Friday, May 1, 2020

പൂരുരുട്ടാതി -അജൈകപാത്

ഏകാദശരുദ്രന്‍മാരിൽ ശൈവാംശജനാണ് അജൈകപാത്.
ദേവന്മാരെ രക്ഷിക്കാനായി തന്റെ മകനായി ശിവൻ ജനിക്കണമെന്ന് കശ്യപ മഹർഷി തപസ്സു ചെയ്ത് നേടിയ വരം മൂലം, കശ്യപന് സുരഭിയിൽ ജനിച്ച പുത്രന്മാരാണ് ഏകാദശ രുദ്രന്മാർ.

മന്ത്രം :ഓം അജൈകപാദേ നമഃ എന്നു ജപിക്കുന്നത് ഉത്തമം

അശ്വതി -ദേവത- -അശ്വിനി കുമാരന്മാർ

ദേവവൈദ്യന്മാരാണ്  അശ്വിനീ ദേവന്മാർ..

ഇന്ദ്രന്‍ ചന്ദ്രന്‍, അഗ്നി ദേവന്‍മാര്‍ക്ക്‌ ശേഷം ഏറ്റവും പ്രാധാന്യമുള്ള ഇരട്ട ദേവന്‍മാരാണ്‌ അശ്വനി ദേവന്‍മാര്‍ എന്നാണ്‌ ഋഗ്വേദത്തില്‍ പറയുന്നത്‌. ഇവരുടെ മഹത്വത്തിന്‌ മൂന്ന്‌ പ്രധാന കാരണങ്ങളുണ്ട്‌. ഒന്ന്‌ ഇവര്‍ സത്യത്തിന്‌ വേണ്ടി നിലകൊള്ളുന്നവരും തെറ്റിനെ എതിര്‍ക്കുന്നവരുമാണെന്നുള്ളതാണ്‌. രണ്ടാമത്തേത്‌ അവരെപ്പോഴും കുതിരപ്പുറത്തായിരിക്കുമെന്നതാണ്‌. മൂന്നാമത്തേത്‌ അവര്‍ വിദഗ്‌ധരായ ചികിത്സകരാണ്‌ എന്നതാണ്‌. ദേവന്‍മാരുടെ ഭിഷ്വന്‍ഗരരായിരുന്നു ഇവര്‍. ദേവന്‍മാര്‍ക്ക്‌ അസുഖമുണ്ടായാല്‍ ചികിത്സ നല്‍കിയിരുന്നത്‌ അശ്വനി ദേവന്‍മാരാണ്‌. ഭൂമിയിലെ സാധാരണ മനുഷ്യരുടെ മാറാ രോഗങ്ങളും ഇവര്‍ ഭേദമാക്കിയിരുന്നു. ജിന്ദില്‍ അശ്വനി ദേവന്‍മാര്‍ക്കായി ഒരു ക്ഷേത്രമുണ്ട്‌. നഗരത്തിന്‌ കിഴക്കായി 14 കിലോമീറ്റര്‍ അകലെയാണിത്‌.

 മഹാഭരതം, പദംദ്‌ പുരാണം, നരാദിയ പുരാണം, വാമന പുരാണം എന്നിവയിലും ഈ പുണ്യസ്ഥലത്തെ കുറിച്ച്‌ പറഞ്ഞിട്ടുണ്ട്‌. അശ്വനി കുമാരയിലെ പുണ്യ ജലത്തില്‍ കുളിച്ചാല്‍ തീര്‍ത്ഥാടകരുടെ ആത്മാവ്‌ ശുദ്ധമാവുകയും മോക്ഷത്തിനുള്ള മാര്‍ഗം തുറക്കപെടുകയും ചെയ്യുമെന്നാണ്‌ പുരാണങ്ങളില്‍ പറയുന്നത്‌. പല മാറാരോഗങ്ങളും ഭേദമാക്കാനുള്ള ഔഷധ ഗുണം ഈ ജലത്തിനുണ്ടെന്നാണ്‌ കരുതപ്പെടുന്നത്‌. രണ്ട്‌ ദേവന്‍മാരുടെയും മനോഹരങ്ങളായ വിഗ്രഹങ്ങളിലാണ്‌ ഇവിടെ ആരാധന നടത്തുന്നത്‌.

മന്ത്രം -ഓം ആശ്വിനീ കുമാരാഭ്യാം നമ :

ഭരണി -ദേവത -യമൻ

യമൻ അഥവാ കാലൻ.
ഭാരതീയരുടെ മരണ ദേവൻ. പിതൃ ലോകത്തിന്റെ നാഥൻ യമൻ ആണ്. നീതി ന്യായങ്ങൾ നടപ്പാക്കുന്നതിൽ ഏറ്റവും ധർമിഷ്ഠൻ.
പുരാണത്തിൽ അനവധി കഥകൾ ഉണ്ട്. കലനും മാർക്കണ്ഡേയനും, കലനും രാവണനും, സത്യവാൻ സാവിത്രി അങ്ങനെ.
ബ്രഹ്മാവ് ജീവജാലങ്ങൾക്ക് നൽകിയിട്ടുള്ള ആയുസ്സ് തീരുമ്പോൾ കാലൻ ദൂതന്മാരെ അയച്ച് അവരുടെ ആത്മാവിനെ കാലപുരിയിലേക്ക് കൊണ്ടുപോകുന്നു. അവിടെ നിന്ന് പുണ്യാത്മാക്കളെ സ്വർഗ്ഗത്തിലേക്കും പാപികളെ നരകത്തിലേക്കും അയക്കുന്നു. യമധർമ്മനെ കാലത്തിന്റെ പ്രതിരൂപമായും , കാലദൂതന്മാരെ കാലത്തിന്റെ നിഗ്രഹശക്തികളായും കണക്കാക്കാം.

Thursday, April 30, 2020

കാർത്തിക -ദേവത -അഗ്നി ദേവൻ

അഗ്നി, വിഷ്ണുവിന്റെ മൂത്ത പുത്രനാണ് എന്ന് വിഷ്ണു പുരാണം പറയുന്നു.അഗ്നിയുടെ ഭാര്യ സ്വാഹാദേവി.
സവിശേഷമായ നിരീക്ഷണം അർഹിക്കുന്ന അഗ്നി, പലപ്പോഴും വിസ്മരിക്കപ്പെടുന്ന ഒരു കാര്യമാണ് അഗ്നിയുടെ പ്രധാന ധർമ്മമായ 'ജ്വലിക്കുക'എന്ന വസ്തുത.

അഗ്നിർല്ലാലായതേ യത്ര ശുദ്ധി സ്ഫ്ടികസന്നിഭഃ
തന്മുഖം യത്ര വിജ്ഞേയം ചതുരംഗുലമാനതഃ
സർവ്വകാര്യപ്രസിദ്ധ്യർത്ഥം ജിഹ്വയാം തത്ര ഹോമയേത്.

അഗ്നി ആളികത്തണം , നിറവ്യത്യാസങ്ങളില്ലാതെ നിർമ്മലമായിരിക്കണം. നാലു അംഗുലം (മാത്രാംഗുലം) അളവിൽ കുറയാതെ ജ്വലിക്കുന്ന അഗ്നി, ദേവതകളുടെ  മുഖമാണെന്നറിയുക, സർവ്വകാര്യങ്ങളുടെയും വിശേഷ സിദ്ധിക്കായി ജിഹ്വയിൽ ( ജ്വാലയിൽ ) തന്നെ ഹോമിക്കണം.

 ശാരദാതിലകത്തിൽ ജിഹ്വയെ കുറിച്ച് പറയുന്നു

യത്ര പ്രജ്വലിതാ ജ്വാലാ തത്ര ജിഹ്വാ പ്രകിർത്തിതാ

എവിടെയാണോ അഗ്നിയുടെ ജ്വാല ഉജ്ജ്വലിച്ചു കൊണ്ടിരിക്കുന്നത് അതിനെ അഗ്നിയുടെ ജിഹ്വാ എന്നറിയപ്പെടുന്നു.

അഗ്നിയുടെ വർണ്ണത്തെപ്പറ്റി പറയുന്നു.

സ്വർണ്ണസിന്ദൂരബാലാർക്കകുങ്കുമക്ഷൗദ്രസന്നിഭഃ
സുവർണ്ണരേതസോ വർണ്ണഃ ശോഭനഃ പരികീർത്തിതഃ

സ്വർണ്ണത്തിന്റെയോ ഉദയസൂര്യന്റെയോ ഉരുകിയ പൊന്നിന്റെയോ നിറമുള്ള അഗ്നി ശോഭനമാണെന്നു പറയുന്നു.

ഭൃഗു ശാപം മൂലം സർവ്വഭക്ഷകനായി തീർന്ന അഗ്നി, പിന്നീട് 'നീ തൊടുന്നതെല്ലാം പരിശുദ്ധ മാകട്ടെ'എന്ന ബ്രഹ്മാവിന്റെ അനുഗ്രഹം,, ദമയന്തി സ്വയംവരത്തിൽ സംബന്ധിച്ച് നളന് വരം കൊടുത്ത അഗ്നിദേവൻ, രാവണ വധത്തിനുശേഷം സീതയെ അഗ്നിപരീക്ഷ ചെയ്യിച്ച് സീതാദേവി പരിശുദ്ധ ആണെന്ന് തെളിയിച്ച അഗ്നി,  അങ്ങനെ പല കഥകൾ പുരാണത്തിലുണ്ട്. 

Monday, April 27, 2020

കുഞ്ഞുങ്ങളുടെ മനസ്സുറയ്ക്കുന്നതിനു മുൻപുതന്നെ അവർക്കു നല്ല സംസ്കാരം പകരണം.


🔅മക്കളേ,ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവുമാദ്യം ശ്രദ്ധിക്കേണ്ടത് കുഞ്ഞുങ്ങളുടെ ശിക്ഷണത്തിലാണ്. സ്വഭാവവും സംസ്കാരവും രൂപപ്പെടുന്ന ഇളംപ്രായത്തിൽ ശിക്ഷണം ആരംഭിക്കണം. എത്രയും നേരത്തെയാണോ, അത്രയും നല്ലത്. ഇളംമനസ്സിൽ ആശയങ്ങൾ വേഗം പതിയും. പതിഞ്ഞവ സുസ്ഥിരമാവുകയും ചെയ്യും. ശിക്ഷണമെന്നാൽ ശിക്ഷയല്ല, അങ്ങനെയാവാനും പാടില്ല. ഗുളിക തേനിൽ അരച്ച് കൊടുക്കുമല്ലോ. അതുപോലെ സ്നേഹവാത്സല്യങ്ങളുടെ അടിത്തറയിൽ വേണം ശിക്ഷണത്തിന്റെ സൗധം പണിയേണ്ടത്.

🔅അഞ്ചുവയസ്സുവരെ കുട്ടികളെ വളരെ സ്നേഹിച്ചു വളർത്തണം. കുട്ടികളെ താരാട്ടുപാടിയും കഥ പറഞ്ഞും ഉറക്കുന്ന അച്ഛനമ്മമാർ, അതിനുവേണ്ടി ഈശ്വര കീർത്തനങ്ങളും ഭഗവത്കഥകളും സാരോപദേശകഥകളും തിരഞ്ഞെടുക്കണം. ഇതുമൂലം, അവർക്ക് ഈശ്വരസ്മരണ നിലനിർത്താൻ കഴിയും. അവരുടെ ഉപബോധമനസ്സിൽ നല്ല സംസ്കാരം കടന്നുചെല്ലും.

🔅അഞ്ചുവയസ്സു മുതൽ പതിനഞ്ചുവയസ്സുവരെയുള്ള കാലം കൊണ്ടാണ് ജീവിതത്തിന്റെ അടിസ്ഥാനം രൂപപ്പെടുന്നത്. നല്ലപോലെ ശിക്ഷണം നല്കിയാൽ മാത്രമേ അവരെ നേർവഴിക്കു നയിക്കാൻ കഴിയൂ. ശാസിച്ചുവളർത്തി പഠിപ്പിക്കേണ്ട സമയത്ത് അധികം വാത്സല്യം കാട്ടുന്നതു കുട്ടികളെ ചീത്തയാക്കും. അവർ പഠിക്കാതെ മടിയന്മാരാകും. ആ പ്രായത്തിൽ അവരുടെ പഠിത്തകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധവെക്കണം. വായിക്കുന്നതിനുവേണ്ടി നല്ലപുസ്തകങ്ങൾ തിരഞ്ഞെടുത്തു കൊടുക്കണം.

🔅പതിനഞ്ചുവയസ്സുമുതൽ കുട്ടികൾക്ക് പ്രത്യേകിച്ച്‌ സ്നേഹംനല്കി വളർത്തേണ്ട സമയമാണ്. അല്ലെങ്കിൽ അവർ വഴിതെറ്റിപ്പോകും. പല ആൺകുട്ടികളും പെൺകുട്ടികളും പറയാറുണ്ട്, വീട്ടിൽനിന്നു വേണ്ടത്ര സ്നേഹം കിട്ടാത്തതുമൂലമാണ്‌ അവർ ചീത്ത കൂട്ടുകെട്ടുകളിലേക്ക്‌ പോകുന്നത് എന്ന്. അവർ സ്നേഹത്തിനുവേണ്ടി ദാഹിക്കുന്ന സമയമാണത്. എന്നാൽ ഈ പ്രായത്തിലാണ്‌ സാധാരണയായി മാതാപിതാക്കൾ കുട്ടികളെ അടിക്കുകയും ശാസിക്കുകയും ചെയ്യാറുള്ളത്. സ്നേഹം പ്രകടിപ്പിക്കുക പോകട്ടെ, കുട്ടികളെ തങ്ങളുടെ സമീപത്തേക്ക് അടുപ്പിക്കുക കൂടിയില്ല. മുതിർന്ന കുട്ടികളെ ശാസിക്കുകയല്ല, തെറ്റുകൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയാണു വേണ്ടത്. കുട്ടികളുടെ മുന്നിൽവെച്ച്‌ മറ്റുള്ളവരെ ചീത്തപറയാനും നിന്ദിക്കാനും പാടില്ല. അതു കുട്ടികളും അനുകരിക്കും. അതുപോലെ മറ്റുള്ളവരുടെ മുമ്പിൽവെച്ച് കുട്ടികളെ കുറ്റം പറയുകയുമരുത്. അത് അവരുടെ മനസ്സിനെ പ്രതികൂലമായി ബാധിക്കും.

🔅പഠിക്കുന്ന കുട്ടികൾ മറ്റു ജോലികളൊന്നും ചെയ്യേണ്ട എന്നു വിചാരിക്കുന്നവരുണ്ട്. അതു ശരിയല്ല. പഠിത്തം മാത്രമല്ല ജീവിതത്തിൽ വേണ്ടത്. കുട്ടികൾ വീട്ടിലെ എല്ലാ ജോലികളും ചെയ്യാൻ ശീലിക്കണം. കുഞ്ഞുങ്ങളുടെ മനസ്സുറയ്ക്കുന്നതിനു മുൻപുതന്നെ അവർക്കു നല്ല സംസ്കാരം പകരണം. വളർന്നുകഴിയുമ്പോൾ ഒരുപക്ഷേ, അവർ തെറ്റിപ്പോയാലും ഉപബോധമനസ്സിൽ കിടക്കുന്ന സംസ്കാരത്തിനനുസരിച്ചു പിന്നീട് നല്ല മാർഗത്തിലേക്ക്‌ തിരിച്ചുവരാൻ കഴിയും.