Saturday, May 25, 2019

യൗവനം സൂക്ഷിക്കാന്‍ അമൃതസരോവര സ്‌നാനം

അമൃതകുംഭവുമായി ആകാശമാര്‍ഗം പോകുകയായിരുന്നു ഗരുഡന്‍. കുംഭത്തില്‍ നിന്ന് ഒരു തുള്ളി അമൃത് ഭൂമിയില്‍ പതിച്ചു. അതൊരു തീര്‍ഥമായി മാറി. അതങ്ങനെ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നു. ഒരിക്കല്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്യാന്‍ ഈ തീര്‍ഥത്തില്‍ ചാടി. അയാള്‍ മരിച്ചില്ലെന്നു മാത്രമല്ല, പ്രായം കുറഞ്ഞ് യുവാവായി തിരിച്ചു കയറി.

അത്ഭുതത്തോടെ അയാള്‍ വീട്ടിലേക്കോടി. ഭാര്യയേയും കൃഷിയിടത്തില്‍ നിന്ന് കാളയേയുമായി തിരികെയെത്തി. തീര്‍ഥത്തില്‍ മുക്കിയതോടെ ഭാര്യയ്ക്കും കാളയ്ക്കും യൗവനം തിരിച്ചു കിട്ടി. അതോടെ തീര്‍ഥത്തില്‍ മുങ്ങിക്കുളിക്കാനെത്തുന്നവരുടെ തിരക്കേറി. തീര്‍ഥത്തിന്റെ മഹിമ ബ്രഹ്മലോകത്തും പരന്നു. അത് സൃഷ്ടി, സ്ഥിതി, സംഹാരങ്ങളെ ബാധിക്കുമെന്ന പരിഭ്രാന്തിയിലായി ബ്രഹ്മാവ്. അദ്ദേഹം വിഷ്ണുവിനേയും മഹാദേവനേയും വിവരമറിയിച്ചു. ശിവന്‍ ഹനുമാനെക്കൊണ്ട്  ഒരു കുന്നെടുപ്പിച്ച്  തീര്‍ഥം മൂടി. പക്ഷേ ദൗത്യം വിഫലമായി. കുന്ന്  തീര്‍ഥത്തില്‍ ഒഴുകാന്‍ തുടങ്ങി. ഉറച്ചില്ല. അതു കണ്ട് ശിവനും വിഷ്ണുവും ചേര്‍ന്ന് കുന്നിന്റെ  ഒരു വശത്ത് ചവിട്ടി തീര്‍ഥത്തിനു മീതെ ഉറപ്പിച്ചു. ദേവന്മാരുടെ പാദത്തിന്റെ അടയാളങ്ങള്‍ അവിടെ പതിഞ്ഞു. അവ വിഷ്ണുപാദമെന്നും രുദ്രപാദമെന്നും അറിയപ്പെട്ടു.

ആന്ധ്രയില്‍ കടപ്പ ജില്ലയിലെ പെണ്ണാര്‍ നദിക്കരയിലെ പുഷ്പഗിരി ചെന്നകേശവസ്വാമിക്ഷേത്രത്തോട് ചേര്‍ന്നാണ്  അമൃതസരോവരമെന്ന ഈ അത്ഭുതതീര്‍ഥ മുള്ളത്. വാത്മീകി രാമായണത്തില്‍ സുന്ദരകാണ്ഡത്തില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പ്രദേശമാണ് ഇവിടം. ഒരേ മുഖമണ്ഡപമുള്ള  മൂന്നു ക്ഷേത്രങ്ങളുടെ സമുച്ചയമാണ് ചെന്നകേശവസ്വാമി ക്ഷേത്രം. (കമലേശ്വര, ഹാചലേശ്വര, പല്ലവേശ്വര ക്ഷേത്രങ്ങള്‍). 

പുഷ്പഗിരി വൈഷ്ണവര്‍ക്ക് മധ്യ അഹോബിലമെന്നാണ്. അറിയപ്പെടുന്നത്. ശൈവഭക്തര്‍ക്ക് മധ്യകൈലാസവും.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി പത്തുനാള്‍ നീളുന്നതാണ് ക്ഷേത്രത്തിലെ പ്രധാനോത്സവം.  മഹാശിവരാത്രി, കാര്‍ത്തിക പൗര്‍ണമി, രഥോത്സവം വൈകുണ്ഠ ഏകാദശി എന്നിവയാണ് മറ്റ് പ്രധാന ആഘോഷങ്ങള്‍. 

ചാലൂക്യന്മാര്‍ പണികഴിപ്പിച്ച പുഷ്പഗിരിക്ഷേത്രം വാസ്തുശില്പമികവില്‍ ഹംപിയിലെ നിര്‍മിതികളോട് കിടപിടിക്കുന്നു.

മാന്ത്രിക സിദ്ധിയുള്ള തീര്‍ഥമായതിനാല്‍ നിരവധി ഭക്തരാണ് അമൃതസരോവരത്തില്‍ സ്‌നാനത്തിനെത്തുന്നത്.

No comments:

Post a Comment