Wednesday, May 29, 2019

പെരുമ്പുഴയച്ചന്‍ തെയ്യം

വള്ളുവ സമുദായ ക്കാരുടെ പ്രധാന ആരാധനാ ദേവതയാണ് വൈഷ്ണവാംശ മൂര്‍ത്തിയായ പെരുമ്പഴയച്ചന്‍ തെയ്യം.

വടുവ (വള്ളുവ) തറവാട്ടിലെ ദമ്പതിമാരായ കങ്കാളദേവനും വാരിക്കാദേവിയും കുഞ്ഞുങ്ങളില്ലാതെ വിഷ്ണുവിനെ ഭജിച്ച് വരം നേടി. അവര്‍ക്ക് ഒരു വീരസന്താനം ജനിക്കുമെന്നും സ്വദേശം വിട്ട് മലനാട്ടില്‍ പോയി ആ സന്താനം ഒരു പരദേവതയായി തീരുമെന്നുമായിരുന്നു വരം.

അങ്ങനെപിറന്ന മകനെ അവര്‍ വിദ്യകള്‍ പഠിപ്പിച്ചു. ഒരിക്കല്‍ അമ്മാവനായ വടുവ ചെട്ടിയെ കൊണ്ടു കച്ചവടത്തിന് പോകാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ച കുട്ടി അമ്മാവന്‍ നല്‍കിയ എരുതുകളുമായി (കാളകള്‍) ചങ്ങാതിമാരുടെ കൂടെ പല നാടുകള്‍ ചുറ്റി തിരുനെല്ലിയില്‍ എത്തുന്നു. ചരക്കുകള്‍ ഇറക്കി വെച്ച് വിശ്രമിച്ച ഇവര്‍ തായലെ പെരുമാള്‍ക്ക് വഴിച്ചുങ്കം കൊടുത്തുവെങ്കിലും മീത്തലെ പെരുമാള്‍ക്ക് ചുങ്കം നല്‍കാത്തതിനാല്‍ പെരുമാള്‍ ദ്വേഷ്യപ്പെടുകയും തന്റെ മാന്ത്രിക ശക്തി കൊണ്ട് എരുതുകളെയെല്ലാം കരിങ്കല്ലുകളാക്കി മാറ്റുകയും ചെയ്തു.

വെള്ളക്കാളകള്‍ വെങ്കല്ലായും, ചെമ്പന്‍ കാളകള്‍ ചെങ്കല്ലായും കരിംകാളകള്‍ കരിങ്കല്ലായും മാറി. ചരക്കെല്ലാം ചാരമായി. സംഘത്തിലെ ആറു പേരും ആപത്തില്‍ പെട്ടു. മാരിപ്പനിയും പെരുന്തലക്കുത്തും പിടിപ്പെട്ടു വായിലും മൂക്കിലും ചോര വാര്‍ന്നു. ദിക്കും ദേശവുമറിയാതെ പരസ്പ്പരം അകന്ന് മരണമടഞ്ഞു. പെരിയ (വഴി) പിഴച്ച വടുവ ചെട്ടിയുടെ മരുമകന്‍ പെരുമ്പുഴയില്‍ (പെരുമ്പ പുഴ) ഇറങ്ങി മരണമടഞ്ഞു. അവനെ വള്ളുവന്‍മാര്‍ കണ്ടെത്തി. അവന്‍ പെരുമ്പുഴയച്ചന്‍ എന്ന പേരില്‍ ദൈവമായി മാറി.

No comments:

Post a Comment