Thursday, April 30, 2020

കാർത്തിക -ദേവത -അഗ്നി ദേവൻ

അഗ്നി, വിഷ്ണുവിന്റെ മൂത്ത പുത്രനാണ് എന്ന് വിഷ്ണു പുരാണം പറയുന്നു.അഗ്നിയുടെ ഭാര്യ സ്വാഹാദേവി.
സവിശേഷമായ നിരീക്ഷണം അർഹിക്കുന്ന അഗ്നി, പലപ്പോഴും വിസ്മരിക്കപ്പെടുന്ന ഒരു കാര്യമാണ് അഗ്നിയുടെ പ്രധാന ധർമ്മമായ 'ജ്വലിക്കുക'എന്ന വസ്തുത.

അഗ്നിർല്ലാലായതേ യത്ര ശുദ്ധി സ്ഫ്ടികസന്നിഭഃ
തന്മുഖം യത്ര വിജ്ഞേയം ചതുരംഗുലമാനതഃ
സർവ്വകാര്യപ്രസിദ്ധ്യർത്ഥം ജിഹ്വയാം തത്ര ഹോമയേത്.

അഗ്നി ആളികത്തണം , നിറവ്യത്യാസങ്ങളില്ലാതെ നിർമ്മലമായിരിക്കണം. നാലു അംഗുലം (മാത്രാംഗുലം) അളവിൽ കുറയാതെ ജ്വലിക്കുന്ന അഗ്നി, ദേവതകളുടെ  മുഖമാണെന്നറിയുക, സർവ്വകാര്യങ്ങളുടെയും വിശേഷ സിദ്ധിക്കായി ജിഹ്വയിൽ ( ജ്വാലയിൽ ) തന്നെ ഹോമിക്കണം.

 ശാരദാതിലകത്തിൽ ജിഹ്വയെ കുറിച്ച് പറയുന്നു

യത്ര പ്രജ്വലിതാ ജ്വാലാ തത്ര ജിഹ്വാ പ്രകിർത്തിതാ

എവിടെയാണോ അഗ്നിയുടെ ജ്വാല ഉജ്ജ്വലിച്ചു കൊണ്ടിരിക്കുന്നത് അതിനെ അഗ്നിയുടെ ജിഹ്വാ എന്നറിയപ്പെടുന്നു.

അഗ്നിയുടെ വർണ്ണത്തെപ്പറ്റി പറയുന്നു.

സ്വർണ്ണസിന്ദൂരബാലാർക്കകുങ്കുമക്ഷൗദ്രസന്നിഭഃ
സുവർണ്ണരേതസോ വർണ്ണഃ ശോഭനഃ പരികീർത്തിതഃ

സ്വർണ്ണത്തിന്റെയോ ഉദയസൂര്യന്റെയോ ഉരുകിയ പൊന്നിന്റെയോ നിറമുള്ള അഗ്നി ശോഭനമാണെന്നു പറയുന്നു.

ഭൃഗു ശാപം മൂലം സർവ്വഭക്ഷകനായി തീർന്ന അഗ്നി, പിന്നീട് 'നീ തൊടുന്നതെല്ലാം പരിശുദ്ധ മാകട്ടെ'എന്ന ബ്രഹ്മാവിന്റെ അനുഗ്രഹം,, ദമയന്തി സ്വയംവരത്തിൽ സംബന്ധിച്ച് നളന് വരം കൊടുത്ത അഗ്നിദേവൻ, രാവണ വധത്തിനുശേഷം സീതയെ അഗ്നിപരീക്ഷ ചെയ്യിച്ച് സീതാദേവി പരിശുദ്ധ ആണെന്ന് തെളിയിച്ച അഗ്നി,  അങ്ങനെ പല കഥകൾ പുരാണത്തിലുണ്ട്. 

Monday, April 27, 2020

കുഞ്ഞുങ്ങളുടെ മനസ്സുറയ്ക്കുന്നതിനു മുൻപുതന്നെ അവർക്കു നല്ല സംസ്കാരം പകരണം.


🔅മക്കളേ,ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവുമാദ്യം ശ്രദ്ധിക്കേണ്ടത് കുഞ്ഞുങ്ങളുടെ ശിക്ഷണത്തിലാണ്. സ്വഭാവവും സംസ്കാരവും രൂപപ്പെടുന്ന ഇളംപ്രായത്തിൽ ശിക്ഷണം ആരംഭിക്കണം. എത്രയും നേരത്തെയാണോ, അത്രയും നല്ലത്. ഇളംമനസ്സിൽ ആശയങ്ങൾ വേഗം പതിയും. പതിഞ്ഞവ സുസ്ഥിരമാവുകയും ചെയ്യും. ശിക്ഷണമെന്നാൽ ശിക്ഷയല്ല, അങ്ങനെയാവാനും പാടില്ല. ഗുളിക തേനിൽ അരച്ച് കൊടുക്കുമല്ലോ. അതുപോലെ സ്നേഹവാത്സല്യങ്ങളുടെ അടിത്തറയിൽ വേണം ശിക്ഷണത്തിന്റെ സൗധം പണിയേണ്ടത്.

🔅അഞ്ചുവയസ്സുവരെ കുട്ടികളെ വളരെ സ്നേഹിച്ചു വളർത്തണം. കുട്ടികളെ താരാട്ടുപാടിയും കഥ പറഞ്ഞും ഉറക്കുന്ന അച്ഛനമ്മമാർ, അതിനുവേണ്ടി ഈശ്വര കീർത്തനങ്ങളും ഭഗവത്കഥകളും സാരോപദേശകഥകളും തിരഞ്ഞെടുക്കണം. ഇതുമൂലം, അവർക്ക് ഈശ്വരസ്മരണ നിലനിർത്താൻ കഴിയും. അവരുടെ ഉപബോധമനസ്സിൽ നല്ല സംസ്കാരം കടന്നുചെല്ലും.

🔅അഞ്ചുവയസ്സു മുതൽ പതിനഞ്ചുവയസ്സുവരെയുള്ള കാലം കൊണ്ടാണ് ജീവിതത്തിന്റെ അടിസ്ഥാനം രൂപപ്പെടുന്നത്. നല്ലപോലെ ശിക്ഷണം നല്കിയാൽ മാത്രമേ അവരെ നേർവഴിക്കു നയിക്കാൻ കഴിയൂ. ശാസിച്ചുവളർത്തി പഠിപ്പിക്കേണ്ട സമയത്ത് അധികം വാത്സല്യം കാട്ടുന്നതു കുട്ടികളെ ചീത്തയാക്കും. അവർ പഠിക്കാതെ മടിയന്മാരാകും. ആ പ്രായത്തിൽ അവരുടെ പഠിത്തകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധവെക്കണം. വായിക്കുന്നതിനുവേണ്ടി നല്ലപുസ്തകങ്ങൾ തിരഞ്ഞെടുത്തു കൊടുക്കണം.

🔅പതിനഞ്ചുവയസ്സുമുതൽ കുട്ടികൾക്ക് പ്രത്യേകിച്ച്‌ സ്നേഹംനല്കി വളർത്തേണ്ട സമയമാണ്. അല്ലെങ്കിൽ അവർ വഴിതെറ്റിപ്പോകും. പല ആൺകുട്ടികളും പെൺകുട്ടികളും പറയാറുണ്ട്, വീട്ടിൽനിന്നു വേണ്ടത്ര സ്നേഹം കിട്ടാത്തതുമൂലമാണ്‌ അവർ ചീത്ത കൂട്ടുകെട്ടുകളിലേക്ക്‌ പോകുന്നത് എന്ന്. അവർ സ്നേഹത്തിനുവേണ്ടി ദാഹിക്കുന്ന സമയമാണത്. എന്നാൽ ഈ പ്രായത്തിലാണ്‌ സാധാരണയായി മാതാപിതാക്കൾ കുട്ടികളെ അടിക്കുകയും ശാസിക്കുകയും ചെയ്യാറുള്ളത്. സ്നേഹം പ്രകടിപ്പിക്കുക പോകട്ടെ, കുട്ടികളെ തങ്ങളുടെ സമീപത്തേക്ക് അടുപ്പിക്കുക കൂടിയില്ല. മുതിർന്ന കുട്ടികളെ ശാസിക്കുകയല്ല, തെറ്റുകൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയാണു വേണ്ടത്. കുട്ടികളുടെ മുന്നിൽവെച്ച്‌ മറ്റുള്ളവരെ ചീത്തപറയാനും നിന്ദിക്കാനും പാടില്ല. അതു കുട്ടികളും അനുകരിക്കും. അതുപോലെ മറ്റുള്ളവരുടെ മുമ്പിൽവെച്ച് കുട്ടികളെ കുറ്റം പറയുകയുമരുത്. അത് അവരുടെ മനസ്സിനെ പ്രതികൂലമായി ബാധിക്കും.

🔅പഠിക്കുന്ന കുട്ടികൾ മറ്റു ജോലികളൊന്നും ചെയ്യേണ്ട എന്നു വിചാരിക്കുന്നവരുണ്ട്. അതു ശരിയല്ല. പഠിത്തം മാത്രമല്ല ജീവിതത്തിൽ വേണ്ടത്. കുട്ടികൾ വീട്ടിലെ എല്ലാ ജോലികളും ചെയ്യാൻ ശീലിക്കണം. കുഞ്ഞുങ്ങളുടെ മനസ്സുറയ്ക്കുന്നതിനു മുൻപുതന്നെ അവർക്കു നല്ല സംസ്കാരം പകരണം. വളർന്നുകഴിയുമ്പോൾ ഒരുപക്ഷേ, അവർ തെറ്റിപ്പോയാലും ഉപബോധമനസ്സിൽ കിടക്കുന്ന സംസ്കാരത്തിനനുസരിച്ചു പിന്നീട് നല്ല മാർഗത്തിലേക്ക്‌ തിരിച്ചുവരാൻ കഴിയും.

പുരാതനകേരളത്തിലെ നാടൻ ദേവതാനാമങ്ങൾ

എണ്ണിയാലൊടുങ്ങാത്ത ദൈവങ്ങളുള്ള നാടാണ് നമ്മുടേത് .ഹൈന്ദവ വേദഗ്രന്ഥങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും കാണാനാവാത്ത ധാരാളം ആരാദ്ധ്യദേവതകൾ കേരളത്തിലെ ഹിന്ദുക്കൾക്കിടയിലുണ്ട് .ദേവതകളെ ദേവഗൃഹം,അസുരഗൃഹം,ഗന്ധർവ്വഗൃഹം,യക്ഷഗൃഹം,പിശാച്ഗൃഹം,ബ്രഹ്മരക്ഷസ്,പിതൃഗൃഹം,ഗുരു- വൃദ്ധഗൃഹം,സർപ്പഗൃഹം,പക്ഷിഗൃഹം എന്നിങ്ങനെ തരം തിരിക്കാറുണ്ട്.അവയിൽ ചിലതിനെ പരിചയപ്പെടുത്താം.

അമരകോശത്തിൽ വിദ്യാധരന്മാർ,അപ്സരസ്സുകൾ,യക്ഷന്മാർ,രാക്ഷസന്മാർ,ഗന്ധർവ്വന്മാർ,കിന്നരന്മാർ,പിശാചന്മാർ,ഹുഹ്യകന്മാർ,സിദ്ധന്മാർ,ഭൂതങ്ങൾ എന്നിങ്ങനെ പത്തുതരം ദേവതകളെക്കുറിച്ച് പറയുന്നുണ്ട്.

തന്ത്രസമുച്ചയാദിഗ്രന്ഥങ്ങളിൽ ശിവൻ,വിഷ്ണു,ശങ്കരനാരായണൻ, ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ്, ദുർഗ്ഗ എന്നീ സപ്തദേവരെക്കുറിച്ചാണത്രേ പ്രതിപാദിക്കുന്നത്.

ശേഷസമുച്ചയത്തിൽ വിവരിക്കുന്ന ദേവന്മാർ ബ്രഹ്മാവ്, സൂര്യൻ, വൈശ്രവണൻ,കൃഷ്ണൻ, സരസ്വതി, ശ്രീപാർവ്വതി, ശ്രീഭഗവതി, ജ്യേഷ്ഠാഭഗവതി,ഭദ്രകാളി, വീരഭദ്രൻ,ക്ഷേത്രപാലൻ,ഭൈരവൻ തുടങ്ങിയവരാണ്.
താന്ത്രിക ജൈനാരാധനയുടെ ഭാഗമായാണ് തീർത്ഥങ്കരന്മാരുടെ രക്ഷാദേവതകളായ യക്ഷി ആരാധന പ്രചാരം നേടിയതെന്ന അഭിപ്രായമാണ് എം.ആർ.രാഘവവാരിയർ 'ജൈനമതം കേരളത്തിൽ' എന്ന പുസ്തകത്തിൽ പറയുന്നത്.ബുദ്ധമതത്തിലും ഹിന്ദുമതത്തിലും യക്ഷി ആരാധനയുണ്ട്.യക്ഷികൾ പലപേരുകളിലറിയപ്പെടുന്നുണ്ട്.

യക്ഷികൾ
~~
സുന്ദരയക്ഷി, അന്തരയക്ഷി,അംബരയക്ഷി(ആകാശയക്ഷി),മായയക്ഷി,അരക്കി,അയലി യക്ഷി, മുയലി യക്ഷി, കോലന യക്ഷി, കൊടിയന യക്ഷി, തൂമൊഴി യക്ഷി, കാല യക്ഷി, നാഗ യക്ഷി,അപസ്മാര യക്ഷി, ഇന്ദ്ര യക്ഷി, ഈശാന യക്ഷി, കാഞ്ഞിര യക്ഷി, കാരി യക്ഷി, കാളമുഖി യക്ഷി, കുമാരി യക്ഷി, തിരുനീലകണ്ഠ യക്ഷി, പിശാചരീ യക്ഷി, പുഷ്കരമധ്യാംബു യക്ഷി, പുള്ള യക്ഷി, പ്രജഡാധാരി യക്ഷി, ബാലകുമാരി യക്ഷി, ബ്രഹ്മവാഹിനി യക്ഷി, കരിനാഗ യക്ഷി, എരിനാഗ യക്ഷി, പറനാഗ യക്ഷി.... ഇങ്ങനെ പോകുന്നു യക്ഷി നാമങ്ങൾ.

പക്ഷി(പുള്ള്) ദേവതകൾ
~~~~~~
ഈശ്വരപുള്ള്,കോൽപുള്ള്,കോലിറച്ചിപുള്ള്,നീലപുള്ള്,നീർപുള്ള്,പരന്തറച്ചിപുള്ള്,രാക്ഷസപുള്ള്,രുദ്രപുള്ള്,വരടപുള്ള്,വർണ്ണപുള്ള്,വിങ്ങാപുള്ള്,വിങ്ങുപുള്ള്,വിഷ്ണുപുള്ള്...ഇങ്ങനെ പോകുന്നു പക്ഷിദേവതകൾ.

ഗന്ധർവ്വൻ(കാമൻ,കന്നി,മാരൻ)
~~~~~~
ആകാശഗന്ധർവ്വൻ,പൂമാലഗന്ധർവ്വൻ,ബാലഗന്ധർവ്വൻ,വിമാനഗന്ധർവ്വൻ.കാമൻ,ഭൂതകാമൻ,വൈശ്രകാമൻ,ഇരസികാമൻ,ചന്ദനമാരൻ,കന്നി...ഇങ്ങനെ പലതരമാകുന്നു ഗന്ധർവ്വന്മാർ.
ഭൂതം
~
വെളുത്ത ഭൂതം,ശ്രീ(കറുത്ത) ഭൂതം, ചുവന്ന ഭൂതം, അന്ത്യ ഭൂതം, അളർ ഭൂതം, ആറ്റു ചിലച്ചി,തോട്ടു ചിലച്ചി....ഇവ ഭൂതങ്ങളാണ്.

മാടൻ
~~
ചെറുമാടൻ,തൊപ്പിമാടൻ,വടിമാടൻ,പുള്ളിമാടൻ,ചുടലമാടൻ,കാലമാടൻ,അഗ്നിമാടൻ,ഭൂതമാടൻ,പിള്ളതിന്നിമാടൻ,ചിതവറയിൽമാടൻ...അങ്ങനെ പോകുന്നു മാടന്റെ നാമങ്ങൾ.

ഭൈരവൻ
~~
അഗ്നിഭൈരവൻ,കാലഭൈരവൻ,ആദിഭേരവൻ,കങ്കാളഭൈരവൻ,യോഗിഭൈരവൻ,ശാക്തേയഭൈരവൻ,കപാലഭൈരവൻ...അങ്ങനെ നീണ്ടുപോകുന്നു പലതരം ഭൈരവന്മാർ.

പോട്ടൻ
~~
പുലപ്പൊട്ടൻ,മാരണപ്പൊട്ടൻ,ഉച്ചാർപൊട്ടൻ അങ്ങനെ പോകുന്നു പോട്ടൻ ദേവങ്ങൾ.

കുട്ടിച്ചാത്തൻ
~~~~
കരിങ്കുട്ടിച്ചാത്തൻ,പൂങ്കുട്ടിച്ചാത്തൻ,തീക്കുട്ടിച്ചാത്തൻ,പറക്കുട്ടിച്ചാത്തൻ,പൊലക്കുട്ടിച്ചാത്തൻ,വിഷ്ണുമായച്ചാത്തൻ,കാളകാട് കുട്ടിച്ചാത്തൻ അങ്ങനെ പോകുന്നു കുട്ടിചാത്തന്മാർ.

ഗുളികൻ
~~~
കുളിയൻ(ഗുളികൻ),തെക്കൻ കുളിയൻ,കാര ഗുളികൻ,മൃത്യു ഗുളികൻ, ശ്മശാന ഗുളികൻ, അകന്നാൾ ഗുളികൻ, മാരണ ഗുളികൻ,മാമായ ഗുളികൻ...... ഇങ്ങനെ പോകുന്നു ഗുളികനാമങ്ങൾ.

കുറത്തി
~~~
കുഞ്ഞാർ കുറത്തി, പുള്ളി കുറത്തി, മലങ്കുറത്തി,സേവക്കുറത്തി,തെക്കൻ കുറത്തി, വടക്കൻ കുറത്തി.. അങ്ങനെ പലതരം കുറത്തികളുണ്ട്.

മറുത
~~
കരിമറുത,കാലകേശി മറുത,ഈശാന്തൻ മറുത,പണ്ടാരമറുത,പച്ചമറുത,തള്ളമറുത...ഇങ്ങനെ പോകുന്നു മറുതാ നാമങ്ങൾ.

രക്ഷസ്സ്
~~~
ബ്രഹ്മരക്ഷസ്സ്,ഗോരക്ഷസ്സ്,മാർജ്ജാരരക്ഷസ്സ്
....ഇവ വിവിധ രക്ഷസ്സുകളാണ്.

വീരൻ
~~
കതുവന്നൂർ വീരൻ,കോയിച്ചാറു വീരൻ,പാടൻകുളങ്ങര വീരൻ,തുളുവീരൻ,മലവീരൻ,പടവീരൻ ഇങ്ങനെ പലതരം വീരന്മാരുണ്ട്.

മല്ലൻ
~
മൂവോട്ടുമല്ലൻ,തെറ്റിക്കോട്ടുമല്ലൻ,കാരക്കോട്ടുമല്ലൻ,പറമല്ലൻ,മലിമല്ലൻ....ഇങ്ങനെ പലതരം മല്ലന്മാരുണ്ട്.

പിശാച്
~~~
കാലപിശാച്,ഭസ്മപിശാച്,ജലപിശാച്,പൂതപിശാച്,എരിപിശാച്,മരപിശാച് ഇങ്ങനെ വൈവിധ്യമാർന്ന പിശാചുക്കളുണ്ട്.

കാളി
~
ഭദ്രകാളി, ചുടലഭദ്രകാളി,വീരർ കാളി,കൊടുങ്കാളി,പറക്കാളി,പുള്ളിക്കരിങ്കാളി,മലയകരിങ്കാളി,വേട്ടക്കാളി,ശൂലക്കാളി...ഇങ്ങനെ പലതരം കാളികളുണ്ട്.

ചാവ്
~~
പുലിചാവ്,ആനചാവ്,പാമ്പ്ചാവ് (ഇങ്ങനെ  ദുർമ്മരണം സംഭവിച്ച മനുഷ്യാത്മാക്കളെ പലതരം ചാവുകളായി വിശേഷിപ്പിക്കുന്നു).

ഈശ്വരി
~~~
രക്തേശ്വരി,ഭുവനേശ്വരി, പരമേശ്വരി...തുടങ്ങിയവ ഈശ്വരീഗണത്തിൽ പെടുന്നു.

ചാമുണ്ഡി
~~
രക്തചാമുണ്ഡി,മാടച്ചാമുണ്ഡി,മുട്ടിയറച്ചാമുണ്ഡി,നീലംകൈച്ചാമുണ്ഡി,പെരിയാട്ടുചാമുണ്ഡി,മലച്ചാമുണ്ഡി,എടപ്പാറച്ചാമുണ്ഡി,ആനമടച്ചാമുണ്ഡി,ചാലയിൽ ചാമുണ്ഡി.....ഇങ്ങനെ കുറെ ചാമുണ്ഡിമാരുണ്ട്.

നാഗദേവതകൾ
~~~~
നാഗകണ്ഠൻ,നാഗകന്നി,നാഗരാജാവ്, നാഗയക്ഷി, സർപ്പയക്ഷി,എരിനാഗം,കരിനാഗം,മണിനാഗം,കുഴിനാഗം,നാഗക്കാളി,നാഗഭഗവതി,നാഗേനീശ്വരി....ഇങ്ങനെ കുറെ നാഗദേവതകളുണ്ട്.

വനദേവതകൾ
~~~
ആയിരവില്ലി,കരിവില്ലി,പൂവല്ലി,ഇളവില്ലി,കരീമലദൈവം,തലച്ചിറവൻ,താന്നിയോടൻ,മലക്കാരി,പുളിപ്പൂളോൻ...ഇങ്ങനെ വിവിധങ്ങളായ വനദേവതകളുണ്ട്.

മൂർത്തികൾ
~~~
കണ്ടകമൂർത്തി,കടുവാ മൂർത്തി, മാരണമൂർത്തി,വനമൂർത്തി,പാഷാണമൂർത്തി,കാട്ടുമൂർത്തി....ഇങ്ങനെപോകുന്നു മൂർത്തിദേവതകൾ.

രോഗദേവതകൾ
~~~~
ചീറുമ്പമാർ,ദണ്ഡദേവൻ,വസൂരിമാല,ഭദ്രകാളി, മാരിയമ്മൻ,മാരിമടക്കിത്തമ്പുരാട്ടി,തൂവക്കാളി,അപസ്മാരമൂർത്തി ...ഇവ രോഗദേവതകളാണ്.

ഇനി സ്ഥലപ്പേരുമായി ബന്ധപ്പെട്ട ദേവതാനാമങ്ങളാണ് കരിങ്കുഴി ശാസ്താവ്,കൊട്ടിയൂർ പെരുമാൾ,ചെറുകുന്നത്ത് അന്നപൂർണ്ണേശ്വരി,തൃക്കരിപ്പൂർ ചക്രപാണി....എന്നിവ.

 കാട്ടുമടന്ത,പാറമേക്കാവിൽ ഭഗവതി, ചെക്കിപ്പാറഭഗവതി,ചെറുകുന്നത്തമ്മ..തുടങ്ങിയ നാമങ്ങൾ മല,പാറ,കുന്ന് ,കാട് എന്നി വിശേഷണങ്ങൾ ചേർന്നു വരുന്നവയാണ്

കൃപർ

ഗൗതമപുത്രനായ ശരദ്വാന മഹർഷിയുടെ പുത്രിയാണ് കൃപി. ഭരദ്വാജപുത്രനായ ദ്രോണരാണ് കൃപിയെ വിവാഹം കഴിച്ചത്. ദ്രോണർക്ക് കൃപിയിൽ ജനിച്ച പുത്രനായിരുന്നു അശ്വത്ഥാമാവ്. ഗൗതമ മുനിക്ക് അഹല്യയിൽ രണ്ടു പുത്രന്മാർ ജനിച്ചു. (ശതാനന്ദൻ, ശരദ്വാനൻ). മൂത്ത പുത്രനായ ശതാനന്ദൻ മിഥിലാപുരിയിലെ രാജാവായിരുന്ന ജനകന്റെ കുലഗുരുവായി. രണ്ടാമത്തെ പുത്രനായ ശരദ്വാനൻ വേദ ശാത്രങ്ങളിൽ തീരെ താല്പര്യം കാണിക്കാഞ്ഞ തിനാൽ പിതാവായ ഗൗതമൻ അദ്ദേഹത്തെ വേദവിദ്യക്കു പകരം ആയുധവിദ്യ ആഭ്യസിഭിച്ചു. ആയുധവിദ്യയിൽ (പ്രത്യേകിച്ച് ധനുർവിദ്യ) അപാരപാണ്ഡിത്യം നേടിയ അദ്ദേഹത്തെ ജയിക്കാൻ മൂന്നു ലോകത്തും ആരുമുണ്ടായിരുന്നില്ല.

വിദ്യാഭ്യാസ പൂർത്തീകരണ ത്തെ തുടർന്ന് ഗുരുപദേശ മനുസരിച്ച് അദ്ദേഹം തപസ്സ് ചെയ്യാൻ ആരംഭിച്ചു. ആയുധ വിദ്യയിൽ അഗ്രഗണ്യനായ ശർദ്വാനനു തപഃശക്തി കൂടി കൈവന്നാൽ ഉണ്ടായേക്കാവുന്ന ഭവിഷക്തു മുൻകൂട്ടി മനസ്സിലാക്കി ദേവേന്ദ്രൻ ജ്വാലാവതി എന്ന അപ്സരസ്സിനെ മഹർഷിയുടെ അടുത്തേക്ക് അയച്ചു. സുന്ദരിയായ ജ്വാലാവതിയുടെ സൗന്ദര്യത്തിൽ അല്പനേരം ഭ്രമിച്ചുപോയ അദ്ദേഹത്തിൽ നിന്നും രണ്ടു ഇരട്ട സന്താനങ്ങൾ ഉണ്ടായി. ഒരു ആൺ കുട്ടിയും (കൃപർ) രണ്ടാമത് ഒരു പെൺകുട്ടിയും (കൃപി). കുട്ടികൾ ഉണ്ടായങ്കിലും ശർദ്വാൻ തന്റെ തപസ്സ് തുടർന്നു പോന്നു. കാട്ടിൽ ഉപേക്ഷിച്ച ഈ ഇരട്ട കുട്ടികളെ കണ്ട് ചന്ദ്രവംശ രാജാവായിരുന്ന ശന്തനു എടുത്തു വളർത്തി. ഗംഗാദേവിയുടെവിരഹദുഃഖത്തിൽ കഴിഞ്ഞിരുന്ന ശന്തനു മഹാരാജാവിനു ഇത് വളരെ സാന്ത്വനം ലഭിച്ചിരുന്നു. മഹാരാജാവിനുണ്ടായ മാറ്റത്തിൽ ഹസ്തിനപുരി ആകെ സന്തോഷിച്ചു. ശന്തനുവിന്റെ കൃപാകടാക്ഷത്താൽ വളർന്ന പൈതങ്ങളെ കൃപർ എന്നും കൃപി എന്നും പേരുവിളിച്ചു. വർഷങ്ങൾക്കുശേഷം തന്റെ തപസ്സ് മതിയാക്കി ശരദ്വാൻ ഹസ്തിന പുരിയിൽ വന്ന് ശന്തനുവിൽ നിന്നും രണ്ടു മക്കളേയും തന്റെ ആശ്രമത്തിലേക്ക് കൂട്ടികൊണ്ടു പോയി വളർത്തി.

ശിവ പ്രഭാകര സിദ്ധയോഗി

കൊല്ലവര്‍ഷം 438 മീനം പൂരുട്ടാതി നക്ഷത്രത്തിൽ , അതായത് ഏകദേശം 750 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ജനിച്ച് ഒരു യോഗിയായി 723 വര്‍ഷം ജീവിച്ച് 1986 ഏപ്രില്‍ ആറിന് (കൊല്ലവര്‍ഷം 1161 മീനം പൂരുട്ടാതി) പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരില്‍ മഹാസമാധിയായ ഒരു പുണ്യാത്മാവാണ് ശ്രീമദ്‌ ശിവപ്രഭാകര സിദ്ധയോഗി.

സാധാരണഗതിയില്‍ ആലോചിച്ചാല്‍ പലതും നമുക്ക് വിശ്വസിക്കാന്‍ പ്രയാസമാകും. അദ്ദേഹത്തെക്കുറിച്ച്‌ അന്വേഷിച്ചാല്‍ ധാരാളം അനുഭവകഥകള്‍ നമുക്ക് കേള്‍ക്കാന്‍ കഴിയും.

അധര്‍മ്മം അസഹ്യമാകുമ്പോള്‍ ലോകോപകാരാര്‍ത്ഥം മഹാത്മാക്കള്‍ ഉദയം ചെയ്യാറുള്ളത് ഭാരതഭൂമിയുടെ മഹത്തരമായ പ്രത്യേകതയാണ്. ആധ്യാത്മികമായി ഉയര്‍ന്ന ശ്രേണിയില്‍ നില്‍ക്കുന്നവരാണ് ഇവരില്‍ പലരും. ഇങ്ങനെയുള്ള മഹാത്മാക്കളുടെ ഒരു പരമ്പരതന്നെ കേരളത്തിനുണ്ട്.

ജ്ഞാനികളായ ഇത്തരക്കാരില്‍ വച്ച് അത്യുന്നതമായ അധ്യാത്മമണ്ഡലത്തില്‍ നിത്യം വിഹരിക്കുന്ന അഭൗമജ്യോതിസ്സാണ് ബ്രഹ്മാനന്ദ ശ്രീമദ്‌ ശിവപ്രഭാകര സിദ്ധയോഗി പരമഹംസ തിരുവടികള്‍.

എ. ഡി. 1263 മാര്‍ച്ച് മാസം (കൊല്ലവര്‍ഷം 438 മീനം) പൂരുട്ടാതി നക്ഷത്രത്തിൽ അകവൂര്‍ മനയില്‍ ജനിച്ചു (ഏകദേശം 750 വര്‍ഷങ്ങള്‍ക്ക് മുമ്പ്). അച്ഛന്‍ ഇരവി നാരായണന്‍ നമ്പൂതിരിപ്പാട്. അമ്മ ആഴ്വാഞ്ചേരിമനയിലെ ഗൗരി അന്തര്‍ജ്ജനം. ഇവരുടെ എട്ടാമത്തെ പുത്രനാണ് പ്രഭാകരന്‍. ഇദ്ദേഹത്തിന്റെ എട്ടാം വയസ്സില്‍ അകവൂര്‍ മനയിലെ തേവാരദൈവതമായ ശ്രീരാമദേവന്‍ ഗോസായിവേഷത്തില്‍ വന്ന് പ്രഭാകരനെ ഹിമാലയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ 43 കൊല്ലം തപസ്സുചെയ്തു. യോഗത്തിന്റെ എല്ലാ ഭൂമികകളും മുഴുവന്‍ ജ്ഞാനാവസ്ഥകളും സ്വായത്തമാക്കിയ പ്രഭാകരന്‍ ‘കല്‍പ്പം’ സേവിച്ച് അനശ്വരശരീരിയായി. ഈ ദിവ്യശരീരവുമായാണ് അദ്ദേഹത്തെ ഭക്തര്‍ക്കിടയില്‍ കാണപ്പെട്ടത്.

1942ല്‍ കൊച്ചിയില്‍ ആഴക്കടലില്‍ മീന്‍പിടിക്കാന്‍ പോയവര്‍ കടലിനടിത്തട്ടില്‍നിന്ന് വലയില്‍ കുരുങ്ങിയ ഒരു മനുഷ്യനെ കരയിലെത്തിച്ചു. പോലീസ് സ്റ്റേഷനില്‍ ഈ കടല്‍മനുഷ്യനെ എത്തിക്കുകയും ചില അത്ഭുതങ്ങള്‍ പിന്നീടുണ്ടാകുകയും ചെയ്തു. ഇക്കഥ അന്നത്തെ ‘പൗരധ്വനി’ ദിനപത്രത്തിന് പ്രധാന വാര്‍ത്തയായിരുന്നു. ആദ്യം ജപ്പാന്‍കാരനാണെന്ന് കരുതിയെങ്കിലും അസാധാരണനെന്ന്‍ വ്യക്തമായപ്പോള്‍ മോചിപ്പിക്കുകയും മാപ്പുപറയുകയും ചെയ്തു. പിന്നീട‌ദ്ദേഹത്തെ കണ്ടത് പ്രസിദ്ധപണ്ഡിതനും സാഹിത്യകാരനുമായ ചൊവ്വര പരമേശ്വരനുമായി കൂട്ടുകൂടി നടക്കുന്നതാണ്.

ശബരിമലയിലെ ഉയര്‍ന്ന മരക്കൊമ്പില്‍ തലകീഴായി തൂങ്ങിക്കിടക്കുന്നതും കുട്ടികള്‍ക്കും വലിയവര്‍ക്കും പ്രസിദ്ധക്ഷേത്രങ്ങളിലെ പ്രസാദം വരുത്തിക്കൊടുക്കുന്നതും അനുഭവിച്ചവര്‍ ഇന്നും ജീവിച്ചിരിക്കുന്നു.

അഡ്വ.എം.എന്‍.ഗോവിന്ദന്‍നായര്‍ രചിച്ച് എം.എന്‍.കഥകള്‍ എന്ന ഗ്രന്ഥത്തില്‍ (എന്‍.ബി.എസ്.പ്രസിദ്ധീകരണം) പ്രഭാകരസിദ്ധയോഗി ഹിമമനുഷ്യനെ സൃഷ്ടിച്ചകാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ അതിപ്രശസ്തരായ പലര്‍ക്കും ശ്രീമദ് പ്രഭാകരസിദ്ധയോഗിയുടെ അനുഗ്രഹം ലഭിച്ചുവെന്നതും ഇന്നും അദ്ദേഹം ഭൗതികശരീരത്തില്‍തന്നെ കാണപ്പെടുന്നുവെന്നതും ഭക്തര്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന കാര്യങ്ങളില്‍ ചിലതുമാത്രം.

ഏതുകാലത്തും ജീവശാസ്ത്രത്തിനും യുക്തിക്കും ബുദ്ധിക്കും അപ്പുറം കടന്നുനില്‍ക്കുന്നു ശ്രീമദ് പ്രഭാകരസിദ്ധയോഗിയുടെ അപദാനങ്ങള്‍.

ലോകോപകാരാര്‍ത്ഥം 18 ശരീരങ്ങള്‍ ആകെ താന്‍ സ്വീകരിക്കുമെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് പ്രഭാകരസിദ്ധയോഗിയായും കൊല്ലത്ത് ഉണ്ണിയപ്പസ്വാമിയായും ഓച്ചിറയില്‍ പുണ്ണുനക്കിസ്വാമിയായും കരുവാറ്റയില്‍ കരീലക്കള്ളനെന്നും അറിയപ്പെട്ടു. ശബരിമലയിലും വൈക്കത്തും ഏറ്റുമാനൂരും പത്തനംതിട്ടയിലും കുറ്റാലത്തും മദിരാശിയിലും മധുരയിലും പഴനിയിലും കാശിയിലും നേപ്പാളിലും ഒക്കെ പലകാലങ്ങളില്‍ പലവേഷങ്ങളില്‍ അവിടുന്നിനെ കണ്ടവരുണ്ട്.

തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരോടുമൊപ്പം പലപ്പോഴും കാണപ്പെട്ടപ്പോള്‍ ഓച്ചിറയിലും കുറ്റാലത്തും ഏറ്റുമാനൂരിലുമെല്ലാം പാവങ്ങളുടെ കൂടെയാണ് സഹവസിച്ചുകണ്ടത്. ആഢ്യന്മാരുടെ അകത്തളങ്ങളിലെ ആഢംബരങ്ങള്‍ക്ക് പ്രകാശം പകരാന്‍ അവിടുന്നു പോയില്ല. കാറ്റിലും മഴയിലും വേനല്‍ച്ചൂടിലും ഒരേ വേഷത്തില്‍ എവിടെയും കണ്ടു.

പട്ടിണിപാവങ്ങള്‍ക്കിടയിലും കുപ്പത്തൊട്ടിയിലെ എച്ചിലിലകള്‍ക്കിടയിലും കണ്ടവരുണ്ട്. മുന്‍ തിരുവിതാംകൂര്‍ ദിവാന്‍ സി. പി. രാമസ്വാമി അയ്യര്‍ മുതല്‍ മുന്‍ കേരള ഗവര്‍ണ്ണര്‍ ശ്രീമതി. ജ്യോതി വെങ്കിടാചലം വരെ അവിടുന്നിന്റെ ഒരു വാക്കിനുവേണ്ടി പഞ്ചപുച്ഛമടക്കിനിന്നിട്ടുള്ള കഥകള്‍ വേറെ. കുട്ടികളോടൊത്ത് നടക്കാനും കൂട്ടുകൂടാനും ഇഷ്ടമായിരുന്നു. അവര്‍ക്ക് ചൂടാറാത്ത ഉണ്ണിയപ്പവും, പഴനിയിലെ പഞ്ചാമൃതവും, തിരുപ്പതിയിലെ ലഡുവും വരുത്തിക്കൊടുത്തു. കയ്യില്‍ വാരുന്ന മണ്ണ് കല്‍ക്കണ്ടമാക്കും. കുഷ്ടരോഗി കഴിച്ച ഭക്ഷണത്തിന്റെ ഉച്ഛിഷ്ടം കഴിക്കുന്നതും കണ്ടവരുണ്ട്. ദീനരെ കാണുമ്പോള്‍ കണ്ണീര്‍ ധാര ധാരയായി ഒഴുകും. എന്തും കഴിക്കും. വിരളമായിമാത്രം സംഭാഷണം. കൂടുതലും ആംഗ്യംമാത്രം.

ഒന്നും പറഞ്ഞില്ല. എല്ലാം കാട്ടിക്കൊടുത്തു. ചട്ടമ്പിസ്വാമികള്‍ക്ക് മുരുകോപദേശം നല്‍കി. കടലിലൂടെ നടന്നുവന്ന് കരുവാറ്റ സ്വാമിക്ക് കാരണഗുരുവായി. ചേങ്കോട്ടുകോണം ആശ്രമത്തില്‍ ശ്രീമദ് നീലകണ്ഠഗുരുപാദര്‍ക്കൊപ്പം മാസങ്ങളോളം പലവട്ടം താമസിച്ചു. ശ്രീനാരായണ ഗുരുദേവനും, മാതാ അമൃതാനന്ദമയിക്കും അനുഗ്രഹമേകി. ദിവ്യനായി അറിയപ്പെടാന്‍ ഒട്ടും ആഗ്രഹിച്ചില്ല. പ്രശസ്തിയുടെ നിസ്സാരതയ്ക്ക് വശംവദനുമായില്ല.

ഭൗതികാവശ്യങ്ങള്‍ സാധിക്കാന്‍ തന്നെ സമീപിച്ചവര്‍ക്ക് ഭ്രാന്തനായും നീചനായും കാണപ്പെട്ടു. ആശ്രയിച്ചവര്‍ പലരും കുബേരന്മാരായി. എന്നാല്‍ അവിടുന്നിന്റെ ജീവിതം ഒരു പിച്ചക്കാരന്‍റേതിനേക്കാള്‍ മെച്ചമായിരുന്നില്ല.

കടഞ്ഞെടുത്ത കരിവീട്ടിപോലെ അഞ്ചേകാല്‍ അടി പൊക്കവും, ദൃഢപേശികളുമുള്ള ദേഹം. ഒരു ലങ്കോട്ടിയും ഒറ്റത്തോര്‍ത്തുമായിരുന്നു വേഷം. ഏതൊരു സാഹചര്യത്തിലും എപ്പോഴും കൈവിരലുകള്‍ ചിന്മുദ്രയിലായിരിക്കും. എല്ലാ ജീവശാസ്ത്രതത്വങ്ങളെയും വിസ്മയിപ്പിക്കുമാറ് നൂറ്റി എഴുപത് ദിവസംവരെ ജലപാനംപോലുമില്ലാതെ ഒറ്റക്കിടപ്പ് കിടന്നിട്ടുണ്ട്. ഒടുവില്‍ ഒന്നും സംഭവിക്കാത്തതുപോലെ ഊര്‍ജ്ജസ്വലനായി എഴുന്നേറ്റുവരും. റൗഡികള്‍ക്കിടയില്‍ പലപ്പോഴും അവരില്‍ ഒരാളായി കാണപ്പെട്ടു.

മദ്യപാനികള്‍ക്കിടയില്‍ ഉന്നത മദ്യപാനിയായി. ഒരേസമയം ഒരേവേഷത്തില്‍ പല സ്ഥലങ്ങളില്‍ കാണപ്പെട്ടു. ഇപ്രകാരം വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളും കാട്ടി അതിനുള്ളിലെ ഏകാത്മ സത്യത്തെ അനാവരണം ചെയ്യുന്ന വ്യക്തിത്വമായി.

അറിയേണ്ടവര്‍ക്കുള്ള അറിവായി അവിടുന്ന് നിലകൊണ്ടു. സ്ഥിതപ്രജ്ഞനും നിസ്സംഗനുമായിരുന്നു. ഇവിടുന്നിന്റെ ഇരുകൈവിരലുകളും എപ്പോഴും ചിന്മുദ്ര ധരിച്ചിരുന്നു. അദ്വൈതത്തിനും വിശിഷ്ടാദ്വൈതത്തിനും മദ്ധ്യേ മാര്‍ഗ്ഗമാണ് സ്വീകരിച്ചിരുന്നതെന്ന് മഹത്തുക്കള്‍ പറയുന്നു.

‘ഇക്കാണുന്നതെല്ലാം താന്‍ തന്നെയെന്നും, എല്ലാ അമ്മമാരും പ്രസവിച്ചതും പ്രസവിക്കാന്‍പോകുന്നതും തന്നെതന്നെയാണെന്നും അവിടുന്ന് പറയാറുണ്ടായിരുന്നു. ഒടുവില്‍ ഇതെല്ലാം തന്റെയൊരു തമാശമാത്രമാണെന്നും പറയാനുള്ള ചങ്കൂറ്റം അവിടുന്നില്‍ ദൃഡതയോടെ കാണാന്‍ കഴിയുന്നു. വിധിയും നിഷേധവുമില്ലാത്ത ബ്രഹ്മാനന്ദ ശ്രീമത് ശിവപ്രഭാകരസിദ്ധയോഗി പരമഹംസര്‍ തിരുവടികളുടെ ലോകവ്യവഹാരകഥകള്‍ യുക്തിചിന്തയ്ക്ക് വഴങ്ങാത്തതും ബുദ്ധിയുടെ നിശിതമായ വ്യവഹാരത്തില്‍ താന്‍ നിത്യശുദ്ധനും അവേദ്യനുമായ സാക്ഷാല്‍ ശ്രീപരമേശ്വരന്‍തന്നെയെന്ന് വെളിപ്പെടുത്തുന്നതുമാണ്.’

ജ്ഞാനശരീരമാണ് താന്‍ സ്വീകരിക്കുന്നതെന്ന് അവിടുന്ന് പറയാറുണ്ടായിരുന്നു. ജ്ഞാനശരീരം എടുക്കുന്ന ഈശ്വരന്‍ താനെടുക്കുന്ന ശരീരത്തോട് എത്രനാള്‍ ചേര്‍ന്നിരുന്നാലും തന്റെ ഗുണങ്ങള്‍ക്ക് മാറ്റം സംഭവിക്കുകയില്ല. ശിവനുമാത്രമേ അത് സാധ്യമാകൂ. ശിവന്‍ അമേയമായ അറിവാണ്. അരൂപിയും നിത്യനും അവ്യയനുമാണ്. ആദിയന്തമില്ലാത്തയാളാണ്. അദ്വിതീയനും, കാരണം ഇല്ലാത്തവനും, കളങ്കരഹിതനുമാണ്. അവിടുന്ന് തന്റെ ശക്തിയാല്‍ ഈ ലോകത്ത് വ്യാപിക്കുന്നു. സൂര്യനും കിരണവും പോലെയാണ് ശിവനും ശിവതത്വവും. ഈ ശിവതത്വത്തിന്റെ മൂര്‍ത്തഭാവമായിതീര്‍ന്നുകൊണ്ട് തേടുന്നവന് അനുഭവത്തില്‍ അറിവായിത്തീരാന്‍ അവതരിച്ച കരുണാവാരിധിയാണ് ശ്രീമത് പ്രഭാകരസിദ്ധയോഗി പരമഹംസര്‍ തിരുവടികള്‍.

തന്റെ ദൃഢമായ സ്നേഹംകൊണ്ട് തന്റെ തന്നെ സൃഷ്ടിയായ മനുഷ്യന്‍തന്നെ അറിയണമെന്നും ആനന്ദരൂപമായ ശിവപദം അടയണമെന്നും സര്‍വ്വേശനായ ശിവപ്രഭാകരന്‍ ആഗ്രഹിക്കുന്നു. അതിനാലാണ് അവിടുന്ന് ഭൗതികരൂപം ധരിച്ച് നമുക്കിടയില്‍ കഴിഞ്ഞത്. പൂര്‍ണ്ണതയുള്ള ഈശ്വരപ്രഭാവത്തിന്റെ മൂര്‍ത്തീഭാവമാണവിടുന്ന്. അഭയവും വരവും നല്‍കുന്ന സര്‍വ്വേശ്വരനായി ഗുരുനാഥനെയല്ലാതെ മറ്റൊരു സനാതനിയെയും കാണാനും കഴിഞ്ഞിട്ടില്ല