ ദേവതയാണ് ലക്ഷ്മി. ഇത് അറിയുന്നവർ കൂവളം വീട്ടുമുറ്റത്ത് വച്ചുപിടിപ്പിക്കും. 

കൂവളം വീട്ടു മുറ്റത്ത് ഉണ്ടെങ്കിൽ ദാരിദ്ര്യം വരില്ലത്രെ. ദശമൂലങ്ങളിലൊന്നായ ഇത് ദശമൂലാ രിഷ്ടം, വില്വാദിഗുളിക,വില്വാദി ലേഹ്യം, വില്വാ ദികഷായം എന്നിവയിലെ പ്രധാന ചേരുവയാണ്. പ്രമേഹം, വാതം, കഫം ഒക്കെ കുറയാൻ നല്ലതാണ്.

അമാവാസി പൗർണ്ണമി ദിനങ്ങളിൽ കൂവളത്തില പറിക്കാൻ പാടില്ല. അശ്വമേധയാഗവും, ആയിരംപേർക്ക് അന്ന ദാനം, ഗംഗാസ് നാനം, കാശി ദർശനം എല്ലാം ചെയ്ത ഫലം കൂവളം നട്ടാലുണ്ടാകും. സാധാരണ കൂവളത്തിന് മൂന്ന് ഇലയാണ് എന്നാൽ മഹാവില്വം ഒമ്പത് ഇലകുളളതാണ്. അതിന് ഔഷധ മൂല്യം കൂടും.