Wednesday, May 29, 2019

പനിയന്‍ തെയ്യം

തെയ്യങ്ങളിലെ കോമാളിയായാണ് പനിയന്‍ അറിയപ്പെടുന്നത്.

മലയ സമുദായക്കാര്‍ കെട്ടിയാടുന്ന ഈ തെയ്യം രണ്ടു തെയ്യങ്ങള്‍ ക്കിടയിലെ പുറപ്പാട് സമയത്തില്‍ ദൈര്‍ഘ്യം കൂടുതലുണ്ടെങ്കില്‍ ആളുകളെ രസിപ്പിക്കുക എന്ന ധര്‍മ്മമാണ് നിര്‍വ്വഹിക്കുന്നത്. അതിനാല്‍ നേര്‍ച്ചകളും വഴിപാടുകളും  ഈ തെയ്യത്തിനില്ല.

മറ്റു തെയ്യങ്ങളെപ്പോലെ ചുവന്ന തുണി ഉടുത്ത് കെട്ടി കവുങ്ങിന്‍ പാള കൊണ്ടുള്ള മുഖാവരണം അണിഞ്ഞാണ് ഈ തെയ്യം വരുന്നത്. മറ്റു പറയത്തക്ക വേഷ വിധാനങ്ങള്‍ ഒന്നും ഇല്ല. പനിയന്‍ വരുമ്പോള്‍ വാദ്യക്കാരനായി ഒരാള്‍ മാത്രമാണുണ്ടാവുക. ഗുരുക്കള്‍ എന്നാണ് വാദ്യക്കാരനെ പനിയന്‍ വിളിക്കുക. ഗുരുക്കളും പനിയനും തമ്മിലുള്ള സംഭാഷണങ്ങള്‍ ആണ് പ്രധാന ചടങ്ങ്. പള്ളിയറയുടെ മുന്നില്‍ വന്നു നിലത്തിരുന്നു കൊണ്ടാണ് പനിയന്‍ അധികസമയവും സംഭാഷണം നടത്തുക.

പനിയന് വിദ്യ പറഞ്ഞു കൊടുക്കുന്ന ആളെന്ന നിലയിലാണ് ഗുരുക്കള്‍ വരുന്നത്. പനിയന് നല്ല ശീലങ്ങള്‍ പഠിപ്പിക്കുക, അക്ഷരാഭ്യാസം ചെയ്യിക്കുക എന്നതൊക്കെയാണ് ഗുരുക്കളുടെ ചുമതല. എന്നാല്‍ ഗുരുക്കളുടെ ചോദ്യങ്ങള്‍ തെറ്റായി കേട്ടും വ്യാഖ്യാനിച്ചും പനിയന്‍ ആളുകളെ ചിരിപ്പിക്കും. വാദ്യക്കാരനും പനിയന്‍കെട്ടിയ കോലക്കാരനും നല്ല നര്‍മ്മബോധമുള്ളവരായിരിക്കും. സമകാലിക വിഷയങ്ങളും നര്‍മ്മം കലര്‍ത്തി പറയാറുണ്ട്.

No comments:

Post a Comment