Showing posts with label Vishnu. Show all posts
Showing posts with label Vishnu. Show all posts

Saturday, February 11, 2023

മഹാ വൈദ്യനായ ശാസ്താവ്

 "യസ്യ ധന്വന്തരിര്‍ മാതാ പിതാ രുദ്രോ ഭിഷക്തമഃ

തം ശാസ്താരമഹം വന്ദേ മഹാവൈദ്യം ദയാനിധിം"

രോഗദുരിതപീഡകളില്‍ നിന്നു രക്ഷ നേടാന്‍ ഭക്തര്‍ ആശ്രയിക്കുന്ന ധന്വന്തരീ മൂര്‍ത്തിയുടേയും വൈദ്യനാഥനായ ഭഗവാന്‍ രുദ്രന്റേയും പുത്രനായ മഹാവൈദ്യനാണു ധര്‍മ്മശാസ്താവ്.

അമൃതകലശം കൈയില്‍ ധരിച്ചിരിക്കുന്ന ശാസ്താ പ്രതിഷ്ഠകള്‍ കേരളത്തിലുണ്ട് (തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ശാസ്താവ്, ആറാട്ടുപുഴ ശാസ്താവ്). ധന്വന്തരീ മോഹിനീ സങ്കല്‍പ്പങ്ങള്‍ കൂടി ചേര്‍ന്ന ശാസ്താ ഭാവമാണിത്. അമൃതത്വം നല്‍കുന്നവൻ ആണ് ശാസ്താവ്.

ഭഗവാന്‍ ഭക്തര്‍ക്കു തരുന്ന അമൃത് എന്താണ്?മരണമില്ലാതാക്കാനുള്ള അമൃതാണോ ?

അതോ ജനിമൃതികളില്‍ നിന്നു രക്ഷനേടാനുള്ള അമൃതജ്ഞാനമാണോ ?.

ഭഗവദ്ഗീതയില്‍ കൃഷ്ണന്‍ സൂചിപ്പിക്കുന്ന ധര്‍മ്മാമൃതമാണു (ഭഗവദ്ഗീത ഭക്തിയോഗം നോക്കുക) ശാസ്താവു നല്‍കുന്നത്. ആത്മാവിന്റെ നിത്യതയിലേക്കു നയിക്കുന്ന ധര്‍മ്മാമൃതം കൈയില്‍ ധരിച്ച ദേവന്‍ എന്നു അറിഞ്ഞപ്പോള്‍ മനസ്സില്‍ തെളിഞ്ഞ ധര്‍മ്മശാസ്താവിനെയാണു വസിഷ്ഠ പരശുരാമാദി മഹര്‍ഷിമാര്‍ അമൃതകലശ ഹസ്തനായി പ്രതിഷ്ഠിച്ചിട്ടുള്ളത്.

കേരളത്തിലെ ചില ശാസ്താ ക്ഷേത്രങ്ങള്‍ ചികിത്‌സാ കേന്ദ്രങ്ങളുമായിരുന്നു. തകഴി ക്ഷേത്രവും അച്ചന്‍കോവില്‍ ക്ഷേത്രവും ഉദാഹരണങ്ങള്‍. അച്ചന്‍ കോവില്‍ ശാസ്താവ് വിഷഹാരിയാണ് എന്ന് പ്രസിദ്ധമാണ്. അച്ചന്‍കോവില്‍ ശാസ്താ വിഗ്രഹത്തിന്റെ വലതു കൈയില്‍ സൂക്ഷിച്ചിരിക്കുന്ന ചന്ദനം സര്‍പ്പവിഷത്തിനുള്ള സിദ്ധൗഷധമായി കരുതപ്പെടുന്നു. സമീപപ്രദേശങ്ങളില്‍ വെച്ച് ആര്‍ക്കെങ്കിലും സര്‍പ്പദംശനമേറ്റാല്‍ അവരെ ക്ഷേത്രത്തില്‍ എത്തിക്കുകയായിരുന്നു പതിവ്. ശാസ്താവിന്റെ കൈയിലെ ചന്ദനം മുറിവില്‍ വെച്ചു കെട്ടുകയും ചന്ദനം കഴിപ്പിക്കുകയും ചെയ്യുന്നു. അതോടെ വിഷം ഇറങ്ങും എന്നാണു വിശ്വാസം. വിഷം തീണ്ടിയവരേയും കൊണ്ട് അര്‍ദ്ധരാത്രിയിലാണു എത്തുന്നതെങ്കിലും ശ്രീകോവില്‍ നടതുറന്ന് മേല്‍ശാന്തി ചന്ദനം നല്‍കണമെന്നതാണു ക്ഷേത്രത്തിലെ രീതി. കാടിനു നടുവിലായ അച്ചന്‍കോവില്‍ ക്ഷേത്രത്തിനു ചുറ്റുമുള്ളവര്‍ക്ക് സര്‍പ്പദംശനം ഏല്‍ക്കാനുള്ള സാധ്യതയും വളരെ കൂടുതല്‍ ആയിരുന്നു. അതുകൊണ്ടു തന്നെ സംസാരവിഷം ഇല്ലാതാക്കുന്ന മഹാവൈദ്യനായ ശാസ്താവിനു വിഷഹാരിയുടെ ചുമതലകൂടി നിര്‍വഹിക്കേണ്ടിയിരുന്നു.

തകഴി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ വലിയ എണ്ണ മറ്റൊരു ഉദാഹരണമാണ്. വാതസംബന്ധിയായ രോഗങ്ങള്‍ക്ക് മരുന്നായി ഇന്നും തകഴിയിലെ എണ്ണപ്രസിദ്ധമാണ്. ക്ഷേത്രപുനരുദ്ധാരണത്തിനു ധനമില്ലാതെ വിഷമിച്ച തകഴിയിലെ ഭക്തനായ ഒരു നായര്‍ക്ക് സ്വപ്‌നത്തില്‍ ശാസ്താവ് പറഞ്ഞു നല്‍കിയതാണു എണ്ണയുടെ കൂട്ട്. എണ്‍പത്തിനാലു വിധം പച്ചമരുന്നുകളും അറുപത്തിനാലു വിധം അങ്ങാടി മരുന്നുകളും എള്ളെണ്ണ ഒഴികെയുള്ള നാനാവിധം എണ്ണകളും ചേര്‍ത്തു കാച്ചിയരിച്ചു ഉണ്ടാക്കുന്നതാണു ഈ എണ്ണ. തകഴിയിലെ വലിയെണ്ണയുടെ മാഹാത്മ്യം ഐതിഹ്യമാലയില്‍ വിശദമാക്കുന്നുണ്ട്.

ആത്മീയ ഉന്നതിയ്ക്കു വേണ്ട മരുന്നും ശാരീരികരോഗങ്ങള്‍ക്കുള്ള മരുന്നും നല്‍കുന്ന വിധത്തില്‍ ആയിരുന്നു നമ്മുടെ ചില ശാസ്താക്ഷേത്രങ്ങള്‍ നിലകൊണ്ടിരുന്നത് എന്നു സാരം

ഗരുഡ മഹിമകൾ

 തിരുപ്പതിയിലുള്ള ഏഴു മലകളിൽ ഒന്നിനെ ഗരുഡാചലം എന്ന് പറയുന്നു.

 ഏത് പ്രധാനപ്പെട്ട പ്രവർത്തിയും തുടങ്ങുന്നതിനു മുൻപായി  ഗരുഡനെ ധ്യാനിച്ച് ഗരുഡസ്തുതി ചൊല്ലിപ്രാർത്ഥിച്ചു തുടങ്ങിയാൽ കാര്യസിദ്ധിയു ണ്ടാവും എന്നതാണ് വിശ്വാസം.

ഗരുഡ ഉപാസന ചെയ്താൽ മാനസികരോഗം, വായുരോഗം, ഹൃദ്രോഗം, തീരാവിഷരോഗങ്ങൾ എന്നിവയ്ക്ക്അതിവേഗം ശമനം കിട്ടുമെന്ന് സ്വാമിദേശികൻ തന്റെ ഗരുദണ്ഡകം എന്ന കൃതിയിലൂടെ അരുളി ചെയ്തിട്ടുണ്ട്.

ഗരുഡന്റെ അനുഗ്രഹമുണ്ടെങ്കിൽ നല്ല ഓർമ്മശക്തി, വേദാന്ത ജ്ഞാനം, വാക്ചാതുരിഎന്നിവയുണ്ടാകുമെന്ന് ഈശ്വര സംഹിതയിൽ പറയുന്നു.

 ഗരുഡന്റെ അനുഗ്രഹമുണ്ടെങ്കിൽ പല അപൂർവശക്തികളും സിദ്ധിക്കുമെന്ന് പത്മപുരാണത്തിലെ നാല്സ്തുതികളിൽ പറയുന്നു.

 ശ്രീവില്ലി പുത്തൂർ ക്ഷേത്രത്തിൽ ശ്രീമഹാ വിഷ്ണുവിനൊപ്പം തന്നെ ശ്രീകോവിലിൽ ഗരുഡനേയുംഎഴുന്നെള്ളിച്ച് ബഹുമാനിക്കപ്പെടുന്നു.

അഥർവ്വ വേദത്തിൽ വരുന്ന മുപ്പത്തിരണ്ട് വിദ്യകളിൽ ഗരുഡ വിദ്യക്കാണ് പ്രഥമ സ്ഥാനം.

ഗരുഡന്റെ നോട്ടത്തിന്റെ പ്രത്യേകതയെക്കുറിച്ച് ആദിശങ്കരൻ കന്ത്രിമ ങ്കേഭ്യ എന്ന ഇരുപത്തി ഒന്നാംസ്തുതിയിൽ വിവരിച്ചിട്ടുണ്ട്.

കാർകോടകൻ എന്ന നാഗത്തിന്റെ പേരുപറഞ്ഞാൽ ഏഴരശനി ദോഷം അകലുമെന്നാണ് ഐതിഹ്യം. ആകാർക്കോടക നാഗം  ഗരുഡനിൽ അടക്കമാണ്.

ഗരുഡനെ കൊടിയാക്കിയതുകൊണ്ടാണ് ശ്രീ കൃഷ്ണൻ ശിശുപാലനെ വെല്ലാനായതെന്ന് ഭാഗവതത്തിൽപറയുന്നു.

മൗര്യന്മാർ ഗരുഡനെ തങ്ങളുടെ ഭാഗ്യദേവനായി വണങ്ങിപോരുന്നു.

കുമാര ഗുപ്ത, സമുദ്രഗുപ്ത ചക്രവർത്തിമാർ തങ്ങളുടെ കാലത്ത് നാണയങ്ങളിൽ ഗരുഡ മുദ്രപതിച്ചതുകൊണ്ട് സുഭിക്ഷം വർദ്ധിച്ചിരുന്നുവെന്ന് ചരിത്രം.

ആകാശത്ത് ഗരുഡനെ കാണു ന്നതും ഗരുഡന്റെ ശബ്ദം കേൾക്കു ന്നതും ശുഭശകുനമായി കരുതപ്പെടുന്നു.

ഗജേന്ദ്രൻ എന്ന ആനയെ മുതല യിൽ നിന്നും ഗരുഡാരൂഢനായ ശ്രീമഹാവിഷ്ണു രക്ഷിച്ചത് ഒരുഅക്ഷയതൃതീയ ദിവസമാണ്.

ഗരുഡന്റെ മഹത്വമോതുന്ന "ഗരുഡപത്ത് സ്തുതി" വീടിന്റെ പ്രവേശന കവാടത്തിൽ ഘടിപ്പിച്ചുവെച്ചാൽ ആവീട്ടിൽ വിഷജന്തുക്കൾ പ്രവേശിക്കില്ലാ എന്നാണ് വിശ്വാസം

Monday, January 30, 2023

ഗുരുവായൂർ പൂജാവിധി

  മറ്റു കേരളീയ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായി

ഗുരുവായൂരിൽ നിത്യേന അഞ്ചു പൂജകളും മൂന്നു ശീവേലികളുമുണ്ട്.


1 പള്ളിയുണർത്ത്

ക്ഷേത്രത്തിന്റെ ശ്രീകോവിൽനട തുറക്കുന്നത് പുലർച്ചെ മൂന്ന് മണിക്കാണ്. ആ സമയത്ത് മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച നാരായണീയവും എഴുത്തച്ഛൻ രചിച്ച ഹരിനാമകീർത്തവും പൂന്താനം നമ്പൂതിരി രചിച്ച ജ്ഞാനപ്പാനയും ശംഖനാദവും തകിലും നാദസ്വരവും കൊണ്ട് ഭഗവാൻ പള്ളിയുണർത്തപ്പെടുന്നു.


2 നിർമാല്യ ദർശനം

തലേന്നു ചാർത്തിയ അലങ്കാരങ്ങളോടെ വിരാജിക്കുന്ന ഭഗവത് വിഗ്രഹം ദർശിച്ച് ഭക്തജനങ്ങൾ നിർവൃതി നേടുന്നു. ഈ ദർശനത്തിനെ നിർമാല്യ ദർശനം എന്ന് പറയുന്നു. പുലർച്ചെ 3.00 മുതൽ 3.20 വരെയാണ് നിർമാല്യ ദർശനം.


3 എണ്ണയഭിഷേകം

തലേ ദിവസത്തെ മാല്യങ്ങൾ മാറ്റിയ ശേഷം ബിംബത്തിൽ എള്ളെണ്ണകൊണ്ട് അഭിഷേകം നടത്തുന്നു.ആടിയ ഈ എണ്ണ ഭക്തർക്ക് പ്രസാദമായി നൽകുന്നു. ഗുരുവായൂരപ്പന് ആടിയ എണ്ണ വാതരോഗശമനത്തിന് ഉത്തമമായി കണക്കാക്കപ്പെടുന്നു.


4 വാകച്ചാർത്ത്

തുടർന്ന് എണ്ണയുടെ അംശം മുഴുവനും തുടച്ചുമാറ്റിയ ശേഷം ബിംബത്തിന്മേൽ നെന്മേനി വാകയുടെ പൊടി തൂവുന്നു. ഇതാണ് പ്രശസ്തമായ വാകച്ചാർത്ത്. വാകച്ചാർത്തിനു ശേഷം ശംഖാഭിഷേകം നടത്തുന്നു. മന്ത്രപൂതമായ തീർത്ഥം ശംഖിൽ നിറച്ച് അഭിഷേകം നടത്തുന്നു. ഇതാണ് ശംഖാഭിഷേകം. പിന്നീട് സുവർണ്ണ കലശത്തിലെ ജലാഭിഷേകത്തോടെ അഭിഷേകചടങ്ങുകൾ സമാപിക്കുന്നു. ഭഗവാന്റെ പള്ളിനീരാട്ടാണ് ഇത്. പിന്നെ മലർ നിവേദ്യമായി. മലർ,ശർക്കര,കദളിപ്പഴം എന്നിവയാണ് അപ്പോഴത്തെ നൈവേദ്യങ്ങൾ. രാവിലെ 3:20 തൊട്ട് 3:30 വരെയാണിത്.


5 മലർനിവേദ്യം

അഭിഷേകത്തിനുശേഷം മലർ നിവേദ്യവും വിഗ്രഹാലങ്കാരവുമാണ്. ഇതിന് നട അടച്ചിരിയ്ക്കും. ഈ സമയത്ത് ദർശനം ഇല്ലെങ്കിലും നാലമ്പലത്തിനകത്ത് നിൽക്കാൻ ഭകതന് അനുവാദമുണ്ട്.


6 ഉഷ:പൂജ

മലർനിവേദ്യത്തെ തുടർന്ന് ഉഷ:പൂജയായി. ഇതിനു അടച്ചു പൂജയുണ്ട്.ധാരാളം ശർക്കര ചേർത്ത നെയ്പ്പായസം, വെണ്ണ, കദളിപ്പഴം, പഞ്ചസാര, വെള്ളനിവേദ്യം എന്നിവയാണ് ഉഷ:പൂജയുടെ നിവേദ്യങ്ങൾ .4.15 മുതൽ 4.30 വരെയാണ് ഉഷഃപൂജ. അതിനു ശേഷം 5.45 വരെ ദർശന സമയമാണ്.

ഇതോടെ ആദ്യ പൂജ അവസാനിക്കുന്നു.


7 എതിരേറ്റ് പൂജ

ഈ സമയമാകുമ്പോഴേക്കും സൂര്യോദയമാകും. ഈ പൂജയ്ക്കാണ് "എതിരേറ്റ് പൂജ" എന്ന് പറയുന്നത്. ഉദയസൂര്യന്റെ കിരണങ്ങളെ എതിരേറ്റുനടത്തുന്നു എന്നതാണ് എതിരേറ്റുപൂജ എന്ന പേരിനുപിന്നിലുള്ള അർത്ഥം. എതിരേറ്റുപൂജ ലോപിച്ച് എതൃത്തപൂജയായി മാറി. ഇതിന് അടച്ചുപൂജയും നിവേദ്യവുമില്ല. ഈ പൂജയുടെ സമയത്ത് തിടപ്പള്ളിയിൽ ഗണപതിഹോമം നിർവഹിക്കപ്പെടുന്നു. ഗണപതിഹോമത്തിലെ അഗ്നികുണ്ഡത്തിൽ നിന്നുമെടുത്ത അഗ്നി കൊണ്ടായിരുന്നുവത്രെ പണ്ട് തിടപ്പള്ളിയിൽ തീ പിടിപ്പിച്ചിരുന്നത്.


ഈ സമയത്തു തന്നെ ക്ഷേത്രത്തിലെ ഉപദേവന്മാർക്ക് കീഴ്ശാന്തിമാർ പൂജ നടത്തുന്നു. അകത്ത് കന്നിമൂലയിൽ (തെക്കുപടിഞ്ഞാറേമൂല) ഗണപതി, പുറത്ത് തെക്കുഭാഗത്തെ പ്രദക്ഷിണവഴിയിൽ അയ്യപ്പൻ, വടക്കുകിഴക്കുഭാഗത്ത് ഇടത്തരികത്തുകാവിൽ വനദുർഗ്ഗാഭഗവതി എന്നിവരാണ് ഉപദേവതകൾ. ഗണപതിക്കും അയ്യപ്പനും വെള്ളനിവേദ്യമാണ്. കദളിപ്പഴം, പഞ്ചസാര, ത്രിമധുരം എന്നിവ സാമാന്യമായി എല്ലാ ഉപദേവന്മാർക്കും നിവേദിക്കപ്പെടുന്നു. രാവിലെ 7 മണി വരെയാണിത്. അതിനു ശേഷം 20 മിനിട്ട് നേരം ദർശന സമയമായതിനാൽ പൂജകളില്ല. 


8 കാലത്തെ ശീവേലി

തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് ശീവേലിയുടെ ആന്തരാർത്ഥം. അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി-ശീവേലി. ദ്വാരപാലകരും ഭൂതഗണങ്ങളും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ജലഗന്ധ പുഷ്പാദികളായി മേൽശാന്തിയും ഹവിസ്സിന്റെ പാലികയിൽ നിവേദ്യവുമായി കീഴ്ശാന്തിയും നടക്കുന്നു. ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലാണ് ബലി തൂവുക. ക്ഷേത്രത്തിന്റെ നാലമ്പലത്തിനു വെളിയിൽ എത്തുമ്പോൾ ഭഗവാന്റെ തിടമ്പുമായി കീഴ്ശാന്തി ആനപ്പുറത്ത് കയറുന്നു. തിടമ്പു പിടിയ്ക്കുന്ന കീഴ്ശാന്തിയെ ശാന്തിയേറ്റ നമ്പൂതിരി എന്നാണ് പറയുന്നത്. മുമ്പിൽ 12 കുത്തുവിളക്കുകളും വാദ്യഘോഷങ്ങളുടെയും ഭക്തരുടെ നാമജപങ്ങളുടെയും അകമ്പടിയുമായി ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഭഗവാൻ പ്രദക്ഷിണമായി നീങ്ങുന്നു. മൂന്ന് പ്രദക്ഷിണശേഷം ഉത്സവവിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് പോകുന്നു.


ശീവേലി, പാലഭിഷേകം, നവകാഭിഷേകം, പന്തീരടി നിവേദ്യം എന്നിവ 7.15 തൊട്ട് 9.00 വരെയാണ്.


9 നവകാഭിഷേകം

ശീവേലിക്ക് ശേഷം രുദ്രതീർത്ഥത്തിൽ നിന്നും എടുക്കുന്ന ജലം കൊണ്ട് അഭിഷേകം നടത്തുന്നു. ഇളനീരും പശുവിൻപാലും പനിനീരും കൊണ്ടും വിഗ്രഹത്തിന്മേൽ അഭിഷേകം ചെയ്യുന്നുണ്ട്. തുടർന്ന് ഒൻപത് വെള്ളിക്കലശങ്ങളിൽ തീർത്ഥജലം നിറച്ച് മന്ത്രപൂർവ്വം അഭിഷേകം ചെയ്യുന്നതിനെയാണ് “നവകാഭിഷേകം” എന്ന് പറയുന്നത്. ഈ പൂജ നടത്തുന്നത് ഓതിക്കന്മാരാണ്. തുടർന്ന് ബാലഗോപാല രൂപത്തിൽ കളഭം ചാർത്തുന്നു.


10 പന്തീരടിപൂജ

നിഴലിനു പന്ത്രണ്ട് നീളം ഉണ്ടാകുന്ന സമയമാണ് പന്തീരടി. ഉദ്ദേശം കാലത്ത് 8 മണിക്കും 9 മണിക്കും ഇടയ്ക്കായിരിക്കും ഇത്. ഈ സമയത്ത് നിർവഹിക്കപ്പെടുന്ന പൂജയായതിനാലാണ് ഇതിനെ “പന്തീരടിപൂജ” എന്ന് വിശേഷിപ്പിക്കുന്നത്. മേൽശാന്തി ഈ സമയത്ത് വിശ്രമത്തിന് പോകുന്നതു കൊണ്ട് തന്ത്രിയോ ഓതിക്കനോ ആണ് ഈ പൂജ ചെയ്യുന്നത്. 8.10 മുതൽ 9.10 വരെ ദർശനമുണ്ടായിരിക്കും. 


11 ഉച്ചപൂജ

ഇത് നടയടച്ചുള്ള പൂജയാണ്. ദേവനും ഉപദേവതകൾക്കും നിവേദ്യം അർപ്പിക്കുന്ന പൂജയാണിത്. സാധാരണ മേൽശാന്തിയാണ് ഈ പൂജ നടത്തുന്നത്. ഉദയാസ്തമന പൂജ, മണ്ഡലക്കാലം, ഉത്സവം എന്നീ അവസരങ്ങളിൽ ഓതിയ്ക്കന്മാരും കലശം, പുത്തരി നിവേദ്യം എന്നീ ദിവസങ്ങളിൽ തന്ത്രിയും ഈ പൂജ ചെയ്യുന്നു. ഇടയ്ക്കയുടെ അകമ്പടിയോടെ ഈ സമയത്ത് ‘അഷ്ടപദി’ ആലപിക്കുന്നു. ഇടിച്ചുപിഴിഞ്ഞപായസമാണ് നിവേദ്യം. ഉച്ചപൂജയ്ക്ക് ശേഷം ഒരു മണിയ്ക്ക് നട അടയ്ക്കുന്നു. ഉച്ചപൂജസമയത്ത് ദേവപ്രതിനിധി എന്ന സങ്കൽപ്പത്തിൽ ഒരു ബ്രാഹ്മണനെ ഊട്ടാറുണ്ട്. 11.30 മുതൽ 12.30 വരെയാണ് ഉച്ചപൂജ.


നിവേദ്യത്തിന് വെള്ളി ഉരുളിയിൽ വെള്ളനിവേദ്യം. നാലുകറികൾ, കൂടാതെ പാൽപ്പായസം, പഴം, തൈര്, വെണ്ണ, പാൽ, ശർക്കര, നാളികേരം, കദളിപ്പഴം എന്നിവ വെള്ളി, സ്വർണ്ണം പാത്രങ്ങളിലായി ഉണ്ടാവും. ഇതിനു പുറമെ ഭകതരുടെ വഴിപാടായി പാൽപ്പായസം, തൃമധുരം, പാലടപ്രഥമൻ, ശർക്കരപ്പായസം, ഇരട്ടിപ്പായസം, വെള്ളനിവേദ്യം എന്നിവ വേറേയും. ഇതിനു ശേഷം നടയടച്ച് അലങ്കാരമാണ്. മേൾശാന്തി മനസ്സിൽ തോന്നുന്ന പോലെ ഓരോ ദിവസവും വേറെ വേറെ രുപത്തിലും ഭാവത്തിലും ഭഗവാനെ അലങ്കരിക്കും. അതിനുശേഷം 12.30 ന് നടയടയ്ക്കും.


12 വൈകീട്ടത്തെ ശീവേലി

വൈകുന്നേരം നാലര മണിക്ക് വീണ്ടും തുറക്കുന്നു (മണ്ഡലകാലത്ത് 3:30നുതന്നെ തുറക്കും). പിന്നീട് 4.45 വരെ ദർശനം. നട തുറന്ന് താമസിയാതെ ഉച്ച ശീവേലിയായി. ദേവന്റെ തിടമ്പ് ആനപ്പുറത്തേറ്റി മൂന്ന് പ്രദക്ഷിണം ഉള്ള ഇതിനെ കാഴ്ചയ്ക്ക് ഹൃദ്യമായതിനാൽ കാഴ്ച ശീവേലി എന്ന് വിശേഷിക്കപ്പെടുന്നു. പിന്നെ ദീപാരാധന വരെ ദർശനമുണ്ട്.


നിത്യശീവേലിയുള്ള മറ്റുക്ഷേത്രങ്ങളിൽ ഉച്ചപൂജ കഴിഞ്ഞ ഉടനെ ശീവേലിയുണ്ടാകും. വിശേഷദിവസങ്ങളിൽ മാത്രമേ വൈകുന്നേരം കാഴ്ച്ചശീവേലിയായി അത് നടത്താറുള്ളൂ. എന്നാൽ ഗുരുവായൂരിൽ മാത്രം നിത്യവും ഈ രീതിയിൽ നടത്തുന്നു.


13 ദീപാരാധന

നാലമ്പലത്തിനുള്ളിലും പുറത്തുമുള്ള ദീപങ്ങൾ തെളിയിക്കപ്പെടുന്നു. ദീപസ്തംഭങ്ങളും അടിമുടി ദീപാലംകൃതങ്ങളാകുന്നു. ദീപാരാധനയ്ക്ക് ഉപയോഗിക്കുന്ന വെള്ളിവിളക്കുകൾ കത്തിച്ചുകൊണ്ട് മേൽശാന്തി നട തുറക്കുന്നു. ദീപത്താലും കർപ്പൂരദീപത്താലും ഭഗവത് വിഗ്രഹത്തെ ഉഴിഞ്ഞുണ്ട് ദീപാരാധന നടത്തപ്പെടുന്നു. ഓരോ ദിവസത്തെയും സൂര്യാസ്തമയസമയമനുസരിച്ചാണ് ദീപാരാധന നടത്തുന്നത്. അതിനാൽ കൃത്യസമയം പറയാൻ കഴിയില്ല. എന്നാൽ ഒരിക്കലും അത് വൈകീട്ട് ആറുമണിക്കുമുമ്പോ ഏഴുമണിക്കുശേഷമോ ഉണ്ടാകാറില്ല..പിന്നെ 7.30 വരെ ദർശനമുണ്ട്.


14 അത്താഴ പൂജ

ദീപാരാധനയ്ക്ക് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് അത്താഴ പൂജ തുടങ്ങുകയായി. ഈ പൂജയ്ക്കുള്ള പ്രധാന നിവേദ്യങ്ങൾ ഉണ്ണിയപ്പം, ഇലയട, വെറ്റില, അടയ്ക്ക, പാലടപ്രഥമൻ, പാൽപ്പായസം എന്നിവയാണ്. 7.30 മുതൽ 7.45 വരെയാണ് അത്താഴപൂജ നിവേദ്യത്തിന്റെ സമയം. 7.45 മുതൽ 8.15 വരെ അത്താഴ പൂജയും. അത്താഴ പൂജ കഴിഞ്ഞാൽ ഉത്സവ വിഗ്രഹവുമായി ‘അത്താഴ ശീവേലി‘ക്ക് തുടക്കംകുറിക്കും. 8.45 മുതൽ 9.00 വരെയാണ് ശീവേലി.


അത്താഴപൂജയ്ക്ക് വെള്ളനിവേദ്യം, അവിൽ കുഴച്ചത്, പാൽപ്പായസം എന്നിവയും അടച്ചുപൂജയ്ക്ക് വെറ്റില, അടയ്ക്ക, അട, അപ്പം, കദളിപ്പഴം എന്നിവയും നിവേദിയ്ക്കും. അത്താഴപൂജയ്ക്ക് അടയും അപ്പവും എത്രയുണ്ടെങ്കിലും ശ്രീകോവിലിൽ കൊണ്ടുപോകും എന്ന പ്രത്യേകതയുണ്ട്. 


15 അത്താഴശീവേലി

അത്താഴപൂജ കഴിഞ്ഞാൽ രാത്രിശീവേലി തുടങ്ങുന്നു. മൂന്ന് പ്രദിക്ഷണമാണ്. രണ്ടാമത്തെ പ്രദിക്ഷണം ഇടയ്ക്ക കൊട്ടിയുള്ളതാണ്. ചുറ്റുവിളക്കുള്ള ദിവസം നാലമ്പലത്തിൽ പ്രവേശനമില്ല. മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ദിവസവും മൂന്നുശീവേലിക്കും ആനയെഴുന്നള്ളിപ്പുണ്ടാകും. കുംഭമാസത്തിൽ ഉത്സവം കൊടിയേറ്റദിവസം രാവിലെ മാത്രമാണ് ആനയില്ലാതെ ശീവേലി നടത്തുന്നത്.


16 തൃപ്പുകയും ഓലവായനയും

ശീവേലി കഴിഞ്ഞാൽ തൃപ്പുക എന്ന ചടങ്ങാണ്. ചന്ദനം, അഗരു, ഗുൽഗുലു തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ പൊടിച്ചുള്ള വെള്ളിപാത്രത്തിൽ വെച്ചിട്ടുള്ള നവഗന്ധ ചൂർണ്ണമാണ് തൃപ്പുകയ്ക്ക് ഉപയോഗിക്കുന്നത്. സൗരഭ്യം നിറഞ്ഞ ധൂമം ശ്രീകോവിലിനകത്തേക്ക് പ്രവേശിക്കുന്നു. തൃപ്പുക നടത്തുന്നത് അന്നത്തെ ശാന്തിയേറ്റ നമ്പൂതിരിയായിരിയ്ക്കും. തൃപ്പുക കഴിഞ്ഞാൽ അന്നത്തെ വരവുചെലവു കണക്കുകൾ 'പത്തുകാരൻ' എന്ന സ്ഥാനപ്പേരുള്ള കഴകക്കാരൻ വാര്യർ ഓലയിൽ എഴുതി, വായിച്ചതിനു ശേഷം തൃപ്പടിമേൽ സമർപ്പിക്കുന്നു. 9.00 മുതൽ 9.15 വരെയാണിത്. ശാന്തിയേറ്റ നമ്പൂതിരി നട അടയ്ക്കുന്നു, മേൽശാന്തിയുടെ ഉത്തരവാദിത്വത്തിൽ താഴിട്ടുപൂട്ടുന്നു.


അങ്ങനെ ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജകൾ സമാപിക്കുന്നു. നിർമ്മാല്യം മുതൽ തൃപ്പുക വരെയുള്ള ഈ ചടങ്ങുകൾക്ക് 12 ദർശനങ്ങൾ എന്നു പറയുന്നു. ഈ പന്ത്രണ്ട് ദർശനങ്ങളോടുകൂടിയാവണം ക്ഷേത്രത്തിലെ ഭജനമിരിക്കൽ.


വിശേഷദിവസങ്ങളിൽ ഇതിന് മാറ്റം വരും, വിശേഷിച്ച് വിഷു, ഉത്സവം, ഗുരുവായൂർ ഏകാദശി, അഷ്ടമിരോഹിണി, തിരുവോണം തുടങ്ങിയ ദിവസങ്ങളിൽ. ക്ഷേത്രത്തിൽ ഉദയാസ്തമനപൂജ നടക്കുന്ന ദിവസവും മാറ്റങ്ങൾ വരും .18 പൂജകൾ നടക്കുന്നതിനാൽ അർദ്ധരാത്രി മാത്രമേ അന്നൊക്കെ നടയടയ്ക്കൂ. വിളക്കുള്ള ദിവസം നടയടച്ചുകഴിഞ്ഞേ തൃപ്പുക നടത്താറുള്ളൂ. എന്നാൽ അവസാനം പറഞ്ഞ കാര്യം മാറ്റാൻ ചില തയ്യാറെടുപ്പുകൾ ദേവസ്വം നടത്തിവരുന്നുണ്ട്. സൂര്യചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും ഈ ചടങ്ങിനു മാറ്റം വരാറുണ്ട്.

Thursday, January 19, 2023

പാള നമസ്കാരം

 ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ മാത്രം ആചരിച്ചു വരുന്ന പ്രത്യേക വഴിപാടാണ് പാളനമസ്കാരം .മൂർത്തിയുടെ പൂജ കഴിഞ്ഞ് ഉച്ചയ്ക്ക് നിവേദ്യം ശ്രീകോവിലിനുള്ളിലേക്ക് എഴുന്നള്ളിച്ചു കഴിയുമ്പോൾ കീഴ്ശാന്തി പൂവും ചന്ദനവും തീർത്ഥവുമെടുത്ത്, കിഴക്കേ മണ്ഡപത്തിൽ നമസ്കാരത്തിനിരിക്കുന്ന ബ്രഹ്മചാരിയുടെ കാൽ കഴുകിച്ച് പൂവും ചന്ദനവും നൽകുന്നു. വിഷ്യ ക്സേനൻ്റെ വടക്കുവശത്തുള്ള ശാലയിൽ ആവണിപ്പലകയിട്ട് ബ്രഹ്മചാരിയെ ദൈവീക ഭാവത്തിൽ ഇരുത്തി കമുകിൻ പാളയിൽ ചോറ്, ഉപ്പുമാങ്ങ, ഇഞ്ചിതൈര്, തൃപ്പുളി, എരിശ്ശേരി, പരിപ്പ്, വറുത്ത ഉപ്പേരി, മെഴുക്ക് പുരട്ടി (വെള്ള വഴുതനങ്ങയോ, ചേനയോ കൊണ്ടുള്ള ) എന്നീ വിഭവങ്ങൾ നൽകി നമസ്ക്കാരം തുടങ്ങിയതിനു ശേഷം മാത്രമാണ് ശ്രീ വല്ലഭ സ്വാമി ക്കുള്ള നിവേദ്യ പൂജ പൂർത്തിയാക്കുന്നത്.

ശങ്കരമംഗലത്ത് മനയിൽ ദ്വാദശി ഊണിനെത്തിയ 'ബ്രഹ്മചാരിക്ക് ( വാമനമൂർത്തി) ശങ്കരമംഗലത്തമ്മ പാളയിലായിരുന്നു ആഹാരം വിളമ്പിയത്.ആ സമയത്ത് ലക്ഷ്മീദേവി ഗൃഹസ്താ ശ്രമവേഷം പൂണ്ട് എത്തി ബ്രഹ്മചാരിക്ക് തൃപ്പൂ ളി വിളമ്പുകയുണ്ടായി.

ഈ സങ്കൽപ്പത്തെ മുൻനിർത്തി യുള്ള ചടങ്ങാണ് പാള സമസ്ക്കാരം. കുടുംബത്തിൽ സമ്പദ് സമൃദ്ധിക്കും ഐശ്വര്യ ലബ്ധിക്കുമായി ഭക്തജനങ്ങൾ പാള നമസ്ക്കാരം വഴിപാട് നടത്തുന്നു. ഈ വഴിപാട് മാസങ്ങൾക്ക് മുൻപേ തീയതി ബുക്ക് ചെയ്തിട്ടാണ് ഇപ്പോൾ വഴിപാട് നടത്തുന്നത്. ഭഗവാന് വെള്ളിത്തളികയിൽ ഈ വിഭവങ്ങളടങ്ങിയ നേദ്യമാണ് ഉച്ചപൂജയ്ക്ക് നേദിക്കുന്നത്. ഇത് വഴി പാടുകാർക്ക് പ്രസാദമായി നൽകുന്നു

Monday, January 9, 2023

️എങ്ങിനെ ആണ് തുലാഭാരം തുടങ്ങിയത്

 ഭഗവാൻ ശ്രീകൃഷ്ണന്റെ ഭാര്യമാരിൽ എപ്പോഴും സ്വതേ ഗർവിഷ്ഠ ആയ സത്യഭാമ, തനിക്കാണ് രുഗ്മിണിയെക്കാളും ഭഗവാനോട് സ്നേഹമെന്നും, ഭഗവാന് തന്നോടാണ് കൂടുതൽ പ്രിയമെന്നും വിശ്വസിക്കുകയും, അങ്ങിനെ തന്നെ തന്റെ തോഴിമാരോട് പറയുകയും ചെയ്തിരുന്നു. ഇതറിഞ്ഞ രുഗ്‌മിണിയുടെ തോഴിമാർ, രുഗ്മിണിയോട് ഇതേ കുറിച്ച് പറഞ്ഞപ്പോൾ, ഭഗവൽനാമം ഉച്ചരിക്കുകയും, തന്റെ ഹൃദയത്തിൽ തന്നെ പ്രതിഷ്ഠിച്ചിരിക്കുന്ന തന്റെ ഭഗവാനെ പ്രണമിക്കുകയും, തോഴിമാരെ ചെറു പുഞ്ചിരിയോടെ യാത്രയാക്കുകയും ചെയ്തു... എന്നാൽ ഇതറിഞ്ഞ സത്യഭാമ, തനിക്കു തന്നെയാണ് ഭഗവാനോട് സ്നേഹം എന്ന് രുഗ്‌മിണിയെ മനസ്സിലാക്കിക്കൊടുക്കാൻ ഒരു ഉപായം ചെയ്തു. തുലാഭാരം!!!... ഭഗവാനെ തന്റെ പക്കലുള്ള വിലപിടിപ്പുള്ള സ്വത്തുക്കളും, സ്വർണ്ണ ആഭരണങ്ങളും, പവിഴങ്ങളും, മുത്തുകളും എല്ലാം വച്ച് തുലാഭാരം നടത്തി, മറ്റുള്ളവരെ അത് കാണിച്ചു ബോധ്യപ്പെടുത്തി, അത്രകണ്ട് വിലപ്പെട്ട സ്നേഹം അദ്ദേഹത്തിലുണ്ട് എന്ന് പരസ്യപ്പെടുത്താൻ തീരുമാനിച്ചു.

ഭഗവാനെ ഒരു ദിവസം തന്റെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു, സത്യഭാമ സ്വതേ തൻറെ സ്വഭാവമായ ഗർവോടെ, ഭഗവാനെ തുലാഭാരത്തിന്റെ ഒരു തട്ടിൽ കയറി ഇരിക്കാൻ പറഞ്ഞു.. മറു തട്ടിൽ തന്റെ പക്കലുള്ള സ്വർണത്തിന്റെ എല്ലാ സ്വത്തുക്കളും ഒന്നൊന്നായി വയ്ക്കാൻ തുടങ്ങി. എല്ലാ വയ്ച്ചിട്ടും ഭഗവാന്റെ തട്ട് ഒന്ന് ചെറുതായി അനങ്ങി പോലും ഇല്ല.. ഇത് കണ്ട സത്യഭാമ, താനിട്ടിരുന്ന, തനിക്കു വളരെ പ്രിയപ്പെട്ട ആഭരണങ്ങൾ ഒന്നൊന്നായി അഴിച്ചു മറുതട്ടിൽ വച്ചു..... ഓരോന്നും അഴിച്ചു വയ്കുമ്പോഴും തന്റെ മനസ്സിലുള്ള അഹന്ത കുറഞ്ഞു കുറഞ്ഞു വന്നു.... എല്ലാ ആഭരണങ്ങളും, സ്വത്തുക്കളും വച്ചിട്ടും ഭഗവാന്റെ തട്ട് ചെറുതായി ഒന്ന് അനങ്ങുകപോലും ചെയ്തില്ല. ഈ ജഗത്തിനെ തന്നെ തന്നിൽ അടക്കിയിരിക്കുന്ന പരമവൈഭവത്തിനെ അളക്കുവാൻ കയ്യിലുള്ള സ്വത്തുകൊണ്ട് ആർക്കാലും സാധ്യമോ?.. എല്ലാ ഗർവ്വും ശമിച്ച സത്യഭാമ, ഇനി എന്ത് വേണം എന്ന് തന്റെ നാഥനോട് ചോദിച്ചു... ഭഗവാൻ ചെറു പുഞ്ചിരിയോടെ ഇതിനു എന്തുചെയ്യണെമെന്നു രുഗ്മണിയോട് ചോദിയ്ക്കാൻ പറഞ്ഞു. മനസ്സിലെ അഹങ്കാരം ശമിച്ച സത്യഭാമ, തന്റെ ജ്യേഷ്ഠത്തി സമയായ രുഗ്മിണിയോട്, അവരുടെ കൊട്ടാരത്തിൽ ചെന്ന് എല്ലാ കാര്യങ്ങളും പറയുകയും ഇനി എന്ത് വേണം എന്ന് ചോദിക്കുകയും ചെയ്തു. സ്‌നേഹത്തിന്റെയും, വിനയത്തിന്റെയും, നന്മയുടെയും പ്രതിരൂപമായ രുഗ്മിണി, സത്യഭാമയോടു കൂടി, അവരുടെ കൊട്ടാരത്തിൽ വരുകയും, ഭഗവാനെ, മനസ്സാ പ്രാർത്ഥിച്ചു പ്രണമിച്ചതിനു ശേഷം, മറുതട്ടിൽ വച്ചിരുന്ന എല്ലാ സ്വർണ്ണ ഉരുപ്പടികളും മാറ്റുകയും, തന്റെ അചഞ്ചലമായ ഭക്തിയോടെയും, അതിവിനയത്തോടെയും, പ്രാർത്ഥനയോടെയും ഒരു ചെറിയ തുളസിക്കതിർ മറുതട്ടിൽ വച്ചു!!!... ആ വെറും ഒരു തുളസിക്കതിർ വച്ചതോടെ, ഈ ജഗത്തിനെ തന്നെ തന്നിൽ അടക്കിയ ആ പ്രിയന്റെ തട്ട് ഉയർന്നു!!!!....

ആര് തുലാഭാരം നടത്തുന്നു, എന്തിനു നടത്തുന്നു, എന്ത് വച്ച് നടത്തുന്നു എന്നല്ല, ആ ജഗൽപ്രഭു നോക്കുന്നത്!!!...👌

🙏ഏതു മാനസിക ഭാവത്തിൽ ആണ് ആ തുലാഭാരം നടത്തുന്നത് എന്നാണ്!!!...👍 അവിടെ മാനസിക ശുദ്ധിയും, അചഞ്ചലമായ ഭക്തിക്കും, വിനയത്തിനും മാത്രമേ സ്ഥാനമുള്ളൂ... അത് മാത്രമേ അദ്ദേഹം സ്വീകരിക്കൂ..അംഗീകരിക്കൂ.....അങ്ങിനെ ആ മാനസിക അവസ്ഥയിൽ അല്ലാതെ ആരെങ്കിലും എന്തെങ്കിലും കാട്ടിക്കൂട്ടിയാൽ അത് തുലാഭാരമായി ഭഗവാൻ സ്വീകരിക്കുകയുമില്ല

Wednesday, December 28, 2022

കൌസ്തുഭം

 അലങ്കാരപ്രിയനായ ശ്രീമഹാവിഷ്ണു കണ്oത്തില്‍ ധരിച്ചിരിക്കുന്ന രത്നമാണ് കൌസ്തുഭം ...പണ്ട് പാല്‍ക്കടല്‍ കടഞ്ഞപ്പോള്‍ ഉയർന്നുവന്നതായിരുന്നു ഈ രത്നം...

വിഷ്ണുവിന്റെ നെഞ്ചിലുള്ള ഒരു അടയാളമാണ് ശ്രീവത്സം ....ഭൃഗുമഹര്‍ഷി ഒരിക്കല്‍ കോപിഷ്ടനായി വിഷ്ണുവിന്റെ നെഞ്ചില്‍ ചവിട്ടിയപ്പോള്‍ ഉണ്ടായ അടയാളമാണിത്..പ്രകൃതിയെ മുഴുവനും സ്വീകരിച് വിഷ്ണു ശ്രീവത്സത്തിന്റെ രൂപത്തില്‍ വിളങ്ങുന്നു...

മഹാവിഷ്ണു ധരിക്കുന്ന മാലയാണ് വൈജയന്തി. അഞ്ചുരത്നങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് നിര്‍മ്മിച്ചിട്ടുള്ള ഈ മലയ്ക്ക് 'വനമാല ' എന്നും പേരുണ്ട്. പഞ്ചതന്‍മാത്രകളും പഞ്ചഭൂതങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു...

പാഞ്ചജന്യമാണ് വിഷ്ണുവിന്റെ ശംഖ്. പഞ്ചഭൂതങ്ങളുടെ കാരണമായ താമസാഹന്കാരത്തെ പാഞ്ചജന്യം എന്നാ ശംഖിന്റെ രൂപത്തില്‍ ഭഗവാന്‍ ധരിക്കുന്നു. ഭഗവാന്റെ വില്ലിന്റെ പേര് ശാര്‍ങ്ങ്‌ഗമെന്നാണ്. വൈഷ്ണവചാപം എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇന്ദ്രിയങ്ങളുടെ രാജസാഹന്കാരത്തെ ഈ ചാപത്തിന്റെ രൂപത്തില്‍ ഭഗവാന്‍ ധരിക്കുന്നു..

മനസ്സിന്റെ സാത്വികാഹന്കാരത്തിന്റെ രൂപമാണ് വിഷ്ണുവിന്റെ തൃക്കയില്‍ തിരിയുന്ന സുദര്‍ശനചക്രം. ശത്രുസംഹാരത്തിനായി ഭഗവാന്‍ ഈ ആയുധം ഉപയോഗിക്കുന്നു. എനാല്‍, തന്റെ ഭക്തോത്തമനായ അമ്ബരീഷനുവേണ്ടി ദുര്‍വ്വാസാവിനെ ഒരു പാഠം പഠിപ്പിക്കാനായി ഈ ആയുധം ഉപയോഗിചിടുണ്ട്. പണ്ട് സൂര്യനെ കടഞ്ഞുകിട്ടിയ തേജസ്സിനാല്‍ വിശ്വകര്‍മ്മാവ്‌ നിര്‍മ്മിച് വിഷ്ണുവിന് നല്‍കിയതാണ് സുദര്‍ശനചക്രം. സുദര്‍ശനചക്രം ദുഷ്ടന്മാര്‍ക്ക് ഭയാനകവും, ശിഷ്ടന്മാര്‍ക്ക് 'സു 'ദര്‍ശനവുമാണ് (മംഗളദര്‍ശനമാണ്)...

കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനെന്ദ്രിയങ്ങളും വിഷ്ണുവിന് അസ്ത്രങ്ങളാണ്. മഹാവിഷ്ണുവിന്റെ വാളാണ് നന്ദകം.

സുഗ്രീവന്‍, മേഘപുഷ്പന്‍, വലാഹലന്‍, ശൈബ്യന്‍ എന്നീ നാല് കുതിരകളെ പൂട്ടിയ തേരിലാണ് വിഷ്ണുവിന്റെ സഞ്ചാരം. ദാരുകനാണ് വിഷ്ണുവിന്റെ സാരഥി. കശ്യപപുത്രനായ ഗരുഡന്‍ ആണ് അദ്ദേഹത്തിന്റെ വാഹനം. വിഷ്ണുവിന്റെ നാല് തൃക്കൈകളിലും ശംഖ് , ചക്രം, ഗദ, പങ്കജം ഇവ ധരിച്ചിരിക്കുന്നു...

മഹത്വത്തെ ഭഗവാന്‍ കൌമോദകി എന്ന ഗദയുടെ രൂപത്തില്‍ ധരിക്കുന്നു...

വിദ്യയും അവിദ്യയും സത്തും അസത്തും ഭഗവാനില്‍ തന്നെ സ്ഥിതി ചെയ്യുന്നു. പുരുഷന്മാരില്‍ വെച്ച് പരനും ത്രിഗുണാത്മകമായ പ്രകൃതിയും നാലുപാദത്തോടുകൂടിയ ഓംകാരമന്ത്രവും ഭഗവാന്‍ വിഷ്ണുതന്നെയാകുന്നു. കാലവും കാലത്തെ ഹനിക്കുന്നവനും കാലത്തെ സംവത്സരങ്ങളായും ഋതുക്കളായും

അയനങ്ങളായും തരംതിരിക്കുന്നതും ഭഗവാന്‍ വിഷ്ണു തന്നെ...

നാലുവേദങ്ങളും വേദാംഗങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും സംഗീതശാസ്ത്രവും സര്‍വ്വശാസ്ത്രങ്ങളും ശബ്ദബ്രഹ്മസ്വരൂപിയായ ഭഗവാന്‍ വിഷ്ണുവിന്റെ ശരീരമാകുന്നു. പഞ്ചതന്‍മാത്രകളും പഞ്ചഭൂതങ്ങളും മനസ്സും ഇന്ദ്രിയങ്ങളും എല്ലാംതന്നെ വിഷ്ണുവാകുന്നു...

ഇങ്ങനെയുള്ള ഭഗവാന്‍ മഹാവിഷ്ണു പാലാഴിയില്‍ അനേകം ആടയാഭരണങ്ങളോടും ആയുധങ്ങളോടും കൂടി ആദിശേഷന്റെ മുകളില്‍ ശയിക്കുന്നു.

Tuesday, December 27, 2022

കേരളത്തിലെ ഏക മൽസ്യാവതാര ക്ഷേത്രം

കേരളത്തിൽ മൽസ്യാവതാര പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ഉള്ള ശ്രീ മൽസ്യാവതാര മഹാവിഷ്ണു ക്ഷേത്രം . കേരളത്തിലെ ഏക മൽസ്യാവതാര ക്ഷേത്രം എന്ന കാരണത്താൽ തന്നെ ഈ ക്ഷേത്രം വളരെയധികം പ്രാധാന്യം അർഹിക്കുന്നു .


ഗണപതി , അയ്യപ്പൻ , ഭഗവതി എന്നിവർ ഉപദേവതകളായി കുടികൊള്ളുന്ന ഈ ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് കൂടിയാണ് കോഴിക്കോട് – മൈസൂർ ദേശീയപാത കടന്ന് പോകുന്നത് . മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ ഉള്ള ഈ ക്ഷേത്രത്തിൽ കൊടിയേറി ഉള്ള ഉത്സവം ആരംഭിക്കുന്നത് കുംഭ മാസത്തിലെ ഉത്രട്ടാതിക്കാണ് . കൂടാതെ മേടമാസത്തിലെ മൽസ്യജയന്തിയും ക്ഷേത്രത്തിലെ വിശേഷ ദിവസമാണ് .


വായനാടിലെ മീനങ്ങാടിയിൽ ഈ ക്ഷേത്രം വന്നതിന്റെ പിന്നിലെ ഐതിഹ്യം ഇപ്രകാരമാണ് . അഞ്ഞൂറ് കൊല്ലങ്ങൾക്ക് മുൻപ് ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് കൂടി കടന്ന് പോയ ഒരു യോഗീശ്വരൻ , അവിടെ ഉണ്ടായിരുന്ന ഒരു കുളത്തിൽ കുളിക്കാൻ ഇറങ്ങുകയും , കുളത്തിൽ അദ്ദേഹത്തിന്റെ മുന്നിലായി ഒരു മൽസ്യം തുള്ളി കളിക്കുകയും ഉണ്ടായി . ആ പ്രദേശത്ത് ഭഗവാന്റെ സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കിയ യോഗീശ്വരൻ , ഒരു വിഷ്ണു വിഗ്രഹം കൊണ്ട് വന്നു കുളത്തിന്റെ പടിഞ്ഞാറേക്കരയിൽ കിഴക്കു ദർശനമായി മൽസ്യാവതാര സങ്കല്പത്തിൽ പ്രതിഷ്ഠിക്കുകയുമായിരുന്നു .


യോഗീശ്വരന് മുന്നിൽ മീനാടിയ സ്ഥലം മീനങ്കിടി എന്നും പിന്നീട് മീനങ്ങാടി എന്നായി മാറുകയും ആയിരുന്നു

ശ്രീ പാര്‍ത്ഥസാരഥേ പാഹിമാം

 പണ്ടൊരിക്കല്‍ ശ്വേതകി എന്ന രാജാവ് 100 വര്‍ഷം നീണ്ട ഒരു യാഗം നടത്തി. യാഗത്തില്‍ ഋത്വിക്കുകളായി അനേകം ബ്രാഹ്മണര്‍ പങ്കെടുത്തിരുന്നു. അവിടെ ഹോമകുണ്ഡത്തില്‍നിന്നുയര്‍ന്ന ധൂമപടലത്താല്‍ ഋത്വിക്കുകള്‍ അന്ധരായിത്തീര്‍ന്നതിനാല്‍ ഏതാനും നാളുകള്‍ക്കകം അവര്‍ യാഗം മുഴുമിപ്പിക്കാതെ മടങ്ങിപ്പോയി. ഇതില്‍ ദുഃഖം തോന്നിയ രാജാവ് ശിവനെ തപസ്സ് ചെയ്ത് ഒരു പരിഹാരം അപേക്ഷിച്ചു. ശിവന്‍റെ നിര്‍ദ്ദേശപ്രകാരം ദുര്‍വ്വാസാവിന്‍റെ മേല്‍നോട്ടത്തില്‍ യാഗം വീണ്ടും ആരംഭിച്ച് മംഗളകരമായി സമാപിച്ചു.


പക്ഷെ ഹോമത്തിലെ ഹവിസ്സ് വര്‍ഷങ്ങളോളം ഭുജിച്ച അഗ്നിക്ക് ദഹനക്കേട് പിടിപെട്ടു. മുഖം വിളറി, ദേഹം മെലിഞ്ഞ്, ആഹാരത്തില്‍ രുചിയില്ലാതായി അഗ്നിദേവന്‍ വലഞ്ഞു. അദ്ദേഹം ഒടുവില്‍ ബ്രഹ്മാവിനെ അഭയം തേടി. ഖാണ്ഡവവനത്തിലെ ഔഷധവൃക്ഷങ്ങളും സസ്യലതാദികളും ഭക്ഷിക്കാനും, ഒപ്പം വനത്തിലെ ദേവവൈരികളായ ജീവജാലങ്ങളെ നശിപ്പിക്കാനും ബ്രഹ്മാവ്‌ പരിഹാരമായി നിര്‍ദ്ദേശിച്ചു. അതിന്‍പ്രകാരം അഗ്നി ഖാണ്ഡവവനത്തില്‍ വന്നു. ഈ വനം ഇന്ദ്രന് ഇഷ്ടവിഹാരമായതിനാല്‍ ഇന്ദ്രന്‍ വനത്തില്‍ മഴ പെയ്യിച്ച് അഗ്നിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അഗ്നി വീണ്ടും ബ്രഹ്മാവിനെ സമീപിച്ചു. നരനാരായണന്മാര്‍ കൃഷ്ണാര്‍ജ്ജുനന്മാരായി ഭൂമിയില്‍ ഉടന്‍ അവതരിക്കുമെന്നും അവര്‍ അഗ്നിയെ സഹായിക്കുമെന്നും ബ്രഹ്മാവ്‌ അഗ്നിയോടു പറഞ്ഞു.


അങ്ങനെ കൃഷ്ണാര്‍ജ്ജുനന്മാര്‍ ഭൂമിയില്‍ അവതരിച്ചു. അവര്‍ ഇന്ദ്രപ്രസ്ഥത്തില്‍ താമസിക്കുന്ന കാലം കൊടുംവരള്‍ച്ച ഉണ്ടായി. ആ സമയം കൃഷ്ണനും അര്‍ജ്ജുനനുംകൂടി ആശ്വാസത്തിനായി ഖാണ്ഡവവനത്തില്‍ പോയി. അവിടെവച്ച് ഒരു ബ്രാഹ്മണവേഷത്തില്‍ അഗ്നി അവരെ സമീപിച്ച് തന്‍റെ പൂര്‍വകഥകള്‍ പറഞ്ഞുകേള്‍പ്പിച്ചു. അഗ്നിയെ സംരക്ഷിക്കാന്‍ തങ്ങളുടെ പക്കല്‍ വേണ്ടത്ര ആയുധങ്ങള്‍ ഇല്ലെന്നു അവര്‍ പറഞ്ഞു. അപ്പോള്‍ അഗ്നിദേവന്‍ വരുണഭഗവാനെ സ്മരിച്ചു. അവിടെ പ്രത്യക്ഷപ്പെട്ട വരുണനോട്‌ അഗ്നി അപേക്ഷിച്ചപ്രകാരം, വരുണന്‍ അര്‍ജ്ജുനന് അമ്പൊടുങ്ങാത്ത ആവനാഴിയും, ചന്ദ്രധനുസ്സും (ഗാണ്ഡീവം എന്ന വില്ല്), ഹനുമാന്‍ കൊടിയടയാളമായതും, പൊന്മാലകള്‍ അണിഞ്ഞ നാല് വെള്ളക്കുതിരകളെ കെട്ടിയതുമായ രഥവും നല്‍കി. ശ്രീകൃഷ്ണന് വരുണദേവന്‍ ചക്രായുധവും നല്‍കി. ഈ സന്നാഹങ്ങളോടെ കൃഷ്ണാര്‍ജ്ജുനന്മാര്‍ അഗ്നിയെ സഹായിച്ചു.


ഈ രഥത്തില്‍വച്ച്, ഇവിടെയാണ്‌ ഭഗവാന്‍ ആദ്യമായി പാര്‍ത്ഥ (അര്‍ജ്ജുന)ന്‍റെ സാരഥിയാവുന്നത്. പിന്നീട് കുരുക്ഷേത്രയുദ്ധത്തില്‍ ഉടനീളവും ഗീതോപദേശ- സന്ദര്‍ഭങ്ങളിലും ഭഗവാന്‍ അര്‍ജ്ജുനന്‍റെ തേരാളിയായി തുടര്‍ന്നു.

Tuesday, January 18, 2022

Swargavathil Ekadasi

































 വിഷ്ണുഭഗവാൻ വൈകുണ്ഠത്തിലേക്കുള്ള വാതിൽ തുറക്കുന്ന ദിവസമാണ് ഇതെന്നും, അതിനാൽ അന്ന് മരിക്കുന്നവർക്ക് മോക്ഷപ്രാപ്തി ഉണ്ടാകുമെന്നും വിശ്വസിച്ചുവരുന്നു. മിക്ക വൈഷ്ണവക്ഷേത്രങ്ങളിലും ഈ ദിവസം പ്രധാനമാണ്.  തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, തൃശൂരിലെ തിരുവമ്പാടി, പെരിങ്ങാവ് ധന്വന്തരി, നെല്ലുവായ് ധന്വന്തരിക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ഇത് ആഘോഷ ദിവസമാണ്. ക്ഷേത്രത്തിലെ ഒരു വാതിലിൽ കൂടി കടന്ന് മറ്റൊരു വാതിൽ വഴി പുറത്തു വരുന്നത് സ്വർഗ്ഗവാതിൽ ഏകാദശിയുടെ പ്രധാന ചടങ്ങാണ്. അതിലൂടെ സ്വർഗത്തേക്കാൾ ശ്രേഷ്ഠമായ വൈകുണ്ഠത്തിലൂടെ കടന്ന് പോകുന്നു എന്നാണ് വിശ്വാസം. സ്വർഗ്ഗവാതിൽ ഏകാദശിവ്രതം അനുഷ്ഠിച്ചാൽ ഐശ്വര്യലബ്ദി, രോഗശമനം, മോക്ഷപ്രാപ്തി എന്നിവ ലഭിക്കുമെന്നാണ് വിശ്വാസം. ശ്രീരംഗം, തിരുപ്പതി, ഗുരുവായൂർ തുടങ്ങി എല്ലാ വൈഷ്ണവദേവാലയങ്ങളിലും വളരെയധികം പ്രാധാന്യത്തോടെ ഈ ദിവസം ആചരിച്ചുവരുന്നു.

സ്വര്ഗ്ഗവാതിൽ ഏകാദശി നാളിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിനകത്തുള്ള ഒരു പ്രത്യേക വാതിൽ അലങ്കരിച്ച് സ്വര്ഗ്ഗവാതിലായി കണക്കാക്കി രാത്രി എട്ട് മണിക്ക് പ്രത്യേക പൂജകളും മറ്റും നടത്തുന്നു. അതിനു ശേഷം എട്ടര മണിക്ക് നടക്കുന്ന ശീവേലിയിൽ ഭഗവാനെ സിംഹാസന വാഹനത്തിൽ എഴുന്നള്ളിക്കുന്നതാണ് മറ്റൊരു പ്രധാന ചടങ്ങ്. ഈ ദിവസം തിരുവിതാംങ്കൂർ മഹാരാജാവ് കുടുംബാംഗങ്ങളുമൊത്ത് ദര്ശനത്തിനെത്തും.

ഭഗവാൻ കൃഷ്ണൻ സതീർത്ഥ്യനായിരുന്ന കുചേലൻറെ അവിൽപ്പൊതി പങ്കുവച്ച് കുചേലനെ കുബേരനാക്കിയ ദിവസമാണ് സ്വർഗ്ഗവാതിൽ ഏകാദശിയെന്നും, കുരുക്ഷേത്ര യുദ്ധത്തിൽ അർജ്ജുനന് വിഷാദരോഗം അനുഭവപ്പെട്ടപ്പോൾ ഭഗവാൻ കൃഷ്ണൻ ജീവിതത്തിൻറെയും മരണത്തിൻറെയും തത്ത്വശാസ്ത്രം ഭഗവത്ഗീഥയിലൂടെ അർജ്ജുനനെ ഉപദേശിച്ചതും ഈ ദിവസത്തിലാണെന്നുമാണ് വിശ്വാസം. അതിനാൽ സ്വർഗ്ഗവാതിൽ ഏകാദശി ദിനത്തെ ഗീതാജയന്തി ഉത്സവദിനമായും ആഘോഷിക്കുന്നു.

ഏകദശി വ്രതവുമായി  ബന്ധപ്പെട്ടു ഏറെ പ്രധാനപ്പെട്ടതാണ് ഹരിവാസരം.  ഏകദശി തിഥിയുടെ അവസാനത്തെ 15 നാഴികയും (6  മണിക്കൂർ ) തൊട്ടുപിന്നാലെ വരുന്ന ദ്വാദശി തിഥിയുടെ  ആദ്യത്തെ 15 നാഴികയും ചേർന്നുള്ള 12 മണിക്കൂർ  സമയത്തെയാണ് ഹരിവാസരം എന്ന് പറയുന്നത്. ഈ സമയം മഹാവിഷ്ണുവിനെ ഭജിക്കുന്നത് ഏറ്റവും പുണ്യദായകമാണെന്നു പുരാണങ്ങളിൽ പറയുന്നു.

എല്ലാമാസവും കറുത്ത പക്ഷത്തിലും വെളുത്ത പക്ഷത്തിലും  ഏകദശിയുണ്ടായിരിക്കും. കറുത്തവാവ് കഴിഞ്ഞുവരുന്നത് വെളുത്ത പക്ഷഏകദശി. വെളുത്തവാവ് കഴിഞ്ഞുവരുന്നത്  കറുത്ത പക്ഷ ഏകദശി. രണ്ട്‌ ഏകദശിയും വ്രതാനുഷ്ഠനത്തിനു സ്വീകരിക്കാം.   ഏകദശി വ്രതo  തീർന്നാലും ഹരിവാസര പുണ്യസമയം തുടരും.

ഹരി എന്നാൽ മഹാവിഷ്ണു എന്നർഥം. വാസരം എന്നാൽ ദിവസം .അപ്പോൾ ഹരിവാസരം എന്ന വാക്കിന്റെ അർഥo മഹാവിഷ്ണുവിന്റെ ദിവസം എന്നാണ്.  ഏകദശി  വ്രതത്തിനു ശേഷം ദ്വാദശിയുടെ ആദ്യ പാദം കൂടി ചേരുന്ന സമയം മഹാവിഷ്ണുവിന് ഏറെ പ്രീതികരമാണെന്നാണ് വിശ്വാസം. അതുകൊണ്ട് ഈ സമയം മഹാവിഷ്ണുവിനെ ആരാധിക്കുന്നത് കൂടുതൽ പുണ്യദായകമാണെന്നും കരുതുന്നു