Showing posts with label Spiritual. Show all posts
Showing posts with label Spiritual. Show all posts

Sunday, January 8, 2023

ശഠാരി

 കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങളില്‍ പോകുന്ന ഭക്തര്‍‍ അവിടെയുള്ള പുരോഹിതന്മാര്‍,‍ തീര്‍ത്ഥം നല്കിയ ശേഷം കിരീട സദൃശമായ ഒന്ന് തങ്ങളുടെ ശിരസ്സില്‍ വച്ചുതരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. ഇത് വാസ്തവത്തില്‍ കിരീടമല്ല, മറിച്ച് ഭഗവാന്റെ പാദുകപീഠമാണ്, ഇതിനെ ശഠാരി എന്നാണ് പറയുന്നത്.  പുരാതന കേരളത്തിലുള്ള  13 ദിവ്യദേശങ്ങളിലൊഴികെയുള്ള മിക്കവാറും ക്ഷേത്രങ്ങളിലെ വൈഷ്ണവ പൂജാവിധികള്‍ പാഞ്ചരാത്രം, വൈഖാനസം എന്നിങ്ങനെ രണ്ട് വിധം താന്ത്രിക പാരമ്പര്യത്തിലാണ് വരുന്നത്, (കേരളത്തില്‍ തനതായ താന്ത്രിക വിധികളുള്ളതിനാല്‍ മറ്റ് ദേശങ്ങളിലെ ആരാധനാ ക്രമങ്ങളുമായി ചില വ്യത്യാസങ്ങളുണ്ട്) ഇവിടെയെല്ലാം പൊതുവെ ശഠാരി  ഭക്തര്‍ക്ക് ശിരസ്സിലേക്ക് നല്കുന്ന ചടങ്ങ് കാണാറുണ്ട്.

ശഠാരി എന്നത് വാസ്തവത്തില്‍ ശഠകോപമുനിയുടെ പ്രതീകം കൂടിയാണ്. നമ്മാഴ്വാര്‍ എന്ന് വിളിക്കപ്പെടുന്ന ശഠകോപമുനിയെ കരിമാരനെന്നും പരാങ്കുശനെന്നും വിളിക്കാറുണ്ട്. ഭഗവാന്റെ തിരുവടികളോട് ചേരുന്നതോടെ നമ്മുടെ പാപസഞ്ചയങ്ങളെല്ലാം ഭസ്മമായി മാറുമെന്ന് നമ്മാഴ്വാര്‍ തന്റെ കൃതിയായ (ദ്രാവിഡവേദമെന്ന് വിശേഷിപ്പിക്കപ്പെടുന്ന) തിരുവായ്മൊഴിയില്‍ പാടിയിട്ടുണ്ട്. മറ്റെല്ലാ മാര്‍ഗ്ഗത്തിലും എളുതായ മുക്തിപഥം ഭഗവാനിലുള്ള ആത്മസമര്‍പ്പണവും ശരണാഗതിയുമാണ് എന്നാണ് അദ്ദേഹത്തിന്റെ മതം. ശഠാരിക്ക് മുകളിലായി ഭഗവാന്റെ തിരുമെതിയടികള്‍ കാണാം. ശഠാരി എന്നത് നമ്മാഴ്വാരുടെ ഒരു നാമവുമാണ് (അദ്ദേഹം ജനിച്ച സമയത്ത് ശഠനായ വായുവിനോട് കോപിച്ചു്-കരയുകയോ ശ്വാസമെടുക്കുകയോ ചെയ്യാതെയിരുന്നു എന്നതിനാല്‍ ലഭിച്ച ഒരു പേരാണ് ഇത്) ശഠാരി ശിരസ്സിലേറ്റുന്നതോടെ നമ്മള്‍ ഭഗവാന്റെ തിരുവടികളിലേക്ക് ശിരസ്സ് ചേര്‍ക്കുകയാണ് ചെയ്യുന്നത്, എത്ര തിരക്കേറിയ ക്ഷേത്രങ്ങളിലും ഇങ്ങനെ നമുക്ക് ഭഗവദ് പാദത്തില്‍ ശിരസ്സ് ചേര്‍ക്കാനുള്ള അവസരം ലഭിക്കുന്നു. കൂടാതെ, നമ്മാഴ്വാരെന്ന ആചാര്യനെ, സ്വയം ഭഗവാന്റെ പാദപീഠമായി സങ്കല്പിച്ച മഹാഭക്തനെ ആദരിക്കുക കൂടിയാണ് ഇതിലൂടെ നാം ചെയ്യുന്നത്.

(ആകെ 108ദിവ്യക്ഷേത്രങ്ങളില്‍, 2എണ്ണം അഭൗതികമാണ് പാല്‍ക്കടലിലും, വൈകുണ്ഠത്തിലുമാണ് അവ. ശേഷിക്കുന്ന106ല്‍ 13 ദിവ്യദേശങ്ങൾ, മലൈനാട് അഥവാ പുരാതന കേരളത്തിൽ ആണ്.  ആധുനിക കേരളത്തിലുള്ളത് 11എണ്ണം മാത്രമാണ്.)

ഋഷ്യശൃംഗൻ പ്രതിഷ്ഠിച്ച ശൃംഗപുരത്തപ്പൻ; വിവാഹം പെട്ടെന്ന് നടക്കാൻ വിശേഷാൽ പൂജ



 

significance-of-navagraha-pooja


 

ഇങ്ങനെ വിളക്ക് തെളിയിച്ചാൽ കുചേലനും കുബേരനാകും



 

Friday, January 6, 2023

"അലൈപ്പായുതേ കണ്ണാ "പിറന്ന കലിംഗ നർത്തന ക്ഷേത്രം

 1000 ഹിന്ദു ക്ഷേത്രങ്ങൾ ഉള്ള നാടാണ് തമിഴ് നാട്ടിലെ കുംഭകോണം. കുംഭകോണത്തിനടുത്താണ് ഊത്തുക്കാട് ശ്രീവേദനാരായണ പെരുമാൾ ക്ഷേത്രം.

 നാഗഫണത്തിൽ ചവിട്ടി നൃത്തമാടുന്ന നിലയിലുള്ള ശ്രീകൃഷ്ണഭഗവാന്റെ പ്രതിഷ്ഠയാണിവിടെ.

കാളിയന്റെ ഫണത്തിൽ നൃത്തമാടുന്ന ഭഗവാൻ "കലിംഗനർത്തന പെരുമാൾ " എന്നും അറിയപ്പെടുന്നു.


ധേനുശ്വാസപുരം, ഗോകുലം, മൂച്ചുക്കാട് എന്ന പേരുകളില്‍ മുന്‍പ് അറിയപ്പെട്ടിരുന്ന ഈ സ്ഥലത്തിന് "പുഷ്പവനം "എന്നും പേരുണ്ടായിരുന്നു.

പൂച്ചെടികൾ  നിറഞ്ഞ കുറ്റിക്കാടുകളുള്ള സ്ഥലമായതുകൊണ്ടാണ് പുഷ്പവനം എന്നറിയപ്പെട്ടത്.


ക്ഷേത്രത്തിന്റെ അടുത്തായി വലിയ ഒരു കുളം കാണപ്പെടുന്നു .

ആ കുളത്തിൽ നിന്നാണ് കാളിയ നർത്തന കൃഷ്ണന്റെ പ്രതിഷ്ഠ ലഭിച്ചതത്രെ .


സമീപപ്രദേശമായ ആവൂരിലെ കൈലാസനാഥ സ്വാമി ക്ഷേത്രത്തിൽ  താമസിച്ച് നിത്യവും രാവിലെ ഭഗവാന്റെ അഭിഷേകത്തിനും മറ്റും പാൽ  നല്‍കിയിരുന്നത് കാമധേനുവിന്റെ മക്കളായ നന്ദിനിയും പാട്ടിയും ആയിരുന്നു.

ഇതുകഴിഞ്ഞാൽ  ഇവർ ഇരുവരും രണ്ടുകിലോമീറ്റർ അകലെയുള്ള ഊത്തുക്കാട് ഗ്രാമത്തിലെ പുഷ്പവനത്തിൽ ചെന്ന് ഭഗവാന്റെ പൂജയ്ക്കുള്ള പുഷ്പങ്ങൾ  ശേഖരിക്കുക പതിവായിരുന്നു.


അങ്ങനെയുള്ള ഒരു യാത്രയിൽ , കാളിയനുമേൽ നര്‍ത്തനമാടിയ  ഭഗവാൻ കൃഷ്ണനെക്കുറിച്ച് നാരദമഹർഷി പറയുന്നത് ഇവർ  കേൾക്കാൻ ഇടയായി.

വെറും അഞ്ചുവയസ്സുകാരനായ ഒരു ബാലൻ  ഉഗ്രസർപ്പത്തിന്റെ ഫണത്തിൽ ചവിട്ടിയ  രംഗം മനസ്സിൽ ഓർത്ത് നന്ദിനിയും പാട്ടിയും ഭയ ചകിതരായി വിതുമ്പിക്കരയാൻ തുടങ്ങി.


മക്കളുടെ വൃഥയിൽ മനംനൊന്ത കാമധേനു, അവരുടെ മനസ്സിനേറ്റ ആഘാതം ലഘൂകരിക്കാൻ പരിഹാരം നിർദ്ദേശിക്കണമെന്ന് വൈകുണ്ഠത്തുചെന്ന് ശ്രീകൃഷ്ണ ഭഗവാനോട് അഭ്യര്‍ത്ഥിച്ചു.

 മറുപടിയൊന്നും പറയാതെ ഊത്തുക്കാടിലെ പുഷ്പവനത്തിലെത്തിയ കൃഷ്ണൻ , നന്ദിനിക്കും പാട്ടിക്കും മുന്നിൽ  കലിംഗനർത്തനം ആരംഭിച്ചു.


തനിക്ക് ഇത് വിഷമമുണ്ടാക്കുന്ന കാര്യമല്ല, വെറും കുട്ടിക്കളി മാത്രമാണെന്ന് ഭഗവാൻ അവര്‍ക്ക് ഇരുവർക്കും വ്യക്തമാക്കിക്കൊടുത്തു.

നൃത്തം കണ്ടു അവർ ആനന്ദത്തിൽ മയങ്ങിപ്പോയി.


കൃഷ്ണന്റെ ഈ അപൂർവ്വ നടനം ഭക്തന്മാർ  എപ്പോഴും കണ്ടുകൊണ്ടിരിക്കണമെന്ന് താൻ  ആഗ്രഹിക്കുന്നു എന്നും അതിനാൽ  പ്രസ്തുത രൂപത്തിൽ  ഇവിടെത്തന്നെ നിലകൊള്ളണമെന്നും നാരദമഹർഷി ഭഗവാനോട് അഭ്യര്‍ത്ഥിച്ചു. 


കലിംഗ നർത്തനമാടുന്ന കൃഷ്ണവിഗ്രഹം ഇവിടെ പ്രതിഷ്ഠിച്ച മഹര്‍ഷി ഭഗവാനുമുന്നിൽ  ഇരുവശങ്ങളിലുമായി നില്‍ക്കുന്ന നിലയിൽ  നന്ദിനിയുടേയും പാട്ടിയുടേയും രൂപങ്ങളും ഇവിടെ പ്രതിഷ്ഠിച്ചു.


ഇവിടുത്തെ വിഗ്രഹത്തിൽ സർപ്പഫണത്തിനുമുകളിലായി ഭഗവാൻ  ശ്രീകൃഷ്ണന്റെ ഇടതുകാൽ  കാണാമെങ്കിലും, കാല്‍ പൂർണമായും ഫണത്തില്‍ സ്പര്‍ശിക്കുന്നില്ല എന്ന മട്ടിലുള്ള വിഗ്രഹം വലിയ അതിശയം ഉളവാക്കുന്നു .

 ഇടതുകൈകൊണ്ട് പാമ്പിന്റെ വാൽ  പിടിച്ചതായി കാണാമെങ്കിലും തള്ളവിരൽ മാത്രമേ സർപ്പത്തിനുമേൽ  സ്പര്‍ശിക്കുന്നുള്ളൂ എന്നതും ...!!

വലതുകാൽ നൃത്തം ചെയ്യുന്ന നിലയിൽ  ഭൂമിയിൽ തൊടാതെ ഉയര്‍ത്തി വച്ചിരിക്കുന്നു. 

വിഗ്രഹം സൂക്ഷിച്ചുനോക്കിയാൽ  കാളിയനുമായുണ്ടായ പോരാട്ടത്തിൽ  ദംശനമേറ്റ കലകൾ മുട്ടിനു ചുവടെ കാണാം. 

വലതു കൈ അഭയമുദ്രയിലാണ്.


സംഗീത-നൃത്ത കലകളിൽ വൈദഗ്ദ്ധ്യം നേടാനും ഈ രംഗങ്ങളിൽ  വിജയിക്കുവാനും ഭഗവത്ദർശനംകൊണ്ട് സാധ്യമാകുമെന്ന് അനുഭവസാക്ഷ്യം.

രാഹുദോഷവും കേതു ദോഷവും സർപ്പദോഷവും ദൂരീകരിക്കാനും അവിവാഹിതരുടെ വിവാഹം നടക്കാനും ഭഗവാൻ അനുഗ്രഹിക്കുമെന്ന് പറഞ്ഞുവരുന്നു..


എല്ലാ മാസവും രോഹിണി നാളില്‍ ഭഗവാന് പ്രത്യേക അലങ്കാരമുണ്ട്. അലങ്കാരങ്ങളിൽ പൊതിഞ്ഞ ഉണ്ണികൃഷ്ണന്റെ ബിംബത്തിലേക്ക് എത്ര സൂക്ഷിച്ചു നോക്കിയാലും ഇത് മനസിലാകില്ല .

ശ്രീകോവിലിന്റെ പ്രഭാപൂരത്തിലും അലങ്കാരങ്ങളുടെ തിളക്കത്തിലും കാളിയ ശിരസ്സിനു മേലെയുള്ള ഭഗവാന്റെ പാദങ്ങൾ കാണാൻ ഒക്കില്ല .

അതും ഭഗവാൻ മറ്റൊരു ലീല കൊണ്ട് നിഗൂഢത തീർക്കുന്നു ...!!


ഭഗവാൻ  വേദനാരായണ പെരുമാളിന്റെ ദർശനം കിഴക്കോട്ടഭിമുഖമായാണ്.

 ദേവിമാർ ശ്രീദേവിയും ഭൂദേവിയും. ഉത്സവമൂർത്തി കലിംഗ നർത്തന പെരുമാൾ .

ദേവിമാർ രുക്മിണിയും സത്യഭാമയും.


ശ്രീകോവിലിനു സമീപത്തുതന്നെ ലക്ഷ്മീദേവിയുടെ ഒരു ചെറിയ സന്നിധിയും കാണാം.

പ്രധാന പ്രവേശന കവാടത്തിനടുത്തായി നർത്തന വിനായകരുടെ പ്രതിഷ്ഠയുണ്ട്.

അപൂർവമായ പഞ്ചമുഖ ഹനുമാന്റെ പ്രതിഷ്ഠയാണ് ഉപദൈവങ്ങളിൽ  പ്രത്യേകതയുള്ളതായി കാണുക.

 ആയിരം വർഷങ്ങൾക്കു മേലെ പഴക്കമുള്ള ഈ ക്ഷേത്രം ചോളന്മാരുടെ കാലത്ത് പണിതു എന്ന് വിശ്വസിക്കുന്നു .


വെങ്കടകവി, ആണ്ടാൾ ,വരദരാജസ്വാമി എന്നിവരുടെ പ്രതിഷ്ഠകളും ക്ഷേത്രത്തിനകത്തുണ്ട്.

തമിഴിലെ പ്രശസ്തമായ കീർത്തനം 

" അലൈപ്പായുതേ കണ്ണാ " 

ഈ ക്ഷേത്രത്തിൽ ഇരുന്നാണ് രചിച്ചത് .

" അടുത്തു അസങ്കത്ത് വാ കണ്ണാ ", കുഴലൂത്തി മനമെല്ലാം കൊല്ലൈ.." കൊണ്ടാ, "നീരദ സാമ നീല കൃഷ്ണ",, " തായേ യശോദ " എന്ന പ്രശസ്ത ഗാനങ്ങളും ഈ സവിധത്തിലാണ് പിറവി കൊണ്ടത്.


1700- 1765 കാലഘട്ടത്തിൽ ജീവിച്ചിരുന്ന വെങ്കട കവി, സുബ്ബ അയ്യർ ആണ് തമിഴും സംസ്‌കൃതവും ഇടകലർന്ന ഈ ഗാനങ്ങൾ രചിച്ചത്.

നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും സംഗീതപ്രേമികളുടെ മനസ്സിൽ നിന്നും ഈ ഗാനങ്ങൾ മാഞ്ഞു പോയിട്ടില്ല, പോവുകയുമില്ല.

ഇവിടെ ശ്രീകൃഷ്ണ ക്ഷേത്രം പണി കഴിപ്പിക്കാൻ ജന്മം കൊണ്ട നാരദന്റെ അവതാരമാണ് അദ്ദേഹമെന്ന് പറയപ്പെടുന്നു.


അപൂർവ വിഗ്രഹമുള്ള ഈ ക്ഷേത്രത്തിന് വേറെയും പ്രാധാന്യങ്ങളും പ്രത്യേകതകളുമുണ്ട്.

108 വൈഷ്ണവ ക്ഷേത്രങ്ങളിൽ സർപ്പദോഷത്തിനുള്ള പൂജകൾ ഇവിടെ മാത്രമാണ് നടക്കുന്നത്.

ഗരുഡ വിഗ്രഹം ഇവിടെ പൂജിക്കുന്നുണ്ട്.

കലാകാരൻമാർക്ക് കലാ ജീവിതത്തിനുള്ള എല്ലാ തടസങ്ങളും ഇല്ലാതാകുന്നത് ഇവിടെ പ്രാർത്ഥിച്ചു തൊഴുമ്പോഴാണ്.

വെങ്കടകവി കൃഷ്ണന്റെ പാട്ടുകൾ രചിക്കുമ്പോൾ കാടുകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന ഭഗവാൻ ഓടി വന്ന് അദ്ദേഹത്തിന്റെ മുൻപിൽ നൃത്തം ചെയ്യുകയും അദ്ദേഹത്തിന് വേണ്ടി ഓടക്കുഴൽ വായിക്കുകയും ചെയ്യുമായിരുന്നെന്ന് വിശ്വാസമുണ്ട്.

ആ വരികളിൽ പറഞ്ഞിരിക്കുന്നത് പോലെ കൃഷ്ണനെ തേടി അലയുന്നതും വേദനിപ്പിച്ചു പരീക്ഷിക്കുന്നതും ധർമ്മമാണോ എന്ന് വാക്കുകളിലൂടെ കവി കൃഷ്ണനോട് ചോദിക്കുന്നു.

ശ്രീകൃഷ്ണ സഹോദരി സുഭദ്ര

 🌸യാദവരാജാവായ ശ്രീ വസുദേവർക്ക് ശ്രീ രോഹിണീദേവിയിൽ പിറന്ന ഇളയ പുത്രിയാണ് ശ്രീ സുഭദ്ര. വർഷങ്ങളോളം കാരാഗൃഹത്തിൽ കിടന്ന വസുദേവർക്ക് മകൻ ശ്രീകൃഷ്ണൻ വന്നു രക്ഷിച്ചശേഷമാണ് സുഭദ്ര പിറന്നത്. അതിനാൽത്തന്നെ ജ്യേഷ്ഠന്മാരായ ശ്രീ ബലരാമൻ, ശ്രീകൃഷ്ണൻ എന്നിവരേക്കാൾ വളരെ ഇളയതായിരുന്നു ഈ രാജകുമാരി.


🌸മാതൃസഹോദരനായ ശ്രീ വസുദേവരുടെ ദ്വാരകയിൽ പാണ്ഡവർകഴിഞ്ഞിരുന്ന കാലഘട്ടത്തിൽ ശ്രീകൃഷ്ണൻ, ശ്രീ ബലരാമൻ എന്നിവരോടൊപ്പം ശ്രീ സുഭദ്രയുമായും പാണ്ഡവർ നിരന്തരസമ്പർക്കം പുലർത്തിപ്പോന്നു. പിന്നീട് പാണ്ഡവമധ്യമനായ  അർജ്ജുനനുംസുഭദ്രയും അനുരാഗികളായിത്തീരുകയും ചെയ്തു.


ഈ പ്രണയബന്ധത്തിൽ സഹോദരങ്ങളായ ശ്രീകൃഷ്ണനും ശ്രീ ബലരാമനും രണ്ട് താല്പര്യങ്ങളായിരുന്നു. ഉറ്റതോഴനായ ശ്രീ അർജ്ജുനനുമായുള്ള ബന്ധത്തിന് ശ്രീകൃഷ്ണൻ മനസാ അനുകൂലിച്ചപ്പോൾ തന്റെ ശിഷ്യനായ  ദുര്യോധനന്സഹോദരിയെ വിവാഹം കഴിച്ചുകൊടുക്കാനായിരുന്നു ശ്രീ ബലരാമന് താല്പര്യം. പ്രണയസാഫല്യം നേടണമെങ്കിൽ സുഭദ്രയെ തട്ടിക്കൊണ്ടുപോകാൻ ശ്രീകൃഷ്ണൻ ശ്രീ അർജ്ജുനനെ ഉപദേശിച്ചു. തട്ടിക്കൊണ്ടുപോകുന്നതിനിടയിൽ തേരാളിയായിരിക്കാൻ ശ്രീ സുഭദ്രയോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ശ്രീ അർജ്ജുനൻ ശ്രീ സുഭദ്രയെ തട്ടിക്കൊണ്ടുപോകുകയായിരുന്നില്ല എന്ന സ്ഥാപിക്കാനായിരുന്നു ശ്രീകൃഷ്ണൻ ഈ വിദ്യ ഉപയോഗിച്ചത്.


കുരുക്ഷേത്രയുദ്ധത്തിനുശേഷംകുരുവംശത്തിലെ ഏക അവകാശിയുണ്ടായത് ശ്രീ സുഭദ്രയുടെ പിന്തുടർച്ചയിൽ നിന്നാണ്. ശ്രീ അർജ്ജുനൻ-ശ്രീ സുഭദ്ര ദമ്പതികൾക്ക് അജ്ഞാതവാസക്കാലത്തുതന്നെ ശ്രീ അഭിമന്യു എന്ന പുത്രൻ പിറന്നു. വിരാടരാജകുമാരിയായ ഉത്തരയെയായിരുന്നുഅഭിമന്യു വിവാഹം കഴിച്ചത്. ഉത്തര ഗർഭിണിയായിരിക്കെ കുരുക്ഷേത്രയുദ്ധത്തിൽവെച്ച് അഭിമന്യു മരണമടഞ്ഞു. യുദ്ധത്തിനുശേഷം ഉത്തരയ്ക്ക് ജനിച്ച പരീക്ഷിത്താണ്പിൽക്കാലത്ത് കുരുവംശത്തിന്റെ അവകാശിയായത്.


🌸ശ്രീ ശതരുപയുടെ അംശാവതാരമായതിനാൽ ശ്രീ സുഭദ്രയ്ക്ക് സഹോദരങ്ങളായ ശ്രീകൃഷ്ണൻ, ബലരാമൻ എന്നിവരോടൊപ്പം ദൈവികപരിവേഷവും ലഭിച്ചിട്ടുണ്ട്. ശ്രീ യോഗമായയുടെ അംശാവതാരമായും സുഭദ്ര വിശേഷിപ്പിക്കപ്പെടുന്നുണ്ട്. പുരി ശ്രീ ജഗന്നാഥക്ഷേത്രത്തിൽ ഈ ത്രിമൂർത്തികളെ ആരാധിച്ചുവരുന്നു. വർഷംതോറും നടത്തിവരുന്ന രഥയാത്ര സുഭദ്രയ്ക്കാണ് സമർപ്പിക്കുന്നത്.🌸

Tuesday, January 3, 2023

ജയാബലി മഹോത്സവം

 ഒറ്റപ്പാലത്തിന്റേയും ചെർപ്പുളശ്ശേരിയുടേയും ഇടയിൽ തൃക്കടേരിയിലെ ശ്രീ തൃക്കടേരി മൂന്നു മൂർത്തി ക്ഷേത്രത്തിൽ നടത്തി വരുന്ന "ജയാബലി മഹോത്സവം"2017 .30,31,ജനവരി 1, ധനു 15,16,17 തിയതികളിൽ തന്ത്രി ഈക്കാട്ട് നീലകണ്ഠൻ നമ്പൂതിരിയുടെ മഹനീയ കാർമ്മികത്തിൽ നടത്തി വരുന്നു. . അത്യപൂർവ്വമായ പെരും പൂജ ,ദണ്ഡുമുറിക്കൽ എന്നീ സമയങ്ങളിൽ തൊഴുത് പ്രാർത്ഥിക്കുന്നത് സർവ്വ ഐശ്വര്യത്തിനും നല്ലതാണ്. താന്ത്രിക വിധിപ്രകാരം ഏറെ കാഠിന്യമുള്ളതും നിഷ്ടയേറിയതുമായ പൂജാ സബ്രദായമാണ് ജയാബലിയുടേത് .തിരുവാതിര ദിവസം ഉച്ചക്കുള്ള പെരുംപൂജ ദേവൻ,അഗ്നി,ബ്രഹ്മൻ ,ഭൂതം, എന്നിവക്കുള്ള സമർപ്പണമാണ്. സന്ധ്യക്ക് ദീപാരാധനക്കുശേഷം എഴുപത്തി രണ്ടേകാൽ പറ (കാൽ പറ എന്നൊരു പ്രത്യേക അളവുനാഴിയുണ്ട്. അതിൽ എഴുപത്തിരണ്ട് പ്രാവശ്യം അളന്നെടുക്കുക) അതായത് ആറു പറ ഒരു നാരായം. വെളുത്ത ഉണങ്ങല്ലരി അളന്നെടുത്ത് ഹവിസ്സ് തയ്യാറാക്കി ദേവന്റെ അനുവാദം വാങ്ങി ബലിതൂവലിന് തുടക്കമിടും. ശ്രീകോവിലിന് ചുറ്റും തൂവി ഒരു വരമ്പുപോലെ ദണ്ഡു നിർമ്മിക്കും. പക്ഷിമൃഗാദികൾ പോലും ഇതു മുറിച്ച് കടക്കരുതെന്നാണ് വിശ്വാസം. പൂജക്കുശേഷം ദർഭമുന കൊണ്ട് ദണ്ഡ് മുറിക്കും. ആ സമയത്തും , അതിന്ശേഷവുമാണ് ദണ്ഡു മുറിച്ചുതൊഴൽ. സുകൃതപുണ്യവും അഭീഷ്ടസിദ്ധിയും ആണ് ഫലം ഈ സമയത്ത് സദാശിവൻ അനുഗ്രഹായസ്സുകളോടെ പ്രത്യക്ഷപ്പെടുമെന്നാണ് വിശ്വാസം.

വെളുത്ത ഉണങ്ങല്ലരി വെന്താൽ പനമ്പുകളിൽ ഇടും. ഹവിസ്സ് പനമ്പിലിട്ട് മഞ്ഞൽ പൊടിയും നാളികേരപ്പൂളും ഇടും. ദേവന്റെ അനുവാദം വാങ്ങി ഒരടി വീതിയിൽ രണ്ട് വിരൽ പൊക്കത്തിൽ തിണ്ടു പോലെ ബലിക്കല്ലിൽ കൂടി ഇട്ട് ബലിക്കല്ലുകാണാതെ ഇടയിൽ തുളയൊന്നും ഇല്ലാതെ പൊത്തിവെക്കും. ആദ്യം ഇടത്തോട്ട് പ്രദക്ഷിണപ്രകാരം സപ്തമാതൃക്കളേയും, ഗണപതിയേയും , വീരഭദ്രനേയും പുറത്ത് നിർത്തിയാണ് ദണ്ഡ് (തിണ്ട്). നിർമ്മിക്കുന്നത്. ഓവുചാലുവരെ തിണ്ട് കെട്ടിയശേഷം തിരിച്ചുവന്ന് ഓവുചാലിൽ നിന്നും അപ്രദക്ഷിണമായി വന്ന് നന്ദിയുടെ അടുത്തുവരെ ദണ്ഡ് നിർമ്മിക്കും. ഭഗവാന്റെ അനുഗ്രഹം വാങ്ങി മുന്നിലെ നന്ദിയെ പുറത്താക്കി മുമ്പിലെ ബലിക്കല്ല് വരെ ദണ്ഡു നിർമ്മിക്കും. . ദേവന്റെ സമ്മതം വാങ്ങി ദണ്ഡിന് മുകളിൽ ദർഭപ്പുല്ല് വിരിക്കും. ആചാര്യവൽക്കരണം കഴിഞ്ഞ് അകത്തുള്ള ഭൂതഗണങ്ങളെ പുറത്തേക്ക് ആവാഹിക്കുന്നു. എല്ലാഭൂതഗണങ്ങളേയും ആവാഹിച്ചശേഷം ശ്രീകോവിലിൽ ഭഗവാൻ തനിച്ചാവുന്നു. പിന്നീടാണ് മുന്നിലെ ബലിക്കല്ല് കൂടി മൂടുക. അതിനുശേഷം ഭഗവാന്റെ അനുഗ്രഹം വാങ്ങി ദണ്ഡിനുമേൽ ദർഭപ്പുല്ലിട്ട് അഗ്നികോണിൽ തിടമ്പ് പൂജ ചെയ്തശേഷം ദർഭപ്പുല്ലിന്റെ കെട്ടുകൊണ്ട് ദണ്ഡ് മുറിക്കുന്നു. സുകൃതപുണ്യവും അഭീഷ്ടസിദ്ധിയുമാണ് ഫലം. ഈ സമയത്ത് സദാശിവൻ അനുഗ്രഹാശിസ്സുകളോടെ പ്രത്യക്ഷപ്പെടുന്നു എന്നാണ് വിശ്വാസം. തിരുവാതിര ദിവസം നോൽമ്പിനുള്ള വട്ടവും, അന്നദാനവും ഉണ്ട്. നമ്പൂതിരിമാരെ വേറെ ഇരുത്തിയാണ് ഭക്ഷണം തരിക. ആറരക്ക് ദീപാരാധന, അമ്പലക്കൊട്ട് , അത്താഴപൂജ,പാണി ,ഹവിസ്സ് പൂജ ,ജയാബലിപൂജ, ജയാബലി. രാത്രി ഒമ്പത് മണിക്ക് ദണ്ഡുമുറിച്ചു തൊഴൽ (ദർശനം പ്രധാനം) മൂന്നു ലക്ഷം രൂപയോളം ചിലവുവരുന്ന ഈ പ്രധാന ചടങ്ങ് ഭക്ത ജനങ്ങളുടെ സഹായത്താൽ ഭംഗിയായി നടത്താൻ സാധിക്കുന്നു. ഓരോ വർഷവും ചിലവ് കൂടിക്കൊണ്ടേയിരിക്കും .

പണ്ടൊക്കെ രാത്രി രണ്ടു മണിക്കാണ് ദണ്ഡു മുറിച്ചു തൊഴൽ .ഇപ്പോൾ അതിന് മാറ്റം വന്നിരിക്കുന്നു.

Monday, January 2, 2023

ഹരിദ്വാർ

 ഹരിദ്വാർ എന്നതിന്റെ സംസ്കൃത അർത്ഥം വിഷ്ണുവിലേക്കുള്ള കവാടം എന്നാണ്. വിഷ്ണുഭഗവാന്റെ ഇടമായി   കരുതപ്പെടുന്ന ബദരിനാഥ് ക്ഷേത്രത്തിലേക്കുള്ള വഴി ഇവിടെ ആരംഭിക്കുന്നു.

യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരിനാഥ് എന്നീ നാലു ദാമങ്ങൾ ഉൾപ്പെട്ട ചാർ ദാം യാത്ര വളരെ ഉത്ക്രിഷ്ടമായാണ്  കരുതി വരുന്നത്.

ഹർദ്വാർ എന്നും ഇതിനു പേരുള്ളതിനാൽ ഹർ എന്നത് ശിവന്റെ പര്യായമായതിനാൽ ശിവസാന്നിദ്ധ്യമുള്ള കേദാർനാഥിലേക്കുള്ള വഴി എന്ന അർത്ഥത്തിലും ഹരിദ്വാർ എന്ന പേരിനു സാധ്യത പറയാറുണ്ട്.

ഒരോ വർഷവും തങ്ങളുടെ പാപങ്ങൾ കഴുകിക്കളഞ്ഞ് മോക്ഷം നേടാൻ എന്ന വിശ്വാസത്തിൽ ഇവിടെ എത്തി ഗംഗയിൽ കുളിക്കുന്നു. അമൃത ബിന്ദുക്കൾ വീണ ഇടം എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലമായ ബ്രഹ്മകുണ്ഡ് ആണ് ഏറ്റവും വിശിഷ്ടമായ സ്നാനഘട്ടമായി കരുതപ്പെടുന്നത്. ആ സ്ഥലത്തിനു ഹരി കി പൈറി എന്നും പേരുണ്ട്.

മായാപുരി എന്നും ഹരിദ്വാറിന് വിളിപ്പേരുണ്ട്. കപില, മോക്ഷദ്വാര്‍, ഗംഗാദ്വാര്‍ എന്നിങ്ങനെയുള്ള പേരുകളിലും ഈ പുണ്യനഗരം പരാമര്‍ശിക്കപ്പെടുന്നു. വിക്രമാദിത്യ രാജാവിന്റെ കാലം മുതലുള്ള ചരിത്രങ്ങള്‍ പറയുവാനുണ്ട് പുണ്യനഗരമായ ഹരിദ്വാറിന്. ഗംഗാനദിക്കരയിലുള്ള ഈ വിശുദ്ധകേന്ദ്രം ലോകമെമ്പാടും അറിയപ്പെടുന്ന ക്ഷേ്ത്രനഗരി കൂടിയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഹരിദ്വാറിലേക്ക് എത്തിച്ചേരുന്നു.

ജ്ഞാനേന യജ്ഞം യജ്ഞേന ജ്ഞാനം

 സത്യം തപോജ്ഞാനമഹിംസതാം ച

വിദ്വത്പ്രമാണം ച സുശീലതാം ച

ഏതാനി യോ ധാരയതേ സ വിദ്വാൻ

ന കേവലം യഃ പഠതേ സ വിദ്വാൻ


സത്യം, തപസ്സ്, ജ്ഞാനം, അഹിംസ, നല്ല സ്വഭാവഗുണങ്ങൾ വിദ്വത് ജനങ്ങളുടെ പ്രമാണങ്ങൾ അംഗീകരിക്കൽ തുടങ്ങിയവ സ്വന്തം ജീവിതത്തിൽ കൊണ്ടുനടക്കുന്നവനാണ് വിദ്വാൻ. അല്ലാതെ വെറുതെ പഠിച്ചുവെക്കുന്നവൻ മാത്രമല്ല. ഏതൊരു കാര്യവും പഠിച്ചുവെയ്ക്കലും അത് പ്രായോഗികജീവിതത്തിൽ കൊണ്ടുവരുന്നതും രണ്ടും രണ്ടാണ്. അനേകം പേർ ഇങ്ങിനെയുള്ള കാര്യങ്ങളെക്കുറിച്ച് അഗാധമായി പഠിക്കുന്നു. ഇവയിലൊന്നുപോലും ജീവിതത്തിൽ പകർത്തുന്നില്ല. ഇവയിലൊരു ഗുണംപോലും കാണുകയില്ല. സത്യത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന വ്യക്തി ഇപ്പോൾ നാക്കെടുത്താൽ കള്ളമേ പറയൂ എന്ന സ്ഥിതിവന്നാൽ അയാളെ വിദ്വാൻ എന്ന് വിശേഷിപ്പിക്കാൻ കഴിയുകയില്ല. ആചാര്യൻ എന്ന പദത്തിന്റെ അർത്ഥം എന്താണെന്നു നോക്കാം. "ആചിനോതി ഹി ശാസ്ത്രാണി ആചാരേ സ്ഥാപയത്യപി സ്വയമാചരതേ തസ്മാത് ആചാര്യ ഇതി കഥ്യതേ' എന്നാണ് പറയുന്നത്. പ്രമാണങ്ങൾ അന്യർക്ക് പകർന്നു നൽകുക മാത്രമല്ല സ്വയം ആചരിച്ച് മാതൃക കാണിക്കുകയും ചെയ്യുന്നു. വാക്കുകളും പ്രവൃത്തികളും ഒന്നായിരിക്കണം. നമ്മുടെ പല ആരാധ്യപുരുഷരും അങ്ങിനെയായി തീർന്നത് ഈ ഗുണങ്ങൾ ഉണ്ടായതുകൊണ്ടാണ്. സ്വന്തം പ്രമാണങ്ങൾ മാത്രമല്ല ശരിയെന്നും മറ്റുള്ളവർ പറയുന്നതിലെ ശരിയെ അംഗീകരിച്ചുകൊടുക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥ വിദ്വാൻ.


കലിസന്തരണോപനിഷത്ത്

 കലികാലത്തുണ്ടാകുന്ന കാലുഷ്യങ്ങളെപ്പറ്റി ഓര്‍ത്ത് ദേവന്മാരും മഹര്‍ഷിമാരുമൊക്കെ വ്യാകുലചിത്തരായി. സത്യധര്‍മ്മാദികള്‍ നശിക്കുകയും കാമക്രോധാദികള്‍ ശക്തിപ്രാപിക്കുകയും ചെയ്താല്‍ സാമാന്യജീവിതം അസ്വസ്ഥപൂര്‍ണ്ണമായിരിക്കുമല്ലോ എന്നവര്‍ വ്യസനിച്ചു. ഇനി എന്താണൊരു വഴിയെന്ന് മഹര്‍ഷിമാര്‍ പലരും ചിന്തിച്ചു തുടങ്ങി.

ഒരു ദിവസം മഹാത്മാവായ ശ്രീ നാരദമഹര്‍ഷി ബ്രഹ്മാവിനെ നേരില്‍ സമീപിച്ചു. തന്റെ സന്തതസഹചാരിയായ വീണയുടെ തന്ത്രികളില്‍ വിരലോടിച്ചിട്ട് ബ്രഹ്മാവിനെ സ്തുതിച്ചു. വീണു നമസ്ക്കരിച്ചിട്ട് എഴുന്നേറ്റു ചോദിച്ചു:

"പ്രഭോ! കാലങ്ങളില്‍ വെച്ച് കലികാലം നമുക്കും കഷ്ടകാലം തന്നെ. ഭക്തിഹീനനായ മനുഷ്യരും ദുരാചാരികളുമാണ് എങ്ങും നിറഞ്ഞിരിക്കുന്നത്. കലിബാധ ഭൂലോകത്തെ ദുരിതലോകമാക്കുന്നു. ഭൂലോകത്തുകൂടി സഞ്ചരിക്കവേ എനിക്ക് എങ്ങനെയാണ് കലിബാധയില്‍ നിന്ന് മോചനം നേടാനാകുന്നത്?"

ബ്രഹ്മാവ് ഇതുകേട്ട് തന്റെ സിംഹാസനമായ താമരയില്‍ നിന്ന് താഴെയിറങ്ങി. നാരദന്റെ സമീപത്തെത്തി പ്രസന്നചിത്തനായി പറഞ്ഞു. "വത്സാ, കലിബാധയെക്കുറിച്ച് നിനക്കും ആകുലതയുണ്ടോ?"

"ശരിക്കും ഞാന്‍ ഭയന്നിരിക്കുകയാണ്. ഭൂലോകസഞ്ചാരം ഇനി വേണ്ടെന്നു നിശ്ചയിക്കേണ്ടിവരും. എങ്കിലും. കലി ഇവിടെയും ബാധിക്കാതിരിക്കണമല്ലോ."


"നാരദാ, നിന്നെ ഇങ്ങനെ ഓരോരോ ചോദ്യങ്ങളും പരാതികളുമായിട്ടാണ് കാണാറുള്ളത്. എന്നാല്‍ നീ ഇന്ന് ചോദിച്ച ചോദ്യം എനിക്ക് വളരെ പ്രിയമായിട്ടുള്ളതാണ്. കലിദോഷപരിഹാരത്തിന് ഒരു ഏകമാര്‍ഗ്ഗമുണ്ട്."

"പ്രഭോ, എന്താണത്?"

"ഭഗവാന്‍ ആദിനാരായണന്റെ പവിത്രമായ മന്ത്രോച്ചാരണമാണ് കാലിദോഷനാശത്തിന് ഉത്തമമായ ഔഷധവും ഏകഉപായവും!"

ബ്രഹ്മാവിന്റെ ഉപദേശം കേട്ട് നാരദന്റെ നെറ്റി ചുളിഞ്ഞു.

"ഭഗവാന്‍ ആദിനാരായണന് അനേകായിരം നാമങ്ങളുണ്ടല്ലോ. എല്ലാ ഈശ്വരനാമങ്ങളും പവിത്രങ്ങളാണ്. ഭക്തജനങ്ങളുടെ നാവില്‍ അവയെല്ലാം ദിവ്യമന്ത്രങ്ങളുമാണ്. അതു കൊണ്ട് അവിടുന്ന് ഉദ്ദേശിക്കുന്ന പ്രത്യേക നാമം ഏതെന്നു പറഞ്ഞുതന്നാലും."

"സര്‍വ്വവേദമന്ത്രങ്ങളുടേയും നിഗൂഢമായ രഹസ്യം നിനക്കു ഞാന്‍ ഉപദേശിച്ചുതരാം. കേട്ടാലും. കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമം

‘ഹരേ രാമ’

എന്നുള്ളതാണ്."

"ഹരേരാമ ഹരേരാമ രാമരാമ ഹരേ ഹരേ

ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണകൃഷ്ണ ഹരേഹരേ."

ബ്രഹ്മാവ് ഭക്തിപൂര്‍വ്വം ഉറക്കെ നാമം ചൊല്ലി. അതു കേട്ട് നാരദമുനി തന്റെ വീണ മീട്ടി ആ നാമം ഏറ്റുപാടി. പിന്നീട് ബ്രഹ്മാവ് വിശദീകരിച്ചു.

"പതിനാറ് നാമങ്ങളാണ് ഈ വരികളിലുള്ളത്. കലികല്മഷത്തെ നശിപ്പിക്കാന്‍ ഇതിലും മെച്ചമായ മാര്‍ഗ്ഗം വേദശാസ്ത്രാദികളില്‍ പോലും കാണുന്നില്ല. ഈ നാമത്തിന്റെ സഹായത്താല്‍ ഷോഡശകാലാ സമ്പന്നനായ ജീവന്റെ ആവരണം വിച്ഛേദിക്കപ്പെടുന്നു. മഴമേഘങ്ങളുടെ മറവ് മാറിയാല്‍ സൂര്യന്‍ അധികം പ്രകാശത്തോടുകൂടി ശോഭിക്കും. അതുപോലെ ഈ നാമത്തിന്റെ സങ്കീര്‍ത്തനത്തിലൂടെപരബ്രഹ്മത്തിന്റെ യഥാര്‍ത്ഥസ്വരൂപം പ്രകാശിക്കും."

അപ്പോള്‍ നാരദമുനിക്ക് ചില സംശയങ്ങള്‍ തോന്നി.

"പ്രഭോ, ഈ നാമം ജപിക്കുന്നതിന് എന്താണ് വിധിയെന്നു കൂടി പറഞ്ഞാലും."

"ഇതിനു വിശേഷിച്ച് വിധിയൊന്നുമില്ല. പരിശുദ്ധമോ അശുദ്ധമോ ആയ ഏതവസ്ഥയിലും ഈ നാമം ജപിക്കാം. ഈ നാമം ജപിക്കുന്നവഴി കലിദോഷം നശിക്കുന്നു. മാത്രമല്ല ജപിക്കുന്നവന് സാലോക്യം, സാമീപ്യം സാരൂപ്യം, സായൂജ്യം എന്നീ നാലുവിധത്തിലുള്ള മുക്തിയും ലഭിക്കുന്നു.

ഈ നാമമന്ത്രം മൂന്നരകോടി ജപിച്ചാല്‍ അവന്‍ ബ്രഹ്മഹത്യാപാപത്തില്‍ നിന്ന് നിവൃത്തനായിത്തീരും. മനുഷ്യര്‍, ദേവന്മാര്‍, പിതൃക്കള്‍ എന്നിവരോടെല്ലാം ചെയ്തിട്ടുള്ള പാപങ്ങള്‍ നശിക്കും. എല്ലാവിധ പാപങ്ങളില്‍ നിന്നും ക്ലേശങ്ങളില്‍ നിന്നും അതിവേഗം നിവൃത്തനാകാന്‍ ഈ മഹാനാമമന്ത്രം മാത്രം ജപിച്ചാല്‍ മതി. ഇതിന് മാറ്റമില്ല."

*ബ്രഹ്മദേവന്‍ ഉറപ്പിച്ചു പറഞ്ഞപ്പോള്‍ നാരദമുനിക്ക് ആശ്വാസമായി. അദ്ദേഹം ബ്രഹ്മദേവനെ താണുവണങ്ങിയിട്ട് വീണ മീട്ടി ഭഗവന്നാമം പാടിക്കൊണ്ട് ആകാശമാര്‍ഗ്ഗത്തിലൂടെ യാത്ര തുടര്‍ന്നു

Sunday, January 1, 2023

മധുരമീനാക്ഷി ക്ഷേത്രം

 ലോകത്തിലെ ഒരു അംബര ചുംബിക്കും

ഇല്ലാത്ത നിർമ്മാണ വാറൻ്റി.

ആയിരക്കണക്കിന് വർഷം ഈടു നിൽക്കും എന്ന നിർമ്മാതാവിൻ്റെ ഉറപ്പ്.

ലോകത്ത് നിർമ്മിച്ചിട്ടുള്ള അംബരചുംബികളിൽ  വച്ച് സങ്കീർണമായ സാങ്കേതികത ഉള്ള നിർമ്മിതി...

170 അടി ഉയരമുള്ള പ്രധാന ഗോപുരം...

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര ഇടനാഴി....

ആകൃതിയിലും ,അകലത്തിലും അണുപോലും വ്യത്യാസമില്ലാത്ത തൂണുകൾ...

നിർമ്മാണത്തിലെ സങ്കീർണത കൊണ്ട് ശ്രദ്ധ നേടിയ ആയിരം കാൽ മണ്ഡപം...

ഓസോൺ പാളിയെ കുറിച്ച് ലോകത്ത് ആദ്യമായി രേഖപ്പെടുത്തപ്പെട്ട ഇടം..

എഞ്ചിനീയറിംഗ് വിസ്മയമായ സപ്തസ്വരം പുറപ്പെടുവിക്കുന്ന തൂണുകൾ...

ലോകത്തിലെ  പ്രാചീന മഴവെള്ള സംഭരണ സംവിധാനങ്ങളിൽ ഒന്ന് ഇവിടെ കാണാം...

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഡ്രെയിനേജ് സംവിധാനങ്ങളിൽ ഒന്ന് ഇവിടെ കാണാം...

അതെ ...ആധുനികതയെ വെല്ലുന്ന ഒരു സാങ്കേതിക വിദ്യ ഈ നാട്ടിലുണ്ടായിരുന്നു.

നിതാന്തമായ ജാഗ്രത അതാണ്‌ നന്ദിയിൽ നിന്നും പഠിക്കേണ്ടത്.

 ശാന്തമായി കാത്തിരിക്കുവാൻ കഴിയുന്ന ഒരാൾ സ്വാഭാവികമായും ധ്യാനാശീലനായിരിക്കും നന്ദിയും അതുപോലെ തന്നെയാണ്...

നൂറു ശതമാനം ഉണർവ്വോടെ അന്തരാത്മാവിൽ ലയിച്ചിരിക്കുക അതാണ്‌ ധ്യാനം.. നന്ദി ചെയ്യുന്നതും അതു തന്നെ .

നാളെ മഹാദേവൻ എന്റെ മുന്നിൽ പ്രത്യക്ഷപ്പെടും എന്ന പ്രതീക്ഷയോടെയല്ല നന്ദി കാത്തിരിക്കുന്നത്.

മഹാദേവനോട് നമ്മൾ പ്രാർത്ഥിക്കുമ്പോഴും  നമ്മുടെ മനസ്സും നന്ദിയുടേത് പോലെയാകണം.

തികച്ചും ശാന്തവും സുന്ദരവുമായ മനസ്സ്.

ആഗ്രഹങ്ങൾ തീർത്തും ഒഴിഞ്ഞ് ശിവനിൽ ലയിച്ച മനസ്സ്.

ഭഗവാന്റെ മുൻപിൽ നിശ്ചിന്തനായി കാത്തിരിക്കുവാനുള്ള അവസരം അതുതന്നെയാണ് ഏറ്റവും വലിയ അനുഗ്രഹം 🙏🏻


ശിവ! ശങ്കര! ശർവ്വ! ശരണ്യ !വിഭോ !

ഭവസങ്കടനാശന! പാഹി ശിവ!

കവിസന്തതി സന്തതവും തൊഴുമെൻ -

ഭവനാടകമാടുമരുമ്പൊരുളേ!

ആലത്തിയൂർ ഹനുമാനെ പേടി സ്വപ്നം കാട്ടല്ലേ വാലുകൊണ്ടെന്നെ തട്ടിമുട്ടിയുണർത്തണേ.

"പണ്ട് ഒട്ടുമിക്ക ഹൈന്ദവ ഭവനങ്ങളിലും കുട്ടികൾ പേടി സ്വപ്നം കാണാതിരിക്കാൻ മുത്തശ്ശിമാർ അവർക്ക് ചൊല്ലി കൊടുക്കുന്ന പ്രാർത്ഥനയായിരുന്നു.ഉറങ്ങുന്നതിന് മുമ്പ് ആലത്തിയൂർ ഹനുമാനെ പ്രാർത്ഥിച്ചു കിടന്നാൽ ദു:സ്വപ്നങ്ങളൊന്നും കാണുകയില്ല. അത് സത്യവുമായിരുന്നു.മലപ്പുറം ജില്ലയിലെ തിരുരിനടുത്ത് സ്ഥിതി ചെയ്യുന്ന ആലത്തിയൂർ ഹനുമാൻ സ്വാമി ക്ഷേത്രം 3000 വർഷങ്ങൾക്ക് മുമ്പ് വസിഷ്ഠ മഹർഷി സ്ഥാപിച്ചതാണെന്ന് കരുതുന്നു ആലത്തിയൂർ പെരും തൃക്കോവിൽ എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ചതുർബാഹുവായ ശ്രി രാമനാണ്. എന്നാൽ ഈ ക്ഷേത്രം ആലത്തിയൂർ ഹനുമാൻ കാവ് എന്ന പേരിലാണ് പ്രശസ്തം.രാവണൻ സീതാദേവിയെ തട്ടികൊണ്ടു പോയപ്പോൾ ദേവിയെ അന്വേഷിച്ചിറങ്ങിയ ശ്രിരാമൻ ലങ്കയിലേയ്ക്ക് പുറപ്പെടാൻ ഹനുമാന് വേണ്ട ഉപദേശങ്ങൾ കൊടുത്തതും ഇവിടെ നിന്നാണ് ഹനുമാൻ ലങ്കയിലേയ്ക്ക് പുറപ്പെട്ടതെന്നും കരുതുന്നു.ശ്രിരാമന്റെ പ്രതിഷ്ഠയുടെ തൊട്ടടുത്ത് ഭഗവാന്റെ ഉപദേശങ്ങൾ ശ്രവിച്ച് കൈയ്യിൽ ഒരു ദണ്ഡുമായി നില്ക്കുന്ന ഹനുമാൻ സ്വാമിയെ കാണാം. ശ്രീരാമ ക്ഷേത്രത്തിൽ നിന്നും അല്പം മാറിയാണ് ലക്ഷമണ സ്വാമിയുടെ പ്രതിഷ്ഠ. ജ്യേഷ്ഠൻ ഹനുമാൻ സ്വാമായി നടത്തുന്ന സ്വാകാര്യസംഭാഷണം കേൾക്കാതെ അല്പം മാറിനില്ക്കുകയാണ് ലക്ഷമണ സ്വാമി. ഈ ക്ഷേത്രത്തിൽ ഒരു തിട്ടുണ്ട്.തിട്ടിന്റെ ആവസാനം ഒരു കരിങ്കല് പാളി വച്ചിരിക്കുന്നു.തിട്ടിലൂടെ ഓടി വന്ന് കരിങ്കല്ല് പാളിക്ക് മുകളിലൂടെ താഴെക്ക് ചാടണം. കരിങ്കല് പാളി കടലിനെയാണ് സൂചിപ്പിക്കുന്നത്.ഹനുമാൻ സ്വാമി കടലിനു മുകളിലൂടെ ലങ്കയിലേക്ക് ചാടിയതിനെയാണ് ഈ ആചാരം ഓർമ്മപ്പെടുത്തുന്നത് ' ധാരാളം ഭക്തജനങ്ങൾ പ്രായഭേദമന്യേ ഇവിടെ വന്ന് ഈ ആചാരത്തിൽ പങ്കുകൊള്ളാറുണ്ട്. സകല ദുരിതങ്ങളും അകറ്റി ഹനുമാൻ സ്വാമി കുടുംബത്തിൽ ഐശ്വര്യം കൊണ്ടുവരുമെന്നാണ്. ലങ്കയിലേക്ക് പുറപ്പെടുന്ന ഹനുമാൻ സ്വാമിക്ക് ഒരു അവിൽപ്പൊതികൊടുത്താണ് അയ്ക്കുന്നത്. ഇവിടുത്തെ പ്രധാന വഴിപാടാണ് അവിൽ നിവേദ്യം. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹനുമാൻ സ്വാമി ക്ഷേത്രവും ഒന്നാമത്തെ ക്ഷേത്രവുമാണ് ആലത്തിയൂർ. ആലത്തിയൂർ നമ്പൂതിരി വംശം എടാട്ട് രാജ സാമൂതിരി എന്നിവരായിരുന്നു ക്ഷേത്രത്തെ കാലകാലങ്ങളിൽ ഭരണം. വെറ്റില മാലയും വടമാലയും ഹനുമാൻ സ്വാമിക്ക് പ്രിയപ്പെട്ടതാണ്. ആലത്തിയൂർ ഹനുമാൻ ഭയാവസ്ഥയിലും നിസ്സാഹായവസ്ഥയിലും മനസ്സറിഞ്ഞ് വിളിക്കുന്ന ഭക്തന് വിളിപ്പുറത്തെത്തുന്ന അനുഭവമാണ്.

 

ഓം ആഞ്ജനേയ നമഃ

അരവണയുടെ കഥ

സച്ചിദാനന്ദ സ്വരൂപൻറെ ദർശനം നേടി മലയിറങ്ങും മുൻപ് സ്വാമി ഭക്തർ പോകുക അരവണപായസം വാങ്ങാനാണ്. അരവണ പായസം ശബരീശന് നിവേദ്യമായി മാറിയതിനു പ്രണയമധുരം തുളുമ്പുന്ന ഒരു കഥയുണ്ട്.

   

കൗമാരകാലത്ത് ആയോധന വിദ്യ അഭ്യസിപ്പിക്കാൻ പന്തളരാജൻ മണികണ്ഠനെ ചീരപ്പൻചിറ ഗുരുക്കളുടെ അടുത്തേക്ക് അയച്ചു. ആ കാലത്ത് ചീരപ്പൻചിറ മൂപ്പൻറെ മകൾ ലളിതയ്ക്ക് മണികണ്ഠനോട് ഇഷ്ടം തോന്നുകയും മറ്റാരെയും വിവാഹ ചെയ്യില്ലന്ന് തീരുമാനിക്കുകയും ചെയ്തു. ലളിത തൻറെ പ്രണയ തീവ്രതയോടെ ജീവിതത്തിൽ ആദ്യമായി പാചകം ചെയ്ത് മണികണ്ഠന് നല്കിയത് ഉണക്കലരിയും നെയ്യും ശർക്കരയും ചേർത്ത കടുംപായസമായിരുന്നു. നിത്യബ്രഹ്മചാരിയായ താൻ ഗുരുവിൻറെ മകളെ സഹൗദരിയായാണ് കാണുന്നതെന്ന് മണികണ്ഠൻ ലളിതയോടു പറഞ്ഞപ്പോൾ എന്നും തനിക്ക് ആ പാദത്തിൽ പൂജ ചെയ്യാനുള്ള അനുവാദം നല്കണമെന്ന് ലളിത അപേക്ഷിച്ചു. ലളിതയുണ്ടാക്കി മണികണ്ഠന് നല്കിയ കടുംമധുരമുളള പായസമാണ് അരവണയായി നിവേദിക്കു ന്നതെന്നാണ് വിശ്വാസം 

Significance of Kucheladinam


 

Sarasvati Mantras _ സർവ്വസിദ്ധികൾക്ക് ഈ അതിവിശിഷ്ട മന്ത്രങ്ങള്_ ജപിക്കാം





 

ഈ കൃഷ്ണമന്ത്രങ്ങള്_ ജപിച്ചോളൂ; ഭാഗ്യവും സമ്പത്തും തേടിയെത്തും








 

Iportance Of Muppettu Velli










































Friday, December 30, 2022

ബൃഹദാരണ്യകോപനിഷത്ത്

 പുരാതനഭാരതത്തിലെ ദാർശനിക രചനകളായ ഉപനിഷത്തുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബൃഹദാരണ്യകോപനിഷത്ത്. ബൃഹദ് എന്ന വിശേഷണത്തിനൊത്തുപോകും വിധം  ഉള്ളടക്കത്തിന്റെ വൈവിദ്ധ്യത്തിലും വലിപ്പത്തിലും മറ്റ് മുഖ്യ ഉപനിഷത്തുകളെയെല്ലാം ഇത് അതിലംഘിക്കുന്നു. ഛാന്ദോഗ്യം ഒഴിച്ചുള്ള മുഖ്യ ഉപനിഷത്തുകളെല്ലാം ചേർന്നാലുള്ളതിലും കൂടുതൽ ഇതിനു വലിപ്പമുണ്ട്. ഗദ്യരൂപത്തിൽ എഴുതപ്പെട്ടിരിക്കുന്ന ബൃഹദാരണ്യകം, ഏറ്റവും പഴക്കം ചെന്ന ഉപനിഷത്തുകളിൽ ഒന്നായി കരുതപ്പെടുന്നു. രാധാകൃഷ്ണനെപ്പോലുള്ളവ്യാഖ്യാതാക്കൾ ഇതിനെ ഏറ്റവും പ്രധാനപ്പെട്ട ഉപനിഷത്തെന്നു വിശേഷിപ്പിച്ചു. അരോബിന്ദോ ഇതിനെ ഏറ്റവും ദുർഗ്രഹവും അർത്ഥഗംഭീരവുമായ ഉപനിഷത്തായി വിലയിരുത്തി.


പേരിൽ ആരണ്യകം എന്നുണ്ടെങ്കിലും സാങ്കേതികാർത്ഥത്തിൽ ഒരു മുഴു ആരണ്യകമല്ല ഇത്. വാജസനേയി സംഹിത എന്നുകൂടി അറിയപ്പെടുന്ന ശുക്ലയജുർവേദവുമായി ബന്ധപ്പെട്ട ശതപഥബ്രാഹ്മണത്തിനൊടുവിലുള്ള ആരണ്യകത്തിന്റെ അവസാനഭാഗമാണിത്.


ആറദ്ധ്യായങ്ങളായാണ് ഈ ഉപനിഷത്തിൽ ഉള്ളത്. ഓരോ അദ്ധ്യായത്തേയും ബ്രാഹ്മണങ്ങൾ എന്നറിയപ്പെടുന്ന ഉപവിഭാഗങ്ങളായും തിരിച്ചിരിക്കുന്നു. എല്ലാ അദ്ധ്യായങ്ങളിലുമായി 47 ബ്രാഹ്മണങ്ങളാണുള്ളത്. ഇങ്ങനെയല്ലാതെ, ഉള്ളടക്കത്തെ അടിസ്ഥാനപ്പെടുത്തി, ഈ ഉപനിഷത്തിനെ മൊത്തം മൂന്നു കാണ്ഡങ്ങളായി തിരിക്കുകയും പതിവുണ്ട്. ഈ വിഭജനത്തിൽ, ഓരോ കാണ്ഡത്തിലും ഈരണ്ടദ്ധ്യായങ്ങൾ വീതമാണുള്ളത്. ആദ്യത്തെ രണ്ടദ്ധ്യായങ്ങളെ മധുകാണ്ഡം എന്നും, മൂന്നും നാലും അദ്ധ്യായങ്ങളെ മുനികാണ്ഡമെന്നും, ഒടുവിലത്തെ രണ്ടദ്ധ്യായങ്ങളെ ഖിലകാണ്ഡം എന്നും വിളിക്കുന്നു.


ഉപനിഷൽലോകത്തിലെ തത്ത്വാന്വേഷണത്തിന്റെ പ്രസിദ്ധമായ നാടകീയ മുഹൂർത്തങ്ങളിൽ പലതും ബൃഹദാരണ്യകത്തിലാണ്. ഭാരതീയചിന്തയിലെ മേധാശക്തികളിൽ ഒരാളായ യാജ്ഞവൽക്യൻ ഈ ഉപനിഷത്തിൽ നിറഞ്ഞു നിൽക്കുന്നു. രാഷ്ട്രനീതിയിലും തത്ത്വാന്വേഷണത്തിലും ഒരുപോലെ വ്യാപരിച്ചിരുന്ന ജനകമഹാരാജാവ് ഇതിൽ സത്യാന്വേഷിയെന്നതിനൊപ്പം തത്ത്വാന്വേഷണസംഗമങ്ങളുടെ സംഘാടകനും അദ്ധ്യക്ഷനും കൂടി ആയി പ്രത്യക്ഷപ്പെടുന്നു. യാജ്ഞവൽക്യന്റെ പത്നി മൈത്രേയി, വാചഹ്നുവിന്റെ പുത്രി ഗാർഗ്ഗി തുടങ്ങിയ മഹിളകളേയും ഈ ഉപനിഷത്തിലെ ആത്മവിദ്യാപ്രേമികൾക്കിടയിൽ കാണാം.


യാഗാശ്വം


സൃഷ്ടപ്രപഞ്ചത്തെ ഒരു കൂറ്റൻ യാഗാശ്വമായി സങ്കല്പ്പിക്കുന്ന ഗംഭീരവർണ്ണനയോടെയാണ് ബൃഹദാരണ്യകോപനിഷത്തിന്റെ തുടക്കം. ആ വർണ്ണന ഇങ്ങനെയാണ്:-


“പ്രഭാതമാണ് യാഗാശ്വത്തിന്റെ ശിരസ്സ്. സൂര്യൻ അതിന്റെ കണ്ണും കാറ്റ് ശ്വാസവും അഗ്നി വക്ത്രഗഹ്വരവുമാണ്. കാലം അതിന്റെ അത്മാവാണ്. ആകാശം പൃഷ്ഠവും, അന്തരീക്ഷം ഉദരവും, ഭൂമി കുളമ്പുകളും, ദിക്കുകൾ പാർശ്വങ്ങളും, ഉപദിക്കുകൾ വാരിയെല്ലുകളും ഋതുക്കൾ അവയവങ്ങളും, മാസങ്ങളും മാസപ്പകുതികളും സന്ധികളും, ദിനരാത്രങ്ങൾ കാലുകളും നക്ഷത്രങ്ങൾ അസ്ഥികളും, മേഘങ്ങൾ മാംസവുമാണ്. മണൽത്തിട്ടകൾ അശ്വത്തിന്റെ ഉദരത്തിലെ ഭക്ഷണവും, നദികൾ രക്തധമനികളും, പർവതങ്ങൾ കരളും ശ്വാസകോശങ്ങളും, വൃക്ഷലതാദികൾ രോമങ്ങളും, ഉദയം മുൻഭാഗവും അസ്തമയം പിൻഭാഗവുമാണ്. അശ്വം മൂരിനിവർക്കുകയും ശരീരം കുടയുകയും ചെയ്യുമ്പോൾ മിന്നനും ഇടിയും ഉണ്ടാകുന്നു. അതിന്റെ മൂത്രം മഴയാകുന്നു. അശ്വത്തിന്റെ സ്വരമാണ് ശബ്ദം”


യാഗാശ്വത്തിന്റെ വർണ്ണന പ്രത്യക്ഷപ്പെടുന്ന ഒന്നാം അദ്ധ്യായത്തിൽ തന്നെയാണ് അസതോ മാ സദ് ഗമയ, തമസോ മാ ജ്യോതിർഗമയ, മൃത്യോർ മാ അമൃതം ഗമയ എന്ന പ്രസിദ്ധമായ പ്രാർത്ഥനയും ഉള്ളത്. അഹം ബ്രഹ്മാസ്മി എന്ന മഹാവാക്യവും ഈ അദ്ധ്യായത്തിൽ തന്നെയാണ്.


മൈത്രേയി


ഗൃഹസ്ഥാശ്രമം ഉപേക്ഷിച്ച് സംന്യാസം സ്വീകരിക്കാൻ തീരുമാനിച്ച യാജ്ഞവൽക്യ മഹർഷി സമ്പത്തെല്ലാം പത്നിമാരായ മൈത്രേയിക്കും കാത്യായനിക്കുമിടയിൽ വിഭജിച്ചു നൽകാൻ തീരുമാനിക്കുന്നത് രണ്ടാം അദ്ധ്യായം നാലാം ബ്രാഹ്മണത്തിൽ കാണാം. അമർത്ത്യത നൽകാത്ത ഭൗതികസമ്പത്തിനെ കാര്യമാക്കാതിരുന്ന മൈത്രേയി യാജ്ഞവൽക്യനിൽ നിന്ന് നേടാനാഗ്രഹിച്ചത് സമ്പത്തിനു പകരം ആത്മജ്ഞാനമാണ്. പത്നിയുടെ തെരഞ്ഞെടുപ്പിൽ പ്രീതനായ അദ്ദേഹം അവർക്ക് പ്രേമപൂർവം പകർന്നുകൊടുക്കുന്ന ജ്ഞാനോപദേശമാണ് തുടർന്ന്.


ഏറ്റവും വലിയ ജ്ഞാനി


മൂന്നാം അദ്ധ്യായത്തിന്റെ പശ്ചാത്തലം വിദേഹരാജാവായ ജനകൻ ഏറെ ദാനധർമ്മങ്ങളോടെ നടത്തിയ ഒരു യാഗമാണ്. കുരു-പാഞ്ചാലദേശങ്ങളിലെ അനേകം ജ്ഞാനികൾ അതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. രാജാവ്, കൊമ്പുകൾക്കു നടുവിൽ പത്തു സ്വർണ്ണനാണയങ്ങൾ വീതം കെട്ടിത്തൂക്കിയിരുന്ന ആയിരം പശുക്കളെ കൊണ്ടുവന്നിട്ട്, അവിടെ കൂടിയിരുന്നവരിൽ ഏറ്റവും വലിയ ജ്ഞാനിക്ക് അവകാശപ്പെട്ടവയാണ് അവയെന്നറിയിച്ചു. ഇതുകേട്ട് മറ്റുള്ളവർ നിശ്ശബ്ദരായിരുന്നപ്പോൾ, യാജ്ഞവൽക്യൻ ശിഷ്യൻ സാമശ്രവനോട്, പശുക്കളെ തന്റെ വീട്ടിലേയ്ക്ക് തെളിക്കാൻ ആവശ്യപ്പെട്ടു. ഗുരുവിനെ പുകഴ്ത്തിയശേഷം ശിഷ്യൻ പശുക്കളെ തെളിച്ചുനടന്നപ്പോൾ, മറ്റു വിദ്വാന്മാരുടെ രോഷം ജ്വലിച്ചു. "ഏറ്റവും വലിയ ജ്ഞാനിയായി സ്വയം കരുതുന്നോ?" എന്ന് രാജപുരോഹിതനായ അശ്വലൻ ചോദിച്ചപ്പോൾ യാജ്ഞവൽക്യൻ കൊടുത്ത മറുപടി ഇതായിരുന്നു:


“ഏറ്റവും ജ്ഞാനിയായവനെ ഞാൻ വണങ്ങുന്നു; പക്ഷേ ആ പശുക്കൾ എനിക്കുവേണം.”


പിന്നെ സദസ്സിലെ വിദ്വാന്മാർ ഓരോരുത്തരായി യാജ്ഞവൽക്യനോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. വാചഹ്നുവിന്റെ മകൾ ഗാർഗ്ഗി എന്ന വിദുഷി ഉൾപ്പെടെ ഏറെപ്പേരുടെ ചോദ്യങ്ങൾക്കു യാജ്ഞവൽക്യൻ മറുപടി പറഞ്ഞു. ഒടുവിൽ രണ്ടു ചോദ്യങ്ങൾ കൂടി മാത്രം തനിക്കു ചോദിക്കാനുണ്ടെന്നു പറഞ്ഞ് ഗാർഗ്ഗി എഴുന്നേറ്റു. അവയ്ക്ക് മറുപടി കിട്ടിയാൽ പിന്നെ യാജ്ഞവൽക്യനോട് തർക്കിച്ചിട്ടു കാര്യമില്ല എന്നായിരുന്നു അവരുടെ നിലപാട്. മുകളിലും താഴെയും ഭൂതത്തിലും ഭാവിയിലും ഉള്ളതിനെല്ലാം ഊടും പാവുമായിരിക്കുന്നത് എന്താണ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. 'ആകാശം' (space) എന്ന് യാജ്ഞവൽക്യൻ മറുപടി പറഞ്ഞു. ആകാശം നിലകൊള്ളുന്നതെന്തിൽ എന്നായി അടുത്ത ചോദ്യം. അതിനു മറുപടിയായി യാജ്ഞവൽക്യൻ അക്ഷരബ്രഹ്മത്തെക്കുറിച്ചു പറഞ്ഞു. അതോടെ ഗാർഗ്ഗി യാജ്ഞവൽക്യന്റെ മേധാവിത്വം അംഗീകരിച്ചു കൊടുത്തു.


ദൈവങ്ങളുടെ എണ്ണം


യാജ്ഞവൽക്യനോട് രസകരമായ മറ്റൊരു ചോദ്യം ചോദിച്ചത് ശകലന്റെ മകനായ വിദഗ്ദ്ധനാണ്. എത്ര ദൈവങ്ങളുണ്ട് എന്നായിരുന്നു അയാളുടെ ചോദ്യം. ആ സംഭാഷണം ഇങ്ങനെ പോയി:-


ആകെ എത്ര ദൈവങ്ങളുണ്ട്?


സർവദൈവങ്ങൾക്കുമുള്ള സ്തോത്രത്തിൽ പറഞ്ഞിരിക്കുന്ന അത്രയും, 303-നോട് 3003 ചേർത്താലുള്ള സംഖ്യ.


ശരി, പക്ഷേ എത്ര ദൈവങ്ങളാണ് ഉള്ളത് ?


മുപ്പത്തിമൂന്ന്.


സമ്മതിച്ചു, പക്ഷേ ദൈവങ്ങൾ എത്രയാണുള്ളത് ?


ആറ്


ശരി, പക്ഷേ എത്ര ദൈവങ്ങളാണുള്ളത് ?


രണ്ട്


ഉവ്വ്, പക്ഷേ ആകെ എത്ര ദൈവങ്ങളുണ്ട് ?


ഒന്നര


ശരി, പക്ഷേ എത്ര ദൈവങ്ങളുണ്ട് ?


ഒന്ന്.


യാജ്ഞവൽക്യനും ജനകനും


ഇന്ന് ഒന്നും ഉരിയാടുകയില്ലെന്ന തീരുമാനവുമായി യാജ്ഞവൽക്യൻ ഒരു ദിവസം ജനകന്റെ അടുത്തെത്തുന്നതോടെയാണ് നാലാമദ്ധ്യായം തുടങ്ങുന്നത്. എന്നാൽ രാജാവ് ഋഷിയെ മൗനമായിരിക്കാൻ അനുവദിച്ചില്ല. പഴയ ഒരു പ്രതിജ്ഞ അനുസമരിപ്പിച്ച്, തനിക്ക് സംശയനിവാരണം വരുത്താൻ അദ്ദേഹം യാജ്ഞവൽക്യനെ നിർബ്ബന്ധിച്ചപ്പോൾ ഋഷി വഴങ്ങി. സംഭാഷണം മുന്നോട്ടുപോയത് ഇങ്ങനെയാണ്:-


മനുഷ്യന്റെ വെളിച്ചമെന്താണ് ?


സൂര്യന്‍. നാം ഇരിക്കുന്നതും, ജോലിചെയ്യുന്നതും പോകുന്നതും വരുന്നതുമെല്ലാം അതിന്റെ വെളിച്ചത്തിലാണ്.


സൂര്യൻ അസ്തമിക്കുമ്പോൾ, മനുഷ്യന്റെ വെളിച്ചമെന്താണ് ?


ചന്ദ്രന്‍. സൂര്യൻ അസ്തമിക്കുമ്പോൾ‍, ചന്ദ്രന്റെ വെളിച്ചത്തിൽ നാം ജോലിചെയ്യുകയും പോവുകയും വരുകയും എല്ലാം ചെയ്യുന്നു.


സൂര്യചന്ദ്രന്മാർ അസ്തമിച്ചിരിക്കുമ്പോൾ, മനുഷ്യന്റെ വെളിച്ചം എന്താണ് ?

അഗ്നി. അപ്പോൾ അഗ്നിയുടെ വെളിച്ചത്തിൽ നാം ജോലിചെയ്യുകയും പോവുകയും വരുകയും എല്ലാം ചെയ്യുന്നു.


സൂര്യചന്ദ്രന്മാർ അസ്തമിച്ചിരിക്കുകയും അഗ്നി അണഞ്ഞുപോവുകയും ചെയ്യുമ്പോൾ മനുഷ്യന്റെ വെളിച്ചം എന്താണ് ?


വാക്ക്. അപ്പോൾ വാക്കിന്റെ വെളിച്ചത്തിൽ നാം ഇരിക്കുകയും ജോലിചെയ്യുകയും പോവുകയും വരുകയും ചെയ്യുന്നു. ഇരുട്ടിൽ കാണാനാവില്ലെങ്കിലും നമുക്ക് കേൾക്കാൻ കഴിയും.


സൂര്യചന്ദ്രന്മാർ അസ്തമിച്ചിരിക്കുകയും അഗ്നി അണഞ്ഞുപോവുകയും ആരും ഒന്നും ഉരിയാടാതിരിക്കുകയും ചെയ്യുമ്പോൾ, എന്താണ് നമ്മുടെ വെളിച്ചം ?


ആത്മാവ്


"ആത്മാവ് എന്താണ്" എന്നാണ് ജനകൻ പിന്നെ ചോദിച്ചത്. മറുപടിയായി, ആത്മതത്ത്വത്തെക്കുറിച്ച് ഋഷി രാജാവിനു നൽകുന്ന ദീർഘമായ ഉപദേശമാണ് നാലാമദ്ധ്യായത്തിൽ തുടർന്നുള്ളത്.


ഇടിനാദം പറയുന്നത്


ബൃഹദാരണ്യകത്തിന്റെ ആറദ്ധ്യായങ്ങളിൽ ഒടുവിലത്തെ രണ്ടദ്ധ്യായങ്ങൾ ഖിലകാണ്ഡം എന്നറിയപ്പെടുന്നു. ഖിലം എന്നതിന് അനുബന്ധമായുള്ളത്, കൂട്ടിച്ചേർക്കപ്പെട്ടത് എന്നൊക്കെയാണർത്ഥം. ഉപനിഷത്തുകളുടെ പൊതുചൈത്യന്യവുമായി ഇണങ്ങിപ്പോകാത്ത ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഖിലകാണ്ഡം ബൃഹദാരണ്യകത്തിൽ പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതാണെന്ന് വാദമുണ്ട്. എങ്കിലും വളരെ വിലമതിക്കപ്പെടുന്ന ചില ഖണ്ഡങ്ങൾ ഈ അദ്ധ്യായങ്ങളിലും ഉണ്ട്. ദേവന്മാരും അസുരന്മാരുംമനുഷ്യരും അവരുടെ സ്രഷ്ടാവായ പ്രജാപതിയുടെ അടുത്ത് വിദ്യ അഭ്യസിച്ച് കഴിഞ്ഞപ്പോൾ അന്തിമ ഉപദേശം ആവശ്യപ്പെട്ട കഥ രസകരമാണ്:-


ദേവന്മാർ പ്രജാപതിയോടപേക്ഷിച്ചു: "പിതാവേ, ഞങ്ങളെ പഠിപ്പിച്ചാലും."


അവർക്ക് ഏകാക്ഷരത്തിൽ "ദ" എന്നു മറുപടി കൊടുത്തിട്ട് പ്രജാപതി ചോദിച്ചു: "മനസ്സിലായോ?"


ഉവ്വ്, അങ്ങ് പറഞ്ഞത് ദമ്യത - "ആത്മനിയന്ത്രണം ശീലിക്കുക" എന്നാണ്.

അപ്പോൾ പ്രജാപതി പറഞ്ഞു: "നിങ്ങൾ ശരിയായി മനസ്സിലാക്കി."


പിന്നെ, മനുഷ്യർ പ്രജാപതിയോടപേക്ഷിച്ചു: "പിതാവേ, ഞങ്ങളെ പഠിപ്പിച്ചാലും."

അവർക്ക് ഏകാക്ഷരത്തിൽ "ദ" എന്നു മറുപടി കൊടുത്തിട്ട് പ്രജാപതി ചോദിച്ചു: 


"മനസ്സിലായോ?"


ഉവ്വ്, അങ്ങ് പറഞ്ഞത് ദത്ത - "ദാനം ശീലിക്കുക" എന്നാണ്.

അപ്പോൾ പ്രജാപതി പറഞ്ഞു: "നിങ്ങൾ ശരിയായി മനസ്സിലാക്കി."


ഒടുവിൽ, അസുരന്മാർ പ്രജാപതിയോടപേക്ഷിച്ചു: "പിതാവേ, ഞങ്ങളെ പഠിപ്പിച്ചാലും."


അവർക്ക് ഏകാക്ഷരത്തിൽ "ദ" എന്നു മറുപടി കൊടുത്തിട്ട് പ്രജാപതി ചോദിച്ചു: "മനസ്സിലായോ?"


ഉവ്വ്, അങ്ങ് പറഞ്ഞത് ദയധ്വം - "ദയ ശീലിക്കുക" എന്നാണ്.

അപ്പോൾ പ്രജാപതി പറഞ്ഞു: "നിങ്ങൾ ശരിയായി മനസ്സിലാക്കി."


ആകാശത്തിലെ ഇടിനാദത്തിൽ കേൾക്കുന്നത്,

പ്രജാപതിയുടെ ഈ ഉപദേശത്തിന്റെ ആവർത്തനമാണ്: ദ! ദ!ദ!

Gayatri Mantra Benefits_ അഷ്ടസിദ്ധികൾ നേടിത്തരുന്ന ഗായത്രി മന്ത്രം ജപിക്കാം