Showing posts with label വയനാട്ടുകുലവൻ തെയ്യംകെട്ട്. Show all posts
Showing posts with label വയനാട്ടുകുലവൻ തെയ്യംകെട്ട്. Show all posts

Friday, April 24, 2020

വയനാട്ടുകുലവൻ തെയ്യംകെട്ട്

കണ്ണൂർ ജില്ലക്കാർക്ക് പൊതുവേ അനുഭവഭേദ്യമല്ലാത്ത ഒന്നാണ് തെയ്യംകെട്ട് മഹോത്സവങ്ങൾ... കാസർഗോഡ് ജില്ലയിൽ നടത്തി വരുന്ന ഇത്തരം മഹോത്സവങ്ങൾ ഒരു നാടിൻ്റെ ഉത്സവം തന്നെയാണ്.
മുളംചൂട്ടും,
കന്നക്കത്തിയും, പൊയ്ക്കണ്ണ്മേന്തി
ദിവ്യനാം "തൊണ്ടച്ചൻ" ഭക്തജനങ്ങളെ
അനുഗ്രഹിക്കാനെത്തുന്ന ഇത്തരം തെയ്യംകെട്ടുകൾ
പലർക്കും
ഒരു
ആവേശവും വികാരവുമാണ്.
കൂടെ
പരിവാരങ്ങളായി കണ്ടനാർ കേളനും,
കോരച്ചനും, കാർന്നോൻ തെയ്യവും
കുലവനെ അനുഗമിച്ചുകൊണ്ട്
മറക്കളത്തിൽ അരങ്ങുവാണു.
മതസൗഹാർദവും സാഹോദര്യവും
ഊട്ടിയുറപ്പിച്ചു നാനാജാതിമതസ്ഥരെ
വ്യത്യാസമേതുമില്ലാതെ ഒരു
ഉത്സവത്തിന്റെ ഭാഗമാക്കുകയാണ്
തെയ്യംകെട്ടിന്റെ പരമമായ ലക്ഷ്യം.
ഉത്സവത്തിലെ പല ചടങ്ങുകളും
അതിനുദാഹാരണമാണ്.
തെയ്യം കെട്ടിലെ വ്യത്യസ്തമാർന്ന
അനവധി ചടങ്ങുകളിൽ പ്രധാനമാണ്
കുലവന്റെ ബോനം കൊടുക്കൽ ചടങ്ങ്.
ബോനം എന്നാൽ ഭക്ഷണം എന്നർത്ഥം.
കുലവൻ വലിച്ചെറിഞ്ഞ ചൂട്ടു ചെന്ന്
വീണത് ആദി പറമ്പത്ത് കണ്ണന്റെ
ഓലപ്പുരയ്ക്ക് മുകളിലായിരുന്നു. കണ്ണൻ
സ്ഥിരമായി കള്ളു ചെത്തിയിരുന്നത്‌ ആദി
പറമ്പത്ത് കുഞ്ഞാലി എന്ന മുസ്ലിം
യുവാവിന്റെ പറമ്പിൽ നിന്നായിരുന്നു.
ആ സമയത്ത് കുഞ്ഞാലി ചിറക്കൽ
തമ്പുരാനുമായി പ്രമാദമായ ഒരു കേസിൽ
പെട്ടിരിക്കുകയായിരുന്നു. കുഞ്ഞാലിക്കു
തൂക്കുകയർ ഉറപ്പാണെന്ന് പലരും
വിധിയെഴുതി. വഴിയിൽ വെച്ച്
കുഞ്ഞാലി കുലവനെ കാണാനിടയായി.
ആദ്യ കാഴ്ചയിൽ തന്നെ കുലവന്റെ
കണ്ണിലെ തീക്ഷ്ണതയും ദിവ്യത്വവും
മനസ്സിലാക്കാൻ കുഞ്ഞാലിക്കു
കഴിഞ്ഞു. കണ്ട മാത്രയിൽ തന്നെ
കുലവനെ വണങ്ങിയപ്പോൾ കുലവൻ
തനിക്കു ദാഹിക്കുന്നു എന്നും പാനം
ചെയ്യാൻ അൽപം കള്ളു വേണമെന്നും
ആവശ്യപ്പെട്ടു. ഇത് കേട്ട കുഞ്ഞാലി
ഞെട്ടി, കാരണം കള്ള് എന്നത് ഒരു
മുസ്ലിം ആയ തനിക്കു നിഷിദ്ദമാണ്.
എങ്കിലും അയാൾ കുലവന് നല്കാൻ
തയ്യാറായി. അത് തന്റെ
സമുദായത്തിലെ മറ്റുള്ളവർ
കാണാതിരിക്കാനായി തലയിൽ ഒരു
മുണ്ട് മറച്ചാണ് കള്ള് നൽകിയത്.
കുലവനോടുള്ള അതിരറ്റ ഭക്തിയുടെയും
വിശ്വാസത്തിന്റെയും
പിൻബലത്തിലാണ് കുഞ്ഞാലി അത്
ചെയ്തത്. കഴുമരം പ്രതീക്ഷിച്ചു
കഴിഞ്ഞിരുന്ന ആ കേസിൽ കുഞ്ഞാലി
അത്ഭുതകരമാം വിധം രക്ഷപ്പെട്ടു.
അതിനു കാരണം കുലവൻ ആണെന്ന്
അയാൾ വിശ്വസിച്ചു. മധുപാന
പ്രിയനായ കുലവനെ പരിപാലിക്കാൻ
അയാൾ കണ്ണനെ ചുമതലപ്പെടുത്തി.
പിക്കാലത്ത് തെയ്യംകെട്ടുകളിൽ ഇത്
"ബോനം കൊടുക്കൽ" എന്ന ചടങ്ങായി
അനുഷ്ടിച്ചു വന്നു. ഭാവിയിൽ തന്റെ
മക്കൾ മതഭ്രാന്തു മൂത്ത് തമ്മിലടിക്കാൻ
പാടില്ലെന്ന് മുന്നിൽ കണ്ട്
മതസൗഹാർദ്ദം വേണമെന്ന് ആഗ്രഹിച്ച
"തൊണ്ടച്ചന്റെ ദീർഘവീക്ഷണം" ആയും
ഇതിനെ കാണാം. ഒരു തെയ്യം കെട്ട്
വരുമ്പോൾ ഉണ്ടായിരുന്ന വഴക്കും
പരിഭവവും മറന്നു എല്ലാ ജാതി
മതസ്ഥരും കൈകോർക്കുന്നു. വയനാട്ടു
കുലവൻ തെയ്യംകെട്ടിലെ മറ്റു പ്രദാന
ചടങ്ങുകൾ പരിശോധിച്ചാലും ഇതേ
പ്രത്യേകത കാണാൻ സാധിക്കും.
അതുകൊണ്ട് തന്നെയാണ് കാലമിത്ര
കഴിഞ്ഞിട്ടും ഓരോ തെയ്യം കെട്ടും
വടക്കൻ മലബാറുകാർ നെഞ്ചിലേറ്റുന്നത്.
കുലകൊത്തലും, പുത്തരി കൊടുക്കലും,
പ്രസാദവിതരണവും, കൈവീതും,
മറക്കളം തീർക്കലും, കൂവം അളക്കലും,
കലവറ നിറക്കലും, കണ്ടനാർ കേളന്റെ
ബപ്പിടൽ ചടങ്ങും, കുലവന്റെ
ചൂട്ടൊപ്പിക്കലും, ബോനം കൊടുക്കലും,
പിന്നീട് അവസാനമുള്ള മറ പിളർക്കലും
എന്നിങ്ങനെ തെയ്യം കെട്ടിന്റെ
പൈതൃകം വിളിച്ചോതുന്ന ചടങ്ങുകൾ
അനവധിയാണ്. ഒരു നാടിന്റെ
സാംസ്കാരിക തനിമ വിളിച്ചോതുന്ന
മറ്റൊരു ഉത്സവം വേറെയില്ല.