Sunday, January 1, 2023

ആലത്തിയൂർ ഹനുമാനെ പേടി സ്വപ്നം കാട്ടല്ലേ വാലുകൊണ്ടെന്നെ തട്ടിമുട്ടിയുണർത്തണേ.

"പണ്ട് ഒട്ടുമിക്ക ഹൈന്ദവ ഭവനങ്ങളിലും കുട്ടികൾ പേടി സ്വപ്നം കാണാതിരിക്കാൻ മുത്തശ്ശിമാർ അവർക്ക് ചൊല്ലി കൊടുക്കുന്ന പ്രാർത്ഥനയായിരുന്നു.ഉറങ്ങുന്നതിന് മുമ്പ് ആലത്തിയൂർ ഹനുമാനെ പ്രാർത്ഥിച്ചു കിടന്നാൽ ദു:സ്വപ്നങ്ങളൊന്നും കാണുകയില്ല. അത് സത്യവുമായിരുന്നു.മലപ്പുറം ജില്ലയിലെ തിരുരിനടുത്ത് സ്ഥിതി ചെയ്യുന്ന ആലത്തിയൂർ ഹനുമാൻ സ്വാമി ക്ഷേത്രം 3000 വർഷങ്ങൾക്ക് മുമ്പ് വസിഷ്ഠ മഹർഷി സ്ഥാപിച്ചതാണെന്ന് കരുതുന്നു ആലത്തിയൂർ പെരും തൃക്കോവിൽ എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ചതുർബാഹുവായ ശ്രി രാമനാണ്. എന്നാൽ ഈ ക്ഷേത്രം ആലത്തിയൂർ ഹനുമാൻ കാവ് എന്ന പേരിലാണ് പ്രശസ്തം.രാവണൻ സീതാദേവിയെ തട്ടികൊണ്ടു പോയപ്പോൾ ദേവിയെ അന്വേഷിച്ചിറങ്ങിയ ശ്രിരാമൻ ലങ്കയിലേയ്ക്ക് പുറപ്പെടാൻ ഹനുമാന് വേണ്ട ഉപദേശങ്ങൾ കൊടുത്തതും ഇവിടെ നിന്നാണ് ഹനുമാൻ ലങ്കയിലേയ്ക്ക് പുറപ്പെട്ടതെന്നും കരുതുന്നു.ശ്രിരാമന്റെ പ്രതിഷ്ഠയുടെ തൊട്ടടുത്ത് ഭഗവാന്റെ ഉപദേശങ്ങൾ ശ്രവിച്ച് കൈയ്യിൽ ഒരു ദണ്ഡുമായി നില്ക്കുന്ന ഹനുമാൻ സ്വാമിയെ കാണാം. ശ്രീരാമ ക്ഷേത്രത്തിൽ നിന്നും അല്പം മാറിയാണ് ലക്ഷമണ സ്വാമിയുടെ പ്രതിഷ്ഠ. ജ്യേഷ്ഠൻ ഹനുമാൻ സ്വാമായി നടത്തുന്ന സ്വാകാര്യസംഭാഷണം കേൾക്കാതെ അല്പം മാറിനില്ക്കുകയാണ് ലക്ഷമണ സ്വാമി. ഈ ക്ഷേത്രത്തിൽ ഒരു തിട്ടുണ്ട്.തിട്ടിന്റെ ആവസാനം ഒരു കരിങ്കല് പാളി വച്ചിരിക്കുന്നു.തിട്ടിലൂടെ ഓടി വന്ന് കരിങ്കല്ല് പാളിക്ക് മുകളിലൂടെ താഴെക്ക് ചാടണം. കരിങ്കല് പാളി കടലിനെയാണ് സൂചിപ്പിക്കുന്നത്.ഹനുമാൻ സ്വാമി കടലിനു മുകളിലൂടെ ലങ്കയിലേക്ക് ചാടിയതിനെയാണ് ഈ ആചാരം ഓർമ്മപ്പെടുത്തുന്നത് ' ധാരാളം ഭക്തജനങ്ങൾ പ്രായഭേദമന്യേ ഇവിടെ വന്ന് ഈ ആചാരത്തിൽ പങ്കുകൊള്ളാറുണ്ട്. സകല ദുരിതങ്ങളും അകറ്റി ഹനുമാൻ സ്വാമി കുടുംബത്തിൽ ഐശ്വര്യം കൊണ്ടുവരുമെന്നാണ്. ലങ്കയിലേക്ക് പുറപ്പെടുന്ന ഹനുമാൻ സ്വാമിക്ക് ഒരു അവിൽപ്പൊതികൊടുത്താണ് അയ്ക്കുന്നത്. ഇവിടുത്തെ പ്രധാന വഴിപാടാണ് അവിൽ നിവേദ്യം. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹനുമാൻ സ്വാമി ക്ഷേത്രവും ഒന്നാമത്തെ ക്ഷേത്രവുമാണ് ആലത്തിയൂർ. ആലത്തിയൂർ നമ്പൂതിരി വംശം എടാട്ട് രാജ സാമൂതിരി എന്നിവരായിരുന്നു ക്ഷേത്രത്തെ കാലകാലങ്ങളിൽ ഭരണം. വെറ്റില മാലയും വടമാലയും ഹനുമാൻ സ്വാമിക്ക് പ്രിയപ്പെട്ടതാണ്. ആലത്തിയൂർ ഹനുമാൻ ഭയാവസ്ഥയിലും നിസ്സാഹായവസ്ഥയിലും മനസ്സറിഞ്ഞ് വിളിക്കുന്ന ഭക്തന് വിളിപ്പുറത്തെത്തുന്ന അനുഭവമാണ്.

 

ഓം ആഞ്ജനേയ നമഃ

No comments:

Post a Comment