Wednesday, May 29, 2019

കുട്ടിച്ചാത്തന്‍ തെയ്യം

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള പ്രശസ്തമായ കാളകാട്ടു ഇല്ലവുമായി ബന്ധപ്പെട്ട തെയ്യമാണ് വൈഷ്ണവാംശമുള്ള കുട്ടിച്ചാത്തന്‍.

നമ്പൂതിരിമാര്‍ ആരാധിക്കുന്ന ഈ തെയ്യത്തെ ബ്രാഹ്മണേതര കുടുംബങ്ങളും ആരാധിച്ചു വരുന്നു. ഭൈരവാദി പഞ്ചമൂര്‍ത്തികളില്‍ പ്രധാനിയാണ് ഈ തെയ്യം. 108 ലധികം ശാസ്തന്‍മാരുള്ളതില്‍ മാന്ത്രികത്വമുള്ള കുട്ടിച്ചാത്തന്മാരില്‍ പ്രാധാന്യമുള്ളവ കരിങ്കുട്ടി, പൂക്കുട്ടി, തീക്കുട്ടി, പറക്കുട്ടി, ഉച്ചക്കുട്ടി എന്നീ കുട്ടിച്ചാത്തന്മാരാണ്.

ശിവനും പാര്‍വതിയും വള്ളുവനും വള്ളുവ ത്തിയുമായി വേഷം മാറിയപ്പോള്‍ അവര്‍ക്ക് കരുവാള്‍, കുട്ടിച്ചാത്തന്‍ എന്നീ പേരുകളില്‍ രണ്ടു മക്കളുണ്ടായി. ഇതില്‍ കുട്ടിച്ചാത്തന്‍ കറുത്ത ശരീരവും നെറ്റിയില്‍ പൂവ്, തൃക്കണ്ണ് എന്നിവയു മായാണ് ജനിച്ചത്. ഇതില്‍ നിന്ന് ശിവപാര്‍വതിമാര്‍ മക്കളില്ലാത്ത കാളകാട്ടില്ലത്തെ നമ്പൂതിരിക്ക് തങ്ങളുടെ കുട്ടിച്ചാത്തനെ നല്‍കിയെന്നും അതോടെ കാളകാട്ടില്ലത്തെത്തിയ കുട്ടിച്ചാത്തന്‍ ബ്രഹ്മണാചാരങ്ങള്‍ക്ക് വിരുദ്ധമായ ശീലങ്ങള്‍ അനുവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തുവത്രേ.

അസാമാന്യ ബുദ്ധി യുള്ളവനായിരുന്നെങ്കിലും കുട്ടിച്ചാത്തന്‍ ഗുരുവിനെ അനുസരിക്കാന്‍ തീരെ തയ്യാറായില്ല. പലപ്പോഴും ഗുരു ചിന്തിക്കുന്നതിലും അപ്പുറം കുട്ടി ചിന്തിച്ചു തുടങ്ങി. കുട്ടിയുടെ നിരവധി ചോദ്യങ്ങള്‍ക്ക് ഗുരുവിനു ഉത്തരം ലഭിക്കാത്ത അവസ്ഥ വന്നു. ഒരിക്കല്‍ കുളിച്ചു വരികയായിരുന്ന ഗുരു, കുട്ടി തന്റെ പുസ്തകം എടുത്ത് വായിക്കുന്നത് കണ്ടു തന്റെ പുസ്തകം എടുത്ത് വായിച്ചിട്ടാണ് തന്നെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ കുട്ടി ചോദിക്കുന്നതെന്ന് കരുതി കോപാകുലനായി കുട്ടിയെ ചൂരല്‍ കൊണ്ട് പ്രഹരിക്കാന്‍ ആരംഭിച്ചു.

ആദ്യം ഒന്നും പ്രതികരിക്കാതിരുന്ന കുട്ടി പെട്ടെന്ന് ഭാവം മാറ്റുകയും ഗുരുവിന്റെ തല അറുക്കുകയും പഠിപ്പ് മതിയാക്കി സ്ഥലം വിടുകയും ചെയ്തുവത്രേ. ഇതറിഞ്ഞ കാളകാടര്‍ വിശന്നു വരുന്ന കുട്ടിച്ചാത്തന് ഭക്ഷണം കൊടുക്കരുത് എന്ന് ആത്തോലമ്മയോട് പറയുകയും ചെയ്തു. കോപം പൂണ്ട ചാത്തന്‍ ആത്തോലമ്മയുടെ ഇടത് മാറില്‍ കല്ലെറിയുകയും ഇതില്‍ കുപിതനായ കാളകാടര്‍ കുട്ടിയെ കന്നുകാലികളെ മേയ്ക്കാന്‍ വിടുകയും ചെയ്തു.  കാലി മേയ്ച് തളര്‍ന്നു വന്ന ചാത്തന്‍ ആത്തോലമ്മയോട് പാല് ചോദിച്ചെങ്കിലും അവര്‍ കൊടുത്തില്ല. ഇതിനു പ്രതികാരമായി അച്ഛന്‍ നമ്പൂതിരി എന്നും കണി കാണുന്ന കാളക്കൂട്ടത്തിലെ ചെങ്കോമ്പന്‍ കാളയെ കൊന്നു ചോര കുടിച്ചു.

വിവരമറിഞ്ഞ കാളകാടര്‍ കുട്ടിച്ചാത്തനെ വെട്ടിക്കൊന്നു. എന്നാല്‍ വീണ്ടും ജനിച്ച് പ്രതികാര ദാഹിയായി ചാത്തന്‍ കാളകാട്ടില്ലം ചുട്ടു ചാമ്പലാക്കി. കുപിതനായ നമ്പൂതിരി ബ്രാഹ്മണരെ വരുത്തി ഹോമ കുണ്ഡങ്ങള്‍ തീര്‍ത്ത് വീണ്ടും ചാത്തനെ  390 കഷ്ണങ്ങളാക്കി 21 ഹോമകുണ്ഡങ്ങളില്‍ ഹോമിച്ചു. ഈ ഹോമകുണ്ഡങ്ങളില്‍ നിന്ന് അനേകം ചാത്തന്മാര്‍ ഉണ്ടായി. അവര്‍ സമീപ പ്രദേശത്തെ ബ്രഹ്മണ ഇല്ലങ്ങളും ചുട്ടുകരിച്ചു. അങ്ങിനെ ഉപദ്രവകാരിയായി നാട്ടില്‍ നടന്ന ചാത്തനെ അടക്കാന്‍ കോലം കെട്ടി പൂജിക്കാന്‍ തീരുമാനിച്ചു.

പ്രതികാര ദാഹിയായി നടക്കുന്ന ചാത്തന്‍ ചാലയില്‍ പെരുമലയന്റെ ഭക്തിയില്‍ സംപ്രീതനാവുകയും പൂജയും നേര്‍ച്ചയും നല്‍കി അങ്ങനെ കുട്ടിച്ചാത്തനെ തെയ്യമാക്കി ആരാധിച്ചു വരാന്‍ തുടങ്ങി. ആദ്യമായി കുട്ടിച്ചാത്തന്റെ കോലസ്വരൂം കെട്ടിയാടിയതും ചാലയില്‍ പെരുമലയന്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു

ഓടപ്പൂവ്

വൈശാഖ വേളയില്‍ കൊട്ടിയൂര്‍ തീര്‍ത്ഥാടന ത്തിനെത്തുന്നവര്‍ കൈവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഇരുവശവും തൂക്കിയിട്ടിരിക്കുന്ന ഈ പൂക്കള്‍ കാണാം. വെള്ള നിറത്തില്‍ മനോഹരമായി തൂക്കി ഇട്ടിരിക്കുന്ന  ഇവ ആകര്‍ഷണീയതയുടെ മറ്റൊരു മുഖമാണ്.

ദക്ഷയാഗം നടത്തിയ കർമ്മിയുടെ താടി പ്രസാദമായി നൽകുന്ന ഇന്ത്യയിലെ ഏകദേവസ്ഥാനമാണ് അക്കരെ കൊട്ടിയൂർ. സങ്കീർണങ്ങളായ ആചാരാനുഷ്ഠാനങ്ങളാൽ ശ്രദ്ധേയമാണ് ഈ ദേവസ്ഥാനം.  ഓടപ്പൂവെന്ന താടി പ്രസാദവുമായാണ് തീർത്ഥാടകരുടെ മടക്കം.

ക്ഷേത്രസങ്കല്പത്തിനും ക്ഷേത്രാരാധനയ്ക്കും പുതിയ മാനം കൈവരുത്താൻ ഈ ക്ഷേത്രമില്ലാ ക്ഷേത്രത്തിനു സാധിച്ചിട്ടുണ്ട് സമാനതകളില്ലാത്ത ആചാരാനുഷ്ഠാനങ്ങൾപോലെ ഇവിടത്തെ പ്രസാദത്തിനുമുണ്ട് പ്രത്യേകത. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് എത്തിച്ചേരുന്ന തീർത്ഥാടകർക്ക് പ്രസാദമായി ലഭിക്കുന്നത് താടിയുടെ രൂപത്തിലുള്ള ഓടപ്പൂവാണ്.

ഐശ്വര്യത്തിന്റെ പ്രതീകമായാണ് ഓടപ്പൂവിനെ ഭക്തജനങ്ങൾ കണക്കാക്കുന്നത്. വീടുകളിലും വാഹനങ്ങളിലും ഐശ്വര്യ വർദ്ധനയ്ക്കായി ഇതു തൂക്കിയിടുന്നു. ഓടപ്പൂ പ്രസാദവുമായി ബന്ധപ്പെട്ട ഐതീഹ്യം ഇങ്ങനെ. പരമശിവന്റെ ഭാരൃ സതിയുടെ പിതാവായ ദക്ഷൻ പ്രജാപതിമാരുടെ കൂടിയാലോചന എത്തി. മുനിമാരും ദേവന്മാരും എഴുന്നേറ്റുനിന്നു ദക്ഷനെ വണങ്ങി.

എന്നാൽ പരമശിവൻ ഇരുന്നിടത്തുനിന്ന് അനങ്ങിയില്ല. ഇതിൽ കുപിതനായ ദക്ഷൻ സദസ്സിൽ വച്ച് ശിവനെ നിന്ദിച്ചു. ദേവന്മാരോടൊപ്പം യാഗപ്രസാദം കഴിക്കുന്നതിൽ നിന്നും ദക്ഷൻ ശിവനെ വിലക്കി. ശിവൻ ദക്ഷനെ ശപിച്ചു. ഭഗവത് മഹത്വമറിയാത്ത ദക്ഷൻ ആടിന്റെ മുഖമായി നടക്കാൻ ഇടവരട്ടെ എന്നായിരുന്നു ശാപം.
ദക്ഷൻ തന്റെ ശാപമുക്തിക്കു വേണ്ടി ബൃഹസ്പതിസവമെന്ന യാഗമാരംഭിച്ചു.

ലോകത്തെ മഹാത്മാക്കളെയെല്ലാവരേയും ക്ഷണിച്ചു. പത്‌നീസമേതം ദേവന്മാർ യാഗസ്ഥലത്തേക്ക് പുറപ്പെടുന്ന വിവരം ശിവപത്‌നിയായ സതിയുമറിഞ്ഞു. യാഗത്തിനു തന്നെയും കൂട്ടി പോകണമെന്ന് സതി ശിവനോട് അപേക്ഷിച്ചു. എന്നാൽ പരമശിവൻ മിണ്ടിയില്ല.

സതി ശിവന്റെ മനസലിയാൻ ന്യായവാദങ്ങൾ നിരത്തി. അച്ഛന്റെ ഗൃഹത്തിൽ മഹോത്സവമുണ്ടായാൽ ക്ഷണമില്ലാതെ പോകാം. പ്രജാപതിമാരുടെ സത്രത്തിൽ വച്ച് നിന്റെ അച്ഛൻ എന്നെ ആക്ഷേപിച്ചില്ലേ. അതൊന്നും ഞാൻ നിന്നോട് പറഞ്ഞിട്ടില്ല. അതിനാൽ നീ പോകരുത്. പോയാൽ നീ അപമാനിതയാകും. ദക്ഷപുത്രിയുടെ സ്ത്രീ സ്വഭാവം നിമിത്തം യാഗത്തിനു പുറപ്പെടുകതന്നെ ചെയ്തു.

ശിവപാർഷദന്മാർ അവരെ അനുഗമിച്ചു. യജ്ഞശാലയിലെത്തിയ സതിയെ ദക്ഷൻ ഗൗനിച്ചില്ല. അച്ഛന്റെ അപമാനം സതി സഹിച്ചെങ്കിലും യജ്ഞത്തിലെ ഹവിർഭാഗം തന്റെ ഭർത്താവിനുവയ്ക്കാത്തതിനാൽ സതി കോപിച്ച് കൊണ്ടു പറഞ്ഞു; സർവാത്മാവായ ഭഗവാനോട് അച്ഛനല്ലാതെ മറ്റാരാണ് വിരോധം കാട്ടുക. അവരുടെ പാദം പോലും സ്പർശിക്കാൻ അത്തരക്കാർ അർഹരല്ല.

വിശ്വബന്ധുവിനോടാണോ വിരോധം കാട്ടുന്നത്. അങ്ങയുടെ പുത്രിയായതിൽ ഞാൻ ലജ്ജിക്കുന്നു. അതിനാൽ ഞാൻ ഈ ശരീരം ഉപേക്ഷിക്കുന്നു. ശിവനെ മനസ്സിൽ ധ്യാനിച്ച് യക്ഷന്റെ യാഗാഗ്‌നിയിൽ സതി സ്വ ശരീരം ഹോമിച്ചു. സതി ദേഹതൃാഗം ചെയ്തു വെന്നറിഞ്ഞ ശിവൻ കോപത്തോടെ തന്റെ ജട നിലത്തടിച്ചു. അതിൽനിന്നും ഉഗ്രരൂപിയായ വീരഭദ്രർ പ്രത്യക്ഷപ്പെട്ടു.

ശിവനിർദ്ദേശം കേട്ടയുടൻ വീരഭദ്രർ യാഗശാലയിലെ പ്രജാപതിമാരെയും ആക്രമിച്ചു. അഗ്‌നി കെടുത്തി യജ്ഞശാല പാടേ തകർത്തു. ഒടുവിൽ യജ്ഞാചാരൃൻ ഭൃഗുമുനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു. ബാവലിപ്പുഴക്കക്കരെ കൊട്ടിയൂരിലെ തിരുവൻചിറയിലാണത്രേ താടിചെന്നു പതിച്ചത്. അങ്ങനെ യാഗത്തിന്റെ സ്മരണയ്ക്കും ഭൃഗുമുനിയുടെ താടിയാണെന്ന് സങ്കൽപ്പിച്ചുമാണ് ഭക്തജനങ്ങൾ ആദരപൂർവ്വം ഓടപ്പൂക്കൾ കൊണ്ടുപോകുന്നത്.

വയനാടൻ മലനിര കളിൽനിന്നാണ് ഓടപ്പൂവിനുവേണ്ട ഈറ്റ ശേഖരിക്കുന്നത്. ഓടപ്പൂ വിതരണം ചെയ്യാൻ ദേവസ്വത്തിന്റെ കീഴിലുള്ള സ്റ്റാളുകൾക്ക് പുറമെ പത്തിൽപരം കേന്ദ്രങ്ങളുണ്ട്. ഓടപ്പൂവിന്റെ നിർമ്മാണത്തിലുമുണ്ട് പ്രത്യേകത. പാകത്തിനു മുറിച്ചെടുത്ത ഈറ്റ വെള്ളത്തിലിട്ട് ചതച്ച് കമ്പിച്ചീർപ്പു കൊണ്ട് ചീകിയെടുക്കുന്നു. വീണ്ടും വെള്ളത്തിലിട്ട് സംസ്‌ക്കരിച്ചതിനുശേഷമാണ് പ്രസാദമാകുന്ന ഓടപ്പൂവാകുന്നത്.
 ഓടപ്പൂനിർമ്മാണത്തിലൂടെ ഉത്സവകാലങ്ങളിൽ ജോലി ലഭിക്കുന്നത് ആയിരത്തിലധികം പേർക്കാണ്. ഉത്സവകാലങ്ങളിൽ വനം വകുപ്പ് നൽകുന്ന പ്രത്യേക അനുമതിയോടെയാണ് ഈറ്റ വെട്ടുന്നത്. ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള  ദിവസങ്ങളിൽ ഉത്സവം കൊട്ടിയൂർ ക്ഷേത്രത്തിൽ നടക്കുന്നത്. 28 ദിവസങ്ങളിലായാണ് ഉത്സവം.

ഭണ്ഡാരം എഴുന്നള്ളത്തുനാൾ മുതൽ ഉത്രാടം നാളുവരെ ദേവന്മാരുടെ ഉത്സവം. തിരുവോണം മുതൽ ആയില്യം വരെ മനുഷ്യരുടെ ഉത്സവം. മകം മുതൽ ഭൂതഗണങ്ങളുടെ ഉത്സവം എന്നാണ് വിശ്വാസം. കണ്ണൂർ ജില്ലയുടെ കിഴക്ക്, വയനാട് ജില്ലയോട് ചേർന്നാണ് കൊട്ടിയൂർ.  പുഴയുടെ തെക്കു ഭാഗത്താണ് ഇക്കരെ കൊട്ടിയൂർ ക്ഷേത്രം. ഇവിടെ സ്ഥിരം ക്ഷേത്രമുണ്ട്.

വടക്കുഭാഗത്താണ് അക്കരെ കൊട്ടിയൂർ ക്ഷേത്രം. വൈശാഖ ഉത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരിൽ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവകാലത്ത് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പൂജകൾ ഉണ്ടാവില്ല.

ഉച്ചിട്ട

'അടിയേരി മഠത്തില്‍ ഉച്ചിട്ട ഭഗവതി' എന്നാണു ഈ ഭഗവതി അറിയപ്പെടുന്നത്.

'വടക്കിനകത്തച്ചി' എന്നും വിളിപ്പേരുണ്ട്. മന്ത്രവാദ പാരമ്പര്യമുള്ള ഇല്ലങ്ങളിലും, വീടുകളിലും വിശേഷാല്‍ കെട്ടിയാടിക്കുന്ന തെയ്യമാണിത്. മലയ സമുദായത്തില്‍ പെട്ടവരാണ് ഈ തെയ്യം കെട്ടിയാടുന്നത്. വേലരും കെട്ടിയാടാറുണ്ട്. സ്ത്രീകളുടെ ഇഷ്ടദേവത കൂടിയാണ് അതിസുന്ദരിയായ ഈ  ഭഗവതി. പഞ്ച മന്ത്രമൂര്‍ത്തികളില്‍ പ്രമുഖയാണ് ഈ തെയ്യം.

മാനുഷഭാവത്തിലാണ് ഈ തെയ്യത്തിന്റെ വാമൊഴികള്‍ എന്നതൊരു പ്രത്യേകതയാണ്. പ്രമുഖ മാന്ത്രിക ഇല്ലങ്ങളായ കാളകാട്, കാട്ടുമാടം, പുത്തില്ലം, പൂന്തോട്ടം തുടങ്ങിയവയാണ് പ്രധാന ആരൂഢങ്ങള്‍.

കൃഷ്ണന് പകരം കംസന്‍ കൊല്ലാന്‍ ഒരുങ്ങിയ യോഗമായയാണ് ഉച്ചിട്ട എന്നാണ് വിശ്വാസം. ശിവപുത്രിയാണെന്നും വിശ്വാസമുണ്ട്. അഗ്‌നിദേവന്റെ ജ്യോതിസ്സില്‍ നിന്നും അടര്‍ന്നുവീണ കനല്‍ ബ്രഹ്മദേവന്റെ ഇരിപ്പിടമായ താമരയില്‍ ചെന്ന് വീണ് അതില്‍ നിന്നും ദിവ്യതേജസ്സോടു കൂടിയ ദേവിയുണ്ടായി യെന്നും ആ ദേവിയെ ബ്രഹ്മാവ് അവിടെ നിന്ന് കാമദേവന്‍ വഴി പരമശിവനു സമര്‍പ്പിച്ചുവെന്നും പിന്നീട് ഭൂമിദേവിയുടെ അപേക്ഷ പ്രകാരം ദേവി ശിഷ്ടജന പരിപാലനാര്‍ത്ഥം ഭൂമിയില്‍ വന്നു മാനുഷ രൂപത്തില്‍ കുടിയിരുന്നു വെന്നുമാണ് കഥ. അഗ്‌നിപുത്രിയായത് കൊണ്ടാണ് തീയില്‍ ഇരിക്കുകയും കിടക്കുകയും തീ കനല്‍ വാരി കളിക്കുകയും ചെയ്യുന്നതെന്നും പറയപ്പെടുന്നു. തമാശക്കാരിയായ ഈ തെയ്യക്കോലം സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു ദേവിയാണ്.  സുഖപ്രസവത്തിന് സ്ത്രീകള്‍ ഉച്ചിട്ടയ്ക്ക് നേര്‍ച്ചകള്‍ നേരുന്നു. ഉച്ചത്തില്‍ അട്ടഹസിച്ചതിനാല്‍ ഉച്ചിട്ടയായി എന്ന് പറയപ്പെടുന്നു.

മടയില്‍ ചാമുണ്ഡി

പൊതുവാള്‍ സമുദായത്തിന്റെ കുലദൈവങ്ങളില്‍ ഒന്നാണ് മടയില്‍ ചാമുണ്ഡി.

മൂന്നു ലോകങ്ങളെയും വിറപ്പിച്ചിരുന്നവരായിരുന്നു ചണ്ഡമുണ്ഡന്മാര്‍. അവരെ വധിച്ചതിനാ ലാണ്  ഈ ദേവി തെയ്യത്തെ ചാമുണ്ഡി എന്ന് വിളിക്കുന്നത്. ദേവാസുര യുദ്ധത്തില്‍ അസുരരെ നിഗ്രഹിക്കാന്‍ ദേവി എടുത്ത അവതാരങ്ങളില്‍ ഒന്നായ കൗശികി ദേവിയുടെ അംശാവതാരം.

ആകാശം മുതല്‍ പാതാളം വരെ ചെന്ന് അസുരന്‍മാരെ കൊന്നൊടുക്കാന്‍ തുടങ്ങിയ ദേവിയോട് യുദ്ധത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ വന്നപ്പോള്‍ ചണ്ഡമുണ്ഡന്‍മാരുടെ കിങ്കരന്‍മാര്‍ മടയില്‍ പോയി ഒളിച്ചുവെന്നും എന്നാല്‍ അപ്പോള്‍ ദേവി വരാഹ രൂപമെടുത്ത് (പന്നിരൂപം) മടയില്‍ ഒളിച്ചിരുന്ന അസുരന്‍മാരെ വധിച്ചു എന്നും അങ്ങിനെയാണ് 'മടയില്‍ ചാമുണ്ഡി' എന്ന പേര്‍ വന്നത് എന്നും പറയുന്നു.

ഇവരെ പാതാളം വരെ പിന്തുടര്‍ന്ന് വധിച്ചതിനാല്‍ 'പാതാളമൂര്‍ത്തി' എന്നും പേരുണ്ട്. വരാഹി സങ്കല്‍പ്പത്തിലുള്ള ദേവതയായത് കൊണ്ടാണ് ഈ തെയ്യം പന്നിമുഖം വെച്ച് ആടുന്നത്.

നാട്ടുപുരാവൃത്തം ഇങ്ങനെ: പയ്യാടക്കത്ത് നായരെയും കൂട്ടി ഒരിക്കല്‍ വണ്ണാടില്‍ പൊതുവാള്‍ നായാട്ടിനു പോയത്രേ. വളരെ നേരമായിട്ടും ഒരു മൃഗത്തെയും കിട്ടാതായപ്പോള്‍ കുറച്ചകലെയുള്ള മടയില്‍ നിന്ന് ഒരു അനക്കം കേട്ട് പന്നിയാണെന്ന് കരുതി ശബ്ദം കേട്ട ദിക്കിലേക്ക് അമ്പെയ്തുവത്രേ. എന്നാല്‍ ഗുഹയില്‍ നിന്നും കേട്ടത് വലിയൊരു അലര്‍ച്ചയും ചിലമ്പിന്റെ ശബ്ദവും ആയിരുന്നു. അതുകേട്ട ഉടനെ പൊതുവാള്‍ ജീവനും കൊണ്ട് ഓടിയത്രേ. ഓടി വീട്ടുമുറ്റത്ത് എത്തി ആളെ വിളിക്കുന്നതിനു മുമ്പേ തന്നെ പിന്നാലെ എത്തിയ ഭീകരമൂര്‍ത്തി പൊതുവാളിനെ ചവിട്ടിക്കൊന്ന് പുറംകാല് കൊണ്ട് തട്ടിയെറിഞ്ഞു. അലന്തട്ട മടവാതില്‍ക്കല്‍, കരിമണല്‍ താവളം എന്നിവയാണ് ഈ തെയ്യത്തിന്റെ പ്രധാന കാവുകള്‍.

ബാലിസുഗ്രീവ യുദ്ധം

ബാലിസുഗ്രീവന്മാരുടെ ദ്വന്ദയുദ്ധമാരംഭിച്ചു. അന്യോന്യം അടിച്ചും മുഷ്ടികള്‍ മുറുക്കെ ചുരുട്ടി മാറത്തടിച്ചും കരചരണങ്ങള്‍ ഞെരിച്ചും അവര്‍ ഘോരയുദ്ധം തുടങ്ങി.

അതിനിടയില്‍ ബാലി തന്റെ കരുത്തുറ്റ വലതു കൈ ചുരുട്ടി ഊക്കിലൊരു കുത്ത് സുഗ്രീവന്റെ നെഞ്ചത്തു നല്‍കി. സുഗ്രീവന്റെ തലയ്ക്കകത്ത് മിന്നല്‍ പിണരുകള്‍ പാഞ്ഞു. വായില്‍ നിന്ന് ചോരയൊഴുകി. സുഗ്രീവന്‍ ഭയന്നു. ഇനിയും യുദ്ധം തുടര്‍ന്നാല്‍ ജീവന്‍ പോകുമെന്ന ഭയത്താല്‍ അവിടം വിട്ടോടി രാമസന്നിധിയിലെത്തി.

കോപവും, സങ്കടവും, ഭയവും കലര്‍ന്ന ശബ്ദത്തില്‍ രാമനെ നോക്കി ഇങ്ങനെ പറഞ്ഞു;  'അങ്ങെന്തിനാണ് ശത്രുവിന്റെ മുമ്പിലേക്ക് ഇട്ടുകൊടുത്ത് എന്നെ കൊല്ലാക്കൊല ചെയ്യിക്കുന്നത്.  അവിടുന്നെന്റെ സഖാവാണെന്ന് സത്യം ചെയ്തിട്ടുണ്ടല്ലോ? അതുകൊണ്ട് ശത്രുവിനെക്കൊണ്ട് എന്നെ കൊല്ലിക്കാതെ അങ്ങു തന്നെ എന്നെ കൊല്ലുക. ബാലി അങ്ങയെ വശീകരിച്ചോ?  അങ്ങ് എന്നോട് കപടസത്യം ചെയ്തതാണോ? അന്യനായ അങ്ങയെ വിശ്വസിച്ചത് എന്റെ തെറ്റ്. അല്ലെങ്കില്‍ വേണ്ട, അങ്ങെന്നെ കൊല്ലേണ്ട, ഞാന്‍ എന്റെ ജ്യേഷ്ഠന്റെ കൈയാല്‍ മരിച്ചു കൊള്ളാം.' ഇത്രയും പറഞ്ഞ് സുഗ്രീവന്‍ ദയനീയമായി കരയാന്‍ തുടങ്ങി.

ക്ഷമയോടെ അതെല്ലാം കേട്ട ശേഷം രാമന്‍ സുഗ്രീവനെ ആശ്വസിപ്പിച്ചു. 'സുഗ്രീവാ, എന്നോടു ക്ഷമിക്കുക. നിങ്ങളുടെ യുദ്ധം മുറുകിയപ്പോള്‍ രക്തത്തില്‍ കുളിച്ചു നിന്ന നിങ്ങളെ തിരിച്ചറിയാന്‍ പറ്റാതായി. പോരാത്തതിന് നിങ്ങള്‍ക്കിരുവര്‍ക്കും സമ്പൂര്‍ണ സാമ്യമാണുള്ളത്. ഞാനയക്കുന്ന ബാണം മാറിത്തറച്ചാല്‍ മഹാവിപത്താകും ഫലം. അങ്ങനെയൊരനുഭവം എന്റെ അച്ഛന് മുമ്പ് ഉണ്ടായിട്ടുള്ളതാണ്. അങ്ങ് വീണ്ടും യുദ്ധമുഖത്തേക്ക് പോകണം. തിരിച്ചറിയാന്‍ വ്യക്തമായൊരു തെളിവു വേണം. ബാലിയുടെ കഴുത്തില്‍ ഇന്ദ്രന്‍ നല്‍കിയൊരു മാലയുണ്ട്. അങ്ങയുടെ കഴുത്തില്‍ ഞാന്‍ ഒരു മാല്യമണിയിക്കാം. ഇരുവരേയും തിരിച്ചറിയിക്കാന്‍ എനിക്കത് ഉപകരിക്കും.'

ലക്ഷ്മണനെ കൊണ്ട് ഒരു പൂമാലയുണ്ടാക്കി, രാമന്‍ സുഗ്രീവന്റെ കഴുത്തിലണിയിച്ചു. വീണ്ടും സുഗ്രീവനെ ബാലിയോട് ഏറ്റുമുട്ടാനയച്ചു. സുഗ്രീവന്‍ വീണ്ടും പോര്‍വിളി നടത്തുന്നതു കണ്ട് പൂര്‍വാധികം ക്ഷോഭിച്ച് ബാലി അവിടേക്ക് പുറപ്പെട്ടു.  എടുത്തു ചാടി യുദ്ധത്തിനിറങ്ങിയ ബാലിയെ ഭാര്യയായ താര തടഞ്ഞു നിര്‍ത്തി പറഞ്ഞു;  'അങ്ങയുടെ  ഈ പുറപ്പാട് ശരിയാണെന്നു തോന്നുന്നില്ല. അങ്ങയോട് മല്ലിട്ട് അവശനായി ഓടിരക്ഷപ്പെട്ട സുഗ്രീവന്‍ ഒന്നു വിശ്രമിക്കും മുമ്പേ വീണ്ടും ഓടിയെത്തി യിരിക്കുകയാണ്. വിശ്വസ്ഥനായ ഒരു ചാരനില്‍ നിന്നും എനിക്കൊരു വാര്‍ത്ത കിട്ടിയിരിക്കുന്നു. രണ്ട് വീരയുവാക്കള്‍ സുഗ്രീവന്റെ അതിഥികളായി വന്നിട്ടുണ്ട്. സംന്യാസ വേഷത്തിലാണ് അവര്‍ ഋശ്യമൂകാചലത്തിലെത്തിയിരിക്കുന്നത്. അവരും സുഗ്രീവനുമായി ഏതോ സഖ്യത്തിലെത്തിയിരിക്കുന്നു. അങ്ങയുമായി ബന്ധപ്പെട്ടായിരിക്കും. അത്.' 

ഭയാശങ്കകളോടെ നിന്ന താരയോട് സുഗ്രീവനേയും അവന്റെ കൂട്ടാളികളേയും വകവരുത്താന്‍ തനിക്ക് ഒരു പ്രയാസവു മില്ലെന്നായിരുന്നു ബാലിയുടെ മറുപടി.