Wednesday, May 29, 2019

ബാലിസുഗ്രീവ യുദ്ധം

ബാലിസുഗ്രീവന്മാരുടെ ദ്വന്ദയുദ്ധമാരംഭിച്ചു. അന്യോന്യം അടിച്ചും മുഷ്ടികള്‍ മുറുക്കെ ചുരുട്ടി മാറത്തടിച്ചും കരചരണങ്ങള്‍ ഞെരിച്ചും അവര്‍ ഘോരയുദ്ധം തുടങ്ങി.

അതിനിടയില്‍ ബാലി തന്റെ കരുത്തുറ്റ വലതു കൈ ചുരുട്ടി ഊക്കിലൊരു കുത്ത് സുഗ്രീവന്റെ നെഞ്ചത്തു നല്‍കി. സുഗ്രീവന്റെ തലയ്ക്കകത്ത് മിന്നല്‍ പിണരുകള്‍ പാഞ്ഞു. വായില്‍ നിന്ന് ചോരയൊഴുകി. സുഗ്രീവന്‍ ഭയന്നു. ഇനിയും യുദ്ധം തുടര്‍ന്നാല്‍ ജീവന്‍ പോകുമെന്ന ഭയത്താല്‍ അവിടം വിട്ടോടി രാമസന്നിധിയിലെത്തി.

കോപവും, സങ്കടവും, ഭയവും കലര്‍ന്ന ശബ്ദത്തില്‍ രാമനെ നോക്കി ഇങ്ങനെ പറഞ്ഞു;  'അങ്ങെന്തിനാണ് ശത്രുവിന്റെ മുമ്പിലേക്ക് ഇട്ടുകൊടുത്ത് എന്നെ കൊല്ലാക്കൊല ചെയ്യിക്കുന്നത്.  അവിടുന്നെന്റെ സഖാവാണെന്ന് സത്യം ചെയ്തിട്ടുണ്ടല്ലോ? അതുകൊണ്ട് ശത്രുവിനെക്കൊണ്ട് എന്നെ കൊല്ലിക്കാതെ അങ്ങു തന്നെ എന്നെ കൊല്ലുക. ബാലി അങ്ങയെ വശീകരിച്ചോ?  അങ്ങ് എന്നോട് കപടസത്യം ചെയ്തതാണോ? അന്യനായ അങ്ങയെ വിശ്വസിച്ചത് എന്റെ തെറ്റ്. അല്ലെങ്കില്‍ വേണ്ട, അങ്ങെന്നെ കൊല്ലേണ്ട, ഞാന്‍ എന്റെ ജ്യേഷ്ഠന്റെ കൈയാല്‍ മരിച്ചു കൊള്ളാം.' ഇത്രയും പറഞ്ഞ് സുഗ്രീവന്‍ ദയനീയമായി കരയാന്‍ തുടങ്ങി.

ക്ഷമയോടെ അതെല്ലാം കേട്ട ശേഷം രാമന്‍ സുഗ്രീവനെ ആശ്വസിപ്പിച്ചു. 'സുഗ്രീവാ, എന്നോടു ക്ഷമിക്കുക. നിങ്ങളുടെ യുദ്ധം മുറുകിയപ്പോള്‍ രക്തത്തില്‍ കുളിച്ചു നിന്ന നിങ്ങളെ തിരിച്ചറിയാന്‍ പറ്റാതായി. പോരാത്തതിന് നിങ്ങള്‍ക്കിരുവര്‍ക്കും സമ്പൂര്‍ണ സാമ്യമാണുള്ളത്. ഞാനയക്കുന്ന ബാണം മാറിത്തറച്ചാല്‍ മഹാവിപത്താകും ഫലം. അങ്ങനെയൊരനുഭവം എന്റെ അച്ഛന് മുമ്പ് ഉണ്ടായിട്ടുള്ളതാണ്. അങ്ങ് വീണ്ടും യുദ്ധമുഖത്തേക്ക് പോകണം. തിരിച്ചറിയാന്‍ വ്യക്തമായൊരു തെളിവു വേണം. ബാലിയുടെ കഴുത്തില്‍ ഇന്ദ്രന്‍ നല്‍കിയൊരു മാലയുണ്ട്. അങ്ങയുടെ കഴുത്തില്‍ ഞാന്‍ ഒരു മാല്യമണിയിക്കാം. ഇരുവരേയും തിരിച്ചറിയിക്കാന്‍ എനിക്കത് ഉപകരിക്കും.'

ലക്ഷ്മണനെ കൊണ്ട് ഒരു പൂമാലയുണ്ടാക്കി, രാമന്‍ സുഗ്രീവന്റെ കഴുത്തിലണിയിച്ചു. വീണ്ടും സുഗ്രീവനെ ബാലിയോട് ഏറ്റുമുട്ടാനയച്ചു. സുഗ്രീവന്‍ വീണ്ടും പോര്‍വിളി നടത്തുന്നതു കണ്ട് പൂര്‍വാധികം ക്ഷോഭിച്ച് ബാലി അവിടേക്ക് പുറപ്പെട്ടു.  എടുത്തു ചാടി യുദ്ധത്തിനിറങ്ങിയ ബാലിയെ ഭാര്യയായ താര തടഞ്ഞു നിര്‍ത്തി പറഞ്ഞു;  'അങ്ങയുടെ  ഈ പുറപ്പാട് ശരിയാണെന്നു തോന്നുന്നില്ല. അങ്ങയോട് മല്ലിട്ട് അവശനായി ഓടിരക്ഷപ്പെട്ട സുഗ്രീവന്‍ ഒന്നു വിശ്രമിക്കും മുമ്പേ വീണ്ടും ഓടിയെത്തി യിരിക്കുകയാണ്. വിശ്വസ്ഥനായ ഒരു ചാരനില്‍ നിന്നും എനിക്കൊരു വാര്‍ത്ത കിട്ടിയിരിക്കുന്നു. രണ്ട് വീരയുവാക്കള്‍ സുഗ്രീവന്റെ അതിഥികളായി വന്നിട്ടുണ്ട്. സംന്യാസ വേഷത്തിലാണ് അവര്‍ ഋശ്യമൂകാചലത്തിലെത്തിയിരിക്കുന്നത്. അവരും സുഗ്രീവനുമായി ഏതോ സഖ്യത്തിലെത്തിയിരിക്കുന്നു. അങ്ങയുമായി ബന്ധപ്പെട്ടായിരിക്കും. അത്.' 

ഭയാശങ്കകളോടെ നിന്ന താരയോട് സുഗ്രീവനേയും അവന്റെ കൂട്ടാളികളേയും വകവരുത്താന്‍ തനിക്ക് ഒരു പ്രയാസവു മില്ലെന്നായിരുന്നു ബാലിയുടെ മറുപടി.

No comments:

Post a Comment