Saturday, May 25, 2019

ചോരക്കട്ടി ഭഗവതി

രൗദ്രമൂര്‍ത്തിയായ ചോരക്കട്ടിയമ്മ ഏഴ് സഹോദരിമാരില്‍ ഇളയവളാണ്.

ഒരിക്കല്‍ ഇവര്‍ ഒരു യാത്രപുറപ്പെട്ടു.  യാത്രാമധ്യേദാഹിച്ചപ്പോള്‍  സഹോദരിമാരുടെ നിര്‍ദ്ദേശ പ്രകാരം വഴിയില്‍ കണ്ട പൊട്ടക്കിണറ്റില്‍ നിന്ന് പാളയില്‍ വെള്ളം കോരി കുടിക്കുകയും ചെയ്തു. വെള്ളം കുടിച്ച് തിരിച്ചെത്തിയപ്പോള്‍ അടിയാളരുടെ കിണറ്റിലെ വെള്ളമാണ് കുടിച്ചതെന്നും അശുദ്ധമായതിനാല്‍ ഇനി തങ്ങള്‍ക്കൊപ്പം വരേണ്ടെന്നും പറഞ്ഞ് സഹോദരിമാര്‍ വഴിപിരിഞ്ഞുവത്രെ.

ദു:ഖിതയായി വഴിയരികില്‍ ഇരിക്കുമ്പോള്‍ ആ വഴി വന്ന പാലോറത്ത് ഇല്ലത്തെ നമ്പൂതിരിയുടെ വെള്ളോലക്കുടയില്‍ കുടിയേറി ഇല്ലത്തെത്തി. എന്നാല്‍ ഇല്ലത്തുള്ളവര്‍ക്ക് അനിഷ്ടങ്ങള്‍ ഉണ്ടായപ്പോള്‍ താന്‍ അടിയാന്റെ വെള്ളം കുടിച്ചതിനാല്‍ അവര്‍ക്കൊപ്പം പോകാനാണ് ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞ് ഇല്ലത്ത് നിന്ന് വെള്ളക്കുടിയന്‍ തറവാട്ടുകാര്‍ക്ക് ഉഗ്രമൂര്‍ത്തിയായി കൈമാറിയെന്നാണ് ഐതിഹ്യം.

40 ദിവസത്തെ അഗ്‌നിഹോമം, വായുഹോമം എന്നിവയിലൂടെയാണ് ഭഗവതി ഉയര്‍ന്നത് എന്നതിനാല്‍ തെയ്യം ഇറങ്ങിയാല്‍ അഗ്‌നി ഭോജനവും രുധിര പാനവും നടത്തും

തൃപ്രങ്ങോട് ശിവ ക്ഷേത്രം

കാലസംഹാരമൂർത്തിയാണ് തൃപ്രങ്ങോട്ട് ശിവക്ഷേത്രത്തിലെ  പ്രതിഷ്ഠാ‌ സങ്കൽപ്പം.

സംസ്‌കൃത  സാഹിത്യങ്ങളിൽ ശ്വേതാരണ്യം, പരക്രോഡം എന്നീ വാക്കുകൾ കൊണ്ടും തൃപ്രങ്ങോടിനെ വർണ്ണിക്കുന്നുണ്ട്. പതിനെട്ട് പുരാണങ്ങളിൽ അതിപ്രസിദ്ധമായ മാർക്കണ്ഡേയപുരാണത്തിൽ നിന്നെടുത്ത കഥയാണ് ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് ആധാരം. പടിഞ്ഞാറോട്ട് ദർശനമായി കാണപ്പെടുന്ന ചുരുക്കം ചില ശിവക്ഷേത്ര ങ്ങളിലൊന്നാണ് തൃപ്രങ്ങോട് ശിവക്ഷേത്രം. അനാദികാലം മുതലുള്ള പൂജകൾ ഏറ്റുവാങ്ങി സംതൃപ്തനായി വിളങ്ങുന്ന ഭഗവാൻ ഭക്തരെ മരണഭയത്തിൽ നിന്നും രോഗാവശത കളിൽ നിന്നും രക്ഷിച്ചു കൊണ്ട് കാലകാലനായി, മൃത്യുഞ്ജയനായി ക്ഷേത്രത്തിൽ വാഴുന്നു. ശംഖാഭിഷേകമാണ് തൃപ്രങ്ങോട്ടപ്പന് പ്രധാന വഴിപാട്.

ക്ഷേത്രക്കുളത്തിൽ നിന്നെടുക്കുന്ന തീർത്ഥജലം ശംഖിൽ നിറച്ച് അത് വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്ന ചടങ്ങാണിത്.

പാടാര്‍കുളങ്ങര ഭഗവതി

ശിവപുത്രിയായ കാളിയുടെ സങ്കല്‍പ്പത്തിലുള്ള ഉഗ്രരൂപിയായ ഒരു തെയ്യമാണ് പാടാര്‍കുളങ്ങര ഭഗവതി.

ശിവന്റെ ഹോമാഗ്‌നിയില്‍ നിന്നും ഉത്ഭവിച്ച കാളി, ശിവന്റെ വസൂരി രോഗം ഭേദമാക്കിയ ശേഷം പത്തില്ലം പട്ടേരിമാര്‍ക്ക് (നമ്പൂതിരിമാര്‍) സൗഖ്യം പ്രദാനം ചെയ്തു എന്ന് വിശ്വസിക്കപ്പെടുന്നു.

പാടാര്‍ കുളക്കടവില്‍ പ്രത്യക്ഷപ്പെട്ട ദേവി അവിടെ വച്ച് ഒരു ബ്രാഹ്മണന്റെ കഴുത്തറത്ത് ചോര കുടിക്കുകയുണ്ടായി. ഒരു രാത്രി നായാട്ടിനിറങ്ങിയ ഒരു നായര്‍ വഴിതെറ്റി ഒരു പാറപ്പുറത്ത് എത്തി. അവിടെ കണ്ട ചെറിയ വെട്ടം പാടാര്‍ കുളങ്ങര ഭാഗവതിയുടെതാണ് എന്ന് മനസ്സിലാക്കി തെയ്യം നടത്താന്‍ തീരുമാനിക്കുക യായിരുന്നു.

പാാടാര്‍ കുളങ്ങര ഭഗവതി ചോര കുടിച്ച ബ്രാഹ്മണനെ പാടാര്‍കുളങ്ങര വീരന്‍ എന്ന പേരില്‍ ഭഗവതിയോടൊപ്പം കെട്ടിയാടിക്കുന്നു.

ധൂമാ ഭഗവതി

ശ്രീ മഹാദേവന്റെ ഹോമകുണ്ഡത്തില്‍ നിന്നും പിറവി കൊണ്ട ഏഴു ദേവതമാരില്‍ ആദ്യത്തെ ദേവതയാണ് ധൂമാ ഭഗവതി.

ഹോമ കുണ്ഡത്തിലെ ധൂമ പടലങ്ങളോടൊപ്പം പൊടിച്ചുയര്‍ന്നതിനാല്‍ ധൂമാ ഭഗവതി എന്ന് വിളിച്ചു. നല്ലച്ഛനോട് വരവും വാങ്ങി ചേടകവാളും പരിചയുമേന്തി അസുരന്മാരെ നിഗ്രഹിച്ച ദേവി ഭൂമിയില്‍ അഡൂര്‍ മന്ത്രശാലയില്‍ സാന്നിധ്യം കൊണ്ടു. കവടിയങ്ങാനത്ത് രക്തേശ്വരിയുമായി ഉറ്റചങ്ങാതിയായി. അവിടെ നിന്ന് ദേവി പിന്നീട് മായിപ്പാടി കൊട്ടാരത്തിലും അഡൂരും മധൂരും പത്തില്ലം തന്ത്രിമാരുടെ ഗൃഹങ്ങളില്‍ പൂവും ഗുരുസിയും കൈയേറ്റു നിലനിന്നു.

സ്വന്തമായി ഒരു ആരൂഢം വേണമെന്ന് നിരൂപിച്ചു കുണ്ടുകാനം മുന്‍പേതുമായി ശേഷിപ്പെട്ടു. അന്ന് തൊട്ട് അഡൂര്‍ ദേവന്റെ മാതാവ് കുണ്ടുകാനത്തില്‍ ധൂമാ ഭഗവതിയമ്മ എന്നറിയപ്പെട്ടു. അവിടെ നിന്നു പിന്നീട് ദേവി തെക്കോട്ട് സഞ്ചരിച്ചു തിമിരി, വടശ്ശേരി, കൈതപ്രം തുടങ്ങിയ സ്ഥലങ്ങളിലെ പല ബ്രാഹ്മണ ഗൃഹങ്ങളിലും നിലകൊണ്ടു. ധൂമാ ഭഗവതി തനിച്ചും കവടിയങ്ങാനത്ത് രക്തേശ്വരിയും ധൂമാ ഭഗവതിയും ചേര്‍ന്നും അഡൂര്‍ ദേവന്റെ മാതാക്കന്മാര്‍ ഇരുവരായും ആരാധിച്ചു വരുന്നുണ്ട്. വണ്ണാന്‍, മലയന്‍, വേലന്‍, കോപ്പാളന്‍ എന്നീ വിഭാഗക്കാര്‍ ധൂമാ ഭഗവതി കെട്ടിയാടാറുണ്ട്. അതിനാല്‍  ധൂമാ ഭഗവതി തെയ്യത്തിനു പല സ്ഥലത്തും കെട്ടിയാടുന്ന വിഭാഗത്തിന് അനുസൃതമായും പ്രാദേശികമായ വ്യത്യാസങ്ങള്‍ കൊണ്ടും കോലത്തിലും  മുഖത്തെഴുത്തിലും വ്യത്യാസം ഉണ്ടാവാറുണ്ട്.

യൗവനം സൂക്ഷിക്കാന്‍ അമൃതസരോവര സ്‌നാനം

അമൃതകുംഭവുമായി ആകാശമാര്‍ഗം പോകുകയായിരുന്നു ഗരുഡന്‍. കുംഭത്തില്‍ നിന്ന് ഒരു തുള്ളി അമൃത് ഭൂമിയില്‍ പതിച്ചു. അതൊരു തീര്‍ഥമായി മാറി. അതങ്ങനെ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നു. ഒരിക്കല്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്യാന്‍ ഈ തീര്‍ഥത്തില്‍ ചാടി. അയാള്‍ മരിച്ചില്ലെന്നു മാത്രമല്ല, പ്രായം കുറഞ്ഞ് യുവാവായി തിരിച്ചു കയറി.

അത്ഭുതത്തോടെ അയാള്‍ വീട്ടിലേക്കോടി. ഭാര്യയേയും കൃഷിയിടത്തില്‍ നിന്ന് കാളയേയുമായി തിരികെയെത്തി. തീര്‍ഥത്തില്‍ മുക്കിയതോടെ ഭാര്യയ്ക്കും കാളയ്ക്കും യൗവനം തിരിച്ചു കിട്ടി. അതോടെ തീര്‍ഥത്തില്‍ മുങ്ങിക്കുളിക്കാനെത്തുന്നവരുടെ തിരക്കേറി. തീര്‍ഥത്തിന്റെ മഹിമ ബ്രഹ്മലോകത്തും പരന്നു. അത് സൃഷ്ടി, സ്ഥിതി, സംഹാരങ്ങളെ ബാധിക്കുമെന്ന പരിഭ്രാന്തിയിലായി ബ്രഹ്മാവ്. അദ്ദേഹം വിഷ്ണുവിനേയും മഹാദേവനേയും വിവരമറിയിച്ചു. ശിവന്‍ ഹനുമാനെക്കൊണ്ട്  ഒരു കുന്നെടുപ്പിച്ച്  തീര്‍ഥം മൂടി. പക്ഷേ ദൗത്യം വിഫലമായി. കുന്ന്  തീര്‍ഥത്തില്‍ ഒഴുകാന്‍ തുടങ്ങി. ഉറച്ചില്ല. അതു കണ്ട് ശിവനും വിഷ്ണുവും ചേര്‍ന്ന് കുന്നിന്റെ  ഒരു വശത്ത് ചവിട്ടി തീര്‍ഥത്തിനു മീതെ ഉറപ്പിച്ചു. ദേവന്മാരുടെ പാദത്തിന്റെ അടയാളങ്ങള്‍ അവിടെ പതിഞ്ഞു. അവ വിഷ്ണുപാദമെന്നും രുദ്രപാദമെന്നും അറിയപ്പെട്ടു.

ആന്ധ്രയില്‍ കടപ്പ ജില്ലയിലെ പെണ്ണാര്‍ നദിക്കരയിലെ പുഷ്പഗിരി ചെന്നകേശവസ്വാമിക്ഷേത്രത്തോട് ചേര്‍ന്നാണ്  അമൃതസരോവരമെന്ന ഈ അത്ഭുതതീര്‍ഥ മുള്ളത്. വാത്മീകി രാമായണത്തില്‍ സുന്ദരകാണ്ഡത്തില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പ്രദേശമാണ് ഇവിടം. ഒരേ മുഖമണ്ഡപമുള്ള  മൂന്നു ക്ഷേത്രങ്ങളുടെ സമുച്ചയമാണ് ചെന്നകേശവസ്വാമി ക്ഷേത്രം. (കമലേശ്വര, ഹാചലേശ്വര, പല്ലവേശ്വര ക്ഷേത്രങ്ങള്‍). 

പുഷ്പഗിരി വൈഷ്ണവര്‍ക്ക് മധ്യ അഹോബിലമെന്നാണ്. അറിയപ്പെടുന്നത്. ശൈവഭക്തര്‍ക്ക് മധ്യകൈലാസവും.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി പത്തുനാള്‍ നീളുന്നതാണ് ക്ഷേത്രത്തിലെ പ്രധാനോത്സവം.  മഹാശിവരാത്രി, കാര്‍ത്തിക പൗര്‍ണമി, രഥോത്സവം വൈകുണ്ഠ ഏകാദശി എന്നിവയാണ് മറ്റ് പ്രധാന ആഘോഷങ്ങള്‍. 

ചാലൂക്യന്മാര്‍ പണികഴിപ്പിച്ച പുഷ്പഗിരിക്ഷേത്രം വാസ്തുശില്പമികവില്‍ ഹംപിയിലെ നിര്‍മിതികളോട് കിടപിടിക്കുന്നു.

മാന്ത്രിക സിദ്ധിയുള്ള തീര്‍ഥമായതിനാല്‍ നിരവധി ഭക്തരാണ് അമൃതസരോവരത്തില്‍ സ്‌നാനത്തിനെത്തുന്നത്.